20120315

ജീവിതത്തിനു് അര്‍ത്ഥം നല്കുന്നതു് അടിസ്ഥാനമൂല്യങ്ങള്‍ക്കുവേണ്ടിയുള്ള ജീവിതം - ഡോ. തോമസ് മാര്‍ അത്താനാസിയോസ്


62-ആമത്‌ കൂത്താട്ടുകുളം കണ്‍വന്‍ഷന്‍ കണ്ടനാട്‌
ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസി
യോസ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ജോണ്‍ തളിയച്ചിറയില്‍
കോറെപ്പിസ്കോപ്പ, റവ. ഫാ ഫിലിപ്പ് തരകന്‍ തേവലക്കര,
ഫാ. വിജു ഏലിയാസ് ,ഫാ. മാത്യൂസ്‌ചെമ്മനാപ്പാടം, ഫാ.
ജോയി കടുകുമാക്കില്‍ എന്നിവര്‍ സമീപം.

കൂത്താട്ടുകുളം, മാര്‍ച്ച് 14 : പ്രതിസന്ധിയുടെയും പ്രശ്നങ്ങളുടെയും നടുവില്‍ നിവര്‍ന്നുനിന്നു് ജീവിയ്ക്കുവാനുള്ള സ്വാതന്ത്ര്യവും ആനന്ദവും ലഭിയ്ക്കുന്നതു് നിത്യതയുടേതായ വരുംലോകത്തേപ്പറ്റിയുള്ള പ്രതീക്ഷയാണെന്നു് കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് പ്രസ്താവിച്ചു. കൂത്താട്ടുകുളം ബൈബിള്‍ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ കെ. റ്റി. ജേക്കബ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ആരംഭിച്ച അറുപത്തിരണ്ടാമത് കൂത്താട്ടുകുളം സുവിശേഷ മഹായോഗം ) ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍) ഉദ്ഘാടനം ചെയ്തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

സുഖലോലുപതയോടുള്ള ഹരം ആഗോളവല്‍ക്കരണത്തിന്റെ കൂടി ഫലമായി അടുത്തകാലത്തു് വര്‍ദ്ധിച്ചിരിയ്ക്കുന്നു. സുഖസൗകര്യങ്ങള്‍ നേടുകയെന്നതു് ജീവിതത്തിന്റെ കേന്ദ്രലക്ഷ്യവും ഉള്ളടക്കവുമായി മാറിയിരിയ്ക്കുന്നു. സുഖാനുഭവങ്ങള്‍‍ക്കു് വേണ്ടിയാണു് ജീവിക്കുന്നതെങ്കില്‍ ദൈവം നല്കുന്ന ആത്മീയ ആനന്ദവും സുഖവും ലഭിയ്ക്കുകയില്ല. ഭൗതീകമായ സുഖാനുഭവങ്ങള്‍‍ക്കു് സമയത്തിന്റെ പരിധിയുണ്ടു്. കാലാതീതമായ വേദപുസ്തക സന്ദേശങ്ങളെ കാലാനുസൃതമായി അവതരിപ്പിയ്ക്കുകയാണു് സുവിശേഷ പ്രഘോഷണത്തിലൂടെ സഭ ഐറ്റെടുക്കുന്നതെന്നു് അദ്ദേഹം വ്യക്തമാക്കി.

ഫാ ഫിലിപ്പ് തരകന്‍
തലമുറകളുടെ ആര്‍ത്തികളും ആസക്തികളും നിയന്ത്രിയ്ക്കാന്‍ വിളിയ്ക്കപ്പെട്ടവരാണു് മാതാപിതാക്കളെന്നു് തുടര്‍ന്നു് വചന ശുശ്രൂഷ നിര്‍വ്വഹിച്ച റവ. ഫാ ഫിലിപ്പ് തരകന്‍ തേവലക്കര പറഞ്ഞു.മക്കളുടെ തെറ്റുകളെ ന്യായീകരിയ്ക്കുകയും ശരിവയ്ക്കുകയും ചെയ്യരുതു്.ആഗ്രഹങ്ങളെ ആത്മാവുകൊണ്ടു് നിയന്ത്രിയ്ക്കുവാനും ജീവിതത്തെ അനശ്വരതയിലേയ്ക്കു് നയിയ്ക്കുവാനുമുള്ള മാര്‍ഗമായി നോമ്പിനെ കാണണം.

വ്യാഴാഴ്ച ഫാ.വറുഗീസ് വറുഗീസ് വചനശുശ്രൂഷ നടത്തും. വെള്ളിയാഴ്ച ഫാ. സജി അമയിലും ശനിയാഴ്ച ബിജു വി പന്തപ്ലാവും ഞായറാഴ്ച ഫാ മോഹന്‍ ജോസഫും വചനശുശ്രൂഷ നിര്‍വഹിയ്ക്കും.1948-ല്‍ ബൈബിള്‍‍ ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കൂത്താട്ടുകുളം ഓര്‍‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വൻഷന്റെ അറുപത്തിരണ്ടാമതു് വര്‍ഷത്തെ സമ്മേളനമാണു് ഇത്തവണത്തേതു്.

ഫാ.മാത്യുസ് ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. മാത്യൂസ് എബ്രാഹം, ഫാ. ജോയി കടുകുംമാക്കില്‍, ഫാ. ഷിബുകുര്യന്‍, ഫാ. സൈമണ്‍ വറുഗീസ്, ജോസഫ് ജോര്‍ജ് കളത്തില്‍, ബിജു പാറത്തോട്ടയില്‍ എന്നിവരാണു് കണ്‍വന്‍ഷനു് നേതൃത്വം നല്‍‍കുന്നതു്‍. എം എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണു് ഗാനങ്ങള്‍ ആലപിയ്ക്കുന്നതു്.

20120314

പഴന്തോട്ടം പള്ളിയും പൂട്ടി


കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട പഴന്തോട്ടം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി മലങ്കര സഭയുടെ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കേസ്‌ സെക്ഷന്‍ 92 പ്രകാരമുള്ള പ്രാതിനിധ്യ സ്വഭാവമില്ലെന്നു് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി. ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്ന്‌ കോടതി നിരീക്ഷിച്ചു. പള്ളിക്കോടതി വിധിക്കെതിരേ യാക്കോബായ വിഭാഗത്തിന്റെ അപ്പീല്‍ സ്വീകരിച്ചാണ്‌ ഒറിജിനല്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള ജസ്‌റ്റിസ്‌ പി. ഭവദാസന്റെ ഉത്തരവ്‌.

ഇതോടെ 1996-ലെ അഡീഷണല്‍ ജില്ലാ കോടതി (പള്ളിക്കോടതി) വിധി അപ്രസക്‌തമായി. തല്‍സ്‌ഥിതി തുടരണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ആവശ്യം നിരാകരിച്ചു. മാര്‍ച്ച് 9-നാണീ വാര്‍ത്തയുണ്ടായതു്.

വിമത യാക്കോബായ കയ്യേറ്റം

ഹൈക്കോടതി ഉത്തരവോടെ പള്ളി സംബന്ധിച്ച്‌ ഒരു വിധി കോടതി ഉത്തരവും നിലവിലില്ലെന്നു് പറഞ്ഞു് പിറ്റേന്നു് മാര്‍ച്ച് 10നു് പഴന്തോട്ടം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗസഭയിലെ കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാന്റെ നേതൃത്വത്തില്‍ കുര്‍ബാന നടത്തി. വിമത മെത്രാന്മാരായ കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌, മാത്യൂസ്‌ മോര്‍ അഫ്രേം, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, സഖറിയാ മാര്‍ പോളി കാര്‍പ്പോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌ എന്നിവരും അനേകം വൈദികരും ആളുകളും കുര്‍ബാനയില്‍ സംബന്ധിച്ചു.

പള്ളിയിലെ തര്‍ക്കം പരിഹരിക്കാന്‍ കളക്ടര്‍ ഇരു വിഭാഗത്തെയും മാര്‍ച്ച് 10നു് 3.30 ന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ല. പള്ളി ഏഴു ദിവസത്തേക്ക് പൂട്ടി.

അറുപത്തിരണ്ടാമതു് കൂത്താട്ടുകുളം ബൈബിള്‍ കണ്‍‍വൻഷന്‍ മാര്‍‍ച്ച് 14 മുതല്‍ 18 വരെ


കൂത്താട്ടുകുളം : കൂത്താട്ടുകുളം ഓര്‍‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വൻഷന്‍ 2012 മാര്‍‍ച്ച് 14 ബുധനാഴ്ച മുതല്‍18 ഞായറാഴ്ച വരെ കൂത്താട്ടുകുളം കെ റ്റി ജേക്കബ് ടൗണ്‍ ഹാളില്‍ വച്ചു് നടത്തും. ദിവസവും സന്ധ്യയ്ക്കു് 6.30 മുതല്‍ 8.55 വരെ നടക്കുന്ന കണ്‍വന്‍ഷന്‍ മാര്‍‍ച്ച് 14 ബുധനാഴ്ച കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും.

ആദ്യദിവസമായ 14നു് ഫാ ഫിലിപ്പ് തരകന്‍ തേവലക്കരയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ.വറുഗീസ് വറുഗീസ്, ഫാ. സജി അമയില്‍, ബിജു വി പന്തപ്ലാവ്, ഫാ മോഹന്‍ ജോസഫ്തുടങ്ങിയവരും വചനശുശ്രൂഷ നിര്‍വഹിയ്ക്കും.1948-ല്‍ ബൈബിള്‍‍ ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കൂത്താട്ടുകുളം ഓര്‍‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വൻഷന്റെ അറുപത്തിരണ്ടാമതു് വര്‍ഷത്തെ സമ്മേളനമാണു് ഇത്തവണത്തേതെന്നു് പ്രസിഡന്റ് ഫാ.മാത്യൂസ് ചെമ്മനാപ്പാടം, ഫാ.ജോണ്‍ വി ജോണ്‍ ജോസഫ് ജോര്‍‍ജ് എന്നിവര്‍ അറിയിച്ചു.







20120311

മണ്ണത്തൂര്‍ മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സ്റ്റഡി സെന്റര്‍ കൂദാശ ചെയ്തു



കൂത്താട്ടുകുളം- കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിന്റെ കീഴിലുള്ള മണ്ണത്തൂര്‍ മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സ്റ്റഡി സെന്ററിന്റെ ഒന്നാം ഘട്ട കൂദാശയും സമര്‍പ്പണവും മാര്‍ച്ച് 8 വ്യാഴാഴ്ച കണ്ടനാടു് വെസ്റ്റ് ഭദ്രാസനത്തിന്റെ ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെയും അമേരിക്കയുടെ സക്കറിയാസ് മാര്‍ നിക്കോലാവോസ് മെത്രാപ്പോലീത്തയുടെയും അങ്കമാലിയുടെ യുഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയുടെയും കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെയും പ്രധാന കാര്‍മികത്വത്തിലും അനവധി കോറെപ്പിസ്കോപ്പമാരുടെയും കശീശമാരുടെയും സഹകാര്‍മികത്വത്തിലുമായി നടന്നു. തുടര്‍ന്നു് കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ അ‍ദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യുഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത താക്കോല്‍ ദാനം നിര്‍വഹിച്ചു.
മണ്ണത്തൂര്‍-വാളിയപ്പാടം റോഡിലാണു് പരുമല കൊച്ചു തിരുമേനിയുടെ നാമധേയത്തിലുള്ള പഠനകേന്ദ്രം.

20120307

ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ വൈദിക ട്രസ്‌റ്റി


പത്തനംതിട്ട, മാര്‍ച്ച് 7: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ വൈദിക ട്രസ്‌റ്റിയായി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ടിനെയും അല്‍മായ ട്രസ്‌റ്റിയായി എം. ജി. ജോര്‍ജ്‌ മുത്തൂറ്റിനെയും വീണ്ടും തിരഞ്ഞെടുത്തു.

പത്തനംതിട്ടയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ പ്രതിനിധികളുടെ യോഗം വോട്ടെടുപ്പിലൂടെയാണ്‌ ഇവരെ തിരഞ്ഞെടുത്തത്‌.

20120306

പിറവം ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നു് സഭാംഗങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കില്ല

മൂവാറ്റുപുഴ, മാര്‍ച്ച് 6: പിറവം നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്‌ സംബന്ധിച്ച്‌ സഭാംഗങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കില്ലെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌. ഒരു പാര്‍ട്ടിക്കും വോട്ട്‌ ചെയ്യാന്‍ സഭ ആവശ്യപ്പെടില്ല. പൗരന്മാരുടെ അവകാശത്തില്‍ സഭ ഇടപെടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞു.

വോട്ടവകാശം പൌരാവകാശമാണ്, പൌരധര്‍മ്മവുമാണ്. അതു വിനയോഗിക്കുന്നതില്‍ സഭ ഇടപെടാറില്ല. പിറവം ഉപതിരഞ്ഞെടുപ്പില്‍ ദേശീയ സംസ്ഥാന പ്രശ്‌നങ്ങളല്ല ചര്‍ച്ച ചെയ്യുന്നത്. മറിച്ച് പിറവത്തെ പ്രാദേശിക വിഷയങ്ങള്‍ക്കാണ് പ്രാധാന്യം. ആരാണ് അതിന് ഉത്തമമെന്ന് ആളുകള്‍ക്ക് നിര്‍ണയിക്കാന്‍ കഴിയും. സഭാപ്രശ്നം സംബന്ധിച്ച് ആര് എന്ത് ചെയ്തു, ചെയ്യാതിരുന്നു, നീതി കിട്ടുന്നതു സംബന്ധിച്ച് എന്നീ കാര്യങ്ങളൊക്കെ വിശ്വാസികള്‍ക്ക് അറിയാം. കോലഞ്ചേരി പള്ളി പ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ പ്രവര്‍ത്തനം വിഫലമായിരുന്നുവെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു.മനസ്സാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാന്‍ സഭാ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.എ. ബേബി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ച് മടങ്ങിയ ശേഷം മൂവാറ്റുപുഴയില്‍ ഭദ്രാസന അസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.എ. ബേബിക്കൊപ്പം ബാബു എം. പാലിശ്ശേരി എംഎല്‍എയും ഉണ്ടായിരുന്നു. അര മണിക്കൂറിലേറെ മെത്രാപ്പോലീത്തയുമായി സംഭാഷണം നടത്തി.

രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വന്നതല്ലെന്നും വെറും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും എം.എ. ബേബി പറഞ്ഞു.
ചിരകാല പരിചയം പുതുക്കലിന്റെ മധുരനിമിഷങ്ങളായി ആ കൂടിക്കാഴ്ച. ഉച്ചയ്ക്ക് എം.എ. ബേബി കണ്ടനാട് ഈസ്റ് ഭദ്രാസന ആസ്ഥാനത്ത് എത്തി. അരമനയിലെ ഹാളിലിരുന്ന് അവര്‍ സംസാരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചുറ്റുമുണ്ടായിരുന്നു. 'ഞങ്ങള്‍ പഴയ പരിചയക്കാരാണ്. പരിചയം പുതുക്കാനാണ് അദ്ദേഹം വന്നത്. ഇവിടെയുള്ളപ്പോള്‍ വരാനും സംസാരിക്കാനും അവസരമാകകും-കൂടിക്കാഴ്ചയ്ക്കു ശേഷം മെത്രാപ്പോലീത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സഭാപ്രവര്‍ത്തനങ്ങലെ കുറിച്ചാണ് സംസാരം തുടങ്ങിയത്. ഇടയ്ക്ക് സഭാതര്‍ക്കവും കടന്നുവന്നു. മെത്രാപ്പോലീത്ത തന്നെയാണ് വിഷയം എടുത്തിട്ടതും. "ഇത്തരം പ്രശ്നങ്ങള്‍ കൊണ്ടുതന്നെ പൊതുസമൂഹത്തിനു വേണ്ടിയുള്ളപ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. കോടതിവിധി ഉണ്ടായിട്ടും ഒന്നും നടക്കുന്നില്ല. ഭരണകൂടം ഒന്നും ചെയ്യുന്നില്ല. ഒന്നും ചെയ്യാന്‍ ആരും ഇല്ലാത്ത അവസ്ഥ''-അദ്ദേഹത്തിന്റെ വാക്കുകളില്‍ ദുഃഖം കലര്‍ന്നു. സഭയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മെത്രാപ്പോലീത്ത വിവരിച്ചു. ഡോ. തോമസ് ഐസക്കിനെക്കുറിച്ചും അദ്ദേഹം എം.എ. ബേബിയോട് അന്വേഷിച്ചു

.

20120303

സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കരുത്: പരിശുദ്ധ പിതാവു്


കോട്ടയം,മാര്‍ച്ച് 3: പൌരസ്ത്യ സംസ്കാരത്തിന്റെ ശക്തമായ അടിത്തറയായി വര്‍ത്തിക്കുന്ന കുടുംബബന്ധങ്ങളെ അപ്രസക്തമാക്കുവാന്‍ ഇടയുള്ള ഒരു നടപടി എന്ന നിലയില്‍ സ്വവര്‍ഗ്ഗരതിയെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ലെന്നും അത് നിയമവിധേയമാക്കുവാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ആവശ്യപ്പെട്ടു.

20120302

കോനാട്ട് ഏബ്രഹാം മല്‍പാന്റെ 25ആം ചരമ വാര്‍ഷികാചരണം മാര്‍ച്ച് മൂന്നിന്

കോനാട്ട് ഏബ്രഹാം മല്‍പാന്‍

പാമ്പാക്കുട: മലങ്കര മല്‍പാനും മലങ്കര സഭയുടെ മുന്‍ വൈദിക ട്രസ്റ്റിയുമായ ഫാ. ഏബ്രഹാം കോനാട്ടിന്റെ 25-ആം വാര്‍ഷികം മാര്‍ച്ച് മൂന്നിന് അദ്ദേഹം കബറടങ്ങിയിരിക്കുന്ന പാമ്പാക്കുട വലിയ പള്ളിയില്‍ ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ മൂന്നിന്മേല്‍ കുര്‍ബ്ബാനയും അനുസ്മരണ സമ്മേളനവും നടക്കും. സമ്മേളനം പരിശുദ്ധ ബാവ ഉദ്ഘാടനം ചെയ്യും. സുന്നഹദോസ് സെക്രട്ടറി അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. അങ്കമാലി ഭദ്രാസനാധിപന്‍ അഭിവന്ദ്യ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തും.

മലങ്കര സുറിയാനി ക്രിസ്ത്യാനികള്‍ ചൊല്ലിവരുന്ന പ്രാര്‍ത്ഥനാക്രമമായ പാമ്പാക്കുട നമസ്ക്കാരം തയാറാക്കിയ കോനാട്ട് മാത്തന്‍ മല്‍പാന്റെ മകനാണ് ഏബ്രഹാം മല്‍പാന്‍. പിതാവ് തുടങ്ങിവച്ച ദൌത്യം പിന്തുടര്‍ന്ന് ആരാധനാക്രമത്തിന്റെ തര്‍ജമയിലും പ്രസാധനത്തിലും വലിയ സംഭാവനകള്‍ നല്‍കി. നാലു സുവിശേഷങ്ങളുടെ വ്യാഖ്യാനം, സുറിയാനി സഭാ പ്രവേശിക, മാര്‍ത്തോമ്മാ ശ്ളീഹായുടെ സിംഹാസനം എന്നീ ഗ്രന്ഥങ്ങള്‍ രചിച്ചു. നോമ്പിലെ നമസ്കാരം, കൂദാശ ക്രമം, സംസ്കാര പ്രാര്‍ത്ഥനാ ക്രമം, കന്തീലാ ക്രമം തുടങ്ങിയവ സുറിയാനിയില്‍ നിന്ന് മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു.

ദീര്‍ഘകാലം പാമ്പാക്കുട പഞ്ചായത്ത് പ്രസിഡന്റായിരുന്നു. സഭാ മാനേജിംങ് കമ്മിറ്റിയിലും പ്ളാനിംഗ് കമ്മിറ്റിയിലും അംഗമായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി എന്ന ആശയം പ്രായോഗികമാവുന്നത് പ്ളാനിംഗ് കമ്മിറ്റി അംഗമായിരിക്കുമ്പോഴാണ്.

ഇപ്പോഴത്തെ സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് മകനാണ്.

ഓര്‍ത്തഡോക്സ് സഭ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് കൂദാശ ചെയ്തു


ദേവലോകം, ഫെ 29: സഭയിലും സമൂഹത്തിലും പ്രാദേശികത വെടിഞ്ഞ് ഐക്യത്തോടെ പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ആഹ്വാനം ചെയ്തു. ഓര്‍ത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകത്ത് പുതിയ സെന്‍ട്രല്‍ സെക്രട്ടറിയേറ്റിലെ പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ നാമത്തിലുള്ള ബ്ളോക്കിന്റെ കൂദാശ നിര്‍വ്വഹിച്ചുകൊണ്ട് പ്രസംഗിക്കുകയായിരുന്നു പരിശുദ്ധ പിതാവു്.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ പ്രധാന കാര്‍മ്മീകത്വത്തില്‍ നടന്ന കൂദാശക്ക് എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, എബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം, അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




പി. കെ. നാരായണപണിക്കര്‍ ഓര്‍ത്തഡോക്സ് സഭയുടെ ഉറ്റ മിത്രം

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

ദേവലോകം, ഫെ 29: സമുദായങ്ങള്‍ തമ്മില്‍ സഹകരണം ഊട്ടിയുറപ്പിക്കുന്നതിന് യത്നിച്ച നേതാവും ഓര്‍ത്തഡോക്സ് സഭയുടെ ഉറ്റ മിത്രവുമായിരുന്നു അന്തരിച്ച എന്‍. എസ്. എസ് ജനറല്‍ സെക്രട്ടറി അഡ്വ. പി. കെ. നാരായണപണിക്കര്‍ എന്ന് ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ അയച്ച അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. അദ്ദേഹത്തിന്റെ വേര്‍പാട് സാംസ്ക്കാരിക കേരളത്തിന് ഒരു വലിയ നഷ്ടമാണെന്ന് പരിശുദ്ധ  ബാവാ പറഞ്ഞു.

എന്‍.എസ്.എസ് പ്രസിഡന്റും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി.കെ നാരായണപ്പണിക്കര്‍(82) ഫെബ്രുവരി 29 ബുധനാഴ്ചയാണു് അന്തരിച്ചതു്. ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചങ്ങനാശ്ശേരിയിലെ വസതിയില്‍ വച്ചായിരുന്നു. 1984 ല്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 28 വര്‍ഷം തല്‍സ്ഥാനത്ത് തുടര്‍ന്നു.

മലങ്കര സഭയുടെ ഇന്റര്‍നെറ്റ് മീഡിയ സര്‍വ്വീസുകള്‍ക്ക് പുതിയ സാരഥികള്‍


കോട്ടയം,ഫെ 27: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക ഇന്റര്‍നെറ്റ് മീഡിയ സര്‍വ്വീസുകളായ ഗ്രീഗോറിയന്‍ ടി.വി www.orthodoxchurch.tv), ഗ്രീഗോറിയന്‍ റേഡിയോ www.orthodoxchurch.fm), കാതോലിക്കേറ്റ് ന്യൂസ് www.orthodoxchurch.in), ഗ്രീഗോറിയന്‍ വോയ്സ് www.gregorianvoice.com) എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമയോടെ വിശ്വാസികളില്‍ എത്തിക്കുവാന്‍ സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു.

ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷനായുള്ള സമിതിയില്‍ നിരണം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് മെത്രാപ്പോലീത്ത, അഹമ്മദാബാദ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത എന്നിവരെ നിയമിച്ചു.

മലങ്കര അസോസിയേഷന്‍ പത്തനംതിട്ടയില്‍



പത്തനംതിട്ട, ഫെ 27: അഖില മലങ്കര പള്ളിപ്രതിപുരുഷയോഗമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മാര്‍ച്ച് ഏഴിന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ നടക്കും. മലങ്കര സഭയുടെ 1960-ആം വര്‍ഷം, പൌരസ്ത്യ കാതോലിക്കാസന പുനഃസ്ഥാപനത്തിന്റെ 100-ആം വാര്‍ഷികം, മലയാളം ബൈബിള്‍ പ്രസിദ്ധപ്പെടുത്തിയതിന്റെ 200-ആം വാര്‍ഷികം എന്നിവ ആചരിക്കുമ്പോള്‍ നടക്കുന്ന അസോസിയേഷന് ചരിത്രപ്രാധാന്യമുണ്ടെന്ന് തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുറിയാക്കോസ് മാര്‍ ക്ളീമീസ് പറഞ്ഞു.

അസോസിയേഷന്റെ വിളംബര ഘോഷയാത്ര മാര്‍ച്ച് അഞ്ചിന് ചന്ദനപ്പള്ളി സെന്റ് ജോര്‍ജ് തീര്‍ഥാടന കേന്ദ്രത്തില്‍നിന്ന് ആരംഭിക്കും. മാര്‍ച്ച് ആറിന് മാര്‍ ഒസ്താത്തിയോസ് ദീപശിഖാപ്രയാണം മാവേലിക്കരയില്‍ നിന്ന് തുടങ്ങും. പൗരസ്ത്യ കാതോലിക്കാസന പതാകാ പ്രയാണം പരുമലയില്‍ നിന്ന് ആരംഭിച്ച് മാര്‍ച്ച് ഏഴിന് സമ്മേളന നഗരിയില്‍ എത്തും. ഉച്ചയ്ക്ക് ഒന്നിന് സമ്മേളനം ആരംഭിക്കും.

ഇടവക പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിന് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയശേഷമുള്ള ആദ്യത്തെ അസോസിയേഷന്‍ സമ്മേളനമാണ് ഇക്കുറി. പട്ടക്കാരും അയ്മേനികളും ഉള്‍പ്പെടെ 129 പേരുടെ അസോസിയേഷന്‍ വൈദിക ട്രസ്റ്റി, അല്‍മായ ട്രസ്റ്റി തിരഞ്ഞെടുപ്പുകള്‍, നിലവിലുള്ള മാനേജിങ് കമ്മിറ്റി അംഗസംഖ്യ വര്‍ദ്ധിപ്പിക്കല്‍ എന്നിവയാണ് അസോസിയേഷന്റെ ആലോചനാവിഷയങ്ങളെന്ന് ഫാ. ടൈറ്റസ് ജോര്‍ജ്, ഫാ. വര്‍ഗീസ് മാത്യു, ഡോ. ജോര്‍ജ് വര്‍ഗീസ് കൊപ്പാറ, പ്രഫ. ജി. ജോണ്‍, കെ.വി. ജേക്കബ് എന്നിവര്‍ പറഞ്ഞു.

പള്ളിക്കുളം കൂദാശ നിര്‍വഹിച്ചു


പടിഞ്ഞാറേകല്ലട, ഫെ 28: സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലെ മാര്‍ അന്ത്രയോസ് ബാവായുടെ ഓര്‍മപ്പെരുനാളിനോട് അനുബന്ധിച്ചു് ബാവാ ഉപയോഗിച്ചിരുന്ന പള്ളിക്കുളം നവീകരിച്ചു കൂദാശ ചെയ്തു. ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ അന്തോനിയോസ് കൂദാശ നിര്‍വഹിച്ചു വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തു. ഫാ. എം.എം. വൈദ്യര്‍, ഫാ. ജോസ് എം. ഡാനിയല്‍, ഫാ. ഷിബു കോശി ഐസക് എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ അന്ത്രയോസ് ബാവായുടെ ശ്രാദ്ധപ്പെരുനാള്‍ മാര്‍ച്ച് മൂന്നിന് സമാപിയ്ക്കും

20120301

സുവിശേഷയോഗം തടയാന്‍ വിമത യാക്കോബായ ശ്രമം; മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ സംഘര്‍ഷാവസ്ഥ





പിറവം,ഫെ 28: മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനിപള്ളിയില്‍, വലിയനോമ്പു് കാലത്തു് നടത്തിവരാറുള്ള സുവിശേഷയോഗം തടയാന്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗം നടത്തിയ ശ്രമം സംഘര്‍ഷാവസ്ഥയുണ്ടാക്കി. പള്ളിയിലെ സുവിശേഷയോഗത്തില്‍ പ്രസംഗിയ്ക്കാന്‍ പുറത്തുനിന്നുള്ള വൈദികനെ പങ്കെടുപ്പിക്കുന്നതിനെ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി വിഭാഗം എതിര്‍ത്തു.

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗം അവരുടെ കാവുങ്കട കുരിശുപള്ളിയില്‍ സംഘടിച്ചു. ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയിലായിരുന്നു . വൈദികനെ പള്ളിയില്‍ പ്രവേശിപ്പിച്ചാല്‍ പ്രകടനമായി പള്ളിയിലെത്തി ആക്രമിയ്ക്കാനായിരുന്നു വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി വിഭാഗത്തിന്റെ നീക്കം. ആര്‍.ഡി.ഒ. ആര്‍. മണിയമ്മയുടെ സാന്നിദ്ധ്യത്തില്‍ രാമമംഗലം പോലീസ് സ്റ്റേഷനില്‍ ഇരുകൂട്ടരേയും വിളിച്ച് ചര്‍ച്ച നടത്തി. വന്‍ പോലീസ് സംഘം പള്ളിയിലും പരിസരങ്ങളിലുമായി നിലയുറപ്പിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുമെന്ന് തിരിച്ചറിഞ്ഞ പോലീസ് വൈദികനെ ഒഴിവാക്കി കണ്‍വെന്‍ഷന്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തോട് നിര്‍ദേശിച്ചു. അവര്‍ അതംഗീകരിച്ച് പുറത്തുനിന്നുള്ള വൈദികനെ ഒഴിവാക്കി ഇടവകഭരണക്കാരായ വൈദികരെക്കൊണ്ടുമാത്രം സുവിശേഷപ്രസംഗം നടത്താന്‍ തീരുമാനിച്ചതോടെയാണു് വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി വിഭാഗം പിരിഞ്ഞുപോയത്. രാത്രിയും പോലീസ് സംഘം പള്ളിയില്‍ ക്യാമ്പ് ചെയ്തു.

ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണം നടത്തുന്ന ഈ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. വീതംവേണമെന്നാവശ്യപെട്ടാണു് അക്രമം ആരംഭിച്ചിരിയ്ക്കുന്നതു്.

20120227

പിറവത്ത് സര്‍ക്കാരിനെതിരെ പ്രതികരിക്കും: ഓര്‍ത്തഡോക്‌സ് സഭ


പിറവം, ഫെ26: ഉപതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരേ വിശ്വാസികള്‍ പ്രതികരിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത.

സഭാതര്‍ക്കത്തില്‍ കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സഭ നിരാഹാരസമരം ഉള്‍പ്പെടെ നടത്തി. 15 ദിവസത്തിനകം പ്രശ്‌നം പരിഹരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് നിരാഹാരം പിന്‍വലിച്ചത്. 15ദിവസത്തിനകം പരിഹാരമായില്ലെങ്കില്‍ കോടതിവിധി നടപ്പാക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ആറുമാസം പിന്നിട്ടിട്ടും വാഗ്ദാനം പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

പിറവത്തെ സഭാവിശ്വാസികളായ 25,000ഓളം വോട്ടര്‍മാര്‍ സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ പ്രതികരിക്കും. പിറവത്തെ മാത്രമല്ല, ലോകത്തെമ്പാടുമുള്ള സഭാവിശ്വാസികള്‍ സര്‍ക്കാര്‍ നിലപാടില്‍ അസംതൃപ്തരാണ്. ഇതിനെതിരെ പ്രതികരിക്കാനുള്ള ആദ്യഅവസരമായാണ് വിശ്വാസികള്‍ പിറവം ഉപതെരഞ്ഞെടുപ്പിനെ കാണുന്നത്.

സര്‍ക്കാരിനെതിരെ പ്രതികരിക്കാനുള്ള ആഹ്വാനമോ നിര്‍ദേശമോ സഭ നേരിട്ട് നല്‍കില്ല. എന്നാല്‍ സഭയുടെ മനസ് വിശ്വാസികള്‍ക്കറിയാം. അവര്‍ സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ പ്രതികരിക്കുമെന്നും മീമ്പാറ അരമനയില്‍ അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു

പിറവം സെന്‍റ് മേരീസ്‌ കത്തീഡ്രല്‍: വിമത യാക്കോബായ വിഭാഗത്തിനു് പ്രതിഷേധം

പിറവം സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ -കടപ്പാട്: ക്യാപ്റ്റന്‍


പിറവം, ഫെ 25: പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയെ (പിറവം വലിയ പള്ളി) കത്തീഡ്രല്‍ ആയി ഉയര്‍ത്തിയ പരിശുദ്ധ എപ്പിസ്കോപ്പല്‍
സുന്നഹദോസിന്റെ നടപടി അപലപനീയമാണന്നു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേയ്ക്കു് കൂറുമാറിയ സഹവൈദീകരിലൊരാളായ ഫാ. സൈമണ്‍ ചെല്ലിക്കാട്ടിലും ട്രസ്റ്റി മത്തായി തേക്കുംമൂട്ടിലും പ്രസ്താവിച്ചു.

പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ പരിശുദ്ധ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഒരു വിധ അധികാരവും അംഗീകരിയ്ക്കുകയില്ലെന്നും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പൂര്‍ണ്ണമായ ഭരണത്തിന്‍ കീഴില്‍ ആക്കുമെന്നും ഏപ്രില്‍ 16 നു് പള്ളിയുടെ ഗ്രൗണ്ടില്‍ പ്രത്യേകം തയാറാക്കുന്ന മദ്ബഹായില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിയ്ക്കാ തോമസ് പ്രഥമന്‍റെ മുഖ്യ കാര്‍മികത്വത്തില്‍ എഴിന്മേല്‍ കുര്‍ബ്ബാനയും കത്തീഡ്രല്‍ പ്രഖ്യാപനവും നടത്തുമെന്നും ഫാ. സൈമണ്‍ ചെല്ലിക്കാട്ടില്‍ പറഞ്ഞു.

പിറവം വലിയ പള്ളി മലങ്കര ഓര്‍ത്തഡോക്സ് സഭയുടേതു്


പിറവം, ഫെ 25:പരിശുദ്ധ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ 1934-ലെ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടുന്ന പിറവം വലിയ പള്ളിയെ കത്തീഡ്രലായി ഉയര്‍ത്തുന്നതിനു് മറ്റാരുടെയും അനുവാദം ആവശ്യമില്ലെന്നു് ഇടവക മെത്രാപ്പോലീത്തയായ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമാസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കു് ഒരു അവകാശവുമില്ല.

1934-ലെ ഭരണഘടനപ്രകാരമാണു് 1998,1999, 2002, 2004 എന്നീ വര്‍ഷങ്ങളില്‍ ഇടവകഭരണസമിതി തെരഞ്ഞെടുപ്പു് നടന്നിരിയ്ക്കുന്നതു്. 1934-ലെ സഭാ ഭരണഘടനയോടു് കൂറും ഭക്തിയും പ്രഖ്യാപിച്ചുള്ള സത്യവാങ്മൂലം എല്ലാ ഇടവകാംഗങ്ങളും നിയമാനുസരണം വികാരി സ്കറിയ വട്ടക്കാട്ടിലിനു് എഴുതി നല്കി അധികാരത്തില്‍ വന്ന കമ്മിറ്റി പിന്നീടു് കൂറുമാറി സഭാ ഭരണഘടനയെ വെല്ലുവിളിച്ചു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്റെ സംരക്ഷകരായിരിയ്ക്കുകയാണെന്നു് അദ്ദേഹം കുറ്റപ്പെടുത്തി. മാത്രമല്ല പള്ളിയില്‍ സംഘര്‍ഷം സൃഷ്ടിയ്ക്കുകയും തിരുസഭയ്ക്കു് നീതി നിഷേധിയ്ക്കുകയും ചെയ്യുന്നു.

പള്ളി1934-ലെ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടണമെന്നുള്ള കോടതിയുത്തരവു് നിലനില്ക്കുന്നുവെന്നു് മെത്രാപ്പോലീത്ത ചൂണ്ടിക്കാട്ടി. 2004-ല്‍ ഒരു വര്‍ഷത്തേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ട ഇടവകഭരണസമിതി 8 വര്‍ഷം കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പു് നടത്താനുള്ള സാഹചര്യം ഒരുക്കുന്നില്ല. പള്ളിയില്‍ നിയമവാഴ്ച പുനഃസ്ഥാപിച്ചു് മലങ്കര സഭയ്ക്കു് നീതി ഉറപ്പുവരുത്തണമെന്നു് മെത്രാപ്പോലീത്ത സര്‍ക്കാരിനോടു് അഭ്യര്‍ത്ഥിച്ചു.

പാമ്പാക്കുട സമന്വയ എക്യുമെനിക്കല്‍ പഠനകേന്ദ്രത്തില്‍ കൂടിയ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു് സംസാരിക്കുകയായിരുന്നു ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത.

പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയെ (പിറവം വലിയ പള്ളി) കത്തീഡ്രല്‍ ആയി ഉയര്‍ത്തിയ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെ നടപടി സ്വാഗതം ചെയ്ത യോഗം അതിനു് പരിശുദ്ധ ബാവയോടു് നന്ദി പറഞ്ഞു. സഭാവൈദീക ട്രസ്റ്റി ഫാ. ജോണ്‍സ് അബ്രാഹം കോനാട്ട്, ഭദ്രാസന സെക്രട്ടറി ഫാ. അബ്രാഹം കാരാമേല്‍, ഫാ. ഏലിയാസ് ചെറുകാട്, ഫാ. ജോസഫ് മങ്കിടി, റ്റി റ്റി ജോയി, സാജു മടക്കാലി,ജെസി ഐസക് എന്നിവര്‍ പ്രസംഗിച്ചു.

20120226

സഭാതര്‍ക്കം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി


കൊച്ചി,ഫെ 25: ക്രൈസ്തവസമൂഹത്തിന്റെ പ്രധാന പ്രശ്നമായ സഭാതര്‍ക്കം പരിഹരിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിസ്സഹായത പ്രകടിപ്പിച്ചു. സഭാതര്‍ക്കം സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തീരുന്ന പ്രശ്നമല്ലെന്നും സര്‍ക്കാര്‍ ഇതില്‍ കക്ഷിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സഭാതര്‍ക്കം പരിഹരിക്കാന്‍ നിയോഗിച്ച മന്ത്രിതല ഉപസമിതിയുടെ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ലെന്നും പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഉപസമിതി കുറെ ചര്‍ച്ച നടത്തി. രമ്യമായ പരിഹാരത്തിലേ പ്രശ്നം തീര്‍ക്കാന്‍കഴിയു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ നിവേദനം കഴിഞ്ഞദിവസവും കിട്ടി. എന്നാല്‍ , അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

വിളപ്പില്‍ശാല മാലിന്യസംസ്കരണ ഫാക്ടറി പ്രശ്നം പരിഹരിക്കുന്ന കാര്യത്തിലും മുഖ്യമന്ത്രി നിസ്സഹായത പ്രകടിപ്പിച്ചു. പ്രശ്നത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പ്രദേശവാസികള്‍ വലിയ എതിര്‍പ്പുമായി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ എന്തുചെയ്യാനാണ്? ഹൈക്കോടതിയോട് ബഹുമാനമുണ്ട്. പക്ഷേ ബലംപ്രയോഗിച്ചാലും ഫലം ഉണ്ടാകില്ല- മുഖ്യമന്ത്രി പറഞ്ഞു.

കോച്ച് ഫാക്ടറി സ്വകാര്യപങ്കാളിത്തത്തോടെയാണോ എന്നൊന്നും അന്തിമമായി നിശ്ചയിച്ചിട്ടില്ല. പങ്കാളികളെ ക്ഷണിച്ച് റെയില്‍വേ പരസ്യംചെയ്യുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്നില്ലെങ്കില്‍ സ്വകാര്യമേഖലയെ സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

ജയിലില്‍ കുര്‍ബ്ബാനയ്ക്ക് തിരശീലയുണ്ടാക്കിയ കഥ



കോട്ടയം: പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളികള്‍ക്കു വേണ്ടിയുള്ള ചാപ്പല്‍. 1975ല്‍ അവിടെ മാസത്തിലൊരിക്കല്‍ കുര്‍ബ്ബാന അര്‍പ്പിച്ചിരുന്നത് ഫാ. കെ.ഐ. പോള്‍ എന്ന യുവ വൈദികനാണ്. അദ്ദേഹം കുര്‍ബ്ബാന അര്‍പ്പിക്കാന്‍ ആദ്യം അവിടെയെത്തുമ്പോള്‍ ജയില്‍ ചാപ്പലില്‍ തിരശീലയില്ലായിരുന്നു.

എന്നാല്‍ ആ കുറവ് തടവുകാര്‍ തന്നെ പരിഹരിച്ചു. അനേകം ഈരേഴ തോര്‍ത്തുകള്‍ യോജിപ്പിച്ച് അവര്‍ തിരശീലയുണ്ടാക്കി. തോര്‍ത്തുകളാകട്ടെ ജയിലിലെ കൈത്തറി നെയ്ത്തു കേന്ദ്രത്തില്‍ നിന്നു മോഷ്ടിച്ചവയും! അന്നത്തെ ഫാ. കെ.ഐ. പോളാണ് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഇപ്പോഴത്തെ പരമാധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ.
പരിശുദ്ധ കാതോലിക്ക ബാവയുടെ ആത്മകഥയുടെ ആദ്യഭാഗമായി പ്രസിദ്ധീകരിക്കുന്ന 'വിനയസ്മിതം' എന്ന പുസ്തകത്തിലൂടെ ചുരുളഴിയുന്ന രസകരമായ സംഭവങ്ങളിലൊന്നാണ് ജയിലിലെ തിരശീലയുടെ കഥ. കുന്നംകുളത്തെ നിര്‍ധന കര്‍ഷക കുടുംബത്തില്‍ പിറന്ന് കഷ്ടപ്പാടുകളിലൂടെ കടന്നുവന്ന സാധാരണക്കാരനായ ബാലന്‍ മലങ്കര സഭയുടെ നായകസ്ഥാനത്തെത്തിയ അത്ഭുതാവഹമായ യാത്രയുടെ കഥയാണ് വിനയസ്മിതത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്.
ബാല്യം മുതല്‍ മെത്രാപ്പോലീത്ത സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുന്നതുവരെയുള്ള ജീവിതത്തിന്റെ ഏടുകളാണീ പുസ്തകത്തില്‍. രസകരവും മനുഷ്യമനസുകളെ പിടിച്ചുലയ്ക്കുന്നതുമായ അനുഭവങ്ങളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്.
വെളുപ്പിന് രണ്ടു മണിക്ക് ഉണര്‍ന്ന് പിതാവിനും ജ്യേഷ്ഠനുമൊപ്പം കമുകിന്‍തോട്ടം നനയ്ക്കുന്നതോടെയാണ് ബാല്യകാലത്ത് അദ്ദേഹത്തിന്റെ ദിവസം തുടങ്ങിയിരുന്നത്. തോട്ടത്തില്‍ റാന്തല്‍ വെളിച്ചം കാട്ടിക്കൊടുക്കുകയായിരുന്നു ഇളയവനായ പോളിന്റെ ചുമതല. സ്വകുടുംബത്തില്‍ വെളിച്ചം പകര്‍ന്നു ജീവിതം തുടങ്ങിയ ബാലന്‍ സമൂഹത്തിനും സഭയ്ക്കും വെളിച്ചം പകരുന്നവനായി മാറി.
പുസ്തകത്തിന്റെ ആദ്യഭാഗത്താണ് പരിശുദ്ധ ബാവയുടെ ആത്മകഥ. പ്രമുഖര്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്ന ലേഖനങ്ങള്‍, സഹപാഠികളുടെയും സുഹൃത്തുക്കളുടെയും ഓര്‍മക്കുറിപ്പുകള്‍ എന്നിവയും ബാവയുടെ ലേഖനങ്ങളുടെ സമാഹാരവും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകത്തിന്റെ മറ്റൊരു പുറം തുറക്കുന്നത് കുന്നംകുളത്തിന്റെ ചരിത്രത്തിലേക്കാണ്.

കടപ്പാടു്- മലയാളമനോരമ

മാര്‍ ദിവന്നാസ്യോസ് നൂറ്റാണ്ടിനപ്പുറം സഭയെ ദര്‍ശിച്ച വ്യക്തിത്വം: കാതോലിക്കാ ബാവാ



കോട്ടയം: സഭയെ ഒരു നൂറ്റാണ്ടിനപ്പുറം ദര്‍ശിക്കുകയും സഭയുടെ പുരോഗതിക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ദൈവീകവ്യക്തിത്വമായിരുന്നു കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് (വട്ടശ്ശേരില്‍ തിരുമേനി) മെത്രാപ്പോലീത്തായെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി നടന്ന കുര്‍ബാന മദ്ധ്യേ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ ബാവ. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായും കുര്‍ബാനയില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് എന്നിവ നടന്നു. മര്‍ത്തമറിയം വനിതാ സമ്മേളനം മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ തേയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പഴയ സെമിനാരി ചാപ്പലില്‍ നടന്ന എം.ജി.ഒ.സി.എസ്.എം വിദ്യാര്‍ഥി സമ്മേളനം മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായും സോഫിയ സെന്ററില്‍ നടന്ന സമ്മേളനം അഭിവന്ദ്യ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായും, ഉദ്ഘാടനം ച്െയതു. വിവിധ സമ്മേളനങ്ങളില്‍ ഡോ.സാറാമ്മ വര്‍ഗീസ്, ഫാ.ഡോ.റെജി മാത്യു, ഫാ.ജോസ് മുണ്ടയ്ക്കല്‍, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രപഞ്ച സൃഷ്ടിയില്‍ മനുഷ്യന്റെ സാധ്യതകള്‍ നിര്‍വ്വചിക്കാനാവാത്തതു്: പരിശുദ്ധ ബാവാ


കോട്ടയം, ഫെ 25 : പ്രപഞ്ച സൃഷ്ടിയില്‍ മനുഷ്യന്റെ സാധ്യതകള്‍ നിര്‍വ്വചിക്കാനാവാത്തതാണെന്നും ഈ സാദ്ധ്യതകള്‍ പ്രോജ്വലിപ്പിച്ച് കൊണ്ടുവരേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ കലാ കായിക രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയും അദ്ധ്യാപക അവാര്‍ഡ് നേടിയവരെയും ആദരിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യയിലൂടെ നേടിയ വെളിച്ചം ലോകത്തിന് പകര്‍ന്ന് നല്‍കുവാന്‍ തയ്യാറാകണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. വൈദിക ട്രസ്റി ജോണ്‍സ് ഏബ്രഹാം കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, അഭിവന്ദ്യ യൂഹാന്നോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ, തോമസ് റ്റി. ജോണ്‍, എ. കെ. ജോസഫ്, സന്തോഷ് ബേബി, റോയി വര്‍ഗീസ്, സി.ഒ. ഷേര്‍ലി എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലയില്‍ മികവ് തെളിയിച്ച അഞ്ഞൂറില്‍പരം ആളുകളെ ചടങ്ങില്‍ ആദരിച്ചു.

20120225

പിറവം വലിയപള്ളി കത്തീഡ്രലായി

പിറവം സെന്‍റ് മേരീസ്‌ കത്തീഡ്രല്‍ -കടപ്പാട്: ക്യാപ്റ്റന്‍


ദേവലോകം, ഫെബ്രുവരി 24: പിറവം വലിയപള്ളി എന്നറിയപ്പെടുന്ന പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനിപള്ളിയെ കത്തീഡ്രലായി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഉയര്‍ത്തി. പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ ബാവായുടെ അധ്യക്ഷതയില്‍ ദേവലോകം അരമനയില്‍ ഫെ 20ആം തീയതി മുതല്‍ നടക്കുന്ന പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് യോഗമാണ് കത്തീഡ്രലായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ പ്രധാനപള്ളിയാണു് പിറവം സെന്‍റ് മേരീസ്‌ ഓര്‍ത്തഡോക്സ് സുറിയാനി കത്തീഡ്രല്‍ .

'രാജാക്കന്മാരുടെ പള്ളി' എന്നും അറിയപ്പെടുന്ന ഈ പള്ളിയ്ക്കു് മർത്തമറിയം പള്ളി, പിറവം പുത്തൻകൂർ പള്ളി എന്നിങ്ങനെയും പേരുകളുണ്ട്. കേരളത്തിലെ പുരാതന ക്രിസ്തീയ ദേവാലയങ്ങളിലൊന്നാണിതു്.

പാലസ്തീനിലെ ബേത്‌ലഹേമിൽ ജനിച്ച ഉണ്ണിയേശുവിനെ കിഴക്കുനിന്നു് ചെന്നു് കണ്ടു് മടങ്ങിയ രാജാക്കന്മാർ പിറവത്ത് എത്തി ആരാധന നടത്തിയെന്നും അവിടെയാണു് പിന്നീട് പിറവം പള്ളിയുണ്ടായതെന്നുമാണ് ഐതിഹ്യം. മൂന്ന് രാജാക്കന്മാരുടെ നാമത്തിൽ ആയിരുന്ന പള്ളി 19 ആം നൂറ്റാണ്ടില്‍ കന്യക മറിയാമിന്റെ നാമത്തിലാക്കിയെങ്കിലും ഇപ്പോഴും 'രാജാക്കന്മാരുടെ പള്ളി' എന്നാണു് പറയാറു്.



20120224

ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ സഹകരണം ശക്തിപ്പെടുത്താന്‍ സമിതി



കോട്ടയം, ഫെ.24: സഹോദരീസഭകളായ മറ്റു് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പൗരസ്ത്യ (മലങ്കര) ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്കോപ്പല്‍ സുന്നഹദോസ് തീരുമാനിച്ചു. ഏഴ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ അംഗസഭകള്‍ തമ്മിലുള്ള പരസ്പരസഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് സംയുക്ത സമിതി രൂപവത്കരിക്കാനുള്ള എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭ അധ്യക്ഷന്‍ മോര്‍ അബ്ബാ പൌലോസ് ഒന്നാമന്‍ പാത്രിയര്‍ക്കീസ് ബാവായുടെ നിര്‍ദ്ദേശം ദേവലോകത്ത് നടക്കുന്ന സുന്നഹദോസ് അംഗീകരിച്ചു.

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സംയുക്ത സമിതിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയെ പ്രതിനിധാനം ചെയ്യാന്‍ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ്, ഫാ.ഏബ്രഹാം തോമസ് എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്ക് സുന്നഹദോസ് രൂപംനല്‍കി. കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭ, അന്ത്യോക്യന്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭ, ആര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ (എച്ച്മിയാഡ്സിന്‍ സിഹാസനം), ആര്‍മ്മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭ (കിലിക്യാ സിഹാസനം), പൗരസ്ത്യ (മലങ്കര) ഓര്‍ത്തഡോക്സ് സുറിയാനി സഭ , എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ് സഭ എന്നിവയാണ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭസഭകള്‍.

സുന്നഹദോസ് യോഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിച്ചു.


20120223

സ്നേഹത്തിന്റെ ഭാഷ അവലംബിക്കണം: പൗരസ്ത്യ കാതോലിക്കാ



കോട്ടയംഫെ.23: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് വലിയ നോമ്പിന്റെ ആരംഭദിനമായ ഫെ 20-ആംതീയതി ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ആരംഭിച്ചു. ഭൌതീക മികവിനേക്കാള്‍ സ്നേഹത്തിന്റെ ഭാഷ അവലംബിക്കുന്ന ശൈലിയാണ് ആത്മീയ പ്രവര്‍ത്തകര്‍ക്ക് അഭികാമ്യമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ടു് ഉദ്ബോധിപ്പിച്ചു.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടന്ന ശുബ്ക്കോനോ ശുശ്രൂഷ (നിരപ്പിന്റെ ശുശ്രൂഷ)യോടെയാണ് സുന്നഹദോസ് ആരംഭിച്ചത്. സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന ഇയ്യോബ് മാര്‍ ഫീലക്സിനോസ്, ഡോ. സുകുമാര്‍ അഴീക്കോട് എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ അനുമോദിച്ചു. യൂഹാനോന്‍ മാര്‍ മിലീത്തോസ്, കുറിയാക്കോസ് മാര്‍ ക്ളീമ്മീസ്, ഡോ. തോമസ് മാര്‍ അത്താനാസ്യോസ് എന്നിവര്‍ ധ്യാനം നയിച്ചു. ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, വന്ദ്യ യൂഹാനോന്‍ റമ്പാന്‍, ഫാ. എബ്രഹാം തോമസ് എന്നിവര്‍ യഥാക്രമം കോട്ടയം വൈദിക സെമിനാരി, നാഗ്പൂര്‍ സെമിനാരി, പരുമല സെമിനാരി, എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി എന്നിവയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മലങ്കര സഭയുടെ 1960-ആം വാര്‍ഷികം, പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയിലേയ്ക്കു് മാറ്റി സ്ഥാപിച്ചതിന്റെ ശതാബ്ദി എന്നിവ സംബന്ധിച്ച ആഘോഷങ്ങളുടെ സമാപനം 2012 നവംബര്‍ 25-ന് നടത്തുന്നതിന് തീരുമാനിച്ചു.

സഭയിലെ വിവിധ പ്രസ്ഥാനങ്ങളുടെ ചുമതലക്കാരായി താഴെപ്പറയുന്നവരെ നിയമിക്കുന്നതിന് തീരുമാനമായി.
തോമസ് മാര്‍ അത്താനാസിയോസ് (എം.ഒ.സി പബ്ളിക്കേഷന്‍സ്, ആര്‍ദ്ര, ദൃശ്യമാധ്യമ സമിതി, വര്‍ക്കിംഗ് കമ്മറ്റി അംഗം), ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് (വൈദിക സംഘം, ബസ്ക്യോമോ അസ്സോസിയേഷന്‍), ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് (സുന്നഹദോസ് സെക്രട്ടറി), ഡോ. തോമസ് മാര്‍ അത്താനാസിയോസ് (എം. ഒ. സി കോളേജസ്, എച്ച്. ആര്‍. എം), ഗീവര്‍ഗീസ് മാര്‍ കൂറിലോസ് (എം. ജി. ഒ. സി. എസ്. എം, മിഷ്യന്‍ ബോര്‍ഡ്-ബാഹ്യ കേരളം), പൌലോസ് മാര്‍ പക്കോമിയോസ് (പ്രാര്‍ത്ഥനാ യോഗം), ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് (മിഷന്‍ ബോര്‍ഡ്), ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് (സണ്ടേസ്ക്കൂള്‍, സ്ളീബാ ദാസ സമൂഹം, മലങ്കര സഭാ പത്രിക), യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് (യുവജനപ്രസ്ഥാനം), മാത്യൂസ് മാര്‍ തേവോദോസിയോസ് (കാതോലിക്കേറ്റ് & എം. ഡി. സ്ക്കൂള്‍), ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് (ബാലസമാജം), ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് (മര്‍ത്തമറിയം വനിതാ സമാജം), യാക്കോബ് മാര്‍ ഏലിയാസ് (മദ്യ വര്‍ജ്ജനം), ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് (എക്യുമെനിക്കല്‍ റിലേഷന്‍സ്), ഡോ. സഖറിയാസ് മാര്‍ അപ്രേം (മലങ്കര സഭാ മാസിക), ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് (ശുശ്രൂഷക സംഘം), ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് (ദിവ്യബോധനം).

20120218

നാലുന്നാക്കല്‍ കൂറിലോസ് വിവാദം: പാത്രിയാര്‍ക്കീസ് ഇടപെടുന്നു



പുത്തന്‍കുരിശ്: ക്രിസ്തുവിനൊപ്പം ചെഗുവേരയുടെയും ചിത്രം തന്റെ പൂജാമുറിയിലുണ്ടെന്ന നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ പ്രസ്താവനയെത്തുടര്‍ന്ന് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷിയില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്സ് സഭാ പരമാധ്യക്ഷന്‍ ദമസ്കോസ് പാത്രിയാര്‍ക്കീസ് ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവ ഇടപെടുന്നു. നാലുന്നാക്കല്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെയും മലേക്കുരിശ് ദയറാ അധിപന്‍ പൊന്നാങ്കുഴി കുര്യാക്കോസ് മാര്‍ ദിയസ് കോറസിനെയും എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മോര്‍ ഗ്രിഗോറിയോസിനെയും ദമസ്കസിലേക്ക് വിളിച്ചിരിയ്ക്കുകയാണു്.മൂവരും അടുത്ത ദിവസം യാത്ര തിരിക്കും. സഭാ മാനേജിങ് കമ്മിറ്റി വിളിച്ചും സുന്നഹദോസ് ചേര്‍ന്നും വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ശക്തമായതോടുകൂടിയാണ് ദമസ്കോസ് ബാവയുടെ ഇടപെടല്‍.

സി.പി.എം സംസ്ഥാന സമ്മേളന ഭാഗമായി നടത്തിയ ഫോട്ടോ പ്രദര്‍ശനത്തില്‍ ക്രിസ്തുവിന്‍െറ ചിത്രം ഉള്‍പ്പെടുത്തിയത് ന്യായീകരിച്ച് കൂറിലോസ് നടത്തിയ പ്രസ്താവനയാണ് തര്‍ക്കമായത്.ഇത് അല്‍മായര്‍ക്കിടയിലും മെത്രാപ്പൊലീത്തമാര്‍ക്കിയിലും അമര്‍ഷമുണ്ടാക്കി. കൂറിലോസ് അനാവശ്യ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സിംഹാസന പള്ളിയുടെ ചുമതലയുള്ള മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസും മലേക്കുരിശ് ദയറാധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്തയും പരസ്യമായി രംഗത്തെത്തിയതോടെയാണ് പ്രശ്നം പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. സഭാ വര്‍ക്കിങ് കമ്മിറ്റി കൂടി പ്രശ്നം അന്വേഷിക്കാന്‍ തീരുമാനിച്ചു. പുത്തന്‍കുരിശില്‍ ചേര്‍ന്ന സഭാ വര്‍ക്കിങ് കമ്മിറ്റിയുടെ അടിയന്തര യോഗത്തില്‍ രൂക്ഷ വിമര്‍ശമുയര്‍ന്നു. മാര്‍ കൂറിലോസിന്റെ പ്രസ്താവന സഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളെ തള്ളിപ്പറയുന്നതിന് തുല്യമെന്നും അത്രത്തോളം ഗൗരവം കാണേണ്ടതില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്നു.

കൂറിലോസ് നിലപാടില്‍ ഉറച്ചുനിന്നത് കാര്യങ്ങള്‍ വഷളാക്കി. തുടര്‍ന്ന് മെത്രാപ്പോലീത്ത സംഭവത്തില്‍ പശ്ചാത്തപിച്ചിട്ടുണ്ടെന്നും ക്ഷമാപണം നടത്തിയെന്നും തോമസ് പ്രഥമന്‍ യോഗത്തെ അറിയിച്ചു. പരാതി ഒരു മെത്രാനു് എതിരെയായതിനാല്‍ സുന്നഹദോസ് കൂടണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍, തോമസ് പ്രഥമന്‍ ആവശ്യം അംഗീകരിച്ചില്ല. പകരം മെത്രാന്‍ കമ്മിറ്റി കൂടിയാല്‍ മതിയെന്ന് തീരുമാനിച്ചു. എന്നാല്‍, വിഷയം സിനഡില്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യമുയര്‍ന്നു. ഒരു വിഭാഗം സുന്നഹദോസ് എന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു.

ഇത്തരം നിലപാടുകള്‍ക്കെതിരെ കൂറിലോസിനെ മുമ്പ് സിനഡ് താക്കീത് ചെയ്തിട്ടും തെറ്റ് ആവര്‍ത്തിക്കുകയാണെന്നും ആരോപണമുയര്‍ന്നു. മാപ്പുപറച്ചില്‍ ഗുരുതര വീഴ്ചക്ക് പകരമാകില്ലെന്ന് ചിലര്‍ ചൂണ്ടിക്കാട്ടി. കൂറിലോസിന്‍െറ രാഷ്ട്രീയ ഇടപെടല്‍ പരിധിവിടുന്നെന്നും ഇത് നിയന്ത്രിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദമസ്കോസ് പാത്രിയാര്‍ക്കീസ് ബാവക്കും ബസേലിയസ് തോമസ് പ്രഥമനും പരാതി നല്‍കി. കൂറിലോസിനോടു് അനുഭാവപൂര്‍ണമായ സമീപനമാണ് ബസേലിയസ് തോമസ് പ്രഥമന്‍ സ്വീകരിച്ചത്. വിഷയത്തില്‍ അനുരഞ്ജന സമീപനം മതിയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാടു്. കൂറിലോസിനെതിരെ പരസ്യമായി രംഗത്തെത്തിയ ദിയസ്കോറസിനോടും അത്തനാസിയോസിനോടും വിശദീകരണം ആവശ്യപ്പെടാന്‍ സഭാ നേതൃത്വം തീരുമാനിച്ചതായി വാര്‍ത്തകളുമുണ്ടായി.

അതിന്റെ പിന്നാലെ മലേക്കുരിശ് ദയറാ അധിപന്‍ കുര്യാക്കോസ് മാര്‍ ദിയസ് കോറസ് തുടങ്ങി ഒരു വിഭാഗം മെത്രാന്മാരും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ ഭദ്രാസന വൈദിക സെക്രട്ടറി സ്ലീബാ പോള്‍ വട്ടവേലില്‍ അടക്കമുള്ളവരും അല്‍മായ ഫോറം പ്രസിഡന്റ് മനോജ് കോക്കാട്ട്, സഭാ മുഖ്യ വക്താവ് ഫാ. വര്‍ഗീസ് കല്ലാപ്പാറ എന്നിവരും മാര്‍ കൂറിലോസിനെതിരെ പ്രാര്‍ഥനാ യജ്ഞവുമായി രംഗത്തെത്തി. വിഷയം സുന്നഹദോസ് വിളിച്ചുകൂട്ടി ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി ഫെ 16വ്യാഴാഴ്ച മലേക്കുരിശ് ദയറായില്‍ കുര്യാക്കോസ് മാര്‍ ദിയസ്കോറസ് മെത്രാപ്പോലീത്ത പ്രാര്‍ഥനാ യജ്ഞം ആരംഭിച്ചു. ഇതോടെയാണ് പാത്രിയാര്‍ക്കീസ് ബാവ ഇടപെട്ടത്. മെത്രാന്മാരെ ദമസ്കോസിലേയ്ക്കു് പാത്രിയാര്‍ക്കീസ് വിളിച്ചു. ഇതോടെ പ്രാര്‍ഥനാ യജ്ഞം അവസാനിപ്പിച്ചു.

വിവാദ പ്രസ്താവന നടത്തിയ നാലുന്നാക്കല്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷിയുടെ സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, പരാതിക്കാരന്‍ ദിയസ്കോറസ് എന്നിവരോട് ദമസ്കസിലത്തെത്തി വിശദീകരണം നല്‍കാനാണ് പാത്രിയാര്‍ക്കീസ് ബാവ ആവശ്യപ്പെട്ടത്. ഞായറാഴ്ചയോടെ മെത്രാപ്പോലീത്തമാര്‍ ദമസ്കസിലേക്ക് പോകുമെന്നാണ് വിവരം.

20120217

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തു

ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്



പരുമല(മാന്നാര്‍): ലോകശ്രദ്ധ നേടിയ ദൈവശാസ്ത്രജ്ഞനും മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ) സുറിയാനി സഭയുടെ മുതിര്‍ന്ന മെത്രാപ്പോലീത്തയും മുന്‍ നിരണം ഭദ്രാസനാധിപനുമായിരുന്ന ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലീത്ത ഫെബ്രുവരി 16 വ്യാഴാഴ്ച കാലം ചെയ്തു. കബറടക്കം ശനിയാഴ്ച മാവേലിക്കര സെന്റ് പോള്‍സ് മിഷന്‍ ട്രയിനിംഗ് സെന്ററില്‍ നടന്നു. നിരണം ഭദ്രാസനാധിപസ്ഥാനം ഒഴിഞ്ഞശേഷം മാവേലിക്കര മിഷന്‍ സെന്ററില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.

വ്യാഴാഴ്ച രാത്രി 8.15ന് പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. 94 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് തലേ ഞായറാഴ്ചയാണ് ഒസ്താത്തിയോസ് മെത്രാപ്പോലീത്തയെ പരുമല മിഷന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു.

മരണസമയത്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, നിരണം ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് , യൂഹാനോന്‍ മാര്‍ സേവോ ദോറോസ് (കൊട്ടാരക്കര ഭദ്രാസനം), സഖറിയാസ് മാര്‍ തെയോഫിലോസ് (മലബാര്‍), പൗലോസ് മാര്‍ പക്കോമിയോസ് (മാവേലിക്കര) എന്നീ മെത്രാപ്പോലീത്തമാരും പരുമല സെമിനാരി മാനേജര്‍ യൂഹാനോന്‍ റമ്പാന്‍, ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര്‍ എബ്രഹാം, സെക്രട്ടറിമാരായ ഫാ. ജോസഫ്, ഡീക്കണ്‍ ഷാജന്‍, സഹോദരന്‍െറ ഭാര്യ സാറാമ്മ, കുടുംബാംഗങ്ങള്‍ എന്നിവര്‍ സമീപത്തുണ്ടായിരുന്നു.

 കാലം ചെയ്ത വാര്‍ത്തയറിഞ്ഞ് പരുമല പള്ളിയില്‍ 95 ദുഃഖമണി മുഴങ്ങിയപ്പോള്‍ ആശുപത്രിയിലും പരിസരത്തും വൈദികരും സമൂഹത്തിലെ നാനാതുറയിലുള്ള ആയിരങ്ങളും ഒഴുകിയെത്തി. രാത്രി 9.30 ഓടെ ഭൗതിക ശരീരം അംശവസ്ത്രങ്ങളണിയിച്ച് സിംഹാസനത്തിലിരുത്തി പരുമല ആശുപത്രിയിലുള്ള സെന്‍റ് ഗ്രീഗോറിയോസ് ചാപ്പലില്‍ പൊതുദര്‍ശനത്തിന് വെച്ചു. ബസേലിയോസ് പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവയും സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരും ചാപ്പലിലെത്തി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

ജീവിതരേഖ

മാവേലിക്കര മുണ്ടുവേലില്‍ വൈദ്യന്‍ കൊച്ചിട്ടി കൊച്ചിട്ടിയുടെയും മറിയാമ്മയുടെയും നാലുമക്കളില്‍ രണ്ടാമനായി 1918 ഡിസംബര്‍ ഒമ്പതിന് ജനിച്ചു. കെ.വി. ജോര്‍ജ് (ജോര്‍ജ് കുട്ടി) എന്നായിരുന്നു പൂര്‍വാശ്രമത്തിലെ പേര്. സഹോദരങ്ങള്‍ പരേതരായ ഡോ.കെ.മാത്യു, പി.കെ.ജോഷ്വാ, കുഞ്ഞമ്മ ചെറിയാന്‍.

1944ല്‍ കോട്ടയം വൈദിക സെമിനാരിയില്‍ ചേര്‍ന്നു. 1948ല്‍ ശെമ്മാശപട്ടവും 1956ല്‍ വൈദികപട്ടവും സ്വീകരിച്ചു. 1974 ഒക്ടോബര്‍ രണ്ടിന് നിരണത്തു നടന്ന മലങ്കര അസോസിയേഷനില്‍ മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1975ല്‍ ദാനിയല്‍ മാര്‍ പീലക്സിനോസ് മെത്രാപോലീത്തയില്‍നിന്ന് റമ്പാന്‍ പട്ടം സ്വീകരിച്ചു. 1975 ഫെബ്രുവരി 16ന് നിരണം വലിയപള്ളിയില്‍ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ കാതോലിക്കാ ബാവ അദ്ദേഹത്തെ മെത്രാനായി വാഴിച്ചു. 1976 ഏപ്രില്‍ ഒന്നിന് നിരണം ഭദ്രാസന മെത്രാപോലീത്തയായി. 2006 ജൂലൈ മൂന്നിന് ഭദ്രാസന ഭരണം ഒഴിഞ്ഞ് മാവേലിക്കര സെന്‍റ് പോള്‍സ് മിഷന്‍ ട്രെയ്നിങ് സെന്‍റ റില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.

1952 മുതല്‍ 2008 വരെ കോട്ടയം പഴയ സെമിനാരിയില്‍ അധ്യാപകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം വിവിധ സ്‌കൂളുകളില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചശേഷം യു എസിലേക്ക് പോയി. ഫിലോസഫിയില്‍ എം എ ബിരുദധാരിയാണ്.

ലോക സഭാ കൗണ്‍സിലിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു.മഹാത്മാഗാന്ധിയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തു.

സാമൂഹികനീതിയുടെ പ്രവാചകനായും 'സാര്‍വലൗകികസ്‌നേഹ' മെന്ന മതത്തിന്റെ പ്രചാരകനായും അറിയപ്പെട്ട ഒസ്താത്തിയോസ് തിരുമേനി ക്രിസ്ത്യന്‍ മതദര്‍ശനത്തിന് പുതിയ മാനം നല്‍കാന്‍ ശ്രമിച്ച മെത്രാപൊലീത്തയാണ്. ക്രൈസ്തവ ദര്‍ശനത്തിന്റെ ത്രിത്വത്തെയും ഭാരതീയ തത്വചിന്തയുടെ അദ്വൈതത്തെയും സമന്വയിപ്പിച്ചുകൊണ്ട് 'അത്രൈത' മെന്ന ഒരു പുതിയ ദര്‍ശനം അദ്ദേഹം വികസിപ്പിച്ചെടുത്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്നത് മാര്‍ ഒസ്താത്തിയോസായിരുന്നു. മലങ്കരസഭയില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. ആന്ധ്ര, ഒറീസ്സ സംസ്ഥാനങ്ങളില്‍ കുഷ്ഠരോഗികളുടെയും എയ്ഡ്‌സ് രോഗികളുടെയും പുനരധിവാസത്തിനായി പ്രവര്‍ത്തിച്ചു.

ഇംഗ്ലീഷിലും മലയാളത്തിലുമായി 56 ഗ്രന്ഥങ്ങള്‍ രചിച്ചു. 'വര്‍ഗരഹിത സമൂഹത്തിന്റെ ദൈവശാസ്ത്രം', 'ദരിദ്രമായ ലോകത്തില്‍ സമ്പന്നനായിരിക്കുന്നതിന്റെ പാപം' തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധമാണ്. ദേശീയ അന്താരാഷ്ട്ര സെമിനാറുകളില്‍ ആയിരത്തോളം പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുള്ള മാര്‍ ഒസ്താത്തിയോസ് 100-ഓളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ രചിച്ചു. നാല്പത് ആതുരസേവനകേന്ദ്രങ്ങള്‍ ആരംഭിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങളെയും സഭയിലെ സേവനങ്ങളെയും മാനിച്ച് 2008 ജനുവരി 27ന് ബസേലിയോസ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ 'സഭാരത്‌നം' ബഹുമതി നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തി 1993ല്‍ സെറാംപൂര്‍ യൂണിവേഴ്സിറ്റി ഓണററി ഡോക്ടറേറ്റും നല്‍കി.


20120215

മാര്‍ ഒസ്താത്തിയോസിന്റെ നില ഗുരുതരമായി തുടരുന്നു

മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലിത്ത
- എംറ്റിവിയോടു് കടപ്പാടു്


പരുമല, ഫെ 15: സെന്റ് ഗ്രീഗോറിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയുടെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭാരത്നം അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ് മെത്രാപ്പോലിത്തായുടെ (1918-) നില ഗുരുതരമായി തുടരുന്നു.

എന്നിരുന്നാലും രക്തസമ്മര്‍ദ്ദം, ഹൃദയത്തിന്റെ പ്രവര്‍ത്തനം എന്നിവ ഇപ്പോഴും സാധാരണ നിലയിലാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോഴും ശ്വാസോഛ്വാസം നടക്കുന്നത്.

ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി വിപുലീകരിക്കും



കോട്ടയം,ഫെ 14: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളുടെ സംഖ്യ വര്‍ദ്ധിപ്പിക്കാന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയുടെ അധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന മലങ്കര സഭാ മാനേജിങ് കമ്മിറ്റിയോഗം തീരുമാനിച്ചു.

സഭാ സ്ഥാനികളായ ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, എം.ജി.ജോര്‍ജ് മുത്തൂറ്റ്, ഡോ.ജോര്‍ജ് ജോസഫ് എന്നിവരുടെയും കാലാവധി പൂര്‍ത്തിയാക്കുന്ന മറ്റ് അംഗങ്ങളുടെയും സേവനങ്ങളെ കാതോലിക്കാ ബാവ അഭിനന്ദിച്ചു. എമിനന്‍സ് അവാര്‍ഡിനര്‍ഹനായ ഫാ.റ്റി.ജെ.അലക്സാണ്ടറെ അനുമോദിച്ചു. കേരള ഗവര്‍ണര്‍ എം.ഒ.എച്ച് ഫറൂഖ്, ഡോ.സുകുമാര്‍ അഴീക്കോട്, എം.എസ്. ജോസഫ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.

സ്നേഹദര്‍ശനങ്ങളുടെ പ്രചാരകരാകണം വിശ്വാസ സമൂഹം: ഡോ. മാര്‍ അത്തനാസിയോസ്


പുത്തൂര്‍,ഫെ 8: വിശ്വസമാധാനത്തിനും ശാന്തിയ്ക്കുമായി വിശ്വാസ സമൂഹം മാനവസ്നേഹ ദര്‍ശനങ്ങളുടെ പ്രചാരകരായി വര്‍ത്തിയ്ക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കൊല്ലം ഭദ്രാസനത്തില്‍പ്പെട്ട പുത്തൂരും പരിസരങ്ങളിലുമുള്ള വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ നടത്തുന്ന 10-ാമത് പുത്തൂര്‍ കണ്‍വെന്‍ഷനും മാത്യൂസ് മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്ത അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദൈവവചനങ്ങള്‍ക്ക് കാലികമായ രൂപഭാവങ്ങള്‍ നല്‍കുകയാണ് കണ്‍വെന്‍ഷനുകളുടെയും വചന ശുശ്രൂഷകളുടെയും ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് ഫാ. ഇ.ജി.തോമസ് കോര്‍ എപ്പിസ്കോപ്പ അധ്യക്ഷനായി. ഫാ.ഫിലിപ്പ് തരകന്‍ തേവലക്കര വചനശുശ്രൂഷ നടത്തി. ആശാമറിയം റോയി ബൈബിള്‍ റീഡിങ് നടത്തി. ഫാ.ഡോളു കോശി സമര്‍പ്പണ പ്രാര്‍ഥന നടത്തി. ജനറല്‍ കണ്‍വീനര്‍ മാത്യൂസ് ടി.ജോണ്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ബേബിക്കുട്ടി നന്ദിയും പറഞ്ഞു. കണ്‍വെന്‍ഷന്‍ ഉദ്ഘാടനത്തിന് മുന്നോടിയായി കണ്‍വെന്‍ഷന്‍ ക്വയര്‍ ടീമിന്റെ ഗാനശുശ്രൂഷയും ഉണ്ടായിരുന്നു.


20120214

പീച്ചി പള്ളിയുടെ കുരിശുംതൊട്ടിയുടെ ചില്ലുകള്‍ തകര്‍ത്തു



പീച്ചി,ഫെ 13: തൃശൂര്‍ ഭദ്രാസനത്തിലെ പീച്ചി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിലുള്ള തെക്കേകുളം മാര്‍ ഗ്രീഗോറിയോസ് കുരിശുംതൊട്ടിയുടെ ചില്ലുകള്‍ തകര്‍ത്തവരെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് തൃശൂര്‍ ഭദ്രാസനത്തിലെ മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പീച്ചി പള്ളി വികാരിയും ഭദ്രാസന സെക്രട്ടറിയുമായ ഫാ. മാത്യു ജേക്കബ് പുതുശ്ശേരി, ഭദ്രാസന വൈദീക സെക്രട്ടറി ഫാ. സണ്ണി പുളിക്കക്കുടിയില്‍, ഫാ. ജോയ് പുലിക്കോട്ടില്‍, സഭാ മാനേജിംങ് കമ്മിറ്റിയംഗം ജിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

പിറവം വലിയപള്ളിയില്‍ വീണ്ടും സംഘര്‍ഷം



പിറവം: ശവസംസ്കാര ശുശ്രൂഷാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം (ഫെ 12) തര്‍ക്കം രൂപപ്പെട്ട പിറവം വലിയപള്ളിയില്‍ ഫെ 13-നും സംഘര്‍ഷം. ശുശ്രൂകള്‍ക്ക് നേതൃത്വം നല്‍കുന്ന മൂന്നു് വൈദികര്‍ക്കു് പുറമെ മറ്റൊരു വൈദികനും ശുശ്രൂഷാ വസ്ത്രം ധരിച്ച് പള്ളിയില്‍ നടന്ന ഒരു വിവാഹചടങ്ങില്‍ പങ്കെടുത്തതാണ് തര്‍ക്ക കാരണം. സംഭവമറിഞ്ഞു് ഉച്ചയോടെ ഓര്‍ത്തഡോക്സ് വിഭാഗം വൈദികന്‍ ഫാ. ജോസഫ് മങ്കിടിയും സഭാ മാനേജിംഗ് കമ്മിറ്റിയംഗം ടി.ടി. ജോയിയും പള്ളിയിലെത്തി. പള്ളിയുടെ പ്രധാന വാതിലിനു സമീപം അവര്‍ക്കു് നേരെ കയ്യേറ്റശ്രമമുണ്ടായി. സംഘര്‍ഷത്തിനിടെ കൂട്ടമണി മുഴക്കിയതോടെ ഒട്ടേറെപേര്‍ പള്ളിപരിസരത്തു തടിച്ചുകൂടി.

മൂന്നു വൈദികര്‍ക്കു പുറമെ മറ്റൊരു വൈദികനും ശുശ്രൂഷാ വസ്ത്രം ധരിച്ച് പള്ളിയില്‍ നടന്ന ഒരു വിവാഹചടങ്ങില്‍ പങ്കെടുത്ത വിവരം അറിഞ്ഞെത്തിയ തന്റെ ഇരുചക്രവാഹനം വിമത യാക്കോബായക്കാര്‍ തകര്‍ത്തതായി ഫാ. മങ്കിടി പറഞ്ഞു. ബാഗില്‍ സൂക്ഷിച്ചിരുന്ന 10,000 രൂപയും നഷ്ടപ്പെട്ടു.
അക്രമം തടയുന്നിടെയാണ് ജോയിക്കു നേരെ കയ്യേറ്റ ശ്രമമുണ്ടായത്. അക്രമം നടത്തി പള്ളി പൂട്ടിക്കുന്നതിനുള്ള ശ്രമമാണു മറുവിഭാഗം നടത്തുന്നതെന്നും ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ആരോപിച്ചു.നിലവിലുള്ള മൂന്നു വൈദികര്‍ക്കു് മാത്രമേ പ്രവേശനാനുമതി നല്‍കുകയുള്ളുവെന്നു് കഴിഞ്ഞ ദിവസവും ആര്‍.ഡി.ഒ.യുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ആവര്‍ത്തിച്ചിരുന്നു. ഇതിനു് വിരുദ്ധമായ നടപടി വിമത യാക്കോബായ വിഭാഗം സ്വീകരിച്ചതാണ് തര്‍ക്കമായത്.

20120213

കട്ടപ്പുറം പള്ളിയില്‍ ഓര്‍ത്തഡോക്സ്-വിമത യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം



തിരുവല്ല, ഫെ 12: കാവുംഭാഗം കട്ടപ്പുറം പള്ളിയില്‍ ഓര്‍ത്തഡോക്സ്-വിമത യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം.

സെമിത്തേരിയില്‍ ധൂപ പ്രാര്‍ത്ഥനയ്ക്ക് വിമത യാക്കോബായ വിഭാഗം കയറിയ ഉടനെ പള്ളിയുടെ പ്രധാന കവാടം പൂട്ടിയതാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. വിമത യാക്കോബായ വിഭാഗക്കാരുടെ കാവുംഭാഗം പള്ളിയില്‍ സെമിത്തേരിയില്ലാത്തതിനാല്‍ കട്ടപ്പുറം പള്ളിയിലാണ് ശവസംസ്കാരം നടത്തുന്നത്. ഇവിടെ ആണ്ടുതോറും ഇവര്‍ ധൂപപ്രാര്‍ത്ഥന നടത്തുന്നുണ്ട്. ഇതിനായി ഫെ 12 ഞായറാഴ്ച രാവിലെ 10.30 ഓടെ വിമത യാക്കോബായക്കാര്‍ പ്രധാന കവാടത്തിലൂടെ പള്ളിയില്‍ എത്തി. എന്നാല്‍ ഇവര്‍ പുറത്തിറങ്ങുന്നതിനുമുമ്പ് തന്നെ ഇത് അടച്ചുപൂട്ടിയതായി വിമത യാക്കോബായ മെത്രാന്‍ ഡോ.ഗീവറുഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

പടിഞ്ഞാറുവശത്തുള്ള കവാടത്തില്‍ കൂടിയാണ് ഇവര്‍ പള്ളിയില്‍ കയറിയതെന്നും തന്നോട് അപമര്യാദയായി വിമത യാക്കോബായക്കാര്‍ പെരുമാറിയതായും പള്ളി വികാരി ജേക്കബ് ജോര്‍ജ് അറിയിച്ചു. 12.30 ഓടെ ഡിവൈ.എസ്.പി സാബു പി.ഇടിക്കുള ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.

നെച്ചൂര്‍ പള്ളിയില്‍ ഇരുകൂട്ടര്‍ക്കും കോടതി പെരുന്നാള്‍ സമയക്രമം നിശ്ചയിച്ചു നല്‍കി


പിറവം, ഫെ 13: ഓര്‍ത്തഡോക്‌സ് -- വിമത യാക്കോബായ പക്ഷക്കാര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന നെച്ചൂര്‍ സെന്റ് തോമസ് പള്ളിയില്‍ മൂന്ന്‌നോമ്പ് പെരുന്നാള്‍ ചടങ്ങുകള്‍ നടത്താന്‍ കോടതി ഇരുകൂട്ടര്‍ക്കും സമയക്രമം നിശ്ചയിച്ചു നല്‍കി. പള്ളിയില്‍ ഞായറാഴ്ചയാണ് പെരുന്നാള്‍ ആരംഭിച്ചത് 16-ന് സമാപിക്കും.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് ഫിബ്രവരി 15-വരെ രാവിലെ 9.25 മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് 6 മുതല്‍ 7 വരെയും 16-ന് രാവിലെ 9.15 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയും ആരാധന ചടങ്ങുകള്‍ നടത്താം.

വിമത യാക്കോബായ വിഭാഗത്തിന് 14ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണിവരെയും വൈകിട്ട് 7 മുതല്‍ 8 വരെയും 15 ന് ഉച്ചയ്ക്ക് 12 മുതല്‍ ഒരുമണിവരെയും വൈകിട്ട് 7 മുതല്‍ രാത്രി 9.30 വരെയും സമാപനദിവസമായ 16 ന് രാവിലെ 7 മുതല്‍ 9.20 വരെയും ഉച്ചതിരിഞ്ഞ് ഒരു മണിക്കുശേഷവും ചടങ്ങുകള്‍ നടത്താന്‍ കോടതി അനുമതി നല്‍കിയിട്ടുണ്ട്.

പള്ളിയിലും ചാപ്പലിലും സെമിത്തേരിയിലും അതതു വിഭാഗങ്ങളുടെ പുരോഹിതര്‍ മതപരമായ ചടങ്ങുകള്‍ നടത്തുമ്പോള്‍ ക്രമസമാധാനം പാലിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ പിറവം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറോട് കോടതി നിര്‍ദേശിച്ചു.

ഇരുകൂട്ടരും സമയക്രമം കൃത്യമായി പാലിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എറണാകുളം അഡീഷണല്‍ ജില്ലാ ജഡ്ജി വി. ഷിര്‍സിയുടെതാണ് വിധി.

അതേസമയം, രണ്ടുകൂട്ടരുടെയും മൂന്നുനോമ്പു പെരുന്നാള്‍ ചടങ്ങുകള്‍ ഫെ 12 ഞായറാഴ്ച ആരംഭിച്ചിട്ടുണ്ട്.

ശവസംസ്‌കാരത്തെ വിമത യാക്കോബായ കക്ഷിക്കാര്‍ തടഞ്ഞു; മൃതദേഹം അഞ്ച് മണിക്കൂര്‍ പള്ളിമുറ്റത്ത് വച്ചു



പിറവം: വിമത യാക്കോബായ കക്ഷിക്കാര്‍ തടഞ്ഞതിനെ തുടര്‍ന്നു് പിറവം വലിയ പള്ളിയില്‍ ഇടവകാംഗമായ പിറവം പാഴൂര്‍ വാതക്കാട്ടില്‍ വി.എം. എബ്രാഹാ (91)മിന്റെ മൃതദേഹം അടക്കം ചെയ്യാനാകാതെ അഞ്ച് മണിക്കൂര്‍ പള്ളിമുറ്റത്തുവച്ചു.

രാത്രി വൈകി ആര്‍.ഡി.ഒ ആര്‍. മണിയമ്മയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച് രാത്രി ഒമ്പതിനാണ് മൃതദേഹം സംസ്‌കാരശുശ്രൂഷകള്‍ക്കായി പള്ളിയ്ക്കകത്തേയ്ക്ക് എടുത്തത്. മരിച്ച എബ്രാഹാമിന്റെ മകനും, ഓര്‍ത്തഡോക്‌സ് സഭയുടെ മണകുന്നം മാര്‍ ഔഗേന്‍ പള്ളി വികാരിയുമായ ഫാ. വി.എ. മാത്യൂസ് 'കറുത്ത കുപ്പായം' ധരിച്ച് ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയെന്നു് പറഞ്ഞാണ് വിമത യാക്കോബായ കക്ഷിക്കാര്‍ അക്രമത്തിനു് മുതിര്‍ന്നതു്. വിലാപയാത്രയായി കൊണ്ടുവന്ന മൃതദേഹം പള്ളി മുറ്റത്തേയ്ക്ക് കയറ്റുമ്പോള്‍ തന്നെ വിമത യാക്കോബായ കക്ഷിക്കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷാവസ്ഥ മണിക്കൂറുകള്‍ നീണ്ടു. മൂവാറ്റുപുഴ ഡിവൈ.എസ്.പി ടോമി സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം പള്ളിയില്‍ നിലയുറപ്പിച്ചിരുന്നു.

ഫെ 10 വെള്ളിയാഴ്ച രാത്രിയാണ് പാഴൂര്‍ വാതക്കാട്ടില്‍ എബ്രാഹം മരിച്ചത്. 12 ഞായറാഴ്ച വൈകീട്ടാണ് സംസ്‌കാരം നിശ്ചയിച്ചിരുന്നത്. വലിയപള്ളി വികാരി ഫാ. സ്‌കറിയ വടയ്ക്കാട്ടിലും സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പയും ചേര്‍ന്നാണ് വീട്ടിലെ ശുശ്രൂഷകള്‍ നടത്തിയത്. തുടര്‍ന്ന് നാല് മണിയോടെ മൃതദേഹം വലിയ പള്ളിയിലേക്ക് കൊണ്ടുവന്നു. മറ്റ് വൈദികര്‍ക്കൊപ്പം ഫാ. വി.എ. മാത്യൂസും കറുത്തകുപ്പായമണിഞ്ഞാണ് പള്ളിയിലേയ്ക്കു വന്നത്.

വിലാപയാത്രയെ പള്ളിയുടെ പിന്നിലെ മുറ്റത്ത് വിമത യാക്കോബായ കക്ഷിക്കാരായ ഏതാനും പേര്‍ ചേര്‍ന്ന് തടഞ്ഞുവെങ്കിലും ബലം പ്രയോഗിച്ചുതന്നെ മൃതദേഹം പള്ളിയുടെ മൂന്നിലെത്തിക്കുകയായിരുന്നു. എന്നാല്‍ വിമത യാക്കോബായ കക്ഷിക്കാര്‍ അതിനോടകം പള്ളിക്കകത്തുകയറി ആനവാതിലടക്കമുള്ള മുഴുവന്‍ വാതിലുകളും അടച്ചു. തുടര്‍ന്നാണ് പള്ളിയുടെ ആനവാതില്‍ക്കലില്‍ തന്നെ മുറ്റത്ത് ഡസ്‌കിട്ട് ശവമഞ്ചം വച്ചത്.

ആര്‍.ഡി.ഒയുടെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസ്‌കാര ശുശ്രൂഷ നടത്താന്‍ രേഖാമൂലം അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്ന് പള്ളികയ്യടക്കിയ വിമത യാക്കോബായ കക്ഷിക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഫാ. വി.എ. മാത്യൂസ് അപേക്ഷ നല്‍കിയാണ് പ്രശ്‌നം ഒത്തുതീര്‍ന്നത്.

ഓര്‍ത്തഡോക്‌സ് പക്ഷക്കാരനായ ഫാ. വി.എ. മാത്യൂസ് കറുത്ത കുപ്പായമണിഞ്ഞ് സംസ്‌കാര ശുശ്രൂഷയില്‍ പങ്കെടുത്താല്‍ ഓര്‍ത്തഡോക്‌സ് വിഭാഗം അതൊരു കീഴ്‌വഴക്കമായി ഭാവിയില്‍ ചിത്രീകരിച്ചേക്കാമെന്ന ആശങ്കയുയര്‍ത്തിയാണ് യാക്കോബായ വിഭാഗം അതിനെ എതിര്‍ത്തത്.

ധാരണയായതിനെ തുടര്‍ന്ന് രാത്രി ഒമ്പതരയോടെയായിരുന്നു സംസ്‌കാരം. വികാരി ഫാ. സ്‌കറിയ വടയ്ക്കാട്ടില്‍ , മറ്റ് വൈദികരായ സൈമണ്‍ ചെല്ലിക്കാട്ടില്‍ കോറെപ്പിസ്‌കോപ്പ, ഫാ. റോയി മാത്യൂസ് എന്നിവരും ഫാ. വി.എ. മാത്യൂസും ശുശ്രൂഷകളില്‍ പങ്കെടുത്തു. വന്‍ പോലീസ് സംഘത്തിന്റെ സംരക്ഷണയിലായിരുന്നു സംസ്‌കാരം.

ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ അത്യാസന്ന നിലയില്‍



മാവേലിക്കര: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സീനിയര്‍ മെത്രാപ്പോലീത്തയും മുന്‍ നിരണം ഭദ്രാസനാധിപനുമായ ഡോ. ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസ്‌ അത്യാസന്ന നിലയില്‍. ഫെബ്രുവരി 12 ഞായറാഴ്‌ച രാത്രി 11 മണിയോടെയാണു് പരുമല സെന്റ്‌ ഗ്രിഗോറിയോസ്‌ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഇദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്‌. ആശുപത്രിയില്‍ അദ്ദേഹത്തിന്‌ കന്തീലാശുശ്രൂഷ നടത്തി.

ആശുപത്രിയില്‍ ബസേലിയോസ്‌ മാര്‍ത്തോമ ദിദിമോസ്‌ പ്രഥമന്‍ വലിയബാവ, ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്ക ബാവ, മെത്രാപ്പോലീത്തമാരായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്‌, പൗലോസ്‌ മാര്‍ പക്കോമിയോസ്‌, മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, മാത്യൂസ്‌ മാര്‍ തേവോദോസിയോസ്‌, എബ്രഹാം മാര്‍ എപ്പിഫാനിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ ഈവാനിയോസ്‌, ഗബ്രിയാല്‍ മാര്‍ ഗ്രിഗോറിയോസ്‌, യൂഹാനോന്‍ മാര്‍ തേവോദോറോസ്‌, മറ്റ്‌ സഭകളിലെ ബിഷപ്പുമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

20120212

കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനം ആഘോഷിച്ചു


പിറവം, ഫെ11: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനാഘോഷങ്ങളും കുടുംബസംഗമവും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ വലിയ ബാവ ഉദ്ഘാടനം ചെയ്തു. കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ളതാണ് കുടുംബ സംഗമങ്ങളെന്നും നോമ്പും പ്രാര്‍ഥനയും ഉപവാസവുമെല്ലാം കുടുംബങ്ങളുടെയും അതിലൂടെ സഭയുടെയും കെട്ടുറപ്പിന് അനിവാര്യമാണെന്നും വലിയ ബാവ പറഞ്ഞു. പിറവം സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മാര്‍ ഔഗേന്‍ നഗറില്‍ കൂടിയ യോഗത്തില്‍ ഇടവക മെത്രാപ്പോലീത്ത ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അദ്ധ്യക്ഷനായി.

കണ്ടനാട് ഈസ്റ്റ് ഭദ്രാസനമെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ്, അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളി കാര്‍പ്പോസ് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സഭയുടെ ഫ്രട്ടേണിറ്റി അവാര്‍ഡ് ജേക്കബ് കുര്യന് സിനിമാനടന്‍ ജഗതി ശ്രീകുമാര്‍ സമ്മാനിച്ചു.

സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രാഹം കോനാട്ട്, അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ജേക്കബ് കുര്യന്‍ സ്വാഗതവും ഫാ. ജോണ്‍ വര്‍ഗീസ് നന്ദിയും പറഞ്ഞു.

20120208

എത്യോപ്യയില്‍ റോമന്‍ കത്തോലിക്കാ- പുരാതന ഓര്‍ത്തഡോക്സ് ഡയലോഗ് നടന്നു



കോട്ടയം: സഭകള്‍ തമ്മിലുള്ള പരസ്പര കൂട്ടായ്മ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളില്‍ എന്ന പൊതുവിഷയത്തെ അധികരിച്ച് ജനുവരി 16 മുതല്‍ 23 വരെ എത്യോപ്യയിലെ ആഡിസ് ആബാബയില്‍ കത്തോലിക്കാ- ഓറിയന്റല്‍ ഓര്‍ത്തഡോക്സ് ഡയലോഗ് നടന്നു. കത്തോലിക്കാസഭയും ഏഴ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മില്‍ ദൈവശാസ്ത്രപരമായ ഡയലോഗിനുവേണ്ടിയുള്ള അന്തര്‍ദേശീയ കമ്മീഷന്റെ ആഭിമുഖ്യത്തിലാണു് ഡയലോഗ് നടന്നത്.

എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് ആബൂനാ പൌലോസ് ഒന്നാമന്‍, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ സിനഡ് ഹാളില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ നിയമഗ്രന്ഥങ്ങളുടെ വെളിച്ചത്തിലും രക്തസാക്ഷിത്വം, പ്രാര്‍ഥന എന്നീ തലങ്ങളിലും സഭകള്‍ തമ്മിലുള്ള പരസ്പര കൂട്ടായ്മക്കുറിച്ചുള്ള ആറു പ്രബന്ധങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.

റോമിലെ സഭൈക്യ കാര്യാലയത്തിന്റെ പ്രസിഡന്റ് കര്‍ദിനാള്‍ കോര്‍ട്ട് കുഹ് കത്തോലിക്കാ പ്രതിനിധിസംഘത്തിനും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ എക്യുമെനിക്കല്‍ സെക്രട്ടറി മാര്‍ ആംബാ ബിഷോയ് മെത്രാപ്പോലീത്ത ഓര്‍ത്തഡോക്സ് പ്രതിനിധിസംഘത്തിനും നേതൃത്വം നല്കി.

ഔദ്യോഗിക റിപ്പോര്‍ട്ട്

20120204

കണ്യാട്ടുനിരപ്പ്‌: സിഐയെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി



കൊച്ചി, ഫെ 3: കോലഞ്ചേരി കണ്യാട്ടുനിരപ്പ്‌ പള്ളിയില്‍ പുത്തന്‍കുരിശ്‌ സിഐ: ബിജു കെ. സ്‌റ്റീഫനെ യാക്കോബായ സുറിയാനി ക്രിസ്ത്യാനികക്ഷികളില്‍‍പെട്ട
വര്‍ ആക്രമിച്ച കേസില്‍ 11 പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി ബി. കെമാല്‍പാഷ തള്ളി.

ചോറ്റാനിക്കര കുഴിയറ പെരുംപട്ട ബിപിന്‍ ജോണ്‍ ഏലിയാസ്‌(21), അബിന്‍ ജോണ്‍ ഏലിയാസ്‌(25), തിരുവാണിയൂര്‍ വെട്ടുകാട്ടില്‍ സജി പൗലോസ്‌(28), കുഴിയറ മറിയടിയില്‍ ജോമോന്‍(28), കുപ്പക്കാട്ട്‌ ജോണി(48), തലക്കോട്‌ മുറീക്കല്‍ പോള്‍(32), നടുമൂലയില്‍ യോഹന്നാന്‍(46), കോക്കപ്പിള്ളി കൊട്ടാരത്തില്‍ പീറ്റര്‍(42), കുഴിയറ ഞാറ്റുതൊട്ടിയില്‍ ജോസഫ്‌(76), കോട്ടപ്പിള്ളി തച്ചേടത്ത്‌ ടി.കെ.ബാബു(52), തലക്കോട്‌ ജോര്‍ജ്‌(65) എന്നിവരുടെ ജാമ്യാപേക്ഷയാണു കോടതി തള്ളിയത്‌.

രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ കോടതി ഉത്തരവു പാലിക്കാനെത്തിയ പൊലീസ്‌ ഉദ്യോഗസ്‌ഥനെ ആക്രമിച്ച കേസിലെ പ്രതികള്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്ന ജില്ലാ പബ്ലിക്ക്‌ പ്രോസിക്യൂട്ടര്‍ എം.എ. ജോസഫ്‌ മണവാളന്റെ വാദം ശരിവച്ചാണു ജാമ്യം നിഷേധിച്ചത്‌.

പതിനൊന്നു ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒന്നാം പ്രതി ചോറ്റാനിക്കര കുഴിയറ ഞാറ്റംതൊട്ടിയില്‍ സണ്ണി, അഞ്ചു കേസുകളില്‍ ഉള്‍പ്പെട്ട രണ്ടാംപ്രതി കണയന്നൂര്‍ ചിറപ്പാട്ട്‌ ബാബു, പത്തു കേസുകളില്‍ ഉള്‍പ്പെട്ട മൂന്നാംപ്രതി ഞാറ്റുതൊട്ടിയില്‍ സാജു, ഒന്‍പതു കേസുകളില്‍ ഉള്‍പ്പെടുന്ന നാലാംപ്രതി പാറക്കുളങ്ങരയില്‍ ഏലിയാസ്‌, രണ്ടു കേസുകളില്‍ ഉള്‍പ്പെട്ട എട്ടാംപ്രതി ഇലഞ്ഞി കയ്യാരത്ത്‌ പൗലോസ്‌ എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി നേരത്തെ തള്ളിയിരുന്നു. ആക്രമണത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുടെ തലയോട്ടിക്കു പൊട്ടലുണ്ടായത്‌ കേസിന്റെ ഗൗരവം വര്‍ധിപ്പിച്ചു. അദ്ദേഹം ഇപ്പോഴും ചികിത്സയിലാണ്‌.

20120126

തൃക്കുന്നത്ത്‌ ഓര്‍ത്തഡോക്‌സ്‌ സഭയും വിമത യാക്കോബായ കക്ഷിയും ധൂപപ്രാര്‍ഥന നടത്തി


ആലുവ,ജനു 26: തൃക്കുന്നത്ത്‌ സെമിനാരി പള്ളിയില്‍ ഓര്‍മപ്പെരുനാളിനോട്‌ അനുബന്ധിച്ച്‌ സഭാപിതാക്കന്മാരുടെ കബറിടത്തില്‍ ഓര്‍ത്തഡോക്‌സ്‌ സഭയും വിമതയാക്കോബായ സഭയും വെവ്വേറെ ധൂപപ്രാര്‍ഥന നടത്തി. തൃക്കുന്നത്ത്‌ സെമിനാരി ചാപ്പലിലെ കുര്‍ബാനയ്‌ക്കു ശേഷം ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികള്‍ കബറിടത്തില്‍ നടത്തിയ ധൂപപ്രാര്‍ഥനയ്‌ക്കു പൗരസ്ത്യകാതോലിക്കാ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ പ്രധാന കാര്‍മികത്വം വഹിച്ചു.

സുന്നഹദോസ്‌ സെക്രട്ടറി ഡോ: മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, പൗലോസ്‌ മാര്‍ പക്കോമിയോസ്‌, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌, വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്‌, അല്മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്‌, അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്‌, ഭദ്രാസന സെക്രട്ടറി മത്തായി ഇടയനാല്‍ കോര്‍എപ്പിസ്‌കോപ്പ, സെമിനാരി മാനേജര്‍ ഫാ. യാക്കോബ്‌ തോമസ്‌ എന്നിവര്‍ പങ്കെടുത്തു.

മാര്‍ അത്തനേഷ്യസ്‌ സ്‌റ്റഡി സെന്ററില്‍ പ്രാരംഭ പ്രാര്‍ഥനയ്‌ക്കു ശേഷം വിമതയാക്കോബായ കക്ഷിയുടെ പ്രാദേശിക കാതോലിക്കാ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ നേതൃത്വത്തിലായിരുന്നു യാക്കോബായ സഭയുടെ ധൂപപ്രാര്‍ഥന. സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്‌, ഡോ. മാത്യൂസ്‌ മാര്‍ അന്തീമോസ്‌, സ്ലീബാ വട്ടവേലി കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പങ്കെടുത്തു.

പത്തുമിനിറ്റു് വീതമാണ്‌ ഇരു വിഭാഗങ്ങള്‍ക്കും ജില്ലാ ഭരണകൂടം അനുവദിച്ചിരുന്നത്‌. നിശ്‌ചിത സമയം കഴിഞ്ഞപ്പോള്‍ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമനെ പൊലീസ്‌ അക്കാര്യം ഓര്‍മിപ്പിച്ചു. കബറിടത്തില്‍ കുര്‍ബാന അര്‍പ്പിച്ചതായി ഇറങ്ങിവന്ന ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ പറഞ്ഞു. ഇതു് വിവാദത്തിനിടയാക്കി.

``പത്തു് മിനിറ്റു്കൊണ്ടു് കുര്‍ബാന അര്‍പ്പിയ്ക്കാന്‍ സാധ്യമല്ല. കുര്‍ബാന അര്‍പ്പിക്കാനുള്ള ബലിപീഠവും തിരുവസ്‌തുക്കളും അവിടെ ഉണ്ടായിരുന്നില്ല. ഇതു കുര്‍ബാനയെ തന്നെ അവഹേളിക്കുന്നതിനു് തുല്യമാണ്‌ - പപൗരസ്ത്യകാതോലിക്കാ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ പറഞ്ഞു. തല്‌‍‍സ്ഥിതി പാലിക്കാനുള്ള ജില്ലാ അധികൃതരുടെ നിര്‍ദേശം ലംഘിച്ച്‌ അനധികൃത കയ്യേറ്റത്തിന്‌ വിമത യാക്കോബായ വിഭാഗം ശ്രമിച്ചതായി പരിശുദ്ധ ബാവാ ആരോപിച്ചു.

കുര്‍ബാന അര്‍പ്പിച്ചുവെന്ന വാദം പച്ചക്കള്ളം: കാതോലിക്കാ ബാവാ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസന ആസ്‌ഥാനമായ തൃക്കുന്നത്ത്‌ സെമിനാരിയിലെ പള്ളിയില്‍ പെരുന്നാളിനോടനുബന്ധിച്ച്‌ യാക്കോബായ ശ്രേഷ്‌ഠ കാതോലിക്കാ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചെന്ന വാദം പച്ചക്കള്ളമാണെന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.

കോടതിവിധിയും എറണാകുളം ജില്ലാ അധികൃതരുടെ നിര്‍ദേശവും ലംഘിച്ച്‌ തൃക്കുന്നത്ത്‌ സെമിനാരിയില്‍ അനധികൃത കൈയ്യേറ്റത്തിനുള്ള ശ്രമമാണ്‌ വിമത യാക്കോബായ വിഭാഗം നടത്തിയത്‌. യാക്കോബായ ശ്രേഷ്‌ഠ കാതോലിക്കാ അവകാശപ്പെടുന്നതുപോലെ 12 മിനിട്ട്‌ കൊണ്ട്‌ പൂര്‍ത്തി യാക്കാവുന്ന ഒരു കുര്‍ബാനക്രമവും സുറിയാനി ക്രമത്തിലില്ല.

ജില്ലാ ഭരണാധികാരികള്‍ നിര്ദേറശിച്ച സമയ പരിധി ലംഘിക്കുകയും അനുവദിച്ചിട്ടില്ലാത്ത അംശവസ്‌ത്രങ്ങള്‍ ധരിക്കാന്‍ ശ്രമിക്കുകയും ചെയ്‌തവര്‍ക്ക് ‌ പള്ളിയില്‍ പ്രവേശിക്കാനായില്ല, കബറുങ്കല്‍ മാത്രമാണ്‌ പ്രവേശിക്കാനായത്‌. വ്യാജ പ്രചരണം നടത്തി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള മനപൂര്‍വ‌ ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.



20120124

അപൂര്‍വ്വ രവിവര്‍മ്മ ചിത്രവുമായി പഴയ സെമിനാരിയില്‍ ചരിത്ര മ്യൂസിയം




കോട്ടയം: ചിത്രകലയുടെ തമ്പുരാന്‍ രാജാ രവിവര്‍മ്മ വരച്ച, ആരാലും അറിയപ്പെടാത്ത അപൂര്‍വ്വ ചിത്രം. വിദ്യാഭ്യാസത്തോടൊപ്പം കേരളത്തിന്റെ തനതുകലകളെയും പ്രോത്സാഹിപ്പിച്ചിരുന്ന സഭയ്ക്ക്, അംഗീകാരമായി ലഭിച്ച സമ്മാനമാവണം അത്. ഓര്‍ത്തഡോക്സ് സഭാധ്യക്ഷനായിരുന്ന ജോസഫ് മാര്‍ ദിവന്നാസിയോസ് പുലിക്കോട്ടില്‍ രണ്ടാമന്റെ രവിവര്‍മ്മ ച്ചിത്രം നിധിപോലെയാണ് ചുങ്കം പഴയ സെമിനാരിയില്‍ സൂക്ഷിച്ചിട്ടുള്ളത്. പഴയ സെമിനാരിയില്‍ തയ്യാറാകുന്ന മലങ്കര സഭാ ചരിത്രമ്യൂസിയത്തില്‍ ഈ അമൂല്യചിത്രമാവും കാഴ്ചക്കാര്‍ക്ക് കൌതുകമാവുക.

1877 മുതല്‍ 1909 വരെ ജീവിച്ചിരുന്ന സഭാ മേലധികാരി ജോസഫ് മാര്‍ ദിവന്നാസിയോസ് പുലിക്കോട്ടില്‍ രണ്ടാമന്റെ ചിത്രം, രവിവര്‍മ്മ വരക്കാനിടയായതെങ്ങനെയെന്നും അതിനു വഴിതെളിച്ച സാഹചര്യങ്ങളും വ്യക്തമായി അറിവില്ല.

മലങ്കര സഭാചരിത്രത്തിലെ അത്യപൂര്‍വങ്ങളായ ഏടുകള്‍ പ്രദര്‍ശിപ്പിക്കുന്ന മ്യൂസിയമാണ് പഴയ സെമിനാരിയില്‍ തയ്യാറാകുന്നത്. 16ആം നൂറ്റാണ്ട് മുതലുള്ള ചരിത്രത്തിന്റെ സംക്ഷിപ്തരൂപമാണ് മ്യൂസിയത്തില്‍ ഒരുക്കുന്നത്. 1652ല്‍ അഭിഷിക്തനായ മാര്‍ത്തോമ ഒന്നാമന്‍ മുതല്‍ 2010ല്‍ സ്ഥാനമൊഴിഞ്ഞ മാര്‍ ബസേലിയോസ് മാര്‍ത്തോയമ്മ ദിദിമോസ് വരെ ഉണ്ടായിരുന്ന മുഴുവന്‍ സഭാപിതാക്കന്മാരുടെയും ഛായാചിത്രങ്ങള്‍ പ്രദര്‍ശനത്തിനൊരുങ്ങിക്കഴിഞ്ഞു. ബോംബെയിലെ കുരിയര്‍ പ്രസ്സില്‍ അച്ചടിച്ച, പഴയ മലയാളം സുവിശേഷമെന്നറിയപ്പെടുന്ന ആദ്യ മലയാള വേദപുസ്തകത്തിന്റെ പ്രതിയും മ്യൂസിയത്തിലുണ്ട്. കേരളത്തിലെ ക്രെെസ്തവ സഭകള്‍ക്ക് തദ്ദേശീയ ഭരണകര്‍ത്താക്കളില്‍നിന്ന് ചെമ്പുതകിടില്‍ രേഖപ്പെടുത്തി ലഭിച്ച അവകാശങ്ങളും പദവികളും അടങ്ങിയ അപൂര്‍വ്വ രേഖകളായ “ചെപ്പേടു”കളും പ്രദര്‍ശിപ്പിക്കും. പരുമല തിരുമേനിയുടെ കൈപ്പടയിലെഴുതിയ കല്പനകളും ഇവിടെ പ്രദര്‍ശനത്തിനുണ്ട്.

ക്രിസ്തുചരിതവും സഭാചരിത്രവും വര്ണ്ണി ക്കുന്ന ചേപ്പാട്, പാലിയേക്കര, പുത്തന്‍കാ വ് പള്ളികളിലെ അപൂര്‍വ്വ ചുവര്‍ച്ചിത്രങ്ങള്‍ , ഔദ്യോഗിക ബഹുമതികളായി വസ്ത്രങ്ങളില്‍ ചേര്‍ക്കു ന്ന അലങ്കാരങ്ങള്‍, മലങ്കരയിലെ മേല്പ്പട്ടക്കാര്‍ ഉപയോഗിച്ചിരുന്ന മുതലവായന്തൊപ്പി , ഗദ്സമനത്തോട്ടത്തിലെ കല്ലുകള്‍, 1678ല്‍ രണ്ടാം മാര്‍ത്തോമയുടെ കാലത്ത് മലങ്കരയിലെത്തിയ വിദേശിയായ “കല്ലട വലിയപ്പന്‍” എന്നറിയപ്പെടുന്ന അന്ത്രയോസ് ബാവയുടെ കല്പ്രതിമ, ദിവന്നാസിയോസ് അഞ്ചാമന്റെ മേല്നോട്ടത്തില്‍ പ്രസിദ്ധീകരിച്ച “ഇടവക പത്രിക”‘എന്ന മാസിക തുടങ്ങി സഥാപാരമ്പര്യത്തിന്റെ പ്രൌഢിയുടെ മകുടോദാഹരണങ്ങളായ നിരവധി അമൂല്യശേഖരങ്ങളുടെ കലവറയാവുകയാണ് ചരിത്രമ്യൂസിയം.

വൈദികപഠനത്തിനായി 197 വര്‍ഷം മുമ്പ് സ്ഥാപിച്ച ചുങ്കം പഴയ സെമിനാരി ചരിത്രഗവേഷകരുടെ ആകര്‍ഷക കേന്ദ്രം കൂടിയാണ്. ഒരു പൈതൃകകേന്ദ്രമായി നിലനിര്‍ത്തു ന്നതിന്റെ ആദ്യപടിയായാണ് ചരിത്രമ്യൂസിയം തയ്യാറാക്കുന്നതെന്ന് സെമിനാരി മാനേജര്‍ എം.സി.കുര്യാക്കോസ് പറഞ്ഞു. ഫെബ്രുവരി 24ന് നടക്കുന്ന പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്ഗീസ് മാര്‍ ദിവന്നാസിയോസിന്റെ ഓര്‍മ്മമപ്പെരുന്നാള്‍ ദിനത്തില്‍ മ്യൂസിയം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും.

കണ്യാട്ടുനിരപ്പ് പള്ളിയിലെ അക്രമം: ജാമ്യാപേക്ഷ തള്ളി




കൊച്ചി,ജനു 23: കോലഞ്ചേരി കണ്യാട്ടുനിരപ്പിലെ പള്ളി പെരുന്നാളിനോടനുബന്ധിച്ച് നടന്ന തര്‍ക്കത്തിനിടയില്‍ സര്‍ക്കിെള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ.സ്‍റ്റീഫനെ അക്രമിച്ച കേസിലെ അഞ്ചു് പ്രതികളുടെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി.കെമാല്‍ പാഷ തള്ളി. രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കത്തില്‍ കോടതി ഉത്തരവു് പാലിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച കേസിലെ പ്രതികള്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളവരാണെന്നു് ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ എം.എ. ജോസഫ് മണവാളന്‍ കോടതിയെ ബോധിപ്പിച്ചു. പ്രതികള്‍ക്കെ തിരെയുള്ള കേസുകളുടെ വിശദാംശങ്ങളും പ്രോസിക്യൂട്ടര്‍ കോടതിക്കു കൈമാറി.

11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഒന്നാം പ്രതി ചോറ്റാനിക്കര കുഴിയറ ഞാറ്റംതൊട്ടിയില്‍ സണ്ണി, അഞ്ചു കേസുകളില്‍ ഉള്‍പ്പെട്ട രണ്ടാം പ്രതി കണയന്നൂര്‍ ചിറപ്പാട്ട് ബാബു, 10 കേസുകളില്‍ ഉള്‍പ്പെട്ട മൂന്നാം പ്രതി ഞാറ്റുതൊട്ടിയില്‍ സാജു, ഒന്‍പത് കേസുകളില്‍ ഉള്‍പ്പെടുന്ന നാലാം പ്രതി പാറക്കുളങ്ങരയില്‍ ഏലിയാസ്, രണ്ട് കേസുകളില്‍ ഉള്‍പ്പെപട്ട എട്ടാം പ്രതി ഇലഞ്ഞി കയ്യാരത്ത് പൌലോസ് എന്നിവരുടെ ജാമ്യാപേക്ഷയാണ് സെഷന്‍സ് കോടതി തള്ളിയത്.

അഞ്ചാം പ്രതി തട്ടേത്ത് പത്രോസ്, ആറാം പ്രതി തിരുവാണിയൂര്‍ വെട്ടുക്കാട്ടില്‍ ജോസി, ഏഴാം പ്രതി തലക്കോട് തട്ടാരത്ത് ഷിജോ സ്കറിയ, ഒന്‍പതതാം പ്രതി ചേലച്ചുവട് അഖില്‍ രാജു എന്നിവര്‍ക്കു കോടതി സോപാധിക ജാമ്യം അനുവദിച്ചു.

h

20120123

തൃക്കുന്നത്ത് സെമിനാരി പള്ളി പെരുന്നാളിന് തുടക്കമായി

ആലുവ, ജനു 23: തൃക്കുന്നത്ത് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലെ പെരുന്നാളിന് തുടക്കമായി. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് കൊടിഉയര്‍ത്തി. തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന കടവില്‍ പൌലോസ് മാര്‍ അത്തനാസിയോസ്, കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്തനാസിയോസ്, വയലിപ്പറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ്, ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, ശാസ്താംകോട്ട ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന ബസേലിയോസ് മാ‍ര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവ എന്നീ പിതാക്കന്മാരുടെ സംയുക്ത ഓര്‍മപ്പെരുന്നാളാണ് 24 മുതല്‍ 26 വരെ നടക്കുന്നത്.
ചൊവ്വാഴ്ച ഭദ്രാസന വനിതാ സമാജം സമ്മേളനം അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്കും ധൂപപ്രാര്‍ഥനയ്ക്കും പരി. ബസേലിയോസ് മാര്‍ത്തോമ പൌലോസ് ദ്വിതീയന്‍ ബാവ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് യുവജന സമ്മേളനം. വ്യാഴാഴ്ച കുര്‍ബാന, പ്രദക്ഷിണം, നേര്‍ച്ചസദ്യ എന്നിവയുമുണ്ടാകും.

20120117

കണ്യാട്ടുനിരപ്പു പള്ളിയിലെ അക്രമം: ഏഴു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി



പുത്തന്‍കുരിശ്, ജനു 16: കണ്യാട്ടുനിരപ്പു പള്ളിയില്‍ സി.ഐ ബിജു കെ. സ്റ്റീഫനെ ആക്രമിച്ച കേസിലെ ഏഴു പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. തെളിവെടുപ്പിനു ശേഷം വൈകിട്ടു കോടതിയില്‍ ഹാജരാക്കിയ പ്രതികളെ സബ് ജയിലിലേക്കു റിമാന്‍ഡ് ചെയ്തു. കേസിലെ ഒന്നും ആറും പ്രതികള്‍ ചികിത്സയിലായതിനാല്‍ കോടതിയില്‍ ഹാജരാക്കിയില്ല. റിമാന്‍ഡിലുള്ള പ്രതികളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതി ജനു 18നു് പരിഗണിക്കും. ഈ കേസില്‍ 11 പ്രതികള്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു.

20120116

വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളി തുറക്കുന്നതു നിറുത്തി


പിറവം,ജനു 15: വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളി തുറക്കുന്നില്ലെന്നു് വിമത യാക്കോബായ അനുഭാവികളായ ഭരണസമിതി തീരുമാനിച്ചു. പിന്നീടു് വെട്ടിത്തറ മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി യൂത്ത് അസോസിയേഷന്‍‍കാരും ഓര്‍ത്തഡോക്‌സ് വിശ്വാസികളും തമ്മില്‍ സംഘട്ടനമുണ്ടായി. പള്ളിയോടനുബന്ധിച്ചുള്ള വഴിയെ ചൊല്ലിയുണ്ടായ തര്‍ക്കമാണത്രേ അടിപിടിയില്‍ കലാശിച്ചത്. രാമമംഗലം പോലീസ് കേസെടുത്തിട്ടുണ്ട്.

കണ്യാട്ടുനിരപ്പ് പള്ളിക്കുമുന്നില്‍ വിമത യാക്കോബായ കക്ഷികള്‍ പ്രാര്‍ത്ഥനായജ്ഞം തുടങ്ങി


കോലഞ്ചേരി,ജനു 15: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ തങ്ങളുടെ വൈദീകര്‍ക്കു് കുര്‍ബാന നടത്തുവാനുള്ള ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടും കഴിഞ്ഞ ഒന്നാം തിയതി പോലീസിനെ ആക്രമിച്ച കേസില്‍ പ്രതികളായവരെ വിട്ടുകിട്ടണമെന്നുമാവശ്യപ്പെട്ടും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷികള്‍ അനിശ്ചിതകാല പ്രാര്‍ത്ഥാനായജ്ഞം തുടങ്ങി.

ഞായറാഴ്ച രാവിലെ വി. കുര്‍ബാനയ്ക്കുശേഷം 10.30ഓടെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷികളുടെ ചാപ്പലില്‍നിന്നും വായ്മൂടിക്കെട്ടി ആളുകള്‍ കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് പള്ളിക്കുമുമ്പില്‍ തടഞ്ഞതോടെ അവര്‍ ഗ്രൗണ്ടില്‍ കുത്തിയിരുന്ന് പ്രാര്‍ത്ഥനായജ്ഞം തുടങ്ങുകയായിരുന്നു.

സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഉദ്ഘാടനം ചെയ്ത പ്രാര്‍ത്ഥനായജ്ഞത്തിന് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷികളുടെ മെത്രാന്മാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ഫാ. വര്‍ഗീസ് പനച്ചിയില്‍, ഫാ. ജേക്കബ് കാട്ടുപാടം, ഫാ. ഏലിയാസ് കാപ്പംകുഴിയില്‍ എന്നിവര്‍ നേതൃത്വം നല്കുന്നു. ഉച്ചയ്ക്കുശേഷം 3 മണിയോടെ പള്ളിക്കുമുന്നിലെ പ്രാര്‍ത്ഥാനായജ്ഞം വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി യാക്കോബായ ചാപ്പലിലേക്ക് മാറ്റി.

അവിടെ, നീതി ലഭിക്കുംവരെ പ്രാര്‍ത്ഥയനായജ്ഞം തുടരുമെന്ന് നേതൃത്വം വ്യക്തമാക്കി. സംഘര്‍ഷാവസ്ഥ മുന്നില്‍ക്കണ്ട് മൂവാറ്റുപുഴ ഡി വൈ എസ് പി ടോമി സെബാസ്റ്റിയന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം സ്ഥലത്തുണ്ടായിരുന്നു.

അനീതിക്കായി “പ്രാര്‍ത്ഥനായജ്ഞം” അരുത്,
പ്രാര്‍ത്ഥനായജ്ഞങ്ങളുടെ മറവില്‍ പള്ളി കൈയേറാന്‍ ശ്രമം-


കോട്ടയം: അനീതിക്കുവേണ്ടിയും അക്രമികളെ രക്ഷിക്കുന്നതിനുള്ള മാര്‍ഗമായും പ്രാര്‍ത്ഥനായജ്ഞത്തെ തരം താഴ്ത്തരുതെന്ന് ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് അഭ്യര്‍ത്ഥിച്ചു. പ്രാര്‍ത്ഥനായജ്ഞങ്ങളെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി കക്ഷികള്‍ ദുരുപയോഗപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു. എറണാകുളം ജില്ലയിലെ കോട്ടൂര്‍, കോലഞ്ചേരി, പുത്തന്‍കുരിശ്, രാമമംഗലം, മണ്ണത്തൂര്‍, കോതമംഗലം, കണ്യാട്ടുനിരപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ വഴിയോരങ്ങളിലും പോലീസ് സ്റ്റേഷനിലുംവരെ പ്രാര്‍ത്ഥനായജ്ഞം നടത്തി സംഘര്‍ഷം സൃഷ്ടിച്ച് പള്ളികള്‍ കയ്യേറാനാണ് തോമസ് പ്രഥമനും മെത്രാന്മാരും ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചു പള്ളികള്‍ കയ്യേറാന്‍ വേണ്ടി സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ശ്രമം അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.



20120114

മാന്തളിര്‍ പള്ളി: അന്യായം ഹൈക്കോടതി തള്ളി



കൊച്ചി, ജനുവരി 4: ചെങ്ങന്നൂര്‍ ഭദ്രാസനത്തിലെ കുളനട മാന്തളിര്‍ സെന്റ് തോമസ്‌ ഓര്‍ത്തഡോക്സ് പള്ളി സംബന്ധിച്ച ഒ എസ്.13/76 അന്യായം ഹൈക്കോടതി തള്ളി. സിവില്‍ നടപടി ചട്ടത്തിലെ 92—ആം വ്യവസ്ഥ പ്രകാരമുള്ള അനുമതിയില്ലാതെ സമര്‍പ്പിക്കപ്പെട്ടതായതിനാല്‍ അന്യായം നിലനില്ക്കില്ലെന്നു് ജസ്റ്റിസ് പി. ഭവദാസന്‍ വ്യക്തമാക്കി. മലങ്കര ഓര്‍ത്ത‍ഡോക്സ് സുറിയാനി സഭയ്ക്കനുകൂലമായ കീഴ്‍ക്കോടതി വിധിയ്ക്കെതിരെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാകക്ഷികള്‍ നല്കിയ അപ്പീല്‍ പരിഗണിയ്ക്കവെയാണു് ജസ്റ്റിസ് പി. ഭവദാസന്‍ അന്യായം നിലനില്ക്കില്ലെന്നു് വ്യക്തമാക്കി തള്ളിയതു്.

പന്തളത്തിനു് സമീപമുള്ള കുളനട പ്രദേശത്തെ മാന്തളിരില്‍ 1863 ജൂലൈ 30-നു് പാലക്കുന്നത്തു് മാത്യൂസ് മാര്‍ അത്താനാസിയോസ് തറക്കല്ലിട്ടതോടെയാണു് ഈ സെന്റ് തോമസ്‌ ഓര്ത്തഡോക്സ് പള്ളിയുടെ തുടക്കം . പൗരസ്ത്യ കാതോലിക്കാ വിഭാഗവും അന്ത്യോക്യാ പത്രിയര്‍ക്കീസ് വിഭാഗവുമായുള്ള 1974 ലെ സംഘര്‍ഷത്തോടനുബന്ധിച്ചു് ഈ ദേവാലയം റിസീവര്‍ ഭരണത്തിന് കീഴിലായി. നീണ്ട 34 വര്‍ഷത്തെ കേസുകള്‍ക്ക് ‌ ശേഷം 2008 ല്‍ പള്ളിയും കേസിലുണ്ടായിരുന്ന വസ്തുവും മലങ്കര ഓര്‍ത്ത‍ഡോക്സ് സുറിയാനി സഭയ്ക്കു് കൈമാറ്റം ചെയ്യണമെന്ന കോടതി വിധിയുണ്ടായിരുന്നു.

കൂടുതലറിയാന്‍ ചുവടെ ക്ലിക്കുക
തിരുസഭയുടെ പക്ഷം http://www.malankaraorthodox.tv/2012_news/jan_2012/Manthalir%20Church.pdf

http://manthalirchurch.com/history.html

വിമത പക്ഷം http://www.malankarasyriacvoice.com/2012/News/scan0001.pdf

http://manthalirchurch.web.officelive.com/aboutus.aspx

20120113

കണ്യാട്ടുനിരപ്പില്‍ സി.ഐ.യെ മര്‍ദിച്ച കേസില്‍ ഒമ്പതുപേരെ റിമാന്‍ഡ് ചെയ്തു



കോലഞ്ചേരി, ജനു 12: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ സി.ഐ.യെ ആക്രമിച്ച കേസില്പെട്ട ഒമ്പതുപേരെ കോലഞ്ചേരിക്കോടതി റിമാന്‍ഡു് ചെയ്തു.

കോതമംഗലം മാര്‍ ബസ്സേലിയോസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇടവകാംഗങ്ങളായ ഞാറ്റുതൊട്ടിയില്‍ സണ്ണി (42), ചിറപ്പാട്ട് ബാബു (46), ഞാറ്റുതൊട്ടിയില്‍ സാജു (51), പാറക്കുളങ്ങര ഏലിയാസ് (38), തച്ചേത്ത് പത്രോസ് (62), വെട്ടുകാട്ടില്‍ ജോയി (38), തട്ടാരത്ത് ഷിജോ (23), ഇലഞ്ഞി ഒയ്യാരത്ത് പൗലോസ് (50), ചേലച്ചുവട്ടില്‍ അഖില്‍ (22) എന്നിവരെ യാണ് കോലഞ്ചേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ആര്‍. ജയകൃഷ്ണന്‍ റിമാന്‍ഡ് ചെയ്തത്.

ഒന്നും, ആറും പ്രതിപ്പട്ടികയിലുള്ളവര്‍ക്ക് ആവശ്യമെങ്കില്‍ ആശുപത്രിയില്‍ ചികിത്സാസൗകര്യം നല്കുവാനും, മറ്റുള്ളവര്‍ക്ക് ചികിത്സ ആവശ്യമെങ്കില്‍ ജയില്‍ സൂപ്രണ്ടിന്റെ അനുവാദം തേടാനും കോടതി അനുവദിച്ചു. തുടര്‍ന്ന് ഇവരെ കാക്കനാട് സബ്ജയിലിലേക്ക് കൊണ്ടുപോയി.

ബുധനാഴ്ച കോടതി ആവശ്യപ്പെട്ടതനുസരിച്ച് കോതമംഗലത്തെ മെഡിക്കല്‍ ഓഫീസര്‍ വ്യാഴാഴ്ച രാവിലെ മെഡിക്കല്‍ റിപ്പോര്ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസിനോട് ഇവരെ ഹാജരാക്കുവാന്‍ കോടതി നിര്‍ദേരശിച്ചത്. ഇതേ തുടര്‍ന്ന് കോതമംഗലത്ത് സ്വകാര്യ ആസ്പത്രിയിലെത്തിയ അന്വേഷണച്ചുമതലയുള്ള സി.ഐ ഇമ്മാനുവല്‍ പോളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ വ്യാഴാഴ്ച വൈകീട്ട് 3.40-ഓടെ അറസ്റ്റുചെയ്ത് രണ്ട് ആംബുലന്‍സുകളിലായി കോലഞ്ചേരിക്കോടതിയില്‍ എത്തിക്കുകയായിരുന്നു.

ഇവരുടെ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും. കഴിഞ്ഞ ഒന്നാംതീയതി രാവിലെ പുത്തന്‍കുരിശ് സി.ഐ ബിജു കെ. സ്റ്റീഫനെ മര്‍ദിച്ച് പരിക്കേല്പിച്ചതായാണ് കേസ്. പ്രതികള്‍ക്കായി അഡ്വ. ബാബു ടി. ചെറിയാന്‍ ജാമ്യാപേക്ഷ നല്കി.

http://www.mathrubhumi.com/ernakulam/news/1390064-local_news-Kolancheri-%E0%B4%95%E0%B5%8B%E0%B4%B2%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%87%E0%B4%B0%E0%B4%BF.html

20120112

കണ്യാട്ടുനിരപ്പ് പള്ളിയില്‍ സി.ഐയെ ആക്രമിച്ചവരുടെ അറസ്റ്റ് പ്രഹസനം


കോതമംഗലം: കണ്യാട്ടുനിരപ്പ് പള്ളിയില്‍ ഈമാസം ഒന്നിന് പുത്തന്‍കുരിശ് സി.ഐ ബിജു കെ. സ്റ്റീഫനെ ആക്രമിച്ച കേസില്‍ ഒമ്പത് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികള്‍ കഴിയുന്ന കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. റിമാന്‍ഡ് റിപ്പോര്‍ട്ട് കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റിന് കൈമാറിയതിനെത്തുടര്‍ന്ന് പ്രതികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു.

സംഘര്‍ഷം ഉണ്ടായ അന്നുമുതല്‍ പ്രതികളായ സണ്ണി കുഴിയാറ,സാജു കുഴിയാറ,ഷിജു തലക്കോട്ട്, പൗലോസ് കുഴിയാടത്ത്, പത്രോസ് തച്ചേത്ത്, അഖില്‍ തിരുവാണിയൂര്‍,വി.പി. ഏലിയാസ്,ബാബു ചിറപ്പാട്ട്,വി.പി. ജോയി എന്നിവര്‍ കോതമംഗലം ബസേലിയസ് ആശുപത്രിയില്‍ കഴിയുകയാണ്.

ജനുവരി 10 ചൊവ്വാഴ്ച രാവിലെ ഇവരെ അറസ്റ്റ് ചെയ്യാന്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ആശുപത്രിയിലെത്തിയെങ്കിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ചേര്‍‍ന്നു് തടയുകയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ബസേലിയസ് തോമസ് പ്രഥമന്‍ കുത്തിയിരിപ്പുസമരം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് പിന്തിരിഞ്ഞിരുന്നു. ആശുപത്രിയില്‍ വെച്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താനും ജാമ്യം ലഭിക്കുന്നത് പൊലീസ് എതിര്‍ക്കില്ലെന്നും ധാരണയുണ്ടാക്കിയാണു് തോമസ് പ്രഥമന്‍ കുത്തിയിരിപ്പുസമരം അവസാനിപ്പിച്ചതു്. തുടര്‍ന്നാണ് ജനുവരി 11 ബുധനാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയതും റിമാന്‍ഡ് റിപ്പോര്‍ട്ട് കൈമാറിയതും.

നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടി തടയണം-ഓര്‍ത്തഡോക്‌സ് സഭ



കോട്ടയം, ജനു.11:കണ്ണ്യാട്ട്‌നിരപ്പ് സെന്റ് ജോണ്‍സ് പള്ളി വികാരിയെ ആക്രമിച്ചവരെ തടയാന്‍ ശ്രമിച്ച പുത്തന്‍കുരിശ് സി.ഐ. ബിജു കെ. സ്റ്റീഫന്റെ തലയ്ക്കടിച്ച് വീഴ്ത്തിയ കേസില്‍ പ്രതികളായവരെ ആസ്​പത്രിയില്‍ രഹസ്യമായി അറസ്റ്റ്‌രേഖപ്പെടുത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന നടപടി നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.

ഉന്നത രാഷ്ട്രീയ നേതാക്കള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കു് ഒത്താശചെയ്യുന്നതിനാലാണ് പല പള്ളികളിലും അക്രമഅനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്-അദ്ദേഹം അഭിപ്രായപ്പെട്ടു.

20120111

കണ്യാട്ടുനിരപ്പ്‌ പള്ളിയില്‍ സി.ഐയെ ആക്രമിച്ച സംഭവം:പ്രതികളുടെ ജാമ്യാപേക്ഷ തള്ളി



കൊച്ചി,ഡനുവരി 10: കണ്യാട്ടുനിരപ്പ്‌ പള്ളിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറെ ആക്രമിച്ച കേസില്‍ ഒമ്പതു പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തിരുവാണിയൂര്‍ പത്രോസ്‌ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷയാണ്‌ ജസ്‌റ്റിസ്‌ എം. ശശിധരന്‍ നമ്പ്യാര്‍ തള്ളിയത്‌. പ്രതികള്‍ മജിസ്‌ട്രേറ്റിന്റെയോ അന്വേഷണ ഉദ്യോഗസ്‌ഥന്റെയോ മുമ്പാകെ ഹാജരാകണമെന്ന്‌ കോടതി നിര്‍ദേശിച്ചു.

തോമസ്‌ പ്രഥമന്‍ കുത്തിയിരിപ്പു് സമരം നടത്തി: പ്രതികള്‍‍ക്കെതിരായ നടപടികള്‍ നിറുത്തി വയ്ക്കും



കോതമംഗലം: കണ്യാട്ടുനിരപ്പ് പള്ളിയില്‍ ഈമാസം ഒന്നിന് പുത്തന്‍കുരിശ് സി.ഐ ബിജു കെ. സ്റ്റീഫനെ ആക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍‍ക്കെതിരായ നടപടികള്‍ നിറുത്തിയ്ക്കുവാന്‍ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിക്കുളളില്‍ ജനുവരി 10 ചൊവ്വാഴ്ച കുത്തിയിരിപ്പു് സമരം നടത്തി. അനിശ്‌ചിതകാല സമരമാണു് അദ്ദേഹം പ്രഖ്യാപിച്ചതെങ്കിലും മൂവാറ്റുപുഴ ഡി.വൈ.എസ്‌.പി. ഇടപെട്ട്‌ അറസ്‌റ്റിലായവര്‍ക്ക്‌ ആശുപത്രിയില്‍ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഇവരുടെ അറസ്‌റ്റ് ജനുവരി 11ബുധനാഴ്ച രേഖപ്പെടുത്തി ആശുപത്രിയില്‍ ചികിത്സയില്‍ തുടരാന്‍ അനുവദിക്കുമെന്നും 15നു് മുമ്പു ജാമ്യം എടുക്കാന്‍ ക്രമീകരണം ഉണ്ടാകുമെന്നും ഉറപ്പുനല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ വൈകിട്ട്‌ ആറരയോടെ സമരം അവസാനിപ്പിച്ചു.

ജനുവരി 10 ചൊവ്വാഴ്ച രാവിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ആശുപത്രിയിലെത്തിയപ്പോള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ചേര്‍‍ന്നു് തടയുകയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ബസേലിയസ് തോമസ് പ്രഥമന്‍ കുത്തിയിരിപ്പുസമരം നടത്തുകയും ചെയ്യുകയായിരുന്നു.

ബസേലിയോസ്‌ ആശുപത്രിയുടെ അഞ്ചാം നിലയുടെ ഇടനാഴിയില്‍ പുല്‍പായ വിരിച്ച്‌ വേദപുസ്‌തക പാരായണത്തോടും പ്രാര്‍ഥനയോടും കൂടിയായിരുന്നു കുത്തിയിരിപ്പു്സമരം. ജനുവരി ഒന്നിന്‌ കണ്യാട്ടുനിരപ്പ്‌ പളളിയില്‍ പോലീസിനെ ആക്രമിച്ച ഒന്‍പതു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രവേശിപ്പിച്ചിരിക്കുന്ന വാര്‍ഡിനു് മുന്നിലാണു് തോമസ്‌ പ്രഥമന്‍ കുത്തിയിരുന്നത്‌.

പുത്തന്‍കുരിശ്‌ സി.ഐ. ബിജു കെ. സ്‌റ്റീഫനെ കണ്യാട്ടുനിരപ്പ്‌ പളളിയില്‍ ആക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍‍ ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യുമ്പോള്‍ അറസ്‌റ്റ് ചെയ്യുന്നതിനു് പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കഴിയുന്നവരുടെ വീടുകളില്‍ പോലീസ്‌ എത്തി അന്വേഷണം നടത്തിയിരുന്നു. കെട്ടിച്ചമച്ച കഥയുടെ പേരില്‍ പോലീസ്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിശ്വാസികളെ പീഡിപ്പിക്കുന്നത്‌ ഇനിയും കണ്ടുനില്‍ക്കാന്‍ ആകില്ലാത്തതുകൊണ്ടും ജീവിക്കാന്‍ പൊറുതിമുട്ടിയതുകൊണ്ടുമാണ്‌ താന്‍ സമരം തുടങ്ങിയതെന്ന്‌ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്നവരെ പോലീസും അധികാരികളും പീഡിപ്പിക്കുന്നതായി തോമസ് പ്രഥമന്‍ ആരോപിച്ചു

തോമസ് പ്രഥമന്‍ സത്യഗ്രഹം ആരംഭിച്ചതോടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, ഡോ. എബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, ഏലിയാസ്‌ മോര്‍ അത്തനാസിയോസ്‌ മെത്രാന്‍, കുര്യാക്കോസ്‌ മോര്‍ തേയോഫിലോസ്‌ മെത്രാപ്പോലീത്ത, ഫാ. പീറ്റര്‍ വേലംപറമ്പില്‍ , യുഡിഎഫ് നേതാവു് ടി.യു.കുരുവിള എം.എല്‍.എ. തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. കണ്യാട്ടുനിരപ്പ്‌ പളളിയിലുണ്ടായ സംഭവം അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നു് ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. കമാന്‍‍ഡര്‍ ബെന്നി ബഹന്നാന്‍ എം.എല്‍.എ. ഉള്‍പ്പെടെയുളളവരുടെ നിലപാട്‌ യാക്കോബായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കെതിരേ ഏകപക്ഷീയമായ നിലപാട്‌ കൈക്കൊളളുന്ന പുത്തന്‍കുരിശ്‌ സി.ഐയെ സംരക്ഷിക്കുന്നതാണെന്നു് ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാന്‍ ആരോപിച്ചു.


20120110

മാറാടി പള്ളിയുടെ അന്യായം തള്ളിയതു് ഹൈക്കോടതി ശരിവച്ചു



കൊച്ചി, ജനുവരി 4: മാറാടി സെന്റ് മേരീസ് പള്ളി സംബന്ധിച്ച അന്യായം തള്ളിയ എറണാകുളം ഒന്നാം അഡീഷനല്‍ ജില്ലാ കോടതി ഉത്തരവു് ഹൈക്കോടതി ശരിവച്ചു. പള്ളി പൊതുട്രസ്റ്റാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും, സിവില്‍ നടപടി ചട്ടത്തിലെ 92—ാം വ്യവസ്ഥ പ്രകാരമുള്ള അനുമതിയില്ലാതെ സമര്‍പ്പിക്കപ്പെട്ട അന്യായം നിലനില്ക്കില്ലെന്ന കീഴ്ക്കോടതി വിധിയില്‍ അപാകമില്ലെന്നും ജസ്റ്റിസ് പി. ഭവദാസന്‍ വ്യക്തമാക്കി.

ഫാ.എന്‍.ഡി. ഡാനിയല്‍ പള്ളിവികാരിയാണെന്നും ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്കു് പള്ളിഭരണത്തിന് അധികാരമുണ്ടെന്നും പ്രഖ്യാപിക്കണമെന്നായിരുന്നു അന്യായത്തിലെ ആവശ്യം. കീഴ്ക്കോടതി ഉത്തരവിനെതിരെ സൗത്ത് മാറാടിയിലെ വി.ഐ. സണ്ണി തുടങ്ങിയവര്‍ സമര്‍പ്പി ച്ച അപ്പീലാണു് കോടതി പരിഗണിച്ചത്.



നേര്‍വഴി നടത്താന്‍ അക്ഷരങ്ങള്‍ക്ക് കഴിയണം: പരിശുദ്ധ ബാവ



കോട്ടയം, ജനു 10: സമൂഹത്തെ നേര്‍വഴി നടത്തുന്നതിന് ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലൂടെ തൂലിക പടവാളാക്കാന്‍ പത്രാധിപന്മാര്‍ ശ്രമിക്കണമെന്ന് പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവ.

ക്രൈസ്തവ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപന്‍മാരുടെ സമ്മേളനം ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ (ജനു 10) ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവ. മനുഷ്യന് ലഭിച്ചിരിക്കുന്ന സ്വാതന്ത്ര്യം വിവേചനത്തോടെ നന്മയിലേക്ക് കൊണ്ടുവരാന്‍ പ്രേരിപ്പിക്കണം. ദൈവസന്നിധിയിലേക്ക് മനുഷ്യനെ കൈപിടിച്ചുയര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അക്ഷരങ്ങള്‍ കൊണ്ട് ശക്തി പകരണമെന്നും ബാവാ പറഞ്ഞു.

മലബാര്‍ മാര്‍ത്തോമ്മാ സുറിയാനി സഭയുടെ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്കും കൂടി പ്രാപ്യമാകുന്ന വിധത്തിലുള്ള പ്രസിദ്ധീകരണങ്ങളാണ് ഉണ്ടാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി അദ്ധ്യക്ഷന്‍ പെരുമ്പടവം ശ്രീധരന്‍, ക്രിസ്ത്യന്‍ എഡിറ്റേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് ജനറല്‍ സെക്രട്ടറി ഡോ. മാത്യു കോശി പുന്നയ്ക്കാട്ട്, ഫാ. പോള്‍ തേലക്കാട്ട്, ട്രഷറര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

വ്യാജപ്രചാരണം വിലപ്പോവില്ല: ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി



കോട്ടയം, ജനു 10: മനഃപൂര്‍വ്വം സംഘര്‍ഷം‍ സൃഷ്ടിച്ച് പള്ളികള്‍ പൂട്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാകക്ഷികള്‍ നടത്തുന്ന വ്യാജപ്രചരണം വിലപ്പോവില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്.

കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ നിയമാനുസൃതമായി നിയോഗിക്കപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വികാരി ഫാ. ജോണ്‍ മൂലമറ്റത്തിന് കോടതി നിര്‍ദ്ദേശാനുസരണം സംരക്ഷണം നല്‍കാനെത്തിയ പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ. സ്റ്റീഫനെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തിയവര്‍ തന്നെ അദ്ദേഹം കാല്‍ തെ‍‍ന്നി വീണതാണെന്ന വ്യാജ പ്രസ്താവന നടത്തുന്നത് ദുരൂഹമാണ്.
നിയമം നടപ്പിലാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ പട്ടാപകല്‍ അക്രമിക്കപ്പെട്ടിട്ടും നാളിതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

20120109

മാമലശേരി പള്ളിയ്ക്കെതിരെ വിമത യാക്കോബായക്കാര്‍ പ്രാര്‍ഥനാ യജ്‌ഞം നടത്തി



പിറവം: മാമലശേരി മാര്‍ മിഖായേല്‍ ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വൈദീകര്‍‍ക്കു് കുര്‍ബാന നടത്തുവാനുള്ള ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ജനുവരി 2 മുതല്‍ 5 വരെ മാമലശേരി പ്രദേശത്തെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പ്രാര്‍ഥനാ യജ്‌ഞം നടത്തി.

ജനുവരി 2 രാവിലെ ആറിന്‌ പ്രഭാത പ്രാര്ഥനയ്‌ക്കുശേഷമാണ്‌ പ്രാര്‍ഥനാ യജ്‌ഞം ആരംഭിച്ചത്‌. ജനുവരി 5 വ്യാഴാഴ്‌ചവരെ പ്രാര്‍ഥ‌നായജ്‌ഞ പരിപാടികളുണ്ടായിരുന്നു. പ്രാര്‍ഥനാ സമര പരിപാടികള്‍ക്ക് ‌ ഫാ. വര്‍ഗീസ്‌ പുല്യാട്ടേലാണു് നേതൃത്വം നല്കിയതു്.

മണ്ണത്തൂര്‍ പള്ളിയും ചാപ്പലും പൂട്ടി


കൂത്താട്ടുകുളം, ജനുവരി 8: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ‌സ് ഓര്‍ത്തേഡോക്‌സ്‌ പള്ളി ആര്‍.ഡി.ഒയുടെ നേതൃത്വത്തിലെത്തിയ പോലീസ്‌ അടച്ചുപൂട്ടി. ജനുവരി 7 ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ്‌ പള്ളി അനിശ്‌ചിത കാലത്തേയ്ക്കു് പൂട്ടിയത്‌. പള്ളിവക ആറൂര്‍ ചാപ്പലും പൂട്ടിയിട്ടുണ്ട്‌.

ജനുവരി 9 ഞായറാഴ്ച സംഘര്‍ഷം നടക്കാന്‍ സാധ്യതയുണ്ടെന്നുള്ള കാരണത്താലാണ്‌ നടപടി. കൂറുമാറി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായിമാറിയ മുന്‍ പള്ളി ഭരണസമിതി പള്ളി തുറന്നുകൊടുക്കാത്തതിനാല്‍ കഴിഞ്ഞ ഞായറാഴ്‌ചയും പിന്നീട്‌ ജനുവരി 6-നു് ദനഹാപ്പെരുന്നാളിനും കുര്‍ബാന മുടങ്ങിയിരുന്നു. പള്ളിയുടെ താക്കോല്‍ കൂറുമാറിയ വിമതരുടെ കൈവശമാണു്.

20120108

മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പരിശുദ്ധ ബാവ അഭിനന്ദിച്ചു

ദേവലോകം,ജനു.7: കര്‍ദ്ദിനാളായി ഉയര്‍ത്തുന്ന സീറോ മലബാര്‍ റോമന്‍ കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ ബാവ അഭിനന്ദിച്ചു. പാശ്ചാത്യ-പൗരസ്ത്യ സംസ്‌കാരങ്ങള്‍ തമ്മിലുള്ള പാലമായി വര്‍ത്തിച്ച് സര്‍വ്വ സമുദായമൈത്രി കൈവരിക്കാന്‍ കഴിയട്ടെയെന്നും പരിശുദ്ധ ബാവ സന്ദേശത്തില്‍ പറഞ്ഞു.

ഓര്‍ത്തഡോക്‌സ് റാസയ്ക്ക് എസ്.എന്‍.ഡി.പി. ശാഖ സ്വീകരണം നല്‍കി


മല്ലപ്പള്ളി: ബഥനി ഓര്‍ത്തഡോക്‌സ് പള്ളിപ്പെരുന്നാള്‍ റാസയ്ക്ക് 863-ആം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖാ നേതൃത്വത്തില്‍ ജനുവരി 6 വെള്ളിയാഴ്ച രാത്രി സ്വീകരണം നല്‍കി. പ്രസിഡന്റ് ടി.പി. ഗിരീഷ്‌കുമാര്‍, രാഘവന്‍ വാരിക്കാട്ട്, റെജികുമാര്‍, സി.വി. ജയന്‍, സത്യന്‍, ഗോപി പുതുക്കുളം, രാജപ്പന്‍, വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. ഇടവക വികാരി ഫാ. ഏബ്രഹാം വര്‍ഗീസ് നന്ദി പറഞ്ഞു.

20120104

പള്ളികള്‍ പൂട്ടിക്കാനുള്ള ശ്രമം അപലപനീയം: പരിശുദ്ധ ബാവാ




കോട്ടയം, ജനു 3: എറണാകുളം ജില്ലയിലെ പല സ്ഥലങ്ങളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പള്ളികള്‍ പൂട്ടിക്കുന്നതിനു വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാകക്ഷികള്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ.

കണ്യാട്ടുനിരപ്പ് സെന്റ് ജോണ്സ് പള്ളിയില്‍ വര്‍ഷങ്ങളായി കോടതിവിധി അനുസരിച്ചു പ്രവര്‍ത്തിക്കുന്ന വികാരി ഫാ. ജോണ്‍ മൂലമറ്റത്തെ തടയുകയും അക്രമണം അഴിച്ചുവിടുകയും ചെയ്തു. കൃത്യനിര്‍വഹണം നടത്തുകയായിരുന്ന പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ.സ്റ്റീഫനെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തുകയും പൊലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്തു. പട്ടാപ്പകല്‍ നടന്ന ഹീനമായ അക്രമണത്തില്‍ പ്രതികളായ ആരെയും അറസ്‍റ്റു ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിക്കുന്നു.

മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്, വെട്ടിത്തറ മാര്‍ മിഖായേല്‍, ഓണക്കൂര്‍ സെഹിയോന്‍ എന്നീ പള്ളികളിലും കോടതിവിധി അനുസരിക്കാതെയും തല്‍സ്ഥിതി ലംഘിച്ചും അക്രമണം നടത്തി അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കം തടയാനും സ്വൈരജീവിതം ഉറപ്പാക്കാനും സര്‍ക്കാ ര്‍ തയാറാകണമെന്ന് ബാവ ആവശ്യപ്പെട്ടു.

20120103

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ സിഐയുടെ ആരോഗ്യനില മെച്ചപ്പെട്ടു


കോലഞ്ചേരി, ജനു 2: കണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ് പള്ളിയില്‍ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ പോലീസ് സംഘത്തിനുനേരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ സിഐ ബിജു കെ. സ്റീഫന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ മുറിയിലേക്കു് (വാര്‍ഡിലേക്ക്) മാറ്റി. കോലഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ (തീവ്രപരിചരണ വിഭാഗത്തില്‍) പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെതിങ്കളാഴ്‌ചയാണ്‌ മുറിയിലേക്കു് മാറ്റിയത്‌. തലയിലേറ്റ ക്ഷതത്തെ തുടര്‍ന്ന്  ചെവിയില്‍ രക്തസ്രാവം ഉണ്ടായതിനാല്‍ സിഐയ്ക്ക് ആറാഴ്ചത്തെ പൂര്‍ണ വിശ്രമവും തുടര്‍ചികിത്സയും വേണ്ടിവരുമെന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. തലക്കേറ്റ ക്ഷതത്തെ തുടര്‍ന്ന് ‌ ചെവിയില്‍ നിന്നും രക്‌തസ്രാവം ഉണ്ടായിട്ടുണ്ട്‌.

 ജനു1 ഞായറാഴ്‌ച രാവിലെ 10.30ന്‌ വികാരി (ഓര്‍ത്തഡോക്‌സ്)കൊടിയേറ്റാനെത്തിയത്‌ തടഞ്ഞ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പുറത്താക്കുന്നതിനിടെയാണ്‌ സി.ഐക്ക്‌ ഇരുമ്പു പൈപ്പുകൊണ്ട് തലയ്ക്കടിയേറ്റത്.
. ഇരുമ്പു പൈപ്പുകൊണ്ടുള്ള അടിയേറ്റാണ്‌ പരുക്കേറ്റതെന്നാണ്‌ സി.ഐയുടെ മൊഴി. സിഐയെ ആക്രമിച്ച സംഭവത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കെതിരേ പോലീസ്‌ വധശ്രമത്തിന്‌ കേസെടുത്തിട്ടുണ്ട്‌. ലാത്തിചാര്‍ജില്‍ പരുക്കേറ്റെന്നു് പറഞ്ഞു് കോതമംഗലം ബസേലിയോസ്‌ ആശുപത്രിയില്‍ കഴിയുന്ന ഒമ്പതുപേര്‍ പോലീസ്‌ നിരീക്ഷണത്തിലാണ്‌. ആശുപത്രി അധികൃതര്‍ അനുവദിക്കുന്ന മുറയ്ക്ക് ഇവരെ കസ്റ്റഡിയിലെടുക്കുമെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍ പറഞ്ഞു. ഡിവൈ.എസ്‌.പി. ടോമി സെബാസ്‌റ്റ്യന്റെ മേല്നോട്ടത്തില്‍ പിറവം സി.ഐ. ഇമ്മാനുവേല്‍ പോളിനാണ്‌ അന്വേഷണ ചുമതല.

എഡിജിപി ശ്രീലേഖ ഉള്‍പ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ബിജു കെ. സ്റീഫനെ സന്ദര്‍ശിച്ചു.


കണ്യാട്ടുനിരപ്പ് പള്ളിയിലെ പൊലീസ് നടപടിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പ്രതിഷേധിച്ചു

പുത്തന്‍കുരിശ്: കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ക്കെതിരെ നടന്ന പൊലീസ് ലാത്തിച്ചാര്‍ജില്‍ അവരുടെ കണ്ടനാട് ഭദ്രാസന അടിയന്തര കൗണ്‍സില്‍ യോഗം പ്രതിഷേധിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കെതിരെ പൊലീസ് കേസുകള്‍ എടുക്കുന്നത് അവസാനിപ്പിക്കണമെന്നും നീതിപൂര്‍വമായ സമീപനം അധികാരികളില്‍നിന്ന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില്‍ ഭദ്രാസന മെത്രാന്‍ മാത്യൂസ് ഇവാനിയോസ്, തമ്പു ജോര്‍ജ് തുകലന്‍ , ഫാ. പനിച്ചിയില്‍ തോമസ് , ഫാ.വട്ടവേലില്‍ സ്ലീബ , കമാന്‍ഡര്‍ കെ എ തോമസ് എന്നിവര്‍ സംസാരിച്ചു. കോടതിവിധികളുടെ പേരില്‍ പൊലീസ് നടത്തുന്ന അമിതമായ ഇടപെടലുകളാണ് പ്രശ്നം ക്ഷണിച്ചുവരുത്തുന്നതെന്നും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ ഭാരവാഹികള്‍ പറഞ്ഞു.

20120102

മണ്ണത്തൂര്‍ പള്ളിയില്‍ പുതുവത്സരകുര്‍ബാ‌ന മുടങ്ങി


കൂത്താട്ടുകുളം, ജനുവരി 1: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ‌സ് ഓര്‍ത്തേഡോക്‌സ്‌ പള്ളിയില്‍ പുതുവത്സര ഞായറാഴ്ച കുര്‍ബാന മുടങ്ങി. കൂറുമാറി വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായിമാറിയ മുന്‍ പള്ളി ഭരണസമിതി പള്ളി തുറന്നുകൊടുക്കാത്തതിനാലാണ് കുര്‍ബാനയര്‍പ്പിക്കാന്‍ കഴിയാതെവന്നതെന്ന് വികാരി ഫാ. ഏലിയാസ് മണ്ണത്തിക്കുളം പറഞ്ഞു. പള്ളിയുടെ താക്കോല്‍ കൂറുമാറിയ വിമതരുടെ കൈവശമാണു്. ഫാ. ഏലിയാസ് മണ്ണത്തിക്കുളം വിശ്വാസികളോടൊപ്പം പള്ളിയ്ക്കു് മുന്നില്‍ ധൂപപ്രാര്‍ത്ഥന നടത്തി മടങ്ങി.

എന്നാല്‍, മണ്ണത്തൂര്‍ സെന്റ് ജോര്‍ജസ് ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ ബലമായി കുര്‍ബാന അര്‍പ്പിയ്ക്കാനെത്തിയ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ തട്ടേക്കാട് ചാപ്പല്‍ വികാരി ഫാ. പൗലോസ് ഞാറ്റുംകാലയെയും കൂട്ടരെയും പോലീസ് തടഞ്ഞു.

കണ്യാട്ടുനിരപ്പ്‌ പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം; സിഐയെ തലയ്‌ക്കടിച്ചു വീഴ്‌ത്തി



യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ
ആക്രമണത്തില്‍ പരുക്കേറ്റ പുത്തന്‍കുരിശ്‌ സി ഐ
ബിജു കെ. സ്‌റ്റീഫന്‍ -പടം: മാതൃഭൂമി പത്രം


കോലഞ്ചേരി, ജനുവരി 01: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെ‍‍ട്ട കണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ് പള്ളിയില്‍ ഡിസംബര്‍ 01 ഞായറാഴ്ച രാവിലെ വികാരി ഫാ. ജോണ്‍ മൂലാമറ്റത്തിന്റെ നേതൃത്വത്തില്‍ പെരുനാളിന്‌ കൊടി ഉയര്‍ത്തുന്നതു് തടയാന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ബലമായി ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പുത്തന്‍കുരിശ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്‌ടര്‍ (സി ഐ) ബിജു കെ. സ്‌റ്റീഫനും രണ്ടു് പൊലീസുകാര്‍ക്കും പരുക്കേറ്റു. ഇരുമ്പു് പൈപ്പ്‌ കൊണ്ട്‌ ഇടതു ചെവിക്കു് താഴെ അടിയേറ്റ സിഐ പള്ളി മുറ്റത്തു് ബോധരഹിതനായി വീണു. സിഐ ബിജു കെ. സ്‌റ്റീഫനെ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

സംഘര്ഷിത്തില്‍ പരുക്കേറ്റ എആര്‍ ക്യാംപിലെ പൊലീസുകാരായ മുഹമ്മദ്‌ കുഞ്ഞ്‌ (42), പരീത്‌ (32) എന്നിവരെ വടവുകോട്‌ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ്‌ ബലപ്രയോഗത്തില്‍ പരുക്കേറ്റ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങളായ ഞാറ്റുതൊട്ടിയില്‍ സണ്ണി (42), ചിറപ്പാട്ട്‌ ബാബു (46), ഇലഞ്ഞി ഒയ്യാരത്ത്‌ പൗലോസ്‌ (50), തച്ചേത്ത്‌ പത്രോസ്‌ (62), വെട്ടുകാട്ടേല്‍ ജോയി (38), തട്ടാരത്ത്‌ സിജോ സ്‌കറിയ (23), ചേലച്ചോട്ടില്‍ അഖില്‍ സി. രാജു (22), പാറക്കുളങ്ങര ഏലിയാസ്‌ (38) എന്നിവരെ കോതമംഗലം ബസേലിയോസ്‌ ആശുപത്രിയില്‍ പ്രവേശിച്ചു. സംഭവവുമായി ബന്ധപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങളായ ഇരുപതു പേര്‍ക്കെതിരെ വധശ്രമത്തിന്‌ കേസെടുത്തതായി പുത്തന്‍കുരിശ്‌ പൊലീസ്‌ അറിയിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഭീഷണി നിലനില്ക്കുന്ന ഇവിടെ മലങ്കര ഓര്ത്തനഡോക്‌സ് സുറിയാനി സഭയുടെ വികാരിക്ക് ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ പൊലീസ്‌ സംരക്ഷണം നല്കുന്നുണ്ട്‌.

വിശുദ്ധ കുര്‍ബാനയ്‌ക്കു് ശേഷം ഞായറാഴ്ച 10 മണിയോടെ വികാരി (ഓര്‍ത്തഡോക്‌സ്‌ ) ഫാ. ജോണ്‍ മൂലാമറ്റം 6, 7 തിയതികളില്‍ നടക്കുന്ന പെരുന്നാളിനു് മുന്നോടിയായുള്ള കൊടിയേറ്റ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ബലമായി തടയാന്‍ ശ്രമിച്ചു . കുര്‍ബാനയ്‌ക്ക് മാത്രമേ പോലീസ്‌ സംരക്ഷണമുള്ളൂവെന്നും കൂറുമാറി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായിമാറിയ പള്ളി ഭരണസമിതിയുടെ അനുമതിയില്ലാതെയാണ്‌ പെരുനാള്‍ നടത്തുന്നതെന്നും ആരോപിച്ചാണ്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ എതിര്‍ത്തത്‌. എന്നാല്‍ കോടതി വിധി അനുസരിച്ച്‌ വികാരിക്ക് കൊടിയേറ്റാന്‍ അവകാശമുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി പോലീസ് സി ഐയുടെ നേതൃത്വത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്മാറിയില്ല. തുടര്‍ന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പള്ളിക്കുള്ളിലേക്കു് കയറാന്‍ ശ്രമിച്ചു പള്ളിയിലേക്കു് കയറാനുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ നീക്കത്തെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാവിശ്വാസികള്‍ എതിര്‍ത്തതിനെത്തുടര്ന്ന് ‌ പോലീസ്‌ തടഞ്ഞു. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടുന്നതൊഴിവാക്കാന്‍ പള്ളിക്കുള്ളിലേക്കു് കയറിയവരോട് പോലീസ് പുറത്തുപോകാനാവശ്യപ്പെട്ടു. കൂട്ടമണി മുഴക്കിയ അക്രമികളെ പിന്തിരിപ്പിക്കാന്‍ പൊലീസ്‌ ശ്രമിക്കുന്നതിനിടയിലാണ്‌ സിഐക്ക്‌ പിന്നില്‍ നിന്ന് ഇരുമ്പു് പൈപ്പ്‌ കൊണ്ട്‌ അടിയേറ്റത്. പിന്നീട്, കൂടുതല്‍ പോലീസ് എത്തി ബലപ്രയോഗം നടത്തിയതോടെയാണ് രംഗം ശാന്തമായത്. സംഭവമറിഞ്ഞ്‌ ആലുവ റൂറല്‍ എസ്‌.പി. യുടെ ചുമതലവഹിക്കുന്ന ഡെപ്യൂട്ടി പൊലീസ്‌ കമ്മിഷണര്‍ ടി. ഗോപാലകൃഷ്‌ണന്‍, ഡിവൈ. എസ്‌.പി. ടോമി സെബാസ്‌റ്റന്‍, പിറവം സി. ഐ. ഇമ്മാനുവല്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ്‌ സന്നാഹം സ്‌ഥലത്തെത്തി. മൂവാറ്റുപുഴ ആഡിഒ ആര്‍ മണിയമ്മയും പള്ളിയിലെത്തി.


ബോധരഹിതനായ സിഐ ബിജു കെ. സ്‌റ്റീഫനെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ്‌ ജീപ്പിലേക്കു് കയറ്റുമ്പോഴാണ്‌ ബോധം വീണ്ടുകിട്ടിയത്‌. സംഘര്‍ഷ സ്‌ഥലത്ത്‌ പൊലീസിനെ വിട്ടിട്ട്‌ ആശുപത്രിയിലേക്കു് പോകാന്‍ വിസമ്മതിച്ച സിഐ, പള്ളി പരിസരത്തു നിന്നു് എല്ലാവരെയും നീക്കം ചെയ്‌ത ശേഷമാണ്‌ ആശുപത്രിയിലേക്കു് പോയത്‌. ഉന്നത പോലീസ് ഉദ്യോഗസ്ഥരും ആര്ഡി ഒ ആര്‍. മണിയമ്മയും കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ സിഐയെ സന്ദര്ശിച്ചു.

മുന്‍ വര്‍ഷങ്ങളിലെന്നപോലെതന്നെ കോടതിയുടെ അനുമതിയോടെയാണ് കൊടിഉയര്‍ത്തിയതെന്നും, കൊടിമരത്തില്‍ ഉയര്‍ത്തുവാന്‍ സജ്ജീകരിച്ചിരുന്ന കൊടി പുലര്‍ച്ചെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് അറുത്തുകളഞ്ഞിരുന്നതായും പോലീസ് നിയമപരമായിമാത്രമേ പ്രവര്ത്തിച്ചുള്ളുവെന്നും വികാരി ഫാ. ജോണ്‍ മൂലാമറ്റം പറഞ്ഞു. . മുമ്പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. 2001 മുതല്‍ പള്ളിയില്‍ തനിക്കു് പൊലീസ്‌ സംരക്ഷണം കോടതി അനുവദിച്ചിട്ടുണ്ടെന്നും പെരുനാളുകള്‍ക്കു് കൊടിയേറ്റാന്‍ അനുമതി ലഭിച്ചിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
കണ്യാട്ടുനിരപ്പ്‌ സെന്റ്‌ ജോണ്‍സ് പള്ളി ഉപകരണങ്ങള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നശിപ്പിച്ചതായി വികാരി ഫാ. ജോണ്‍ മൂലാമറ്റം ആരോപിച്ചു.

ഹൈക്കോടതി വിധിയുടെ അടിസ്‌ഥാനത്തില്‍ 1998 മുതല്‍ പൊലീസ്‌ സംരക്ഷണത്തിലാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭ ആരാധന നടത്തുന്നത്‌. പള്ളിയുടെ കസ്‌റ്റോഡിയന്‍ പുത്തന്‍കുരിശ്‌ പൊലീസാണ്‌. കഴിഞ്ഞ വര്‍ഷം ഓര്‍ത്തഡോക്‌സ്‌ സഭ പെരുന്നാളിന്‌ കൊടിയേറ്റുന്നത്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പെരുന്നാളിനും പൊലീസ്‌ സംരക്ഷണം നല്‍കാന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.