20111230

ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ ശിവഗിരി തീര്‍ത്ഥാടകര്‍ക്കു് സ്വീകരണം

ചാത്തന്നൂര്‍, ഡിസം. 30: പള്ളി തീര്‍ത്ഥാടന കേന്ദ്രമായ ചാത്തന്നൂര്‍ സെന്റ് തോമസ് മൌണ്ടില്‍ വരിഞ്ഞവിള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലേക്ക് ശിവഗിരി തീര്‍ത്ഥാടകരെ സ്വീകരിച്ചു. ആര്‍.ശങ്കറിന്റെ ജന്മഗ്രാമമായ പുത്തൂരിലെ തൃക്കണ്ണാപുരം ദേവസ്വം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നു മധു മാറനാട്, എഴുകോണ്‍ രാജ്മോഹന്‍ എന്നിവര്‍ ജാഥാ ക്യാപ്റ്റനായുള്ള ശിവഗിരി തീര്‍ത്ഥാടകര്‍ക്കാണ് സ്വീകരണം നല്‍കിയത്.

വരിഞ്ഞവിള പള്ളി കുരിശടിക്ക് സമീപം വികാരി ഫാ.കോശി ജോര്‍ജ് വരിഞ്ഞവിള, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ജോക്കബ് വര്‍ഗീസ് കോയിപ്പുറം, ജോയിന്റ് കണ്‍വീനര്‍ ജേക്കബ് തോട്ടത്തില്‍, സ്വാമി കൃഷ്ണാനന്ദ എന്നിവര്‍ ചേര്‍ന്നാണ് പള്ളിയിലേക്ക് സ്വീകരിച്ചത്. തുടര്‍ന്നു നടന്ന മതേതര സമ്മേളനത്തില്‍ ധ്യാനബിന്ദു മൈത്രിമന്ദിരത്തിലെ സര്‍വാത്മമിത്ര, പോളണ്ടുകാരായ ക്രിസ്റിന, സ്റ്റെന്‍സിലാവോസ്, കൊട്ടാരക്കര താലൂക്ക് യൂണിയന്‍ കൌണ്‍സിലര്‍ മൈലോട്ട് സഹദേവന്‍, ഇടമണ്‍ സുജാതന്‍ എന്നിവര്‍ പ്രസംഗിച്ചു.

പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം തീര്‍ത്ഥാടകര്‍ക്കു പള്ളിയിലെ നേര്‍ച്ചയായി ഉണ്ണിയപ്പവും നല്‍കി ശിവഗിരിയിലേക്ക് യാത്രയാക്കി. കഴിഞ്ഞ വര്‍ഷം മുതല്‍ പുത്തൂരില്‍ നിന്നു ശിവഗിരിയിലേക്കുള്ള തീര്‍ത്ഥാടകരെ സ്വീകരിച്ച് പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി വരിഞ്ഞവിള പള്ളി തുറന്നു നല്‍കിവരുന്നു.

20111227

വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാരുടെ അക്രമം: മണ്ണത്തൂര്‍ ആത്താനിക്കല്‍ കവലയിലെ കുരിശുപളളി ആര്‍.ഡി.ഒ. അടച്ചുപൂട്ടി



കൂത്താട്ടുകുളം, ഡിസം. 26: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പളളിയുടെ അധീനതയിലുളള മണ്ണത്തൂര്‍ ആത്താനിക്കല്‍ കവലയിലെ കുരിശുപളളി പിടിച്ചെടുക്കാന്‍ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാര്‍ നടത്തിയ അക്രമത്തെ തുടര്‍ന്ന്‌ കുരിശുപളളി (ചാപ്പല്‍) ആര്‍.ഡി.ഒ. അടച്ചുപൂട്ടി. ഡിസം25,26തീയതികളില്‍ നടക്കേണ്ടിയിരുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ മുടക്കം സംഭവിച്ചു.

വികാരി ഫാ. ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളം അദ്ധ്യക്ഷനായ നിര്‍മാണസമിതിയുടെ നേതൃത്വത്തില്‍ പുതുക്കി നിര്‍മ്മിച്ചുകൊണ്ടിരിയ്ക്കുന്ന മണ്ണത്തൂര്‍ ആത്താനിക്കല്‍ കവലയിലെ സെന്റ് മേരീസ് കുരിശുപളളിയില്‍ വികാരിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ വൈകുന്നേരം 4-നു് ആരംഭിയ്ക്കാനിരിക്കെയാണു് ഉച്ചയ്ക്കു് വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാര്‍ അക്രമം ആരംഭിച്ചതു്. പണിതുകൊണ്ടിരിയ്ക്കുന്നതും വാതില്‍തീരാത്തതുമായ കുരിശുപളളിയില്‍ ക്രിസ്‌തുമസ്‌ ദിനത്തില്‍ (ഡിസം 25) പകല്‍ ഉച്ചയ്ക്കു് അതുവഴികടന്നുപോയ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മാത്യൂസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാന്‍ അനധികൃതമായി കയറി കുരിശുപളളിയുടെ കൂദാശകര്‍മ്മം കഴിഞ്ഞെന്നു് പ്രഖ്യാപിച്ചു് അഖണ്ഡപ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്തു് മടങ്ങി. ഫാ. പൗലോസ്‌ ഞാറ്റുകാല, ഡോ. ആദായി ജേക്കബ്‌ കോര്‍-എപ്പിസ്‌കോപ്പ, സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ബേബി മണ്ടോളില്‍, ഫാ. വര്‍ഗീസ്‌ പുല്ല്യാട്ടേല്‍, ഫാ. എല്‍ദോസ്‌ കക്കാടന്‍ എന്നിവര്‍ മാത്യൂസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാന്‍റെ കൂടെയുണ്ടായിരുന്നു. അഞ്ചു്മണിയ്ക്കു് വികാരി ഫാ. ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളത്തിന്റെ നേതൃത്വത്തില്‍ വിശ്വാസികളും പെരുന്നാളിന്റെ ബാന്റ്‌ മേളക്കാരും കൊടിയേറ്റിനു് എത്തിയപ്പോള്‍ അഖണ്ഡപ്രാര്‍ത്ഥനായജ്ഞം നടത്തുന്ന വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാര്‍ അവരെ കയ്യേറ്റം ചെയ്തു. സംഘര്‍ഷസാദ്ധ്യത ഉയര്‍ന്നതോടെ പിറവം സിഐയുടെയും കൂത്താട്ടുകുളം എസ് ഐയുടെയും നേതൃത്വത്തില്‍ നാലു്മണിയ്ക്കു് സ്ഥലത്തെത്തിയ പോലീസ്‌ ആര്‍ഡിയുടെ ഉത്തരവുപ്രകാരം ഏറ്റുമുട്ടലിലേര്‍പ്പെട്ടവരെ പിരിച്ചുവിട്ടു.

സംഘര്‍ഷം തുടര്‍ന്നതോടെ മൂവാറ്റുപുഴ തഹസീല്‍‍ദാര്‍ പി എസ് സ്വര്‍ണമ്മയും സ്ഥലത്തെത്തി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്കായി വികാരി ഫാ. ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളവും വിശ്വാസികളും കുരിശുപളളിയില്‍ കയറിയപ്പോള്‍ അവര്‍ക്കുനേരെ മര്‍ദനവും കല്ലേറുമുണ്ടായി. തഹസീല്‍‍ദാരുടെ വാഹനത്തിനും പോലീസിനും നേരെ കല്ലേറുണ്ടായതോടെ പോലീസ് ലാത്തി വീശി. കുറച്ചുപേര്‍ക്കു് പരിക്കേറ്റു.എട്ടു്മണിയോടെ ആര്‍ ഡി ഒ ആര്‍ മുനിയമ്മ നേരിട്ടെത്തി കുരിശുപളളിപൂട്ടാന്‍ ഉത്തരവു് നല്കി താക്കോല്‍ കൂത്താട്ടുകുളം എസ് ഐയെ ഏല്‍പ്പിച്ചു. പണി നടന്നുകൊണ്ടിരിയ്ക്കുന്നതായ ഈ കുരിശുപളളിയുടെ വാതില്‍തീരാത്തതുകൊണ്ടു് കഴകള്‍ ഉപയോഗിച്ചു് താല്ക്കാലിക വാതില്‍ ഉണ്ടാക്കിയാണു് കുരിശുപളളിപൂട്ടിയതു്.

ചാപ്പല്‍ പൂട്ടാന്‍കാരണക്കാരായ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാരുടെ നടപടിയില്‍ മലങ്കര യാക്കോബായ സുറിയാനി സഭ ശക്തിയായി പ്രതിഷേധിച്ചു. മലങ്കര ഓര്‍ത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസന മേലദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഗീവറുഗീസ് റമ്പാന്‍, കണ്ടനാടു് ഈസ്റ്റ് ഭദ്രാസന ചാന്‍സലര്‍ ഫാ. അബ്രാഹം കാരാമേല്‍ സംഭവ സ്ഥലത്തെത്തി.

നേരത്തെ ഡിസം 24 സന്ധ്യയ്ക്കു് മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പളളിയില്‍ ക്രിസ്‌തുമസ്‌ ശുശ്രൂഷകള്‍ സമാധാനപരമായി നടന്നു. വികാരി ഫാ. ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളം ക്രിസ്‌തുമസ്‌ ശുശ്രൂഷയ്ക്കു് നേതൃത്വം നല്കി.

20111224

പരിശുദ്ധ ബാവാ അഴീക്കോടിനെ സന്ദര്‍ശിച്ചു


തൃശ്ശൂര്‍, ഡിസം.22- രോഗബാധിതനായി തൃശ്ശൂര്‍ അമല അശുപത്രിയില്‍ കഴിയുന്ന മലയാള സാഹിത്യകാരന്‍ ഡോ. സുകുമാര്‍ അഴീക്കോടിനെ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാസന്ദര്‍ശിച്ചു. ബാവാ അദ്ദേഹത്തിനു് ആശ്വാസസൌഖ്യ ആശംസകള്‍ നേര്‍ന്നു.

20111223

ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്താ


കോട്ടയം: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തായായി ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസിനെ നിയമിക്കണമെന്ന് പഴയ സെമിനാരിയില്‍ കൂടിയ സഭാമാനേജിങ് കമ്മറ്റി യോഗം ശു്പാര്‍ശ ചെയ്തു.

പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാതിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഈയ്യോബ് മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്താ, വെരി.റവ. കെ.ജി. ഗീവര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ, റവ.ഫാ. കെ.വി. ഗീവര്‍ഗീസ് എന്നിവരുടെ വേര്‍പാടില്‍ അനുശോചിച്ചു.

മുല്ലപ്പെരിയാര്‍

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാര്‍ വിഷയം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കേരളത്തിനും തമിഴ്നാടിനും സ്വീകാര്യമായ രീതിയില്‍ രമ്യമായി പരിഹരിക്കണമെന്ന് സഭാമാനേജിങ് കമ്മറ്റി യോഗം അഭ്യര്‍ത്ഥിച്ചു.

തൃശൂര്‍ സീതാറാം ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിതനായ ശ്രീ. ജേക്കബ് തോമസ് അരികുപുറം, കേരള ലാന്റ് ഡവലപ്പ്മെന്റ് കോര്‍പ്പമറേഷന്‍ ചെയര്‍മാനായി നിയമിതനായ ബെന്നി കക്കാട് എന്നിവരെ യോഗം അനുമോദിച്ചു.

കുര്യാക്കോസ് മാര്‍ ക്ളീമീസ്, സഖറിയാ മാര്‍ അന്തോണിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം എന്നീ മെത്രാപ്പോലിത്താമാരും, വൈദിക ട്രസ്ററി റവ.ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അല്മായ ട്രസ്ററി എം.ജി. ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ പ്രസംഗിച്ചു.

20111219

പുത്തന്‍കുരിശ് പള്ളിയില്‍ ഓര്‍ത്തഡോക്സു്കാര്‍ക്കെതിരെ അക്രമം

കോലഞ്ചേരി: കണ്ടനാടു് വെസ്റ്റ് ഭദ്രാസനത്തിലെ പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ഓര്‍ത്തഡോക്സ് വിശ്വാസികളെ ആക്രമിച്ചു. സംഭവത്തില്‍ വൈദികനടക്കം നാലു് പേര്‍ക്കു് പരിക്കേറ്റു. കൂടാതെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക തോമസ്‌ പ്രഥമന്‍റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ്‌ പൊലീസ്‌ സ്‌റ്റേഷന്‍ ഉപരോധിക്കുകയും ഓര്‍ത്തഡോക്‌സ് സഭയിലെ ശാമുവേല്‍ റമ്പാന്‍ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചു് റമ്പാനെ കയ്യേറ്റം ചെയ്യുകയും ചെയ്തു

പള്ളി സെമിത്തേരിയില്‍ ഓര്‍ത്തഡോക്സ് വികാരിഫാ. സഖറിയ ജോണും വിശ്വാസികളും രാവിലെ പതിനൊന്നരയോടെ ധൂപപ്രാര്‍ഥന നടത്തിയതു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തടഞ്ഞതോടെയാണു് സംഭവങ്ങള്‍ക്കു് തുടക്കമായത്. കോടതി വിധിയെത്തുടര്‍ന്നു് പള്ളി തങ്ങളുടേതാണെന്നും ചട്ടവിരുദ്ധമായാണ് ഓര്‍ത്തഡോക്സ് സഭക്കാര്‍ സെമിത്തേരിയില്‍ പ്രവേശിച്ചതെന്നുമാരോപിച്ചാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ഇവരെ തടഞ്ഞതു്. 1934-ലെ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടണമെന്ന കേസ് സെക്ഷന്‍ 92 ഇല്ലെന്ന സാങ്കേതികകാരണത്താല്‍ തള്ളിയതിനെ തുടര്‍ന്ന്‌ പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പളളി സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പിടിച്ചെടുത്തനിലയിലാണു്. ഓര്‍ത്തഡോക്‌സ് സഭക്കാര്‍ക്കു് വേണമെങ്കില്‍ രണ്ടു് മണിക്കൂര്‍ ആരാധനാ സ്വാതന്ത്ര്യം നല്‍കാമെന്ന്‌ യാക്കോബായ വിഭാഗം പറഞ്ഞിരുന്നുവെങ്കിലും തല്‍സ്ഥിതി അവകാശം തുടരണമെന്ന ആവശ്യത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഉറച്ചുനിന്നു. ഓര്‍ത്തഡോക്‌സു്കാര്‍ വഴങ്ങാത്തതുകൊണ്ടു് സെമിത്തേരിയില്‍ പ്രവേശിക്കാന്‍ പോലും അനുവദിയ്ക്കുകയില്ലെന്നു് പറഞ്ഞു് ഓര്‍ത്തഡോക്‌സു്കാരുടെ അവകാശങ്ങള്‍ പൂര്‍ണമായും നിഷേധിയ്ക്കുകയാണിപ്പോള്‍.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ കുര്‍ബാന കഴിഞ്ഞ്‌ ആളുകകള്‍ പിരിഞ്ഞശേഷമായിരുന്നു പളളിയിലേക്ക്‌ ഓര്‍ത്തഡോക്‌സ് വിഭാഗമെത്തിയത്‌. പളളിമണിയടിച്ച്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അവരുടെആളുകളെ കൂട്ടി.

ജില്ലാ കളക്‌ടറുടെ അനുമതിയോടെ പള്ളിയില്‍ ധൂപ പ്രാര്‍ത്‌ഥന നടത്തി മടങ്ങുകയായിരുന്ന തങ്ങളെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആക്രമിക്കുകയായിരുന്നെന്നാണ്‌ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികള്‍ പറയുന്നത്‌. വിവരമറിഞ്ഞെത്തിയ പുത്തന്‍കുരിശ്‌ പൊലീസ്‌ ഇടപെട്ടാണ്‌ സംഘര്‍ഷത്തിന്‌ അയവു് വരുത്തിയത്‌. സംഭവത്തില്‍ പരിക്കേറ്റ വികാരി ഫാ. സഖറിയാ ജോണ്‍ (33), വിശ്വാസികളായ കുഞ്ഞമ്മ (76), പൈലിക്കുഞ്ഞ്‌ (74), ജോയി (74) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ പൊലീസും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. നിയമവിരുദ്ധമായി പളളിയിലെത്തിയ വൈദികന്‌ സംരക്ഷണം നല്‍കിയെന്നും ചോദ്യംചെയ്‌ത വിശ്വാസികളെ പോലീസ്‌ മര്‍ദിച്ചെന്നും ആരോപിച്ചു് പ്രാദേശിക കാതോലിക്ക തോമസ്‌ പ്രഥമന്‍റെയും ഏലിയാസ്‌ അത്താനാസിയോസ്‌ മെത്രാന്റെയും നേതൃത്വത്തില്‍ പുത്തന്‍കുരിശ്‌ പൊലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചു. സംഘര്‍ഷാവസ്‌ഥ രൂക്ഷമായതോടെ മൂവാറ്റുപുഴ ഡിവൈ.എസ്‌.പി. ടോമി സെബാസ്‌റ്റ്യന്റെ നേതൃത്വത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാനേതൃത്വവുമായി ചര്‍ച്ച നടത്തി എസ്‌.ഐക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിന്മേല്‍ വൈകിട്ട്‌ വൈകിട്ടു് നാലു് മണിയോടെ ഉപരോധ സമരം അവസാനിപ്പിച്ചു.

ഇതിനിടെ മൂന്നരയ്ക്കു് ഓര്‍ത്തഡോക്‌സ് സഭയിലെ ശ്ലീബാദാസസമൂഹം സെക്രട്ടറി കണ്ടനാടു് കര്‍‍മേല്‍ ദയറയിലെ ശാമുവേല്‍ റമ്പാനെതിരെ കയ്യേറ്റമുണ്ടായി‌. പുത്തന്‍കുരിശ്‌ കാവുംതാഴത്തു് വച്ചാണ്‌ റമ്പാന്‍ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചത്‌.

പുത്തന്‍കുരിശ്‌ പളളിയില്‍ ഓര്‍ത്തഡോക്‌സ് വൈദികനും വിശ്വാസികള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍
ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ പ്രതിഷേധിച്ചു. പളളിയില്‍
ഓര്‍ത്തഡോക്‌സ് വൈദികന്‍ എത്തിയത്‌ ജില്ലാ കലക്‌ടറുടെ അനുമതിയോടെയാണെന്ന്‌ അദ്ദേഹം അറിയിച്ചു.
വൈദികനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


20111218

അവകാശവാദം അടിസ്‌ഥാന രഹിതം: ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌


മൂവാറ്റുപുഴ, ഡിസം. 17 അരമന സംബന്ധിച്ച്‌ വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭ ഉന്നയിക്കുന്ന അവകാശവാദം തികച്ചും അടിസ്‌ഥാന രഹിതമാണെന്ന്‌ മലങ്കര സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പൊലീത്ത പറഞ്ഞു. ഭദ്രാസനത്തിലെ ആത്മീയ പ്രസ്‌ഥാനങ്ങളുടെ വാര്‍ഷിക യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ അരമന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പൈതൃക സ്വത്താണെന്ന്‌ അംഗീകരിക്കപ്പെട്ടതാണ്‌.

ഇപ്പോള്‍ ഉയര്‍ത്തുന്ന അവകാശവാദം നിഷ്‌കളങ്കരായ സഭാജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ അവര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌. സ്വത്തിനു്മേല്‍ അവകാശമുണ്ടെങ്കില്‍ അത്‌ സ്‌ഥാപിച്ചെടുക്കേണ്ടതു് വിശ്വാസികളെ തെരുവിലിറക്കിയല്ല, നിയമത്തിന്റെ മാര്‍ഗ‌ത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്രചാരണങ്ങള്‍ വിശ്വാസികള്‍ തിരിച്ചറിയണമെന്ന്‌ മെത്രാപ്പൊലീത്ത പറഞ്ഞു.

ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം നല്കണമെന്നു്



മൂവാറ്റുപുഴ,ഡിസം.17: അന്ത്യോക്യാ സഭയുടെ അതിരൂപതയായ യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍കൂടി അടങ്ങിയ വിശ്വാസികളില്‍ ഹിത പരിശോധന നടത്തി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം തീരുമാനിയ്ക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക തോമസ് പ്രഥമന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് മറ്റ് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു് നല്കി.

മൂവാറ്റുപുഴയില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ആസ്ഥാനമായ അരമനപ്പള്ളി യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വിശ്വാസസംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലങ്കരസഭയുടെ സമ്പത്ത് "യഥാര്‍ത്ഥ അവകാശികളായ" യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭാവിശ്വാസികള്‍ക്ക് നല്കാപത്തപക്ഷം യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭ രംഗത്തിറങ്ങും. ഉചിതമായ നടപടികള്‍ വഴി യഥാര്‍ത്ഥ ഉടമസ്ഥരെ അവ ഏല്പിച്ചു് കൊടുക്കും. സര്‍ക്കാര്‍ അന്വേഷണം നടത്തി സഭാ സ്ഥാപനങ്ങള്‍ ഭൂരിപക്ഷമുള്ളവ‍ര്‍ക്ക് വിട്ടുകൊടുക്കണം. -അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍ അധ്യക്ഷനായി. ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാന്‍ വിശ്വാസപ്രഖ്യാപനം നടത്തി. ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി.

മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. കവലയില്‍ നിന്ന് തുടങ്ങിയ റാലി കനത്ത പോലീസ് കാവലിലായിരുന്നു. നഗരം ചുറ്റി സമ്മേളനസ്ഥലമായ ടൗണ്‍ ഹാള്‍ മൈതാനിയില്‍ സമാപിച്ചു.

മൂവാറ്റുപുഴ അരമനയ്‌ക്കു് മുന്നില്‍ തോരണം കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം; നാലു് പേര്‍ക്കു് പരു്ക്ക്‌



മൂവാറ്റുപുഴ: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ അരമനയ്‌ക്കു മുന്നില്‍ തോരണം കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷ ത്തില്‍ നാലു് പേര്‍ പരുക്കേറ്റു് ആശുപത്രിയിലായി. ഡിസം 16നു് രാത്രി ഒരു മണിയോടെയാണു് സംഭവം നടന്നത്‌.

അരമന ദേവാലയമായ സെന്റ്‌ തോമസ്‌ കത്തീഡ്രലിലെ പെരുനാളിനോടനുബന്ധിച്ച്‌ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ വിഭാഗവും അരമനപ്പള്ളി യാക്കോബായ സഭയ്ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള വിശ്വാസ പ്ര്യാപന റാലിയോടനുബന്ധിച്ചു് വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗവും അരമനയ്‌ക്കു് മുന്നില്‍ കൊടി തോരണങ്ങള്‍ കെട്ടാനെത്തിയതോടെയാണു് തര്‍ക്കവും തുടര്‍ന്നു് സംഘര്‍ഷവുമുണ്ടായതത്രേ‌.

പരുക്കേറ്റ ഓര്‍ത്തഡോക്‌സ്‌ സഭക്കാരായ സജി (25), ബെന്നി (35) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനിസഭക്കാരായ ജോമോന്‍ (23), എല്ദോസ്‌ (13) എന്നിവരെ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തോരണം കെട്ടാനെത്തിയ യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ പ്രകോപനം കൂടാതെ മര്‍ദിക്കുകയായിരുന്നെന്ന്‌ വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആരോപിച്ചു. എന്നാല്‍ അരമനയിലേക്ക്‌ അതിക്രമിച്ചു് കടന്നത്‌ പ്രതിരോധിക്കാന്‍ ശ്രമിച്ച ഓര്ത്തഡോക്‌സ്‌ സഭക്കാരെ എതിര്‍ പക്ഷം മര്‍ദിക്കുകയായിരുന്നെന്ന്‌ ഓ‍ര്‍ത്തഡോക്‌സ്‌ സഭക്കാരും ആരോപിച്ചു. 10 ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ക്കെതിരെയും 5 യാക്കോബായാ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ക്കെതിരെയും പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

20111216

അനധികൃത കയ്യേറ്റം അനുവദിക്കാനാവില്ല: ഓര്‍ത്തഡോക്സ് സഭ



കോട്ടയം,ഡി.12 : കഴിഞ്ഞ 18 വര്‍ഷമായി മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിലനില്‍ക്കുന്ന തല്‍സ്ഥിതി തുടരണമെന്ന ആര്‍.ഡി.ഒ.യുടെ ഉത്തരവ് ലംഘിച്ചും സത്യവിരുദ്ധമായ പ്രചാരണം നടത്തിയും അനധികൃത കയ്യേറ്റത്തിനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പറഞ്ഞു.
ഫാ. ജോണ്‍ മണ്ണാത്തികുളത്തിലാണ് വികാരി. പുതിയ വികാരിയെ നിയമിക്കുമെന്നുള്ളത് വ്യാജ പ്രചാരണമാണെന്നും യാക്കോബായ വൈദികനും സംഘവും അതിക്രമിച്ചു കയറി കുര്‍ബ്ബാന അര്‍പ്പിക്കാന്‍ ശ്രമിച്ചത് ക്രമസമാധാന നില തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഫാ. കോനാട്ട് കുറ്റപ്പെടുത്തി.

20111215

മൂവാറ്റുപുഴയെ കലാപ മേഖലയാക്കാന്‍ ഗൂഢനീക്കം: ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്ത


മൂവാറ്റുപുഴ അരമനയും ഭദ്രാസനപള്ളിയും-
ചിത്രം- സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം
മൂവാറ്റുപുഴ, ഡിസംബര്‍ 14: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൂവാറ്റുപുഴ അരമന ദേവാലയത്തിലെ പെരുനാളിനോടനുബന്ധിച്ച്‌ മൂവാറ്റുപുഴയെ കലാപ മേഖലയാക്കാനുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ ഗൂഢനീക്കത്തിനെതിരെ പൊലീസും അധികാരികളും ജാഗ്രത പാലിക്കണമെന്ന്‌ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ പറഞ്ഞു. ദേവാലയം കയ്യേറാനും, പിടിച്ചെടുക്കാനുമുള്ള ആസൂത്രിത നീക്കമാണ്‌ നടക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്‌ സമാധാനാന്തരീക്ഷത്തെ തകര്‍ക്കും. പെരുന്നാള്‍ ദിവസമായ ഡിസംബര്‍ 17 തീയതി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വിശ്വാസ പ്രഖ്യാപന മാര്‍ച്ചു് വിളിച്ച്‌ ചേര്‍ത്തിരിക്കുന്നത്‌ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

1998 ല്‍ ദേവാലയം പിടിച്ചെടുക്കാന്‍ നടത്തിയതിനു സമാനമായ നീക്കമുണ്ടാകുന്നത്‌ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടവക ജനങ്ങളിലും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന ഇതര സമുദായങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളില്‍ അദ്ദേഹം പ്രതിഷേധിച്ചു. സഭയുമായോ ഭദ്രാസനപള്ളിഇടവകയുമായോ യാതൊരു ബന്ധവുമില്ലാത്തവരാണ്‌ ഇപ്പോള്‍ പ്രസ്‌താവനകളുമായെത്തി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നത്‌.

നിലവിലുള്ള അരമനപ്പള്ളി പുതുക്കിപ്പണിയുന്നതിനെ ചോദ്യം ചെയ്യാന്‍ അവര്‍ക്കവകാശമില്ല. ഭദ്രാസനപള്ളി ഇടവകയില്‍ 400 കുടുംബങ്ങളുണ്ടു്. ഭദ്രാസനപള്ളിയോടനുബന്ധിച്ചുള്ള ഇടവകയുടെ ഇടവക യോഗം കൂടിയാണു് നിലവിലുള്ള അരമനപ്പള്ളി പുതുക്കിപ്പണിയുന്നതിനു് തീരുമാനമെടുത്തതു്. 2010 ഫെബ്രുവരി 27 ന്‌ ആര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യായിലെ കാതോലിക്കയായ ആരാം പ്രഥമന്‍ ബാവ പുതിയ ദേവലായത്തിന്റെ ശിലാസ്‌ഥാപനം നടത്തി.

2010 ഫെബ്രുവരി 27 ന്‌ പുതിയ മൂവാറ്റുപുഴ അരമനപ്പള്ളിയുടെ
ശിലാസ്‌ഥാപനം ആര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ
ആരാം പ്രഥമന്‍ കാതോലിക്ക നിര്‍വഹിയ്ക്കുന്നു-
ചിത്രം- സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം

അരമനപ്പള്ളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉണ്ടെന്നിരിക്കെയാണ്‌ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. അരമനപള്ളിയെ ഒരു പ്രശ്‌നബാധിത സ്‌ഥലമാക്കി മാറ്റാന്‍ നടത്തുന്നതിന്റെ ഭാഗമാണ്‌ ഇത്തരം നീക്കങ്ങളെന്ന്‌ സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ഭാഗമായ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൂവാറ്റുപുഴ അരമനയുടെയും ഭദ്രാസനദേവാലയത്തിന്റെയും മറ്റു് സ്വത്തുക്കളുടെയും അവകാശം മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്കു് മാത്രമാണു്.

മലങ്കരയിലെ ഒന്നാം പൗരസ്ത്യ കാതോലിക്കയായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവ കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ ഒന്നാമത്തെ മെത്രാപ്പൊലീത്തയായിരിയ്ക്കെ കൊല്ലവര്‍ഷം 1063 ല്‍ തീറായി വാങ്ങിയതാണ്‌ സ്ഥലം. ഇതിനുശേഷം കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായിരുന്ന ഔഗേന്‍ ബാവ ഭദ്രാസനപള്ളിയും അരമനയും സ്ഥാപിച്ചു് 1964-ല്‍ പൗരസ്ത്യ കാതോലിക്കയായി അഭിഷിക്തനാകുന്നതു് വരെ താമസിച്ചു് ഭരണം നടത്തി.1964 മുതല്‍ പൗലോസ് മാര്‍ പീലക്സിനോസ് കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായി താമസിച്ചു. 1990 മുതല്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ ഇവിടെ താമസിച്ചു് ഭദ്രാസന ഭരണം നടത്തുന്നത്‌. അരമന കോംപ്ലക്സ്,സണ്‍ജേ സ്കൂള്‍ കെട്ടിടം ഉള്‍പ്പടെയുള്ള വികസനങ്ങള്‍ നടത്തിവന്നതു് ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയാണ്‌.

1998-ല്‍ അരമനയും വസ്തുക്കളും പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം പോലീസ്‌ തടഞ്ഞിരുന്നു. അപ്പോഴത്തെ മൂന്നാം പ്രതിയാണ്‌ ഇപ്പോഴത്തെ അരമന കയ്യേറ്റത്തിനുള്ള നീക്കം നടത്തുന്നത്‌. ഇതിനെ ബന്ധപ്പെട്ടവര്‍ പ്രോത്സാഹിപ്പിച്ചാല്‍ അരാജകത്വത്തിലേക്കായിരിക്കും ഈ പ്രശ്നം നീങ്ങുന്നത്‌. സഭാ തര്‍ക്കങ്ങളിലുള്ള കോടതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്‌. ഇത്‌ പൊതുസമൂഹത്തില്‍ ആശയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും തിരുമേനി പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയമായ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ തോമാശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ ഡിസംബര്‍17-നും ഡിസംബര്‍ 18-നും ആഘോഷിയ്ക്കുകയാണു്. ഡിസംബര്‍ 17-ന്‌ രാവിലെ ഏഴിന്‌ വിശുദ്ധ കുര്‍ബാനയും ഉച്ചകഴിഞ്ഞ്‌ രണ്‌ടിന്‌ ഭദ്രാസനത്തിലെ ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷവും വൈകുന്നേരം ആറിന്‌ സന്ധ്യാനമസ്‌കാരവും ഏഴിന്‌ വചനശുശ്രൂഷയും 7.30-ന്‌ പ്രദക്ഷിണവും ഉണ്ടാവും. ഡിസംബര്‍ 18-ന്‌ രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന. 10.30-ന്‌ ലേലം. 11-ന്‌ പ്രദക്ഷിണം, ആശീര്‍വാദം, 12-ന്‌ സ്‌നേഹവിരുന്ന്‌, രണ്‌ടിന്‌ കൊടിയിറക്ക്‌ എന്നിങ്ങനെയാണു് ക്രമീകരണം.

ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത തിരുക്കര്‍മങ്ങള്‍ക്ക്‌ മുഖ്യ കാര്‍മികത്വം വഹിക്കും.

പത്രസമ്മേളനത്തില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന ചാന്‍സലര്‍ അബ്രാഹം കാരാമ്മേല്‍ കശീശ, മേരിദാസ് സ്റ്റീഫന്‍ കശീശ, എബിന്‍ അബ്രാഹം കശീശ, വി സി ജേക്കബ് വടക്കേമുട്ടപ്പള്ളി, സജി ജോണ്‍ നീറുംതാനത്തു്, കെ പി ഐസക് കുളങ്ങര എന്നിവരും പങ്കെടുത്തു.

ണ്ണത്തൂര്‍ പളളി: ഞാറ്റുകാലയ്ക്കെതിരെ പോലീസ് കേസെടുത്തു



കൂത്താട്ടുകുളം, ഡിസംബര്‍ 14: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌‌ സുറിയാനി പളളിയില്‍ ഡിസംബര്‍ 04 ഞായറാഴ്ചയുണ്ടായ സംഭവവുമായി ബന്ധപ്പെട്ട്‌ ഫാ. പൗലോസ്‌ ഞാറ്റുകാല, കെ.പി പൈലി, ജേക്കബ്‌ ജോണ്‍, വി.എം. കൂര്യാക്കോസ്‌ എന്നീ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാനേതാക്കള്‍ക്കെതിരെ കേസെടുത്ത പോലീസിന്റെ നടപടിയില്‍ മണ്ണത്തൂര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭായോഗം പ്രതിഷേധിച്ചു. ഫാ. പൗലോസ്‌ ഞാറ്റുകാല അധ്യക്ഷത വഹിച്ചു.

20111213

തൈലാഭിഷേകം: കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ ധാരണ



കോട്ടയം, ഡിസം.12: രോഗികളുടെ തൈലാഭിഷേകം സഭകളിലെ അംഗങ്ങള്‍ക്ക് നല്കാന്‍ കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ ധാരണയായി. കത്തോലിക്കാ മെത്രാന്‍ സമിതിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുനഹദോസും അംഗീകരിച്ച നിബന്ധനകള്‍ പ്രകാരം ആയിരിക്കും ഇതു നടപ്പിലാക്കുക. ഇരുസഭകളുടെയും എക്യുമെനിക്കല്‍ ഡയലോഗിനുള്ള അന്തര്‍ദേശീയ ദൈവശാസ്ത്ര സമിതിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അത്യാവശ്യ സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് കേരളത്തിനു പുറത്ത് നിബന്ധനകള്‍ക്ക് വിധേയമായി പള്ളികളും സെമിത്തേരികളും പങ്കുവയ്ക്കുന്നതിനും സ്വന്തം സഭയിലെ വൈദികന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ശവസംസ്കാരശുശ്രൂഷ നടത്തുന്നതിനും ഉള്ള ധാരണകളും സമിതി പ്രഖ്യാപിച്ചു. സഭാന്തരവിവാഹത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കൂദാശകളിലുള്ള പരസ്പരപങ്കാളിത്തം, സെക്ടുകളും സെക്കുലറിസവും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പൊതുധാരണകള്‍ക്കു രൂപം നല്കുന്നതിന് ഉപസമിതികള്‍ക്ക് രൂപം നല്കി.

കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ആര്‍ച്ച് ബിഷപ്പ് ബ്രിയന്‍ ഫാരല്‍, ആര്‍ച്ച് ബിഷപ്പ് ജോസഫ് പവ്വത്തില്‍, ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, തോമസ് മാര്‍ കുറിലാസ്, മാര്‍ സെല്‍വസ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. ഗബ്രിയേല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഫാ. ജേക്കബ് തെക്കേപറമ്പില്‍, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധാനം ചെയ്ത് മെത്രാപ്പോലീത്തമാരായ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, റവ. ഡോ. കെ.എം. ജോര്‍ജ്. റവ. ഡോ. ഒ. തോമസ്, റവ. ജേക്കബ് കുര്യന്‍. റവ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, റവ. ഡോ. ടി.ഐ. വര്‍ഗീസ്, റവ. ഡോ. ബേബി വര്‍ഗീസ്, റവ. ഡോ. റജി മാത്യു, റവ. ഡോ. ജോസ് ജോണ്‍, റവ. ഫാ. എബ്രഹാം തോമസ് എന്നിവര്‍ പങ്കെടുത്തു

20111212

മണ്ണത്തൂര്‍ പള്ളിയില്‍ വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം കുര്‍ബാനയര്‍പ്പിച്ചു

കൂത്താട്ടുകുളം, ഡിസംബര്‍ 11 : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെ‍‍ട്ട മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയില്‍ ഡിസംബര്‍ 11 ഞായറാഴ്ച വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം കുര്‍ബാനയര്‍പ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച (ഡിസംബര്‍ 04) യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അതിക്രമം മൂലം അദ്ദേഹത്തിനു് കുര്‍ബാനയര്‍പ്പിയ്ക്കുവാന്‍ കഴിഞ്ഞിരുന്നില്ല.

ഇടിച്ചു കയറാന്‍ ശ്രമിച്ച യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ ഫാ. പൗലോസ് ഞാറ്റുംകാലയേയും പ്രവര്‍ത്തകരെയും പോലീസ്‌ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വഴിയരികില്‍ മേശയിട്ടു് കുര്‍ബാന നടത്തി.

ശുശ്രൂഷകന്റെ മുറി കുത്തിത്തുറന്ന്‌ അരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ച്ച പോയതായി വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.



മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വൈകരുത് : മാര്‍ തേവോദോസിയോസ്


ചപ്പാത്ത് , ഡി.12- മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ചപ്പാത്തില്‍ ഏകദിന ഉപവാസം നടത്തി.

ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്ത അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്തയെ ഹാരം അണിയിച്ചുകൊണ്ട് മുന്‍ ജലസേചന മന്ത്രി ശ്രീ.എം.കെ.പ്രേമചന്ദ്രന്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുവാന്‍ സര്‍ക്കാര്‍ അമാന്തം കാട്ടരുതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. തമിഴ്നാടിന് ജലംനല്‍കുവാന്‍ കേരളം ബാദ്ധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരിന് പുതിയ അണക്കെട്ട് പണിയുവാന്‍ എന്താണ് താമസമെന്ന് അഭി.തേവോദോസിയോസ് മെത്രാപ്പോലിത്ത ചോദിച്ചു,

യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ.സ്റീഫന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഫാ.ജേക്കബ് മാത്യു ചന്ദ്രത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഏകദിന ഉപവാസത്തില്‍ പങ്കെടുക്കുവാന്‍ വിവിധ സ്കൂളുകളില്‍നിന്നും വിദ്യാര്‍ത്ഥികളും എത്തിയിരുന്നു.


http://www.orthodoxchurch.in/all-news/38-top-stories/4185-2011-12-12-13-37-43

കരുത്തറിയിച്ച്‌ ഐക്യം ജ്വലിപ്പിച്ച്‌ കുടുംബസംഗമ റാലിയില്‍ ആയിരങ്ങള്‍


പാമ്പാക്കുട, ഡിസം.11: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കരുത്തും ഐക്യവും വിളിച്ചറിയിച്ച്‌ നടന്ന കണ്ടനാട്‌ ഭദ്രാസനങ്ങളുടെ കുടുംബസംഗമ റാലിയില്‍ ആയിരക്കണക്കിന്‌ വിശ്വാസികള്‍ 2011ഡിസം.11നു് അണിനിരന്നു. കണ്ടനാട്‌ ഈസ്‌റ്റ്‌-വെസ്‌റ്റ്‌ ഭദ്രാസനങ്ങള്‍ ഒരുമിച്ച്‌ ആദ്യമായി സംഘടിപ്പിച്ച റാലിയായിരുന്നു ഇത്‌.

പാമ്പാക്കുട വലിയപള്ളി അങ്കണത്തില്‍ നിന്ന്‌ ആരംഭിച്ച റാലിയുടെ മുന്‍നിര ഒരു കിലോമീറ്റര്‍ അകലെ സമ്മേളന വേദിയായ എംടിഎം സ്‌കൂള്‍ മൈതാനിയില്‍ എത്തിയതിനു ശേഷവും പിന്‍ഭാഗം പള്ളി അങ്കണത്തില്‍ നിന്നു പുറപ്പെട്ടിരുന്നില്ല. കുടുംബസംഗമത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന ബാനറിനു് പിന്നില്‍ വൈദിക ട്രസ്‌റ്റി ഫാ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ടിന്റെ നേതൃത്വത്തില്‍ കോറെപ്പിസ്‌കോപ്പമാരും വൈദികരും മറ്റു സന്യസ്‌തരും അണിനിരന്നു.

മുത്തുക്കുടകളും വാദ്യമേളങ്ങളുമായി തൊട്ടുപിന്നാലെ സ്‌ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസ സമൂഹവും പ്രാര്‍ഥനാ ഗീതങ്ങളുമായി നീങ്ങി. സഭയോടുള്ള വിശ്വാസവും കൂറും വ്യക്‌തമാക്കുന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു. സാന്താക്ലോസുമാര്‍ ഉള്‍പ്പെടുന്ന നിശ്‌ചലദൃശ്യങ്ങളും പരിപാടിക്ക്‌ മിഴിവേകി. സമ്മേളന വേദിയില്‍ എത്തിയ അംഗങ്ങളെ ഇടവക സമൂഹം പ്രാര്‍ഥനാപൂര്‍വം എതിരേറ്റു. പാമ്പാക്കുട സെന്റ്‌ ജോണ്‍സ്‌ ഗായക സംഘം സ്വാഗതഗാനം ആലപിച്ചു. തുടര്‍ന്ന്‌ പരിശുദ്ധ ബാവായെയും ഭദ്രാസന അധിപന്‍മാരെയും സമ്മേളന വേദിയിലേക്ക്‌ ആനയിച്ചു. വേദിയില്‍ ഗീവര്‍ഗീസ്‌ കൊച്ചുപറമ്പില്‍ റമ്പാന്‍ പരിശുദ്ധ ബാവായെ ഹാരമണിയിച്ച്‌ സ്വീകരിച്ചു. രണ്ടു് ഭദ്രാസനങ്ങളില്‍ നിന്നുള്ള 70 പള്ളികളില്‍ നിന്നും പതിനയ്യായിരത്തിലേറെ വിശ്വാസികള്‍ പരിപാടിയില്‍ പങ്കെടുത്തു.

കോറെപ്പിസ്‌കോപ്പമാരായ ജോണ്‍ മണ്ണാത്തിക്കുളം, കുര്യാക്കോസ്‌ പോത്താറയില്‍, മത്തായി ഐലാപുരത്ത്‌, ഐസക്‌ ചെനയപ്പിള്ളി,ഐസക് മട്ടമ്മേല്‍ റമ്പാന്‍മാരായ ഗീവര്‍ഗീസ്‌ കൊച്ചുപറമ്പില്‍, ശേമവൂര്‍, വൈദികസംഘം സെക്രട്ടറി ഫാ. ഏബ്രഹാം ജോണ്‍, സഭാ മാനേജിങ്‌ കമ്മിറ്റി അംഗങ്ങളായ സാജു മടക്കാലില്‍, ജോസി ഐസക്‌, ജോയി ലക്‌നോ നേതൃത്വം നല്‍കി.

മലങ്കര സഭ തളരില്ല;സര്‍ക്കാരിനെതിരെ പരിശുദ്ധ ബാവ

ദൈവം നമുക്കു് നീതി നല്കും
സര്‍ക്കാരിന്റെ അവഗണനക്കെതിരെ പ്രതികരിക്കണം
മലങ്കരസഭയുടെ ശക്തി തിരിച്ചറിയാന്‍ സമയമായിരിയ്ക്കുന്നു

പാമ്പാക്കുട, ഡിസം.11: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്‌ക്ക്‌ ലഭിക്കേണ്ട അവകാശങ്ങള്‍ അക്രമത്തിലൂടെയും അവഗണനയിലൂടെയും ഇല്ലാതാക്കാമെന്ന്‌ കരുതേണ്ടെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ മുന്നറിയിപ്പു് നല്കി.

കണ്ടനാട്‌ ഈസ്‌റ്റ്‌- വെസ്‌റ്റ്‌ ഭദ്രാസനം കുടുംബ സംഗമം പാമ്പാക്കുട എം ടി എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവാ. സഭയ്‌ക്കു് ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിക്കണം. അത്‌ അവഗണിയ്ക്കുന്ന ഭരണകൂടത്തെ അംഗീകരിക്കാനാവില്ല. അവഗണനക്കെതിരെ മുന്നറിയിപ്പ്‌ നല്‍കുന്നതിനുള്ള അവസരങ്ങള്‍ പാഴാക്കരുതെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേര്‍ത്തു.

ഇനിയും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും തളരില്ല എന്ന്‌ അറിയേണ്ടവര്‍ അറിയണം. ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസിയായി എന്ന കാരണത്താല്‍ ഒറ്റപ്പെടുത്തലും പീഡനവും അനുഭവിക്കുന്നവര്‍ക്ക്‌ ഊര്‍ജവും ധൈര്യവും പകരുന്നതിനാണ്‌ കുടുംബസംഗമം സംഘടിപ്പിച്ചത്‌. ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന സമീപനമാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. നീതിയ്ക്കു് വേണ്ടി വിശപ്പും പീഡനവും അനുഭവിക്കുന്ന ജനത എന്ന വിശേഷണം സഭാംഗങ്ങള്‍ക്ക്‌ ഏറ്റവും യോജിച്ച സമയമാണിത്‌. സഭാ വിശ്വാസികള്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവരാണെന്നാണ്‌ ഭരണകൂടം ധരിച്ചിരിക്കുന്നത്‌. ഇതിനു് തിരിച്ചടി നല്‍കാന്‍ കഴിയുന്ന സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കണം.
നീതിയ്ക്കു് വേണ്ടി വിശപ്പും പീഡനവും അനുഭവിക്കുന്ന ജനത

കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ വ്യക്‌തമായ കോടതി വിധി ഉണ്ടായിട്ടും കാപട്യം നിറഞ്ഞ സമീപനമാണ്‌ സ്വീകരിച്ചത്‌. സഭയ്‌ക്ക്‌ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കാതെ ഭരണകൂടത്തെ സഹായിക്കാനാവില്ലെന്നും ബാവ വ്യക്‌തമാക്കി.

അക്രമങ്ങള്‍ക്ക്‌ വിധേയരായവരുടെ സംഘബോധമാണ്‌ കുടുംബസംഗമത്തിലൂടെ വെളിവാകുന്നതെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ.തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. അനീതി പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ്‌ ഭരണാധികാരികളില്‍ നിന്ന്‌ ഉണ്ടാവുന്നത്‌. അക്രമത്തിനനുകൂലമാണു് സര്‍ക്കാര്‍. കോടതി വിധികള്‍ നടപ്പാക്കുന്നതിനുള്ള ആര്‍ജവം ഇനിയെങ്കിലും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഭയുടെ നീതിപൂര്‍വമായ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കുവാന്‍ സഭാംഗങ്ങള്‍ക്കു് ചുമതലയുണ്ടു്. അനീതിയോടു് ചേര്‍ന്നു് നില്‍ക്കുന്നവരെ പാര്‍ട്ടിയുടെ പേരില്‍ സഹായിയ്ക്കാന്‍ശ്രമിയ്ക്കരുതെന്നു് മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

കണ്ടനാട്‌ വെസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. മലങ്കരസഭയുടെ ഇടവകപ്പള്ളികള്‍ 1934-ലെ സഭാഭരണഘടന പാലിയ്ക്കുന്ന ഇടവകക്കാരുടേതാണെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘടിച്ചു് ശക്തരാകണമെന്നും അനീതിയോടു് പ്രതിരോധിയ്ക്കാന്‍ പഠിയ്ക്കണമെന്നും കൊച്ചി ഭദ്രാസനാധിപന്‍ യാക്കോബ്‌ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു. വൈദിക ട്രസ്‌റ്റി ഫാ.ഡോ.ജോണ്‍സ്‌ ഏബ്രഹാം കോനാട്ട് വിശദീകരണ പ്രഭാഷണത്തില്‍ കണ്ടനാട്‌ ഈസ്‌റ്റ്‌- വെസ്‌റ്റ്‌ ഭദ്രാസനങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന ദാരുണമായ കഷ്ടപ്പാടിനംപ്പറ്റി വിവരിച്ചു. അത്മായ ട്രസ്‌റ്റി എം.ജോര്‍ജ്‌ മുത്തൂറ്റ് ഭക്തിപ്രമേയവും ഫാ. ഏബ്രഹാം കാരമേല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടു് വിരുദ്ധ പ്രമേയവും അവതരിപ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫ് അശംസാ പ്രസംഗം നടത്തി. തിരുവിതാംകൂറില്‍ സര്‍ സിപ്പിയുടെ കാലംമുഴുവന്‍ പീഢനങ്ങളെ നേരിട്ട മലങ്കരസഭ ഇപ്പോഴത്തെ പീഢനങ്ങളില്‍ തളരില്ലെന്നു് അദ്ദേഹം പറഞ്ഞു സഭാ വര്‍ക്കിങ്‌ കമ്മിറ്റി അംഗം ഫാ. ഏലിയാസ്‌ ചെറുകാട് സ്വാഗതവും ഫാ.ജേക്കബ്‌ മാത്യു ചന്ദ്രത്തില്‍ നന്ദിയും പറഞ്ഞു.
ചിത്രങ്ങള്‍- മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം

സര്‍ക്കാരിന്റെ അവഗണനക്കെതിരെ പ്രതികരിക്കണം - പരിശുദ്ധ ബാവ
പരിശുദ്ധ ബാവയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിയ്ക്കാന്‍ ഇവിടെ ക്ലിക്കുക

20111208

മണ്ണത്തൂര്‍ പള്ളിയില്‍ തല്സ്ഥിതി തുടരും

ആര്‍.ഡി.ഒ. ചര്‍ച്ചയിലെ തീരുമാനം

മൂവാറ്റുപുഴ ഡിസംബര്‍ 7: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ തല്ക്കാലം നിലവിലുള്ള സ്‌ഥിതി തുടരാന്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുന്നതിന്‌ യോഗം ജില്ലാ കലക്‌ടറോട്‌ അഭ്യര്‍ഥിച്ചു. ജില്ലാ കോടതിയില്‍ നിലനില്ക്കുന്ന കേസിലും മറ്റു് കേസുകളിലും വിധിയാകുംവരെ പള്ളിയില്‍ 18 വര്‍ഷഅമായി സേവനം ചെയ്യുന്ന ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിന്‌ തുടര്‍ന്നും സേവനം ചെയ്യാം. ഇടവകാംഗങ്ങളുടെ മരണാനന്തര ശുശ്രൂഷകളിലും മറ്റ്‌ ആവശ്യങ്ങള്‍ക്കും ഞായറാഴ്‌ചകളിലും ഈ ദിവസങ്ങളിലും നിലവില്‍ തുറന്നുകൊടുത്തിരുന്ന പോലെ തന്നെ തുടര്‍ന്നും പള്ളി തുറന്നുകൊടുക്കണം. ഫാ. മണ്ണാത്തിക്കുളം ഒഴികെ മറ്റൊരു പുരോഹിതരും പള്ളിയിലോ സെമിത്തേരിയിലോ പള്ളി ഓഫീസുകളിലോ പ്രവേശിക്കാന്‍ പാടില്ലെന്നും ആര്‍.ഡി.ഒ. നിര്‍ദേശം നല്കി.

ഫാ. പൗലോസ്‌ ഞാറ്റുംകാലായില്‍, ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം, കെ.പി. പൈലി, ജോര്‍ജ് ‌ ജേക്കബ്‌, എം.സി. ചാക്കോ, ജേക്കബ്‌ ജോണ്‍, കൂത്താട്ടുകുളം എസ്‌. ഐ. വി.എസ്‌. അനില്‍ കുമാര്‍, പിറവം സി.ഐ. ഇമ്മാനുവേല്‍ പോള്‍ പങ്കെടുത്തു.

ആര്‍.ഡി.ഒ.യുടെ യോഗനടപടിരേഖ

20111206

മാമ്മലശേരി മാര്‍ മിഖായേല്‍ പളളി: 1998-ലെ വിധിയും കേസും ബാധകമല്ലെന്ന്‌ യാക്കോബായവിഭാഗം



പിറവം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമലശേരി മാര്‍ മീഖായേല്‍ പളളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പാരമ്പര്യങ്ങള്‍ക്ക്‌ അനുസൃതമായി ആരാധനസ്വാതന്ത്ര്യം നേടിയെടുക്കുമെന്നും 1998-ലെ വിധിക്ക്‌ മുമ്പു് മൂവാറ്റുപുഴ ബാവയുടെ വിഭാഗത്തിനുണ്ടായിരുന്ന വീതം പുന:സ്‌ഥാപിച്ച്‌ തങ്ങള്‍ക്കു് നല്കണമെന്നും, മാമലശേരിയിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആവശ്യപ്പെട്ടു.

1998-ലെ വിധിയും കേസും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കു് ബാധകമല്ലെന്നും, ഇനി മുതല്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വികാരി ഫാ. വര്‍ഗീസ്‌ പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ ആരാധന നടത്താനുളള സ്വാതന്ത്ര്യം ലഭിക്കണമെന്നും ഫാ. വര്‍ഗീസ്‌ പുല്ല്യാട്ടേല്‍, ഭാരവാഹികളായ ബേബി മാത്യൂ മംഗലത്ത്‌, പി.ടി. ജോര്‍ജ്, തമ്പി പുതുവാക്കുന്നേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യൂണീറ്റാണെന്നും 1934-ലെ സഭാഭരണഘടനാപ്രകാരം ഭരിയ്ക്കപ്പെടേണ്ടതാണെന്നുമുള്ള 1998 ഒക്ടോബര്‍ ആറിലെ എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ വിധിചോദ്യം ചെയ്തുകൊണ്ടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാര്‍ നല്കിയ അപ്പീല്‍ കേരള ഹൈക്കോടതി തള്ളിയതിനോടു് പ്രതികരിയ്ക്കുവാനായിരുന്നു പത്രസമ്മേളനം.അന്യായം നിലനില്ക്കെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നതു് അംഗീകരിച്ചുകൊണ്ടു് 1998 ഒക്ടോബര്‍ ആറിനു് എറണാകുളം അഡീഷണല്‍ ജില്ലാക്കോടതി പുറപ്പെടുവിച്ച വിധിയിരുന്നു അപ്പീലില്‍‍ ചോദ്യം ചെയ്തതു്. പ്രാതിനിധ്യസ്വഭാവത്തിലാണു് അന്യായം നല്കിയിരുന്നതെന്നും അതുകൊണ്ടു് കക്ഷികള്‍ മാത്രമുള്‍‍പ്പെട്ട ഒത്തുതീര്‍പ്പു് അംഗീകരിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി നിയമപരമല്ലെന്നു് ആരോപിച്ചും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാരനായ മാമലശേരി പി റ്റി ജോര്‍ജും മറ്റുമാണു് ഹൈക്കോടതിയില്‍ അപ്പീല്‍‍ നല്കിയതു്. അന്യായം നല്കിയിരുന്നതു് പ്രാതിനിധ്യസ്വഭാവത്തിലാണെന്നു് തെളിയിയ്ക്കാന്‍ രേഖകളില്ലെന്നു് വിലയിരുത്തിയ ജസ്റ്റീസ് പി ഭവദാസന്‍ അപ്പീല്‍ തള്ളുകയായിരുന്നു.

മണ്ണത്തൂര്‍ പള്ളിയിലെ യാക്കോബായ നടപടിയില്‍ പ്രതിഷേധം: ഫാ. മണ്ണാത്തിക്കുളം

ഫാ.ഏലിയാസ്‌ മണ്ണാത്തിക്കുളം


കൂത്താട്ടുകുളം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ് സുറിയാനി പള്ളിയില്‍ അനധികൃതമായി പ്രവേശിച്ച്‌ അവകാശം സ്ഥാപിയ്ക്കുവാന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ കഴിഞ്ഞ ഞായറാഴ്ച നടത്തിയ ശ്രമം അപലപനീയമാണെന്ന്‌ വികാരി ഏലിയാസ്‌ മണ്ണാത്തിക്കുളം കശ്ശീശ പറഞ്ഞു. സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികനും ഏതാനും പേരും നേരത്തെ പള്ളിക്കുള്ളില്‍ കയറി അകത്തുനിന്നു് പൂട്ടിയിരുന്നതിനാല്‍ വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിനു് കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയര്‍‍പ്പിയ്ക്കാന്‍കഴിഞ്ഞില്ല.

1993 മുതല്‍ പള്ളിയില്‍ സേവനം അനുഷ്‌ഠിക്കുന്ന വികാരിയെ തടയണം എന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ജില്ലാ കോടതി തള്ളിയിരുന്നു. ഈ പള്ളി സംബന്ധിച്ച്‌ വിവിധ കേസുകള്‍ ജില്ലാകോടതിയിലും ഹൈക്കോടതിയിലുമായി നടക്കുന്നുണ്ട്‌. 2003-ല്‍ കൂത്താട്ടുകുളം പോലീസ്‌ സ്‌റ്റേഷനില്‍ ഉണ്ടായ ഉഭയകക്ഷി ഉടമ്പടിപ്രകാരം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ഏലിയാസ്‌ മണ്ണാത്തിക്കുളം കശ്ശീശയല്ലാതെ ഇരുവിഭാഗത്തേയും മറ്റൊരു വൈദികനും പള്ളിയില്‍ പ്രവേശിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ്‌ രാത്രി പള്ളി കുത്തിത്തുറന്ന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഫാ. പൗലോസ്‌ ഞാറ്റുകാല പള്ളിയില്‍ പ്രവേശിച്ചത്‌. പള്ളിയുടെ വാതിലുകള്‍ എല്ലാം പൂട്ടിയിട്ട്‌ വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യത്തെ തടയുകയായിരുന്നു. പള്ളിയും പള്ളിപരിസരവും കലാപഭൂമിയാക്കാന്‍ നടത്തുന്ന കുല്‍സിത പ്രവര്‍ത്തനമാണ്‌ ഇതിന്റെ പിന്നിലുള്ളത്‌. പള്ളിയിലുള്ള അവകാശം നിയമപരമായി സാധിച്ചെടുക്കാന്‍ സാധിക്കില്ലെന്ന്‌ ബോധ്യമുള്ളതുകൊണ്ടാണ്‌ ആര്‍.ഡി.ഒ ചര്‍ച്ചയ്ക്ക്‌ വിളിച്ച സാഹചര്യത്തിലും പള്ളി കൈയേറ്റവുമായി യാക്കോബായ വിഭാഗം രംഗത്തുവന്നിരിക്കുന്നതെന്നു് ‌വികാരി കുറ്റപ്പെടുത്തി . ദീര്‍ഘകാലമായി ഇടവകയില്‍ നിലനില്ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനും വിശ്വാസികളുടെ ആരാധനാ അവകാശങ്ങള്‍ പുറമെ നിന്നുള്ള ആളുകളെകൂട്ടി തകര്‍ക്കുകന്നതിനും നടത്തുന്ന എല്ലാ ശ്രമങ്ങളും നിയമപരമായി നേരിടുമെന്നും സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സഭാംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വികാരി ഏലിയാസ്‌ മണ്ണാത്തിക്കുളം കശ്ശീശ ആഹ്വാനം ചെയ്തു.

20111205

കണ്ടനാട് ഈസ്റ്റ്-വെസ്റ്റ് ഭദ്രാസനങ്ങളുടെ കുടുംബസംഗമം


പിറവം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ്-വെസ്റ്റ് ഭദ്രാസനങ്ങളുടെ കുടുംബസംഗമം ഡിസംബര്‍ 11ന് പാമ്പാക്കുടയില്‍ നടക്കും. എം.ടി.എം. ഹയര്‍ സെക്കഡറി സ്കൂളില്‍ 11ന് വൈകീട്ട് 3-ന് കൂടുന്ന യോഗം പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ ബാവ ഉദ്ഘാടനം ചെയ്യും.

കുടുംബസംഗമത്തിന്റെ നടത്തിപ്പിനായി സഭാ വൈദീക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്‌ (കണ്‍വീനര്‍), ഫാ. ജേക്കബ്‌ കുര്യന്‍, ഫാ. അബ്രഹാം കാരമേല്‍, (ജോ: കണ്‍വീനര്‍), ഗീവര്‍‍ഗീസ്‌ റമ്പാന്‍ കൊച്ചുപറമ്പില്‍, ഫാ. എബ്രഹാം കെ. ജോണ്‍, ഫാ. ജോമോന്‍, ഫാ. ഏലിയാസ്‌ ചെറുകാട്‌, ഫാ. വര്‍ഗീസ്‌ പി. വര്‍ഗീസ്‌, ഫാ. ജിയോ മട്ടമ്മേല്‍, ഫാ.യാക്കോബ്‌ തോമസ്‌, ഫാ. വിജു ഏലിയാസ്‌ (വിവിധ കമ്മിറ്റി കണ്‍വ‍ീനര്‍മാര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ അതിക്രമിച്ചുകയറി കുര്‍ബാന ചൊല്ലി: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയില്‍ സംഘര്‍ഷം



കൂത്താട്ടുകുളം, ഡിസംബര്‍ 04: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെ‍‍ട്ട മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയില്‍ ഞായറാഴ്ച പുലര്‍‍ച്ചെ 5.30 ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ അനധികൃതമായി കയറി വാതിതില്‍‍ അടച്ചു് കുര്‍ബാന നടത്തിയെന്നു് വാര്‍ത്തയുണ്ടു്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കണ്ടനാട്‌ ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്റെ കല്പന പ്രകാരം താന്‍ കുര്‍ബാനനടത്തിയെന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ ഫാ. പൗലോസ് ഞാറ്റുംകാല പോലീസിനോട് പറഞ്ഞു. മണ്ണത്തൂര്‍ പള്ളിയുടെ വികാരിയായി ‍ തന്നെ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍ നിയമിച്ചെന്നു് ഫാ. പൗലോസ്‌ ഞാറ്റുംകാല പറഞ്ഞു.

സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികനും കൂട്ടരും നേരത്തെ പള്ളിക്കുള്ളില്‍ കയറി അകത്തുനിന്നു് പൂട്ടിയിരുന്നതിനാല്‍ വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിനു് രാവിലെ ഒന്‍പതോടെയാണു് പള്ളിയില്‍ പ്രവേശിക്കാനായത്‌. കുര്‍ബാനയ്‌ക്കായി പതിവുപോലെ പള്ളിയില്‍ എത്തുമ്പോള്‍ പള്ളി അകത്തുനിന്നു് പൂട്ടിയ നിലയിലായിരുന്നെന്നു് വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം പറഞ്ഞു. ഇതിനിടയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളും ദേവാലയത്തിലെത്തി. തുടര്‍ന്നു് പള്ളിയുടെ കവാടത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരും ഓര്‍ത്തഡോക്‌സ് വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഫാ. പൗലോസ്‌ ഞാറ്റുംകാലായുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ അഞ്ചിനു് പള്ളിയില്‍ പ്രഭാതപ്രാര്‍ഥന ആരംഭിച്ചതായി പറയപ്പെടുന്നു. 8.35നു ഫാ. ഞാറ്റുംകാല വാതില്‍ തുറന്നു് പുറത്തുവന്ന ഉടനെ പോലീസ്‌ ഇടപെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പള്ളിയില്‍ നിന്നു് നീക്കി. തുടര്‍ന്ന്‌ പള്ളിയില്‍ പ്രവേശിച്ച ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ ധൂപപ്രാര്‍ഥന നടന്നു. സെമിത്തേരിയിലെ ശുശ്രൂഷകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

പള്ളിയില്‍ അതിക്രമിച്ചു കടന്നതിന്റെ പേരില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികനുള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ്‌ പറഞ്ഞു. പിറവം സര്‍ക്കിള്‍ ഇന്‌സ്പെക്ടര്‍ ഇമ്മാനുവല്‍ പോള്‍, എസ്.ഐ. വി.എസ്. അനില്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിറവം, വാഴക്കുളം, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തിയിരുന്നു.

മണ്ണത്തൂര്‍ സെന്റ് ജോര്ജ് പള്ളിയിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് ഡിസംബര്‍ ഏഴു് ബുധനാഴ്‌ച മൂന്നിനു് മൂവാറ്റുപുഴ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുന്നുണ്ട്‌. പള്ളിയില്‍ ഏതാനും ആഴ്‌ചകളായി നിലനില്‍ക്കുന്ന സംഘര്‍ഷസാധ്യതയെക്കുറിച്ച്‌ പൊലീസ്‌ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു ചര്‍ച്ച നിശ്‌ചയിച്ചിരിക്കുന്നതെന്ന് കൂത്താട്ടുകുളം എസ്‌ ഐ അനില്‍ കുമാര്‍ വി.എസ്. പറഞ്ഞു.

മണ്ണത്തൂര്‍ പള്ളിയില്‍ അനധികൃതമായി പ്രവേശിച്ചവരെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം യോഗം ആവശ്യപ്പെട്ടു.2003ല്‍ ഇരുവിഭാഗവും തമ്മില്‍ പൊലീസ്‌ സാന്നിധ്യത്തിലുണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിനു് മാത്രമേ വൈദികന്‍ എന്ന നിലയില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അധികാരമുള്ളൂ എന്നും ഇതിന്റെ ലംഘനമാണ്‌ ഇന്നലെ നടന്നതെന്നും ഓര്‍ത്തഡോക്‌സ്‌ വിഭാഗം കുറ്റപ്പെടുത്തി. എന്നാല്‍ 2003ലേത്‌ കരാര്‍ അല്ലെന്നും അക്കാലത്തു പള്ളിയിലുണ്ടായ സംഘര്‍ഷം ഒത്തുതീര്‍ക്കാനുള്ള താല്‍ക്കാലിക ധാരണയായിരുന്നു അതെന്നുമാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ പറയുന്നതു്.

20111202

കോലഞ്ചേരി പള്ളി: ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല



തിരു.,ഡി.2: കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. ഇരുവിഭാഗങ്ങളുമായി പ്രത്യേകം പ്രത്യേകമായിരുന്നു ചര്‍ച്ച. ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളുയരാത്തതിനാല്‍ ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തിയുള്ള ചര്‍ച്ച നടന്നില്ല. യാക്കോബായ വിഭാഗത്തിന് പ്രത്യേക പള്ളിയെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. യാക്കോബായ വിഭാഗത്തിനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനായി മാത്യൂസ് മാര്‍ സേവേറിയോസ്, തോമസ് മാര്‍ അത്തനാസിയോസ് എന്നിവരും പങ്കെടുത്തു.

20111201

മാമലശേരി മാര്‍ മിഖായേല്‍ ഓര്ത്തഡോക്‌സ് സുറിയാനി പള്ളി: അപ്പീല്‍ ഹൈക്കോടതി തള്ളി


മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യൂണീറ്റ്.
1934ലെ സഭാഭരണഘടനാപ്രകാരം ഭരിയ്ക്കപ്പെടേണ്ടതു്
പാമ്പാക്കുട, നവംബര്‍ 29: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെ‍ട്ട മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയുമായി ബന്ധപ്പെട്ടു് 1998 ഒക്ടോബര്‍ ആറിലെ എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ വിധിചോദ്യം ചെയ്യുന്നഅപ്പീല്‍ കേരള ഹൈക്കോടതി തള്ളി. പള്ളി മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ യൂണീറ്റാണെന്നും 1934-ലെ സഭാഭരണഘടനാപ്രകാരം ഭരിയ്ക്കപ്പെടേണ്ടതാണെന്നുമുള്ള അന്യായം നിലനില്ക്കെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു.

അതു് അംഗീകരിച്ചു് 1998 ഒക്ടോബര്‍ ആറിലെ എറണാകുളം അഡീഷണല്‍ ജില്ലാക്കോടതി പുറപ്പെടുവിച്ച വിധിയാണു് അപ്പീലില്‍‍ ചോദ്യംചെയ്തതു്. പ്രാതിനിധ്യസ്വഭാവത്തിലാണു് അന്യായം നല്കിയിരുന്നതെന്നും അതുകൊണ്ടു് കക്ഷികള്‍ മാത്രമുള്‍‍പ്പെട്ട ഒത്തുതീര്‍പ്പു് അംഗീകരിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി നിയമപരമല്ലെന്നു് ആരോപിച്ചും മാമലശേരി പി റ്റി ജോര്‍ജും മറ്റുമാണു് ഹൈക്കോടതിയില്‍ അപ്പീല്‍‍ നല്കിയതു്. അന്യായം നല്കിയിരുന്നതു് പ്രാതിനിധ്യസ്വഭാവത്തിലാണെന്നു് തെളിയിയ്ക്കാന്‍ രേഖകളില്ലെന്നു് വിലയിരുത്തിയ ജസ്റ്റീസ് പി ഭവദാസന്‍ അപ്പീല്‍ തള്ളി.

20111129

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ രാമമംഗലം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു



പിറവം, നവംബര്‍ 28: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ പ്രശ്നമുണ്ടാക്കുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നവംബര്‍ 28 തിങ്കളാഴ്ച നാലുമണിയോടെ രാമമംഗലത്തെ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. നവംബര്‍ 26 ശനിയാഴ്‌ച രാത്രി മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയിലെ സന്ധ്യാ നമസ്കാരം കഴിഞ്ഞ്‌ പിരിഞ്ഞ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ് റ്ചെയ്തതിനെ തുടര്‍ന്നായിരുന്നു തിങ്കളാഴ്ച രാമമംഗലം പൊലീസ്‍‍ സ്റ്റേഷന്‍ പരിസരത്ത് പ്രശ്നമുണ്ടായതു്.

അറസ്റ്റ് ചെയ്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു് ഫാ. വര്ഗീസ് പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ നാലുമണിയോടെ സ്റ്റേഷനിലും മുന്നിലെ റോഡിലുമായി തടിച്ചുകൂടി സംഘര്‍ഷാവസ്ഥയുണ്ടാക്കി. ആറുമണിയ്ക്കു് സമരം അവസാനിപ്പിച്ചു് ഈ പ്രതിഷേധ സമരക്കാര്‍ പിന്‍വാങ്ങി. അല്പ്പ സമയത്തിനകം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ തലവന്‍ തോമസ് പ്രഥമന്‍ ചില മെത്രാന്മാരോടും നിരവധി വിശ്വാസികളോടുമൊപ്പം വന്നു് പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിയ്ക്കുകയായിരുന്നു.

നവംബര്‍ 26 ശനിയാഴ്‌ച രാത്രി ഓര്‍ത്തഡോക്‌സ് വിശ്വാസികളെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുണ്ണാമലയില്‍ ടി പി ജോയിയെ(50) നവംബര്‍ 28 തിങ്കളാഴ്ച രാവിലെയാണു് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതു്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നു് സിഐ ബിജു കെ. സ്റ്റീഫന്‍ പറഞ്ഞു.

പ്രതിയെ ആശുപത്രിയിലാക്കിച്ചു

അന്തരിച്ച മുന്‍ വികാരി ഫാ. മാത്യൂസ് കരിവാളത്തിന്റെ അമ്മ അന്നമ്മയുടെ ശവസംസ്‌കാരച്ചടങ്ങുകളില്‍ ഫാ. പോള്‍ മത്തായി പങ്കെടുക്കാനിടയുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പള്ളിയ്ക്കു് സമീപം സംഘടിച്ചിരുന്നു. ഇതറിഞ്ഞു് വന്‍ പോലീസ് സംഘവും ആര്‍ ഡി യഒയും നേരത്തെ തന്നെ പള്ളിയിലെത്തിയിരുന്നു. ഉച്ചയോടെ ശവസംസ്‌കാരച്ചടങ്ങുകള്‍ സമാധാനപരമായി നടന്നു. അതിനുശേഷമാണ് യാക്കോബായ വിശ്വാസിയുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത പരന്നത്.

കസ്റ്റഡിയിലെടുത്ത വിശ്വാസിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു് വൈകുന്നേരം നാലു് മണിയോടെ സ്ത്രീകളടക്കമുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ രാമമംഗലം പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. മറുവിഭാഗത്തിന്റെ പ്രേരണയില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറുകയായിരുന്നുവെന്നും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പറഞ്ഞു. ഏറെനേരം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. ഡി വൈ എസ് പിയായ കെ പി വിജയന്‍ , ആര്‍ ഡി ഒ മണിയമ്മ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്ന്ന് ആറുമണിയോടെ ആളുകള്‍ സ്‌റ്റേഷനു് മുമ്പില്‍ നിന്ന്‌ പിരിഞ്ഞുപോയി.

സമരം അവസാനിപ്പിച്ചു് പ്രതിഷേധ സമരക്കാര്‍ പിന്‍വാങ്ങുന്നതിനിടയിലാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ശ്രേഷ്ഠ തോമസ് പ്രഥമന്‍ സ്റ്റേഷനിലേക്ക് എത്തിയത്. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമനോടൊപ്പം മെത്രാന്മാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും സ്ഥലത്തെത്തി. സ്റ്റേഷനില്‍ കയറി ഇരിപ്പുറപ്പിച്ച ശ്രേഷ്ഠ ബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് ധാരാളം ആളുകളും പോലീസ്‌ സ്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍റെ നേതൃത്വത്തില്‍ രാമമംഗലം പോലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചതോടെ ഇതിലെയുള്ള റോഡ്‌ ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് ‌ പോലീസ്‌ വാഹനങ്ങള്‍ തിരിച്ചു വിട്ടു. ക്രിമിനലുകളോടെന്ന പോലെയാണ് വിശ്വാസികളോടു പൊലീസ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

രാമമംഗലം പൊലീസ് സ്റ്റേഷനു മുന്നില്‍ രാത്രി ഏഴു് മണിയോടെതുടങ്ങിയ സമരം പിന്നീട് രാമമംഗലം രാമമംഗലം ആശുപത്രികവലയിലെ സെന്റ് ജോണ്സ് ക്നാനായ കുരിശുപള്ളി കവലയിലേക്കു് മാറ്റി. തുടര്‍ന്ന് സ്റ്റേഷനു് സമീപത്ത് തയാറാക്കിയ വേദിയില്‍ പ്രാര്‍ഥന നടത്തിയശേഷമാണു് അദ്ദേഹം ചാപ്പലിലേക്കു് നീങ്ങിയത്. ജോസഫ് വാഴയ്ക്കന്‍ എം എല്‍ എ നടത്തിയ ചര്‍ച്ച കള്‍ക്കൊടുവില്‍ രാത്രി വൈകി സമരം അവസാനിപ്പിച്ചു. അതനുസരിച്ചു് റിമാന്‍ഡിലുള്ള തുണ്ണാമലയില്‍ ടി പി ജോയിയെ ആശുപത്രിയിലാക്കി.

മാമലശേരി പള്ളിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു

പിറവം, നവംബര്‍ 29: സംഘര്‍ഷസാദ്ധ്യതയെത്തുടര്‍ന്നു്‍ ശക്തമായ പോലീസ് സംഘം നവംബര്‍ 27 ഞായറാഴ്ച മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു.

സി കെ ജോണ്‍ ചിറക്കുടക്കുന്നേല്‍ കോര്‍ എപ്പിസ്കോപ്പ യുടെകാര്‍മികത്വത്തില്‍ മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ കുര്‍ബാന നടന്നു. ചാപ്പലില്‍ വികാരി വെമ്പനാട്ട് കുര്‍ബാനയര്‍പ്പിച്ചു.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ഫാ.വര്‍ഗീ്സ് പുല്യട്ടെലിന്റെ നേതൃത്ത്വത്തില്‍ പിന്നീടു് പള്ളിയുടെ കുരിശടിയ്ക്കു സമീപം വട്ടംകൂടി.

നവംബര്‍ 26 ശനിയാഴ്‌ച രാത്രി കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയിലെ സന്ധ്യാ നമസ്കാരം കഴിഞ്ഞ്‌ എട്ടു മണിയോടെ പിരിഞ്ഞ ഓ‍ര്‍ത്തഡോക്‌സ് വിശ്വാസികള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടു് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങളായ ആറു പേര്‍ക്കെതിരെയും ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഏഴു് പേര്‍ക്കെതിരെയും കേസ് എടുത്തതായി സി ഐ ബിജു കെ. സ്റ്റീഫന്‍ പറഞ്ഞു. അന്യായമായി സംഘംചേരല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു് കേസ്.

20111126

മാമ്മലശേരി പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരുടെ ആക്രമണം: ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍‍ക്കു് പരു്ക്ക്‌



പാമ്പാക്കുട, നവംബര്‍ 26: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍‍ക്കു് പരു്ക്ക്‌. നവംബര്‍ 26 ശനിയാഴ്‌ച രാത്രി പള്ളിയിലെ സന്ധ്യാ നമസ്കാരം കഴിഞ്ഞ്‌ എട്ടു് മണിയോടെ പിരിഞ്ഞ ഓര്‍ത്തഡോക്‌സ് വിശ്വാസികളെയാണ് മറുവിഭാഗം ആക്രമിച്ചതു്. പരു്ക്കേറ്റ ചിറക്കല്‍ തങ്കച്ചന്‍(42), കപ്യാരേട്ടേല്‍ സാബു(44), മേച്ചേരില്‍ വര്‍ഗീസ്‌ കുട്ടി(38), കോട്ടമുറിക്കല്‍ ജോണ്‍(44) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റെന്നു് പറഞ്ഞു് ഏതാനും യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരെ പിറവം ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടു്. പട്ടരുമഠത്തില്‍ അലക്‌സ്(25), ചെമ്മാനയില്‍ അജിത്‌(22), തമ്പിലുകണ്ടത്തില്‍ എല്‍ദോ(23), മോനക്കുന്നേല്‍ എല്‍ദോ(23), വിജു നാഗത്തില്‍(24) എന്നിവരാണവര്‍. രാത്രി എട്ടു് മണിയോടെ പള്ളിയുടെ താഴെ കുരിശടിയില്‍ എത്തിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രാര്‍ഥന കഴിഞ്ഞെത്തിയ ഓര്‍ത്തഡോക്‌സുകാര്‍ ആക്രമിച്ചതായാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വാദം. പോലീസ്‌ സ്‌ഥലത്തെത്തി സ്‌ഥിതിഗതികള്‍ ശാന്തമാക്കി.

പരു്ക്കേറ്റ ഓര്‍ത്തഡോക്‌സ് വിശ്വാസികളില്‍ ചിലരുടെ മുറിവു് ഗുരുതരമാണു്. പരു്ക്കേറ്റു് കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിശ്വാസികളെ ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയും വൈദീകരും സന്ദര്‍ശിച്ചു.



20111123

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വഴിയരികില്‍ കുര്‍ബാനയര്‍പ്പിച്ചു

ഫോട്ടോ കടപ്പാടു്: മാതൃഭൂമി

പിറവം: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിയുടെ നടയുടെ പുറത്തു് വഴിയരികില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നവംബര്‍ 20 ഞായറാഴ്ച കുര്‍ബാന നടത്തി. തങ്ങളുടെ ചാപ്പലിലെ കുര്‍ബാനവേണ്ടെന്നുവച്ചു് മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ കയറി കുര്‍ബാനനടത്തുവാനായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ നടത്തിയ മാര്‍‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ വഴിയരികില്‍ തടഞ്ഞിടത്തുവച്ചു് കുര്‍ബാന നടത്തി ആഘോഷിക്കുകയായിരുന്നു.

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് പള്ളിയിലേയ്ക്ക് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ചാപ്പലിന്റെ വികാരി വര്‍ഗീസ് പുല്ല്യാട്ടേല്‍ കശീശയുടെ നേതൃത്വത്തില്‍ നവംബര്‍ 20 ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ നീങ്ങിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പള്ളിനടയുടെ അടുത്തെത്തിയപ്പാള്‍ പോലീസ് തടഞ്ഞു. രാമമംഗലം എസ്‌ഐ കെ.ഒ. ജോസിന്റെ നേതൃത്വത്തില്‍ പോലീസ്‌ സംഘം പള്ളിനടയില്‍ നിലയുറപ്പിച്ചിരുന്നു. തുടര്‍ന്നായിരുന്നു സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു് കുര്‍ബാന നടത്തിയതു്. കുര്‍ബാനയ്ക്കുശേഷം യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിശ്വാസികള്‍ പോലീസ് കാവലില്‍ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ സെമിത്തേരിയിലെത്തി പൂര്‍‍വികരുടെ കല്ലറകള്‍ക്കു മുന്നില്‍ തിരിതെളിച്ച് പ്രാര്‍ഥ‍ന നടത്തി.

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന സമാധാനപരമായി നടന്നു.

ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണം നടത്തുന്ന ഈ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. വീതംവേണമെന്നാവശ്യപെട്ടാണു് അക്രമം ആരംഭിച്ചിരിയ്ക്കുന്നതു്. ഒന്നരവര്‍‍ഷമായി വികാരിയുടെ സഹായിയായി കര്‍‍മങ്ങളില്‍ പങ്കെടുത്തുവരുന്ന ഫാ. പോള്‍ മത്തായിയെ സഹവൈദീകനായി നിയമിച്ചുകൊണ്ടുള്ള കല്പന ഒക്ടോ 23 ഞായറാഴ്ച കുര്‍ബാന മദ്ധ്യേ പതിവുപോലെ വായിച്ചെന്നുപറഞ്ഞു് പിന്നത്തെ ഞായറാഴ്ച (ഒക്ടോ 30 ) സംഘര്‍ഷാവസ്ഥയുണ്ടാക്കി കുര്‍ബാന തടസ്സപ്പെടുത്തി. മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ നവംബര്‍ 2 ബുധനാഴ്ച വൈകീട്ട് പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയുടെയും വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടിന്റെയും കാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടക്കുന്നതിനിടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അക്രമം അഴിച്ചവിട്ടിരുന്നു. നവം.19 ശനിയാഴ്ചയാകട്ടെ തടസ്സമുണ്ടാക്കിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കിയശേഷമാണു് കോടതി ഉത്തരവുമായി വന്ന ഫാ. പോള്‍ മത്തായി പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചതു്.


സഭാവഴക്കിനെത്തുടര്‍ന്ന് കോടതി നിയമിച്ച റിസീവറാണ് 1974 മുതല്‍ പിറവം മാമലശേരി മാര്‍ മിഖായേല്‍ പള്ളി ഭരിയ്ക്കുന്നത്. 1995-ലെ സുപ്രീം കോടതിവിധിയെത്തുടര്‍ന്നു് 1998-ല്‍ പള്ളിക്കേസ് രാജിയായി. കോടതി കോമ്പ്രമൈസ് ഡിക്രി നല്കുകയും ചെയ്തു. പിന്നീടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നവര്‍ സമാന്തരമായി ചാപ്പലുകള്‍ സ്ഥാപിച്ചു് മാറി. കോലഞ്ചേരി പള്ളിയിലെ സംഭവവികാസങ്ങളില്‍ നിന്നു് ആവേശം കൊണ്ടാണു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം ഇവിടെയും വീതം വേണമെന്നാവശ്യപെട്ടിറങ്ങിയിരിയ്ക്കുന്നതു്.

അധികവായനയ്ക്കു്
മാമ്മലശ്ശേരി പള്ളിയില്‍ സംഘര്ഷം; കുര്ബാന മുടങ്ങി
http://orthodoxleader.blogspot.com/2011/10/blog-post_31.html

മാമ്മലശ്ശേരി പള്ളിയുടെ ചാപ്പലിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം
http://orthodoxleader.blogspot.com/2011/11/blog-post_04.html

മാമ്മലശ്ശേരി പള്ളിയില്‍ വീണ്ടും ആക്രമണം, വൈദികനെ തടഞ്ഞ അവിശ്വാസികളെ അറസ്റ്റുചെയ്ത് നീക്കി http://orthodoxleader.blogspot.com/2011/11/blog-post_20.html

20111122

ഡല്ഹി ഭദ്രാസനാധിപന്‍ ഇയ്യോബ്‌ മാര്‍ പീലക്‌സീനോസ്‌ കാലം ചെയ്‌തു



കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഇയ്യോബ്‌ മാര്‍ പീലക്‌സിനോസ്‌ (73) കാലംചെയ്‌തു. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ്‌ സിറിയന്‍ ചര്‍ച്ച് ‍(എം ഒ എസ്‌ സി) മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നവംബര്‍ 20 രാവിലെ 7.30 നായിരുന്നു ദേഹവിയോഗം.

22 ചൊവ്വാഴ്ച രണ്ടുമണിക്ക്‌ ദയറായില്‍ നടന്നകബറടക്ക ശുശ്രൂഷയ്‌ക്ക്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ വലിയ ബാവായും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായും മുഖ്യകാര്‍മികത്വം വഹിച്ചു

മാര്‍ പീലക്‌സീനോസ്‌ വൃക്കരോഗത്തിന്‌ ദീര്‍ഘകാലമായി കോലഞ്ചേരി എം ഒ എസ്‌ സി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍‍ന്നു് സപ്തംബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരുവര്‍‍ഷത്തോളം ഡല്‍‍ഹിയില്‍ ചികിത്സ തേടിയ ശേഷമാണ് കോലഞ്ചേരി ആശുപത്രിയില്‍ എത്തിയത്. ശ്വാസകോശ സംബന്ധമായ രോഗവും വാര്‍ദ്ധനക്യസഹജമായ രോഗങ്ങളും മെത്രാപ്പോലീത്തയെ ബുദ്ധിമുട്ടിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നവംബര്‍ 20 രാവിലെ അഞ്ചരയോടെ ഹൃദയാഘാതമുണ്ടായി. ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രാവിലെ 7.30 നായിരുന്നു ദേഹവിയോഗം.

നവംബര്‍ 20-നു് ഞായറാഴ്ച രാവിലെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ചാപ്പലില്‍ വിശുദ്ധ കുര്‍‍ബാനയ്ക്കുശേഷം പതിനൊന്നരയോടെ ഭൗതികശരീരം പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവര്‍ ആശുപത്രി ചാപ്പലില്‍ എത്തി ധൂപപ്രാര്‍ത്ഥന നടത്തി. ഉച്ചയ്ക്കുശേഷം 2.30ന് പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ ദ്വിതീയന്‍ ബാവയെത്തി മെത്രാപ്പോലീത്തയുടെ ഭൗതികശരീരം സന്ദര്ശിച്ച് ധൂപപ്രാര്‍ഥന നടത്തി. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോലഞ്ചേരി ആശുപത്രി ചാപ്പലില്‍ അന്തിമോപചാരമര്‍പ്പിച്ചു. വി.പി. സജീന്ദ്രന്‍ എംഎല്‍എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

3.30-ഓടെ ഭൗതികശരീരം കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററിലേക്ക് കൊണ്ടുപോയി. കാതോലിക്കേറ്റ്‌ സെന്ററില്‍ പൊതുദര്‍ശനത്തിന്‌ വച്ചപ്പോള്‍ ഒട്ടേറെപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സുനഹദോസ്‌ സെക്രട്ടറി ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തി.

രാത്രി കോട്ടയം പഴയ സെമിനാരിയിലെത്തിച്ച ഭൗതികശരീരം 21നു് രാവിലെ 10 മണിവരെ സെമിനാരി ചാപ്പലില്‍ പൊതുദര്‍ശനത്തിനു് വച്ചതിനു് ശേഷം വിലാപയാത്രയായി പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറായിലേയ്ക്കു് കൊണ്ടുപോയി.

22 ചൊവ്വാഴ്ചരാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കൊച്ചി ഭദ്രാസനാധിപന്‍ അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. വി.കുര്‍ബ്ബാനയ്ക്കുശേഷം ധൂപപ്രാര്‍ത്ഥന നടത്തി.

അഭിവന്ദ്യ പിതാവിന്റെ ഭൌതികശരീരം ദര്‍ശിക്കുവാനായി കേരളത്തിനകത്തും പുറത്തും നിന്നും നിരവധി വിശ്വാസികളാണ് പത്തനാപുരം ദയറായിലേക്ക് എത്തിയത്. വിദേശത്തുനിന്നും ഇടവകകളെ പ്രതിനിധീകരിച്ച് ധാരാളം വിശ്വാസികള്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തി. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തുനിന്നും നിരവധി പ്രമുഖര്‍ അഭി. പിതാവിന് ആദരമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറായുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും 21നും 22നും അവധി കൊടുത്തു. ഓര്‍ത്തഡോക്‌സ്‌ സഭയുടെ എല്ലാ സ്ഥാപനങ്ങള്‍ക്കും 22നും അവധി പ്രഖ്യാപിച്ചു. കബറടക്കശുശ്രൂഷ ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് പത്താനാപുരം മൌണ്ട് താബോര്‍ ദയറായില്‍ ആരംഭിച്ചു.

ന്യൂഡല്‍ഹി ഓര്‍ത്തഡോക്സ് സെന്ററിലും വിവിധ ദേവാലയലങ്ങളിലും വലിയ സ്ക്രീനുകളിലൂടെ തിരുമേനിയുടെ സംസ്കാര ശുശ്രൂഷാ ചടങ്ങുകള്‍ തത്സയമയം കാണിച്ചു. സഭയുടെ ഔദ്യോഗിക വെബ് ടി.വിയായ ഗ്രീഗോറിയന്‍ ടി.വി.യിലൂടെയാണ് (www.orthodoxchurch.tv, www.orthodoxchurch.in) തല്‍സമയ സംപ്രേഷണം ഒരുക്കിയിരുന്നത്

ജീവിതരേഖ

മാര്‍ പീലക്‌സീനോസ്‌ തിരുവല്ലാ മേപ്രാല്‍ കണിയാന്തറ കെ.സി. തോമസിന്റെയും അച്ചാമ്മയുടെയും മകനാണ്‌. 1939 മേയ്‌ എട്ടിന്‌ ജനിച്ചു. പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അനന്തരവളുടെ മകനാണ്‌. മേപ്രാല്‍ സ്‌കൂളില്‍ വിദ്യാഭ്യാസത്തിനുശേഷം പതിനാറാം വയസ്സില്‍ വയസ്സില്‍ പത്തനാപുരം മൗണ്ട്‌ താബോര്‍ ദയറായില്‍ അംഗമായി. ബസ്സേലിയോസ് ഗീവര്ഗീ്സ് രണ്ടാമന്‍ ബാവയോട് സ്‌കൂള്‍ പഠന സമയങ്ങളിലുണ്ടായ താല്പര്യവും അഭിനിവേശവുമാണ് ദയറായില്‍ ചേരാന്‍ പ്രേരണയായത്. ആശ്രമ സ്‌ഥാപകന്‍ തോമ്മാ മാര്‍ ദിവന്നാസിയോസിന്റെ ശിക്ഷണത്തില്‍ സന്യാസവ്രതം സ്വീകരിച്ചു. കുട്ടിക്കാലം മുതല്‍ക്കെ പഠനത്തിലും കലാരംഗത്തും ഏറെ മികവു പുലര്‍ത്തിയിരുന്ന ജോബിനോട്‌ കാലം ചെയ്‌ത മാര്‍ത്തോമ്മാ ദിവന്നാസിയോസിനു് പ്രത്യേക വാത്സല്യവും സ്‌നേഹവുമായിരുന്നു. സെമിനാരി പഠനത്തിനൊപ്പം പല സ്‌ഥലങ്ങളിലായി ഉന്നത വിദ്യാഭ്യാസവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി. ഇതിനിടെ 1956 മെയ് 26ന് ഗീവര്ഗീസ് ദ്വിതീയന്‍ ബാവയില്‍ നിന്ന് ശെമ്മാശ പട്ടവും പൂര്‍ണശെമ്മാശ പട്ടവും സ്വീകരിച്ചു.

തിരുച്ചിറപ്പള്ളി സെന്റ്‌ ജോസഫ്‌സ്‌ കോളജില്‍നിന്ന്‌ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിനെത്തുടര്‍ന്ന്‌ 1969ല്‍ പത്തനാപുരം സെന്റ്‌ സ്‌റ്റീഫന്‍സ്‌ കോളജില്‍ അധ്യാപകനായി. അദ്ദേഹത്തിന്‌ 1972 മെയ് 11ന് വൈദിക പട്ടവും ലഭിച്ചു. സൗമ്യനും സരസനുമായിരുന്ന അദ്ദേഹം ഈ കോളജില്‍ 1990 വരെ അതായതു് 21 വര്‍ഷം ഇംഗ്ലിഷ്‌ അധ്യാപകനായിരുന്നു. ഇംഗ്ലിഷ്‌ ഭാഷയിലും സുറിയാനിയിലും അഗാധജ്‌ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന്‌ വലിയ ശിഷ്യസമ്പത്താണുള്ളത്‌. ഏറെനാള്‍ കോളജിന്റെ വൈസ്‌ പ്രിന്‍സിപ്പല്‍ സ്‌ഥാനവും വഹിച്ചു.

കോളജ്‌ വിദ്യാര്‍ഥികള്‍ക്ക്‌ ജോബ്‌ അച്ചന്‍ നല്ലൊരു ഇംഗ്ലിഷ്‌ അധ്യാപകനായിരുന്നെങ്കില്‍ മൗണ്ട്‌ താബോറിലെ ആശ്രമവാസികള്‍ക്ക്‌ അദ്ദേഹം നല്ലൊരു പാട്ട്‌ അധ്യാപകനായിരുന്നു. നല്ലൊരു ഗായകനായിരുന്ന അദ്ദേഹം അവധി ദിനങ്ങളിലും കോളജിലെ ക്ലാസ്‌ കഴിഞ്ഞു മടങ്ങിയെത്തിയ ശേഷവും ആശ്രമവാസികളെ പാട്ട്‌ പഠിപ്പിക്കുന്നതിനു സമയം കണ്ടെത്തിയിരുന്നു.

പത്തനാപുരം സെന്റ് സ്റ്റീഫന്സ് കോളേജില്‍ ഇംഗ്ലിഷ്‌ വകുപ്പ്‌ മേധാവിയും വൈസ്‌ പ്രിന്‍സിപ്പലുമായിരിക്കെ മേല്‍പ്പട്ട സ്‌ഥാനത്തേക്ക്‌ 1989-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 1990 മാര്‍ച്ചില്‍ റമ്പാനായതോടെ അധ്യാപന ജീവിതത്തില്‍ നിന്നു് വിരമിച്ചു. 1991 ഏപ്രില്‍ 30നു മെത്രാനായി. ജൂലൈ 17ന്‌ ഡല്‍ഹി ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി സ്‌ഥാനമേറ്റു. പിന്നീട്‌ ഡല്‍ഹിയായിരുന്നു പ്രവര്‍ത്തന മേഖല. 1996ല്‍ ഡോ. പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ്‌ കാലംചെയ്‌തതോടെ ഡല്‍ഹി ഭദ്രാസനാധിപനായി മെത്രാപ്പൊലീത്തായായി. വിവിധ സാമൂഹിക സേവന പദ്ധതികള്‍ നടപ്പാക്കുന്നതിന്‌ നേതൃത്വം നല്‍കി. 2002 ആഗസ്ത് 27ന് മെത്രാപ്പോലീത്തയായി.

സഹോദരങ്ങള്‍ തോമസ്‌ കെ. ഉമ്മന്‍, പരേതരായ കെ.ജെ. ജോസഫ്‌, കെ.ജെ. ഫിലിപ്പ്‌, തങ്കമ്മ, കോശി ഫിലിപ്പ് എന്നിവരാണു്‌.

20111121

മുഖ്യമന്ത്രിക്കും മകനുമെതിരേ ഓര്‍‍‍ത്തഡോക്സ് വിശ്വാസികളുടെ പ്രതിഷേധം



കോലഞ്ചേരി,നവം 20: മലങ്കര ഓര്ത്ത്ഡോക്സ് സഭയുടെ കാലം ചെയ്ത ഈയ്യോബ് മാര്‍ ഫീലക്സിനോസ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമര്പ്പിക്കാനെത്തിയ മുഖ്യമന്ത്രിക്കും മകനുമെതിരേ ഓര്ത്തഡോക്സ് വിശ്വാസികള്‍ പ്രതിഷേധിച്ചു. നവം 20 ഞായറാഴ്ച ഉച്ചഴിഞ്ഞ് മൂന്നോടെ ഭൌതികശരീരം പൊതുദര്ശ‍നത്തിനുവച്ച കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി ചാപ്പലിലാണ് മുഖ്യമന്ത്രി ഉമ്മന്ചാ‍ണ്ടിക്കെതിരേ ഓര്ത്തിഡോക്സ് വിശ്വാസികള്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്.

ഭൌതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചശേഷം ചാപ്പല്‍ മുറിയില്‍ പരിശുദ്ധ കാതോലിക്ക ബസേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവയുമായി ചര്‍ച്ച നടത്തി പുറത്തിറങ്ങിയപ്പോഴാണ് വിശ്വാസികള്‍ മുദ്രാവാക്യം വിളിച്ചത്. കോലഞ്ചേരി പളളി സംബന്ധിച്ച് മുഖ്യമന്ത്രി സഭയ്ക്കു നല്കിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചിലര്‍ പോസ്റ്ററുകള്‍ ഉയര്ത്തിക്കാണിച്ചിരുന്നു. റൂറല്‍ എസ്.പി. ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി പിന്തിരിപ്പിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി നടന്നുനീങ്ങി. കാതോലിക്കേറ്റ് സെന്ററില്‍ പൊതുദര്ശനത്തിനുവച്ച ഭൌതികശരീരത്തില്‍ അന്തിമോപചാരമര്പ്പിക്കാനെത്തിയപ്പോള്‍ വൈകിട്ട് നാലരയ്ക്കായിരുന്നു മുഖ്യമന്ത്രിയുടെ മകന്‍ ചാണ്ടി ഉമ്മനെ വളഞ്ഞുവച്ചത്. പോലീസും ഒരു വിഭാഗം വിശ്വാസികളും ഇടപെട്ട് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു.

20111120

മാമ്മലശ്ശേരി പള്ളിയില്‍ വീണ്ടും ആക്രമണം, വൈദികനെ തടഞ്ഞ അവിശ്വാസികളെ അറസ്റ്റുചെയ്ത് നീക്കി



പിറവം: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ വീണ്ടും അതിക്രമം. നവം.19 ശനിയാഴ്ച കോടതി ഉത്തരവുമായി പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാനെത്തിയ ഫാ. പോള്‍ മത്തായിയെ തടഞ്ഞ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരെ പോലീസ് സംഘം അറസ്റ്റുചെയ്ത് നീക്കി. തുടര്‍ന്ന് പള്ളിയില്‍ ഫാ. പോള്‍ മത്തായിയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന നടത്തി.

വികാരി ഫാ. ജോര്ജ് വെമ്പനാട്ട് സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പ എന്നിവര്‍ക്കൊപ്പം മറ്റൊരു സഹവികാരിയായി ഫാ. പോള്‍ മത്തായിയും ശുശ്രൂഷകള്‍ നടത്തുന്നത് തടയരുതെന്ന നിലയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരായ അഞ്ചുപേര്‍ക്കെതിരെ ഓര്‍ത്തഡോക്‌സ് സഭ കോടതി ഉത്തരവ് നേടിയിട്ടുണ്ടെന്നു് പോലീസ് വ്യക്തമാക്കി.

അതേസമയം വികാരി ഫാ. ജോര്‍ജ് വെമ്പനാട്ട് സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പ, എന്നിവര്‍ക്ക് പുറമെ മൂന്നാമതൊരു വൈദികനെ ശുശ്രൂഷകളില്‍ പങ്കെടുപ്പിക്കുന്നതിനെയാണ് യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ എതിര്‍ക്കുന്നതെന്ന് പോലീസ് പറഞ്ഞു.

ഉത്തരവുമായി വൈദികന്‍ പുലര്‍ച്ചെ തന്നെ പള്ളിയിലെത്തി. വികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയ്‌ക്കൊപ്പം, ഫാ. പോള്‍ മത്തായിയും കുര്‍ബാനക്കായി പള്ളിക്കകത്തേക്ക് പ്രവേശിക്കാന്‍ തുനിഞ്ഞപ്പോള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ തടയുകയായിരുന്നു. രാമമംഗലം എസ്‌ഐ കെ.ഒ. ജോസിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ചര്ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ പുത്തന്‍കുരിശ് സി ഐ ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. അറുപതോളം പേരടങ്ങുന്ന യാക്കോബായ വിശ്വാസികളെ പോലീസ് അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. വിശ്വാസികള്‍ സ്റ്റേഷനകത്തും പുറത്തും മുദ്രാവാക്യങ്ങളുയര്‍ത്തി തടിച്ചുകൂടി. വിവരമറിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പോലീസ് സംഘം രാമമംഗലത്തെത്തിയെങ്കിലും ഉച്ചയോടെയാണ് വിശ്വാസികളെ ജാമ്യത്തില്‍ വിട്ടയച്ചത്.

സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിട്ട യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ പ്രകടനമായി പള്ളിയുടെ സമീപമെത്തിയ ശേഷമാണ് പിരിഞ്ഞത്. വൈകീട്ട് മാമ്മലശ്ശേരിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
സംഭവത്തിനിടെ യാക്കോബായ വിഭാഗക്കാരുടെ ഏതാനും ബൈക്കുകള്‍ മറുഭാഗം കേടുവരുത്തിയതായും ഓര്ത്തഡോക്‌സ് യുവജനപ്രസ്ഥാനം പള്ളിക്ക് സമീപം കൃഷിയിറക്കിയിരുന്ന ഏത്തവാഴകള്‍ മറുഭാഗം വെട്ടിനശിപ്പിച്ചതായും പരാതിയുണ്ട്.

പള്ളി ആക്രമണ സമിതി

മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിയില്‍‍നിന്നു് പിരിഞ്ഞ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ നവം 18നു് യോഗം ചേര്ന്ന് പള്ളി സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. അവരുടെ സെന്റ് ജോര്ജ് ചാപ്പലില്‍ കൂടിയ യോഗത്തില്‍ അതിന്റെ വികാരി ഫാ. വര്ഗീസ് പുല്ല്യാട്ടേല്‍ അധ്യക്ഷനായി. ട്രസ്റ്റിമാരായി ജേക്കബ് മാത്യു മംഗലത്ത്, ജോയി താമരശ്ശേരി എന്നിവരെയും പള്ളി സംരക്ഷണ സമിതി കണ്വീനര്മാരായി അനില്‍ തെമ്മാന, എല്സി ജോണ്‍ വാഴയില്‍ എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ടു്.

ഇവിടെയും വീതം വേണം

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം അഴിച്ചുവിട്ട സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് മാര്‍ മിഖായേല്‍ പള്ളിയില്‍ ഒക്ടോ 30 ഞായറാഴ്ച കുര്‍ബാന മുടങ്ങിയിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണം നടത്തുന്ന ഈ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. വീതംവേണമെന്നാവശ്യപെട്ടാണു് അക്രമം ആരംഭിച്ചിരിയ്ക്കുന്നതു്. ഒന്നരവര്‍‍ഷമായി വികാരിയുടെ സഹായിയായി കര്‍‍മങ്ങളില്‍ പങ്കെടുത്തുവരുന്ന ഫാ. പോള്‍ മത്തായിയെ സഹവൈദീകനായി നിയമിച്ചുകൊണ്ടുള്ള കല്പന ഒക്ടോ 23 ഞായറാഴ്ച കുര്‍ബാന മദ്ധ്യേ പതിവുപോലെ വായിച്ചതാണു് പിന്നത്തെ ഞായറാഴ്ചയില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി കുര്‍ബാന മുടക്കിയതു്. മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ നവംബര്‍ 2 ബുധനാഴ്ച വൈകീട്ട് പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയുടെയും വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടിന്റെയും കാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടക്കുന്നതിനിടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അക്രമം അഴിച്ചവിട്ടിരുന്നു.

സഭാവഴക്കിനെത്തുടര്‍ന്ന് കോടതി നിയമിച്ച റിസീവറാണ് 1974 മുതല്‍ പിറവം മാമലശേരി മാര്‍ മിഖായേല്‍ പള്ളി ഭരിയ്ക്കുന്നത്. 1995-ലെ സുപ്രീം കോടതിവിധിയെത്തുടര്‍ന്നു് 1998-ല്‍ പള്ളിക്കേസ് രാജിയായി കോടതി കോമ്പ്രമൈസ് ഡിക്രി നല്കുകയും ചെയ്തതാണു്. പിന്നീടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നവര്‍ സമാന്തരമായി ചാപ്പലുകള്‍ സ്ഥാപിച്ചു് മാറി. കോലഞ്ചേരി പള്ളിയിലെ സംഭവവികാസങ്ങളില്‍ നിന്നു് ആവേശം കൊണ്ടാണു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം ഇവിടെയും വീതം വേണമെന്നാവശ്യപെട്ടിറങ്ങിയിരിയ്ക്കുന്നതു്.


മാമ്മലശ്ശേരി പള്ളിയില്‍ സംഘര്‍ഷം; കുര്‍ബാന മുടങ്ങി

മാമ്മലശ്ശേരി പള്ളിയുടെ ചാപ്പലിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം

20111104

മാമ്മലശ്ശേരി പള്ളിയുടെ ചാപ്പലിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം




പാമ്പാക്കുട: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ നവംബര്‍ 2 ബുധനാഴ്ച വൈകീട്ട് പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയുടെയും വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടിന്റെയും കാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടക്കുന്നതിനിടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അക്രമം അഴിച്ചവിട്ടു. പള്ളിമുറ്റത്തു് എത്തിയ സഹവികാരിയുടെ മകന്‍ എല്‍ദോസ് ജോണിനെതിരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അക്രമത്തിനൊരുമ്പെട്ടപ്പോള്‍ അയാള്‍ പള്ളിയകത്തേയ്ക്ക് ഓടിക്കയറി. ഈ സമയം രണ്ടോ മൂന്നോ പോലീസുകാരേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. അയാള്‍ വന്ന വണ്ടിയാണെന്നു് പറഞ്ഞു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ചാപ്പലിന്റെ മുറ്റത്ത് കിടന്ന ഒരു വണ്ടി തല്ലിത്തകര്‍ത്തു.

പള്ളിയകത്തുള്ള സഹവികാരിയുടെ മകനും മറ്റുചിലരും വന്ന വണ്ടിയാണു് തകര്‍‍ത്തതെന്നും വണ്ടിയില്‍ വാക്കത്തി, കമ്പി തുടങ്ങിയ ആയുധങ്ങളുണ്ടായിരുന്നെന്നും അവരെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ട് സമീപ ഇടവകകളില്‍ നിന്നൊക്കെയുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ചാപ്പല്‍ വളഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഫാ വര്‍ഗീസ്‌ പുല്യട്ടെല്‍, ഫാ എല്ദോസ് കക്കാടന്‍ എന്നിവരെല്ലാം കൂടെയുണ്ടായിരുന്നു. പോലീസ് ഇരുകൂട്ടരുമായും ചര്‍ച്ച നടത്തി. പള്ളിയില്‍ നിന്നു് സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പയും വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടും എല്‍ദോസ് ജോണും ഉള്‍പ്പെടെയുള്ളവരെ അക്രമികള്‍ക്കിടയില്‍ പെടാതെ പോലീസ് കാവലില്‍ രാത്രി 10 .30 നു് പോലീസ് ജീപ്പില്‍ രക്ഷപ്പെടുത്തി.

പിറ്റേന്നു് പോലീസ് സംരക്ഷണയില്‍ ഈ നീര്‍ക്കുഴി ചാപ്പലില്‍ ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പ കുര്‍ബാനയര്‍പ്പിച്ചു. നീര്‍ക്കുഴി ചാപ്പലില്‍ നവം. രണ്ട്, മൂന്ന് തീയതികളിലായിരുന്നു ഓര്‍മപ്പെരുന്നാള്‍.

മാമ്മലശ്ശേരി പള്ളിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍‍ഷാവസ്ഥ പള്ളിയുടെ ചാപ്പലിലേക്കും വ്യാപിച്ചതാണെന്ന് പോലീസ് പറഞ്ഞു.

നേരത്തെ നവം.2 ബുധനാഴ്ച രാവിലെ വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടും തലപ്പള്ളിയായ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ കുര്‍ബാനയര്‍പ്പിയ്ക്കുമ്പോള്‍‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ കൂവി ബഹളമുണ്ടാക്കിയിരുന്നു.
പെരുന്നാള്‍ ചടങ്ങുകള്‍ നവം1നാണു് ആരംഭിച്ചതു്. ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയാണു് കൊടിയുയര്‍ത്തിയതു്.

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം അഴിച്ചുവിട്ട സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് മാര്‍ മിഖായേല്‍ പള്ളിയില്‍ ഒക്ടോ 30 ഞായറാഴ്ച കുര്‍ബാന മുടങ്ങിയിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണം നടത്തുന്ന ഈ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. വീതംവേണമെന്നാവശ്യപെട്ടാണു് അക്രമം ആരംഭിച്ചിരിയ്ക്കുന്നതു്.

സഭാവഴക്കിനെത്തുടര്‍ന്ന് കോടതി നിയമിച്ച റിസീവറാണ് 1974 മുതല്‍ പിറവം മാമലശേരി മാര്‍ മിഖായേല്‍ പള്ളി ഭരിയ്ക്കുന്നത്. 1995-ലെ സുപ്രീം കോടതിവിധിയെത്തുടര്‍ന്നു് 1998-ല്‍ പള്ളിക്കേസ് രാജിയായി കോടതി കോമ്പ്രമൈസ് ഡിക്രി നല്കുകയും ചെയ്തതാണു്. പിന്നീടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നവര്‍ സമാന്തരമായി ചാപ്പലുകള്‍ സ്ഥാപിച്ചു് മാറി. കോലഞ്ചേരി പള്ളിയിലെ സംഭവവികാസങ്ങളില്‍ നിന്നു് ആവേശം കൊണ്ടാണു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം ഇവിടെയും വീതം വേണമെന്നാവശ്യപെട്ടിറങ്ങിയിരിയ്ക്കുന്നതു്.

20111103

കോലഞ്ചേരി പള്ളിക്കേസ് മാറ്റി


കൊച്ചി, നവംബര്‍ 2: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയെ സംബന്ധിച്ച കേസ് രണ്ടു് ആഴ്ച കഴിഞ്ഞു് പരിഗണിയ്ക്കാന്‍ മാറ്റി.

20111102

സ്വയം ശീര്‍ഷകത്വം ഉള്ള സഭയാണ് ഓര്‍ത്തഡോക്സ് സഭ: പരിശുദ്ധ ബാവ




പരുമല, നവം.2: സ്വയം ശീര്‍ഷകത്വം ഉള്ള സഭയാണ് സ്വതന്ത്ര ഭാരത മലങ്കര ഓര്‍ത്തഡോക്സ് സഭയെന്ന് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവ പറഞ്ഞു. കാതോലിക്കാസനം മലങ്കരയിലേയ്ക്കു മാറ്റിയതിന്റെ ഒന്നാം ശതാബ്ദിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു പരിശുദ്ധ ബാവ. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.

അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഡോ. ജോര്‍ജ് ജോസഫ്, അത്മായ ട്രസ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, വൈദിക ട്രസ്റി ഫാ. ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ പ്രസംഗിച്ചു.

സമ്മേളനത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, കുറിയാക്കോസ് മാര്‍ ക്ളിമ്മീസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവര്‍ പങ്കെടുത്തു.

ഓര്‍ത്തഡോക്‌സ് സഭ ഉമ്മന്‍ചാണ്ടിയെ ബഹിഷ്‌ക്കരിക്കുന്നു


ജനയുഗം ( 2011 നവംബര്‍ 2)
സരിത കൃഷ്ണന്‍
കോട്ടയം: കോലഞ്ചേരി പള്ളി പ്രശ്‌നത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മറ്റ് യുഡിഎഫ് നേതാക്കളെയും ഓര്‍ത്തഡോക്‌സ് സഭ ഔദ്യോഗിക പരിപാടികളില്‍ നിന്നും ബഹിഷ്‌കരിക്കുന്നു. ഇന്ന് പരുമലപള്ളിയില്‍ നടക്കുന്ന കാതോലിക്കേറ്റ് ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിലും സഭാംഗം കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചിട്ടില്ല. കോലഞ്ചേരി പള്ളി പ്രശ്‌നത്തില്‍ കോടതി വിധി നടപ്പിലാക്കാന്‍ സഹായിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തുക തന്നെയാണ് സഭയുടെ ലക്ഷ്യം.
ബഹിഷ്‌കരണത്തിലൂടെയും സഭയ്ക്ക് നീതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് സഭയുടെ നീക്കം. കോലഞ്ചേരി പ്രശ്‌നത്തില്‍ കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരും ഉമ്മന്‍ചാണ്ടിയും മടിക്കുന്നതിനെ സഭാംഗങ്ങളും സഭാ നേതൃത്വവും ശക്തമായി വിമര്‍ശിച്ചിരുന്നു. സഭാ പിതാക്കന്മാര്‍ ഉപവസിച്ചിട്ടും മന്ത്രിമാരുടെ ഓഫീസുകള്‍ ഉപരോധിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിപാടുകള്‍ക്കെതിരെ സഭാ നേതൃത്വം നിശിതമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. പിന്നീട് മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കുന്ന അവസ്ഥവരെ കാര്യങ്ങളെത്തിയിരുന്നു. എന്നിട്ടും സഭയ്ക്കനുകൂലമായ നിലപാട് സ്വീകരിക്കാത്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും യുഡിഎഫ് നേതാക്കന്മാരെയും സഭാ പരിപാടികളില്‍ നിന്നും ഒഴിവാക്കണമെന്ന് വിശ്വാസികളില്‍ നല്ലൊരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സഭാ പരിപാടികളില്‍ പ്രധാനിയായ ഉമ്മന്‍ചാണ്ടിയെ ഇത്തവണ ഒഴിവാക്കിയതിന്റെ കാരണവും അതുതന്നെയാണെന്നാണ് സൂചന.
കാതോലിക്കേറ്റ് ശതാബ്ദി ഉദ്ഘാടനത്തിനെത്തുന്നത് ഡോ സുകുമാര്‍ അഴീക്കോടാണ്. കോലഞ്ചേരി പ്രശ്‌നത്തില്‍ കോടതിവിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടവരില്‍ പ്രധാനിയായിരുന്നു അഴീക്കോട്.
ഒരാഴ്ച നീണ്ടു നില്‍ക്കുന്ന ശതാബ്ദി ആഘോഷപരിപാടികളില്‍ ഒന്നിലും യുഡിഎഫ് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിരുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ ഇത്തരം പരിപാടികളിലെ നിറസാന്നിദ്ധ്യമായിരുന്ന ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫ് നേതാക്കന്മാരുടെയും ഇത്തവണത്തെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് തീര്‍ച്ച.
കോലഞ്ചേരി പ്രശ്‌നം പരിഹരിക്കുന്നതിന് രണ്ടാഴ്ച സമയം ചോദിച്ച മന്ത്രിസഭാ ഉപസമിതി ഏഴുതവണ ചര്‍ച്ച നടത്തിയിട്ടും പരാജയപ്പെടുകയായിരുന്നു. രണ്ടുമാസം പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടാവാത്തതിനാലാണ് യുഡിഎഫ് നേതൃത്വത്തെ യോഗങ്ങളില്‍ ക്ഷണിക്കേണ്ടെന്ന കടുത്ത നിലപാട് സഭ കൈക്കൊണ്ടത്.
പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ശതാബ്ദി സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ കോലഞ്ചേരിയിലെ രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തുമെന്നാണ് സൂചന.



20111101

ജീവിതവിജയത്തിന് ആധാരം ദൈവാശ്രയം: പരിശുദ്ധ ബാവ


പരുമല,നവം.1: ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടുള്ള ജീവിതമാണ് എല്ലാ വെല്ലുവിളിക്കുമുള്ള ഉത്തമ പരിഹാരമെന്ന് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവ പറഞ്ഞു. കാതോലിക്കാ സ്ഥാനാരോഹണ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ ബാവ.

ദൈവമാണ് നമ്മെയും സഭയെയും നയിക്കുന്നതെന്നുള്ള ബോദ്ധ്യം വേണം. വിശ്വാസികളുടെ ശക്തിയും കൂട്ടായ്മയും എന്നും സഭയ്ക്ക് കൂട്ടാണ് എന്നും ബാവ കൂട്ടിച്ചേര്‍ത്തു.

അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ബഞ്ചമിന്‍ കോശി അനുമോദന സന്ദേശം നല്‍കി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു എം.ജോര്‍ജ്, അത്മായ ട്രസ്റി ജോര്‍ജ്ജ് മുത്തൂറ്റ്, അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.


20111031

പുത്തന്‍ കുരിശ് പള്ളി സെമിത്തേരിയില്‍ ധൂപപ്രാര്‍ത്ഥന തടഞ്ഞു



കോലഞ്ചേരി: പുത്തന്‍ കുരിശ് സെന്റ് പീറ്റേഴ്സ് പള്ളി സെമിത്തേരിയില്‍ മരണാനന്തര ശുശ്രൂഷകള്‍ക്കെ ത്തിയ വൈദികനേയും വിശ്വാസികളേയും യാക്കോബായ വിഭാഗം തടഞ്ഞതായി ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം ആരോപിച്ചു.

സെമിത്തേരിയില്‍ ഓര്‍ത്തഡോക്സ് വിഭാഗം വൈദികന്‍ ധൂപപ്രാര്‍ത്ഥനയ്ക്കെത്തിയപ്പോള്‍ യാക്കോബായ വിഭാഗം എതിര്‍ത്ത തു് ചെറിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.. ഓര്‍ത്തഡോക്സ് വിഭാഗത്തിന് ആരാധനയ്ക്ക് അവസരം നല്കിയിട്ടും സ്വീകരിക്കാത്തതിനാല്‍ ശവകോട്ടയിലെ ആരാധന മാത്രമായി അനുവദിക്കാനാവില്ലെന്നു് യാക്കോബായ വിഭാഗം വ്യക്തമാക്കി.

സംഭവത്തില്‍ ഓര്‍ത്തഡോക്സ് വിഭാഗം യുവജനപ്രസ്ഥാനംശക്തമായി പ്രതിഷേധിച്ചു.

മാമ്മലശ്ശേരി പള്ളിയില്‍ സംഘര്‍ഷം; കുര്‍ബാന മുടങ്ങി


പിറവം: വീതംവേണമെന്നാവശ്യപെട്ടു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം അഴിച്ചുവിട്ട സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ മാമലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ ഒക്ടോ 30 ഞായറാഴ്ച കുര്‍ബാന മുടങ്ങി.

സഭാവഴക്കിനെത്തുടര്‍ന്ന് കോടതി നിയമിച്ച റിസീവറാണ് 1974 മുതല്‍ പിറവം മാമലശേരി മാര്‍ മിഖായേല്‍ പള്ളി ഭരിക്കുന്നത്. ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണവും നടത്തുന്നു. വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. ഒന്നരവര്‍‍ഷമായി വികാരിയുടെ സഹായിയായി കര്‍‍മങ്ങളില്‍ പങ്കെടുത്തുവരുന്ന ഫാ. പോള്‍ മത്തായിയെ സഹവൈദീകനായി നിയമിച്ചുകൊണ്ടുള്ള കല്പന ഒക്ടോ 23 ഞായറാഴ്ച കുര്‍ബാന മദ്ധ്യേ പതിവുപോലെ വായിച്ചതാണു് പ്രകോപനകാരണം. വികാരി ചിറക്കുടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പ, സഹവൈദീകന്‍ ഫാ. ജോര്‍ജ് വെമ്പനാട്ട് എന്നിവര്‍ക്കു് പുറമെയാണു് ഫാ. പോള്‍ മത്തായിയുടെ നിയമനം.

നിലവിലുള്ള വൈദീകരായ ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പ, ഫാ. ജോര്‍ജ് വെമ്പനാട്ട് എന്നിവര്‍ക്കു് പുറമേ മൂന്നാമതൊരു വൈദികനെക്കൂടി നിയമിക്കാന്‍ ഓര്‍ത്തഡോക്‌സ്‌ സഭ ശ്രമിക്കുകയാണെന്നാണ് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാപക്ഷത്തിന്റെ ആരോപണം. ഞായറാഴ്ച രാവിലെ മദ്ബഹയില്‍ ഫാ. പോള്‍ മത്തായിയുടെ കാര്‍മികത്വത്തില്‍ കു‍ര്‍ബാനയ്ക്ക് ഒരുക്കം തുടങ്ങിയതോടെ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ കുരിശുപള്ളി വികാരി ഫാ. വര്‍ഗീസ് പുല്യട്ടെല്‍ പള്ളിയകത്ത് കടന്ന് ഫാ. പോള്‍ മത്തായിയെ തടയാന്‍ ശ്രമിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തെ പുറത്താക്കി. വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം ചെറുത്തുനില്ക്കു‌കയും മറുപക്ഷം തടയാനൊരുങ്ങുകയും ചെയ്തതോടെ പോലീസ് ബലംപ്രയോഗിച്ച് അവരെ പുറത്താക്കുകയായിരുന്നു. വിമത യാക്കോബായ പക്ഷത്തെ ഒട്ടേറെപ്പേര്‍ക്ക് അടിയേറ്റതായി പറയുന്നുണ്ടെങ്കിലും ആരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല.

പള്ളിക്കകത്തു്നിന്നും പുറത്താക്കിയതിനെത്തുടര്‍ന്ന് യാക്കോബായവിഭാഗം പള്ളിയുടെ താഴെയുള്ള കുരിശിന്‍ തൊട്ടിയില്‍ കുരിശടിയില്‍ ഒത്തുകൂടി വീതം ലഭിക്കണമെന്നാവശ്യപെട്ടു് പ്രാര്‍ഥനായജ്ഞം നടത്തി. വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ മാത്യൂസ്‌ മാര്‍ ഈവാനിയോസ് മെത്രാന്‍ പ്രാര്‍ഥനാ യജ്ഞം നടന്ന കുരിശു പള്ളിയില്‍ എത്തി. പള്ളിയില്‍ ആരാധന നടത്തുവാന്‍ അവസരം ലഭിച്ചില്ലങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവുമെന്ന് അദ്ദേഹം പറഞ്ഞു

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തെ അനുനയിപ്പിയ്ക്കാനായി കുര്‍ബാന തുടങ്ങുന്നതുവരെ കാത്തുനില്ക്കാതെ ഓര്‍ത്തഡോക്‌സ് പക്ഷത്തേയും പള്ളിയില്‍നിന്നും പുറത്താക്കി പോലീസ് പൂമുഖത്തും പരിസരങ്ങളിലുമായി നിലയുറപ്പിച്ചു. പുത്തന്‍കുരിശ് സി ഐ ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌സംഘം രാവിലെ തന്നെ പള്ളിയിലെത്തിയിരുന്നു.


ഒക്ടോ. 31-നു് മുവാറ്റുപുഴ ആര്‍ ഡി ഓ യുടെ മുന്‍പാകെ ഇരുക്കൂട്ടരെയും ചര്‍ച്ചയ്ക്കു് വിളിച്ചുവെങ്കിലും വിമത യാക്കോബായ വിഭാഗം ചെന്നില്ല. നവം. 1, 2-ലെ പരുമലത്തിരുമേനിയുടെ പെരുന്നാള്‍ ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയും ഫാ. ജോര്‍ജ് വെമ്പനാട്ടും നയിയ്ക്കണമെന്നാണു് ആര്‍ ഡി ഓ ചര്‍ച്ചയുടെ തീരുമാനം.


‘സംഘര്‍ഷം വ്യാപിപ്പിക്കാനുള്ള ശ്രമം തടയണം’

കോട്ടയം: കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ മാമലശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിയ്ക്കാന്‍ തുടങ്ങിയ ഫാ. പോള്‍ മത്തായിയെയും ശുശ്രൂഷകരെയും കൈയേറ്റം ചെയ്തതിലും കുര്‍ബ്ബാന മുടക്കിച്ചതിലും കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസും സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ടും പ്രതിഷേധിച്ചു.

വിമത യാക്കോബായ വിഭാഗത്തിലെ ചിലരുടെ ഈ നടപടി അംഗീകരിക്കാനാവില്ല. സംഘര്‍ഷം വ്യാപിപ്പിച്ച് അനധികൃതമായി പള്ളികളില്‍ അധികാരം സ്ഥാപിക്കാനുള്ള നീക്കം തടയാനും നീതിനടപ്പാക്കുന്നതിനും കേരള സര്‍ക്കാര്‍ തയ്യാറാകണം--അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ടി. എം. ജേക്കബ് പ്രഗത്ഭനായ പാര്‍ലമെന്റേറിയന്‍-പരിശുദ്ധ ബാവാ

പാമ്പാക്കുട, ഒക്ടോ. 31: സമര്‍ത്ഥനായ സംഘാടകനും വസ്തുതകള്‍ കാര്യക്ഷമതയോടെ വിശകലനം ചെയ്ത് അവതരിപ്പിക്കുന്നതില്‍ പ്രഗത്ഭനുമായിരുന്നു അന്തരിച്ച പൊതുവിതരണ വകുപ്പ് മന്ത്രി ടി. എം. ജേക്കബ് എന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ അനുസ്മരിച്ചു.

ഓര്‍ത്തഡോക്സ് സഭയ്ക്കുവേണ്ടി കണ്ടനാട് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് പുഷ്പചക്രം സമര്‍പ്പിച്ചു. വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് അബ്രഹാം കോനാട്ടും ഒപ്പമുണ്ടായിരുന്നു.

കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്തയും വാളിയപ്പാടത്തെ വീട്ടിലെത്തി ധൂപപ്രാര്‍ത്ഥന നടത്തി.

ഒക്ടോ. 30 ഞായറാഴ്ച രാത്രി പത്തരക്ക് കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയിലായിരുന്നു സംസ്ഥാന ഭക്ഷ്യ -സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ടി.എം ജേക്കബിന്റെ അന്ത്യം. 61 വയസായിരുന്നു. രക്തത്തില്‍ സോഡിയത്തിന്റെ അംശം കുറഞ്ഞതിനെത്തുടര്‍ന്ന് ഒക്ടോ. 10 മുതല്‍ ലേക്ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

1950 സെപ്തംബര്‍ 16ന് ടി.എസ് മാത്യുവിന്റെയും അന്നമ്മ മാത്യുവിന്റെയും മകനായി ജനിച്ച ജേക്കബ് സംസ്ഥാന നിയമസഭയില്‍ പിറവം മണ്ഡലത്തെയാണ് പ്രതിനിധീകരിച്ചത്.

കേരള കോണ്‍ഗ്രസ് വിദ്യാര്‍ഥി വിഭാഗമായ കെ.എസ്.സിയിലൂടെയാണ് ടി.എം ജേക്കബ് പൊതുരംഗത്ത് എത്തുന്നത്. കെ.എസ്.സി സംസ്ഥാന പ്രസിഡന്റ്, യുവജന വിഭാഗമായ കെ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളിലൂടെ വളരുകയും പിന്നീട് കേരള കോണ്‍ഗ്രസില്‍ സ്വന്തം വിഭാഗത്തിന്റെ തലവനാവുകയും ചെയ്ത ടി.എം ജേക്കബ് ഇടക്കാലത്ത് കെ. കരുണാകരന്‍ രൂപവത്കരിച്ച ഡി.ഐ.സിയിലുമെത്തി. ഡി.ഐ.സിയുടെ ഭാഗമായിരിക്കെയാണ് 2006ല്‍ യു.ഡി.എഫ് പിന്തുണയോടെ ജനവിധി തേടിയത്. ഈ കളംമാറ്റം വോട്ടര്മാര്‍ അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യമായി പരാജയത്തിന്റെ കയ്പറിഞ്ഞത് അന്നാണ്.
1977 പിറവത്തുനിന്ന് കന്നി വിജയം നേടിയ ജേക്കബ് 2006വരെ തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു. 1982 മുതല്‍ 87വരെ കരുണാകര മന്ത്രിസഭയില്‍ വിദ്യാഭ്യാസ മന്ത്രിയും '91 മുതല്‍ 95വരെ കരുണാകര മന്ത്രിസഭയില്‍ ജലസേചന-സാംസ്കാരിക മന്ത്രിയും '95-96 കാലത്ത് എ.കെ ആന്റണി മന്ത്രിസഭയില്‍ ജലസേചന മന്ത്രിയും 2001മുതല്‍ 2004വരെ എ.കെ ആന്റണി മന്ത്രിസഭയില്‍ ജലവിഭവ മന്ത്രിയുമായി. ഡി.ഐ.സിയുടെ ഭാഗമായിരിക്കെ 2006-ല്‍ പിറവത്തുനിന്ന് പരാജയപ്പെട്ട ടി.എം ജേക്കബ് 2011ല്‍ പിറവത്തുനിന്ന് വിജയിക്കുകയും ചെയ്തു. 'എന്റെ ചൈനാ പര്യടനം' എന്ന കൃതിയും രചിച്ചിട്ടുണ്ട്.

കടുത്ത പാത്രിയര്‍ക്കീസ് കക്ഷിക്കാരനായിരുന്ന ജേക്കബ് അവസാനകാലത്തു് അവരുമായി അത്ര അടുപ്പത്തിലായിരുന്നില്ല. 2006-ലും 2011-ലും മല്‍സരിച്ചപ്പോള്‍ പാത്രിയര്‍ക്കീസ് കക്ഷിയുടെ പിന്തുണയുണ്ടായില്ല.

കോലഞ്ചേരിയില്‍ യാക്കോബായ അക്രമണം; പൊലീസ് ലാത്തിവീശി



കോലഞ്ചേരി: മാമലശ്ശേരി പള്ളിയിലുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കോലഞ്ചേരിയില്‍ ഓര്‍ത്തഡോക്‌സ്‌ യുവജനവിഭാഗം നടത്തിയ പ്രതിഷേധ പ്രകടനത്തെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആക്രമിച്ചു. കല്ലേറും സംഘര്‍ഷാവസ്‌ഥയും ഒഴിപ്പിക്കാന്‍ പൊലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തി. പത്തോളം കാറുകള്‍ തകര്‍ന്നു. കല്ലേറില്‍ ഒരു അസിസ്‌റ്റന്റ്‌ പൊലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ക്കും രണ്ടു് ഓര്‍ത്തഡോക്‌സ്‌ പക്ഷക്കാര്‍ക്കും പരിക്കേറ്റു.

കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ ഓര്‍ത്തഡോക്സ് സഭക്കാരുടെ യോഗത്തിനുശേഷം ഒക്ടോ.30 രാത്രി 7.30 ഓടെ പ്രകടനമായി ടൌണിലെത്തിയവര്‍ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയുടെ കുരിശുപള്ളികളില്‍ മറുവിഭാഗം കെട്ടിയിരുന്ന ബാനറുകള്‍ നീക്കം ചെയ്തിരുന്നു. പ്രകടനം ഓര്‍ത്തഡോക്‌സ്‌ ചാപ്പലില്‍ അവസാനിച്ചപ്പോള്‍ യാക്കോബായ പക്ഷം കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിയ്ക്കുമുന്നില്‍ സംഘടിതരായി കല്ലേറ്‌ തുടങ്ങി. കല്ലേറിനിടയില്‍ പള്ളിക്ക്‌ മുന്നില്‍ നിറുത്തിയിരുന്ന പത്തോളം കാറുകള്‍ മറിച്ചിട്ടു്‌ ചില്ലുകള്‍ തകര്‍ത്തു. ബൈക്കുകള്‍ക്കും കേടുവരുത്തി. ഓര്‍ത്തഡോക്സ് വിഭാഗം ട്രസ്റ്റി വാലയില്‍ പോള്‍ മത്തായി (54), ഓര്‍ത്തഡോക്സ് സഭാംഗം പള്ളിമോളയില്‍ എല്‍ദോസ് (48) എന്നിവര്‍‍ക്കു് പരിക്കേറ്റു. സംഭവം നടക്കുമ്പോള്‍ പള്ളിയില്‍ പൊലീസുകാര്‍ കുറവായിരുന്നു.

രാത്രി 9.30 ഓടെ സ്‌ഥലത്തെത്തിയ പുത്തന്‍കുരിശ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ കെ.സി. സണ്ണിക്കും പരിക്കേറ്റു. വിവരം അറിഞ്ഞു് പുത്തന്‍കുരിശ് സിഐ ബിജു കെ. സ്റീഫന്‍, പിറവം സിഐ ഇമ്മാനുവല്‍ പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി. ഡിവൈഎസ്പി ടോമി സെബാസ്റ്റ്യന്‍, റൂറല്‍ ജില്ലാ പൊലീസ് ചീഫ് ഹര്‍ഷിത അത്തല്ലൂരി എന്നിവരും രാത്രി സംഭവ സ്ഥലത്തെത്തി. രാത്രി വൈകിയും സംഘര്‍ഷാവസ്‌ഥ തുടര്‍ന്നു

സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോള്‍സ് പള്ളിത്തര്‍ക്കത്തോടനുബന്ധിച്ച്  നടന്ന അക്രമത്തില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു. പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് ആരാധനാലയങ്ങള്‍ പൂട്ടിക്കുവാനുള്ള യാക്കോബായ വിഭാഗത്തിന്റെ കുത്സിത ശ്രമങ്ങള്‍ അപലപനീയമാണെന്നും, അനീതിക്കും അക്രമത്തിനുമെതിരെ ഒറ്റക്കെട്ടായി നില്ക്കുമെന്നും കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററില്‍ ഒക്ടോ. 31നു് നടന്ന കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി ഇടവകയോഗം പറഞ്ഞു.

പൊതുയോഗത്തില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികളുടെ വാഹനങ്ങള്‍ക്ക് നേരെ അക്രമം കാട്ടി യാക്കോബായ വിഭാഗം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നുവെന്ന് യോഗം കുറ്റപ്പെടുത്തി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് അബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ജോര്ജ് ജോസഫ്, ഫാ. മത്തായി ഇടയനാല്‍, വികാരി ഫാ. ജേക്കബ് കുര്യന്‍, ഫാ. റോബിന്‍ മര്‍ക്കോസ്, ഫാ. സി.എം. കുര്യാക്കോസ്, ഫാ. ജോണ്‍ തേനുങ്കല്‍ ഫാ. ജോസഫ് മലയില്‍ എന്നിവര്‍ പ്രസംഗിച്ചു.

പള്ളിത്തര്‍ക്കത്തിന് പുതിയ മാനങ്ങള്‍ നല്കുന്ന തരത്തില്‍ അക്രമങ്ങളുണ്ടാകുന്നതില്‍ ശക്തമായ പ്രതിഷേധമാണുസഭയ്ക്കുള്ളത്.

20111029

കോലഞ്ചേരി പള്ളിത്തര്‍ക്കം : മന്ത്രിസഭാ ഉപസമിതിയുടെ അഞ്ചാം ഘട്ട ചര്‍‍ച്ചയും പരാജയപ്പെട്ടു



കോട്ടയം, ഒക്ടോ.29: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്ത്തഡോക്‌സ്‌ സുറിയാനി പള്ളിയെ സംബന്ധിച്ചു് മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെയും വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെയും പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ഒക്ടോ.28 വെള്ളിയാഴ്ച നടത്തിയ അഞ്ചാം ഘട്ട ചര്‍‍ച്ചയും പരാജയപ്പെട്ടു. ഇനിയൊരു ചര്‍ച്ചയ്ക്കായി തിയ്യതി നിശ്ചയിക്കാതെയാണ് വെള്ളിയാഴ്ച നടന്ന ചര്‍ച്ച പിരിഞ്ഞത്.

മന്ത്രിമാരായ കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.കെ.മുനീര്‍ എന്നിവരടങ്ങിയ മന്ത്രിസഭാ ഉപസമിതി ഇരുവിഭാഗം നേതൃത്വവുമായി വെള്ളിയാഴ്ച രാത്രി കോട്ടയത്ത് നാട്ടകം ഗസ്റ്റ്ഹൗസിലാണ് ചര്‍ച്ച നടത്തിയത്. രാത്രി 9 മണിക്ക് തുടങ്ങിയ ചര്‍ച്ച അര്‍ദ്ധരാത്രിയോടെയാണ് അവസാനിച്ചത്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് കോലഞ്ചേരിയില്‍ 45 സെന്റ് സ്ഥലവും കോട്ടൂരില്‍ 25 സെന്റ് സ്ഥലവും പള്ളി പണിയുവാന്‍ പണവും സംഘടിപ്പിച്ചു് നല്കാമെന്ന് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭ വാഗ്ദാനം ചെയ്തെങ്കിലും അത് അവര്‍ക്കു് സ്വീകാര്യമായില്ല. പള്ളിയുടെയും സ്വത്തുക്കളുടെയും മേല്‍ അവകാശംവേണമെന്നു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം ആവശ്യപ്പെട്ടു.

എന്നാല്‍, സ്വത്തുക്കള്‍ കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളിഇടവകയുടേതാണെന്ന നിലപാടിലായിരുന്നു ഓര്‍ത്തഡോക്‌സ് സഭ. ഇരു വിഭാഗവും തങ്ങളുടെ നിലപാടുകളിലുറച്ചുനിന്നതോടെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് നേരത്തേ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം അറിയിച്ചിരുന്നു.

എന്നാല്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച പരിഹാരമാകാതെ പരാജയപ്പെടുകയായിരുന്നു. ചര്‍ച്ച നിരാശാജനകമായിരുന്നെന്ന് ഓര്‍ത്തഡോക്സ് സഭാ നേതാക്കള്‍ അറിയിച്ചു. ഇരു വിഭാഗങ്ങളുമായി ചര്ച്ച ഇനിയും തുടരുമെന്ന് കെ. എം മാണി വ്യക്തമാക്കി.

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തെ പ്രതിനിധീകരിച്ച് സുന്നഹദോസ് സെക്രട്ടറി ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, ഗീവര്ഗീസ് മാര്‍ കൂറിലോസ് മെത്രാന്‍, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, ട്രസ്റ്റി ജോര്ജ് മാത്യു എന്നിവരും ഓര്ത്തഡോക്‌സ് സഭയെ പ്രതിനിധീകരിച്ച് വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് എബ്രഹാം കോനാട്ട്, കോലഞ്ചേരി പള്ളി വികാരി ഫാ. ജേക്കബ് കുര്യന്‍ തുടങ്ങിയവരും പങ്കെടുത്തു. പള്ളിത്തര്‍ക്കം സംബന്ധിച്ച കേസ് നവംബര്‍ രണ്ടിന് ഹൈക്കോടതി പരിഗണനയ്‌ക്കെടുക്കും.

20111028

വെട്ടിത്തറ മാര്‍ മിഖായേല്‍ പള്ളിയില്‍ വിമതമെത്രാന്‍ കയറി


കോലഞ്ചേരി, ഒക്ടോ.26: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിനു് കീഴിലുള്ള വെട്ടിത്തറ മാര്‍ മിഖായേല്‍ ഓര്‍‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മെത്രാന്‍ മാത്യൂസ്‌ മാര്‍ ഈവാനിയോസ് മെത്രാപ്പോലിത്ത ബലമായി കയറി കുര്‍ബ്ബാന അര്‍‍പ്പിച്ചിട്ടുപോയി.
2011

20111022

മലങ്കര വര്‍ഗീസ് വധം: ബസേലിയോസ് തോമസ് പ്രഥമനെ ചോദ്യം ചെയ്തു


കൊച്ചി, 2011 ഒക്ടോ.21: ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മറ്റിയംഗം മലങ്കര വര്‍‍ഗീസിനെ കൊലപ്പെടുത്തിയ കേസില്‍ അന്ത്യോക്യാ സുറിയാനി ഓർത്തഡോക്സ് സഭയുടെ ഇന്ത്യയിലെ അതിരൂപതകളിലൊന്നായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മുഖ്യ മേലദ്ധ്യക്ഷനായ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ സി.ബി.ഐ ചോദ്യം ചെയ്തു. കടവന്ത്രയിലെ സി.ബി.ഐ ഓഫിസില്‍ വിളിച്ചുവരുത്തിയാണ് കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം യൂനിറ്റിലെ ഡിവൈ.എസ്.പി ആര്‍.എസ്.നായരുടെ നേതൃത്വത്തിലെ സംഘം ചോദ്യം ചെയ്തത്.

2011 ഒക്ടോ.21നു് രാവിലെ 11ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ മൂന്നുമണിക്കൂറോളം നീണ്ടു. കൊച്ചിയിലെ സിബിഐ ഓഫിസിലെത്തിയ തോമസ് പ്രഥമനോട് അന്വേഷണ ഉദ്യാഗസ്ഥര്‍ വര്‍‍ഗീസ് കൊല്ലപ്പെട്ട കാലഘട്ടത്തിലെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കി. തോമസ് പ്രഥമന്റെ മൊഴിയെടുക്കുന്നതിനു് മുന്നോടിയായി ചില വൈദികരുടെ മൊഴികളും കഴിഞ്ഞ ദിവസങ്ങളില്‍ സിബിഐ രേഖപ്പെടുത്തിയിരുന്നു.

ആധ്യാത്മിക കാര്യങ്ങള്‍‍ക്കു മുന്‍‍തൂക്കം നല്കുന്ന വ്യക്തിയെന്ന നിലയില്‍ ഇത്തരം സംഭവങ്ങളില്‍ ദുഃഖമുള്ളതായും മലങ്കര വര്‍‍ഗീസിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും അറിയില്ലെന്നും ഇത്തരം അക്രമപ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും തോമസ് പ്രഥമന്‍ മൊഴി നല്കി. ചോദ്യം ചെയ്യലിന്‍െറ വിശദാംശങ്ങള്‍ തുടരന്വേഷണ റിപ്പോര്‍‍ട്ടിനൊപ്പം എറണാകുളം സി.ജെ.എം കോടതിയ്ക്ക് കൈമാറുമെന്ന് സി.ബി.ഐ വ്യക്തമാക്കി.

മലങ്കര വര്‍ഗീസ് വധക്കേസില്‍ കോടതി ഉത്തരവനുസരിച്ചു നടക്കുന്ന തുടരന്വേഷണത്തിന്റെ ഭാഗമായാണു് ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്റെ മൊഴി സിബിഐ രേഖപ്പെടുത്തിയതു്. സിബിഐ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ മലങ്കര വര്‍‍ഗീ സിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി (സി.ജെ.എം കോടതി) കേസ്സിൽ കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവിട്ടത്.

കൊലപാതകത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനമാനേജരായിരുന്ന ഫാ.തെക്കേക്കരക്കൊപ്പം ഭദ്രാസനാധിപന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കും പങ്കുണ്ടെന്ന തന്‍െറയും മകന്‍ ടില്‍‍സാന്‍െറയും ആക്ഷേപം സി.ബി.ഐ അന്വേഷിക്കാന്‍ തയാറായില്ലന്ന് ചൂണ്ടിക്കാട്ടിയാണു് മലങ്കര വര്‍ഗീസിന്‍െറ ഭാര്യ സാറാമ്മ കോടതിയെ സമീപിച്ചതു്. മുഖ്യപ്രതിയായ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ കത്തീഡ്രല്‍ മുന്‍‍ വികാരി ഫാ. വര്ഗീസ് തെക്കേക്കര മാത്രമല്ല വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നായിരുന്നു സാറാമ്മയുടെ ഹര്‍‍ജി. 2002 ഡിസംബര്‍ അഞ്ചിന് പെരുമ്പാവൂരില്‍ വച്ചാണ് കാറിലെത്തിയ അക്രമി സംഘത്തിന്‍െറ വെട്ടേറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടത്. 2010 മെയ് ഏഴിനാണ് ഫാ.വര്ഗീസ് തെക്കേക്കര അടക്കം 19 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.ബഥേല്‍ സുലോക്കോ യാക്കോബായ പള്ളിയുടെ ശിലാസ്ഥാപന വാര്‍ഷികാചരണം സംബന്ധിച്ച് യാക്കോബായ, ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ക്കിടയില്‍ നിലനിന്ന സംഘര്‍ഷവും കുടിപ്പകയുമാണ് ഓര്‍ത്തഡോക്സ് വിഭാഗക്കാരനായ മലങ്കര വര്‍ഗീസിനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്നായിരുന്നു സിബിഐയുടെ കണ്ടെത്തല്‍.

20111018

ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മലങ്കര സഭയ്ക്കെതിരെ



കോട്ടയം: കോലഞ്ചേരി പള്ളി പശ്‌നത്തില്‍ മലബാര്‍ മാര്‍ത്തോമ്മ സുറിയാനി സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയ്ക്കെതിരെ അഭിപ്രായപ്രകടനം നടത്തിയിരിയ്ക്കുന്നു. മാര്‍ത്തോമ്മ സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാ താരക'യുടെ 2011 ഒക്ടോബര്‍ ലക്കത്തിലാണ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ വിമര്‍ശനം.

"ബഹുഭൂരിപക്ഷം ജനങ്ങള്‍ പൈതൃകമായി കരുതുന്നതിനെ നിയമത്തിന്റെ ആനുകൂല്യത്തിന്റെ മറവില്‍ ഒരുപക്ഷത്തിനു മാത്രമായി അവകാശമാക്കിക്കൊടുക്കുന്നത്‌ ക്രൈസ്‌തവ ധര്‍മത്തിനു് ചേരുന്നതാണോയെന്ന്‌ സഭകള്‍ ആലോചിക്കണം"
എന്നു് മെത്രാപ്പോലീത്ത എഴുതിയിരിയ്ക്കുന്നു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനനുകൂലമാണീ നിലപാടെന്നു് വിലയിരുത്തപ്പെടുന്നു.

"മലങ്കര സഭയ്‌ക്ക് അതിപ്രധാന ദിവസമായിരുന്നു കാതോലിക്കേറ്റ്‌ സ്‌ഥാപിച്ചിട്ട്‌ നൂറു് വര്‍ഷം തികഞ്ഞ സെപ്‌റ്റംബര്‍ 13. മലങ്കരസഭാ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കേണ്ട ആ ദിവസം അറിയപ്പെടാതെ പോയത്‌ നിര്‍ഭാഗ്യകരമാണു്"
- എന്നും മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.

ജീവിതത്തെ വിവേകത്തോടെ തിരിച്ചറിയണം: പരിശുദ്ധ ബാവ



വടക്കാഞ്ചേരി, ഒക്ടോ.17: ജീവിതത്തെ വിവേകത്തോടെ തിരിച്ചറിയുകയും സമൂഹത്തോട് പ്രതിബദ്ധത പുലര്‍ത്തുകയും വേണമെന്ന് പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവ ആഹ്വാനം ചെയ്തു.

ഓട്ടുപാറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ നല്കിയ പൊതു സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു പരിശുദ്ധ ബാവ. നന്മ തിരിച്ചറിഞ്ഞ് പൊതുവേദിയില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള ഉള്‍കാഴ്ച സഭകള്‍ നേടണം. വ്യക്തിയല്ല, സ്ഥാനമാണ് ഇവിടെ ആദരിക്കപ്പെടുന്നത്. ഈ ആദരം കരുത്തും ഉണര്‍വും പകരുന്നത് സഭയ്ക്കാണെന്നും ബാവ പറഞ്ഞു.

സീറോ മലബാര്‍ റോമന്‍ കത്തോലിക്കാ സഭയുടെ തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ റാഫേല്‍ തട്ടില്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ദിശ നഷ്ടപ്പെടുന്നവര്‍ക്ക് ദിശാബോധം നല്കുന്ന പ്രവാചകശബ്ദമാണ് പരിശുദ്ധ കാതോലിക്ക ബാവയുടേതെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവ സഭയുടെ തറവാട്ടുകാരണവരാണ് കാതോലിക്ക ബാവ. പ്രതിബദ്ധതയില്ലാത്ത ആര്‍ഭാടങ്ങള്‍ക്കും ആസക്തികള്‍ക്കുമെതിരെ പ്രതികരിക്കണം. ഇടപെടലിന്റെ നൈസര്‍ഗികത ക്രൈസ്തവ സഭാംഗങ്ങള്‍ക്ക് നഷ്ടമാവുന്നു. സഭകള്‍ തമ്മിലുള്ള പരസ്പര പൊരുത്തത്തിന് കാതോലിക്ക ബാവ നേതൃത്വം നല്കണം. പൊരുത്തപ്പെടുന്ന കാലാവസ്ഥയ്ക്ക് സാഹചര്യം ഒരുക്കുന്നതിന് മാനുഷികമുഖമുള്ള നേതൃത്വത്തിന് സാധ്യമാവുമെന്നും മാര്‍ തട്ടില്‍ പറഞ്ഞു.

കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ.ജോസഫ് തോലത്ത് അദ്ധ്യക്ഷത വഹിച്ചു. എം.പി.വിന്‍സെന്റ് എം.എല്‍.എ., ഫാ.ഡോ. ദേവസി പന്തലുകാരന്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ഏലിയാമ്മ, പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുബ്രഹ്മണ്യന്‍, വാര്‍ഡംഗം എം.എ. ഷാനവാസ്, സി.എസ്.ഐ. പ്രതിനിധി കെ.എ. ജോണ്‍സണ്‍, പള്ളിക്കമ്മിറ്റി ഭാരവാഹികളായ സന്തോഷ് ചെറിയാന്‍, ലിസി തോമസ്, ലൈലാ ചാക്കോ, ജനസി വര്‍ഗീണസ് എന്നിവര്‍ പ്രസംഗിച്ചു. ഇടവക വികാരി ഫാ. ജോസഫ് മാത്യു സ്വാഗതവും പള്ളി സെക്രട്ടറി സുബിന്‍ നന്ദിയും പറഞ്ഞു.

ഇടവകപള്ളികളുടെ അവകാശം സംരക്ഷിക്കും - ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്

കോട്ടയം,ഒക്ടോ.17: 1995-ലെ സുപ്രീംകോടതി വിധിയില്‍ ഇടവകപള്ളികള്‍ക്കു് നല്കിയിട്ടുള്ള എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്ന് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് വ്യക്‌തമാക്കി.

1934 ലെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതില്‍ കൂടുതലായി ഒരവകാശവും ഇടവകപള്ളികള്‍ക്ക് സുപ്രീംകോടതി നല്കിയിട്ടില്ല. അതേ ഭരണഘടന തന്നെ ഇടവകപള്ളികളുടെകാര്യവും നിയന്ത്രിക്കും എന്നു് തന്നെയാണ് 1995 ലെ വിധിയില്‍ പറഞ്ഞിരിക്കുന്നത്. വ്യവസ്ഥാപിതമായി തിരഞ്ഞെടുപ്പു്നടത്തി ഭൂരിപക്ഷം ലഭിക്കുന്നവര്‍ക്കു് ഇടവകഭരണം നല്കുന്നതാണു് ഓര്‍ത്തഡോക്സ് സഭയുടെ രീതി. എന്നാല്‍ ഇടവകപള്ളികള്ക്ക് കൂടുതലായി എന്തോ അവകാശങ്ങള്‍ സുപ്രീം കോടതി നല്കുന്നു എന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രചരണം തെറ്റിധാരണാജനകമാണ്. പൊതുവേ കോടതിവിധികള്‍ മാനിക്കാത്തവര്‍ എന്തിന് ചിലകാര്യങ്ങളില്‍ മാത്രം കോടതിയുടെ നിഗമനങ്ങളില്‍ ആശ്രയിക്കുന്നു എന്നും മനസിലാകുന്നില്ല.

പുത്തന്‍കുരിശു് പള്ളിയുടെ കാര്യത്തില്‍ ഓര്‍ത്തഡോക്സ് സഭ കോടതിവിധിമാനിക്കാന്‍ തയ്യാറാണ്. സിവില്‍ നടപടി ചട്ടത്തിലെ 92ആം വ്യവസ്ഥ അനുസരിച്ച് അനുമതി നേടാതെ സമര്‍പ്പിക്കപ്പെട്ട പുത്തന്‍കുരിശ് പള്ളി സംബന്ധിച്ച അന്യായം നിലനിലക്കില്ലെന്ന് കോടതി വിധിച്ചു.

ഈ കാര്യം പറഞ്ഞ് കോലഞ്ചേരി പള്ളിക്കുവേണ്ടി വിലപേശുന്നത് തരം താഴ്ന്ന നിലപാടാണ്. എല്ലാക്കാര്യത്തിലും ഭൂരിപക്ഷമാണ് പ്രധാനമെങ്കില്‍ പാത്രിയര്‍ക്കീസ് വിഭാഗം തന്നെ കോലഞ്ചേരിപള്ളിയുടെ അവകാശത്തിനുവേണ്ടി കേസു് കൊടുത്തത് എന്തിനാണ്?

വ്യവസ്ഥാപിതമായി പ്രവര്‍ത്തിയ്ക്കുന്ന ഏതൊരു സഭയുടെയും സംഘടനയുടെയും ശാഖകള്‍ക്ക് ആ സഭയുടെയും സംഘടനയുടെയും ഭരണഘടനയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമെ സാധിയ്ക്കൂ. എന്‍ എസ് എസ്, എസ് എന്‍ ഡി പി, എം ഇ എസ് തുടങ്ങിയ സംഘടനകളുടെ പ്രാദേശിക ശാഖകള്‍ക്ക് അതാതു് സംഘടനകളുടെ ഭരണഘടനയ്ക്ക് അതീതമായി തീരുമാനങ്ങള്‍ കൈക്കൊള്ളാനാവില്ലല്ലോ?

കോലഞ്ചേരി പള്ളി: ചര്‍ച്ചയില്‍ തീരുമാനമായില്ല


തിരുവനന്തപുരം,ഒക്ടോ.17: കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്റ് സെന്റ്‌ പോള്‍സ് പള്ളിയെ സംബന്ധിച്ചു് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെയും പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ഒക്ടോ.17നു് രാത്രി 8 മണിയ്ക്കു് തിരുവനന്തപുരം മസ്‌കത്ത് ഹോട്ടലില്‍ നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞു.

നാലാംവട്ട ചര്‍ച്ച രാത്രി ഒന്നര വരെ നീണ്ടെങ്കിലും ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ പരിഹാര നിര്‍ദ്ദേശം ഉരുത്തിരിഞ്ഞില്ല. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് കോലഞ്ചേരിയില്‍ 45 സെന്റ് സ്ഥലവും കോട്ടൂരില്‍ 25 സെന്റ് സ്ഥലവും പള്ളി പണിയുവാന്‍ കുറച്ചു് പണവും നല്കാമെന്ന് മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭ വാഗ്ദാനം ചെയ്തെങ്കിലും അത് അവര്‍ക്കു് സ്വീകാര്യമായില്ല. മന്ത്രിമാരായ കെ.എം. മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എം.എ. മുനീര്‍ എന്നിവര്‍ ഇരുകൂട്ടരുമായും ഒന്നിച്ചും വെവ്വേറെയും ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

എന്നാല്‍ അടുത്ത ഞായറാഴ്ച വരെ സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരിയ്ക്കുമെന്നാണ് ഓര്‍ത്തഡോക്സ് സഭ അറിയിച്ചത്. സര്‍ക്കാര്‍ വിളിച്ചാല്‍ വീണ്ടും ചര്‍ച്ചയ്ക്ക് എത്തുമെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം വ്യക്‌തമാക്കിട്ടുണ്ട്. എങ്കിലും അടുത്ത ചര്‍ച്ചയുടെ തീയതി തീരുമാനിച്ചില്ല.

ഇനി ചര്‍ച്ചയ്‌ക്കില്ലെന്നും അടുത്ത ഞായറാഴ്‌ചയ്‌ക്കുള്ളില്‍ കോടതിവിധി നടപ്പാക്കണമെന്നുമാണ്‌ ഓ‍ര്‍ത്തഡോക്‌സ് സഭയുടെ നിലപാട്‌. കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാരിന്‌ ഉത്തരവാദിത്തമുണ്ടെന്നും ഭരണകൂടം അതിനു് തയാറാകണമെന്നും ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ ആവശ്യമുന്നയിച്ചുകഴിഞ്ഞു.

മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ച് ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലിത്ത, യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലിത്ത, സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലിത്ത, ഫാ. കുര്യന്‍ ചേലാട്, ജോര്‍ജ് ജോസഫ് എന്നിവരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തെ പ്രതിനിധീകരിച്ച് ജോസഫ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത, മാത്യൂസ് മാര്‍ ഇവാനിയോസ് മെത്രാന്‍, ഗീവറുഗീസ് മാര്‍ കൂറിലോസ് മെത്രാന്‍, ജോര്‍ജ് മാത്യു തെക്കേതലയ്ക്കല്‍, തമ്പു ജോര്‍ജ്, കെ.ജെ വര്‍ക്കി തുടങ്ങിയവരും പങ്കെടുത്തു.