20100412

ഇതു് വേദനയുടെ നാളുകള്‍‍‍ — ശ്രേഷ്‌ഠ തോമസ്‌ പ്രഥമന്‍ ബാവ



കൂത്താട്ടുകുളം: സഭയ്ക്കു് വേദനയുണ്ടാക്കുന്ന നടപടികളാണു് അടുത്ത ദിവസങ്ങളില്‍ ഉണ്ടായതെങ്കിലും പ്രാര്‍‍ത്ഥനയിലൂടെയും ധ്യാനത്തിലൂടെയും ലഭിക്കുന്ന ദൈവകരുണയിലൂടെ പ്രതിസന്ധികളെനേരിടുകയാണെന്നു് അന്ത്യോക്യാ സുറിയാനി സഭയുടെകീഴിലുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ തലവന്‍ പ്രാദേശിക കാതോലിക്കാ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ പറഞ്ഞു. മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന മലങ്കര വര്‍ഗ്ഗീസ് വധിക്കപ്പെട്ട സംഭവം സംബന്ധിച്ച കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സി. ബി. ഐ നടത്തുന്ന അന്വേഷണം പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണു് ഈ പരാമര്‍ശം. വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്‌ചക്ക്‌ തയാറാകരുതെന്ന്‌ അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇത്തരം സന്ദര്‍‍ഭങ്ങളില്‍ കൂത്താട്ടുകുളം മേഖല വഹിക്കുന്ന ത്യാഗങ്ങളെ നന്ദിപൂര്‍‍വം സ്മരിക്കുന്നു. 423 കേസുകളിലെ പ്രതിയാണു് താനെന്നു് അദ്ദേഹം പറഞ്ഞു

ഏപ്രില്‍ 9 നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കണ്ടനാട്‌ മെത്രാസനത്തിന്റെ കിഴക്കന്‍ മേഖലാ ആസ്ഥാന മന്ദിരമായ `ബെത്‌ഹൂബൊ'യുടെ കൂദാശയും ഉദ്‌ഘാടനവും കൂത്താട്ടുകുളത്ത്‌ നിര്‍വഹിച്ച്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാത്യൂസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മെത്രാന്‍മാരായ ഐസക്ക്‌ മാര്‍ ഒസ്‌താത്തിയോസ്‌ (മൈലാപ്പൂര്‍) സക്കറിയാസ്‌ മാര്‍ പീലക്‌സിനോസ്‌ (മലബാര്‍), ഗീവര്‍ഗീസ്‌ മാര്‍ ബര്‍ന്നബാസ്‌ (ഭക്തസംഘടനകള്‍) എന്നിവരും മുന്‍മന്ത്രി ടി.എം ജേക്കബ്‌, മൂവാറ്റുപുഴ എംഎല്‍എ ബാബു പോള്‍, കൂത്താട്ടുകുളം ടൗണ്‍ കത്തോലിക്കാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ എട്ടുപറയില്‍, ആര്‍. ശ്യാംദാസ്‌, സി.പി സത്യന്‍, എന്നിവര്‍ പ്രസംഗിച്ചു.

.

20100411

മലങ്കര വര്‍ഗീസ്‌ വധം. സിബി.ഐ. അന്വേഷണം പ്രതീക്ഷക്കു വക നല്‍കുന്നു : ശ്രേഷ്ഠ നിയുക്ത കാതോലിക്കാ

.
കോട്ടയം, ഏപ്രില്‍ 7: ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന മലങ്കര വര്‍ഗ്ഗീസ് വധിക്കപ്പെട്ട സംഭവം സംബന്ധിച്ച കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സി. ബി. ഐ നടത്തുന്ന അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുന്നതായി തോന്നുന്നുവെന്ന് ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. ഇതിന്റെ പിന്നില്‍ നടന്ന ഗൂഡാലോചനയില്‍ പങ്കാളികളായവര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും നിതിപീഠത്തിനു മുന്‍പില്‍ എത്തിച്ച് ഗുണ്ടാ - ക്വട്ടേഷന്‍ സംഘങ്ങള്‍ ഉയര്‍ത്തുന്ന ഗുരുതരമായ സാമൂഹ്യ ഭീഷണിക്ക് അറുതി വരുത്തുന്ന വിധത്തില്‍ കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കുന്നതിന് ഈ അന്വേഷണം പര്യാപ്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു .


.

മലങ്കര വര്‍ഗീസ് വധം: രണ്ടാം പ്രതി അറസ്റ്റില്‍


ഗൂഢാലോചന, സാമ്പത്തിക സ്രോതസ്സ് എന്നിവ കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യും

ടി.എം.വര്‍ഗീസ്

കൊച്ചി: മലങ്കര വര്‍ഗീസ് ( ടി.എം.വര്‍ഗീസ്) വധക്കേസില്‍ രണ്ടാം പ്രതി ആലുവ സബ്ജയില്‍ റോഡില്‍ മൂഴിയില്‍ വീട്ടില്‍ ജോയ് വര്‍ഗീസ് എന്ന സിമന്റ് ജോയിയെ (50) സി.ബി.ഐ അറസ്റ്റ് ചെയ്തു. എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ട് ദിവസം സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു. ഏപ്രില്‍ 6 ചൊവ്വാഴ്ച അറസ്റ്റിലായ ജോയിയെ സി.ബി. ഐ പിറ്റേന്നു് ബുധനാഴ്ചയാണ് കോടതിയില്‍ ഹാജരാക്കിയത്.

വര്‍ഗീസിനെ കൊലപ്പെടുത്താന്‍ വാടകഗുണ്ടകളെ ഏര്‍പ്പെടുത്തിയത് ജോയിയാണെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. സംഭവത്തിന് പിന്നിലെ ഗൂഢാലോചന, സാമ്പത്തിക സ്രോതസ്സ് എന്നിവ കണ്ടെത്താന്‍ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന സി.ബി.ഐയുടെ വാദം പരിഗണിച്ചാണ് രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടത്.

2002 ഡിസംബര്‍ അഞ്ചിനാണ് പെരുമ്പാവൂരില്‍വെച്ച് വാടകഗുണ്ടകളടങ്ങുന്ന സംഘം മാരകായുധങ്ങളുപയോഗിച്ച് വര്‍ഗീസിനെ വെട്ടിക്കൊലപ്പെടുത്തിയത്. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗവും തമ്മിലുള്ള തര്‍ക്കം രൂക്ഷമായിരിക്കേയാണ് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിങ് കമ്മിറ്റിയംഗം കൂടിയായ വര്‍ഗീസിനെ കൊലപ്പെടുത്തിയത്. സഭാ തര്‍ക്കത്തെ തുടര്‍ന്നുണ്ടായ വിരോധമാണു കൊലപാതകത്തിനു കാരണമായതെന്നും പ്രതിയില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ടെന്നും സി.ബി.ഐ. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ ചില ഉന്നതരാണ് വാടകഗുണ്ടകളെ ഏര്‍പ്പെടുത്താന്‍ ജോയ് വര്‍ഗീസിന് പ്രേരണ നല്‍കിയതെന്നും നാലുലക്ഷം രൂപ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചിരുന്നുവെന്നും വിവരം കിട്ടിയതായി സിബിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഒരു വൈദികന്‍ ഉള്‍പ്പെടെയുള്ളവരെ പ്രതികളാക്കുമെന്ന് സിബിഐ സൂചിപ്പിച്ചു. മുദ്രവെച്ച കവറില്‍ അന്വേഷണത്തില്‍ ലഭിച്ച വിശദാംശങ്ങള്‍ ഹൈക്കോടതിയെ സിബിഐ അറിയിച്ചിട്ടുണ്ട്.


കൊലപാതകത്തിന്‌ തൃശൂരിലെ വാടക കൊലയാളികളെ ഏര്‍പ്പെടുത്തുകയും കൃത്യത്തിനുശേഷം ഇവര്‍ക്ക്‌ രണ്ടു പള്ളികളില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്‌തത്‌ പ്രതിയാണെന്ന്‌ സി.ബി.ഐ റിപ്പോര്‍ട്ടിലുണ്ട്‌.പ്രതികളായ ഏലിയാസ്, എല്‍ദോസ്, തമ്പി തുടങ്ങിയവര്‍ക്ക് തുരുത്തിശേരി പള്ളി, മഞ്ഞനിക്കര പള്ളി, കൂനംതൈയിലെ കുഞ്ഞുമോന്റെ വീട്, കോട്ടയത്തെ സോളൊമന്റെ വീട്, കളരി വര്‍ഗീസിന്റെ വീട് തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കാനും മറ്റും അവസരമൊരുക്കിയത് ജോയിയാണെന്ന് സി.ബി. ഐ ബോധിപ്പിച്ചു.

ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ഈ കേസില്‍ 17 പ്രതികളെ അറസ്റ്റുചെയ്തിരുന്നു. ശേഷിക്കുന്നവരെ അറസ്‌റ്റ്‌ ചെയ്യാത്തതു രാഷ്‌ട്രീയ സമ്മര്‍ദത്തിനാലാണെന്ന ആരോപണം ശക്‌തമായിരുന്നു. മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയതു സിബിഐ അറസ്‌റ്റ്‌ ചെയ്‌ത ജോയ്‌ വര്‍ഗീസാണെന്ന കണ്ടെത്തല്‍ കേസില്‍ വലിയ വഴിത്തിരിവുണ്ടാക്കുമെന്നാണു സൂചന. പ്രതിക്കൊപ്പം മറ്റാരെല്ലാമാണു ഗൂഢാലോചനയില്‍ പങ്കെടുത്തത്‌, കൊലപ്പണം നല്‍കിയത്‌ ആരെല്ലാംചേര്‍ന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്കാണു സിബിഐ ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുന്നത്‌.അന്വേഷണം പൂര്‍ത്തിയാവുന്നതോടെ കേസില്‍ കൂടുതല്‍ പ്രതികള്‍ അറസ്‌റ്റിലാവാനുള്ള സാധ്യതയും സിബിഐ തള്ളിക്കളയുന്നില്ല.

നേരത്തേ അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തിലാണ്. ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. 2007 സെപ്റ്റംബര്‍ നാലിന് ഹൈ കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്. വര്‍ഗീസിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ് നല്‍കിയ ഹരജിയെത്തുടര്‍ന്നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്. ലോക്കല്‍ പൊലീസും കൊച്ചി സിബിഐ യൂണിറ്റുകളും അന്വേഷണം നടത്തിയ കേസിപ്പോള്‍‍ സി.ബി.ഐ ചെന്നൈ യൂനിറ്റാണ് അന്വേഷണം നടത്തുന്നത്.
മലങ്കര വര്‍ഗീസ്‌ വധം സംബന്ധിച്ച സിബിഐ അന്വേഷണം ശരിയായ ദിശയിലാണെന്നു കരുതുന്നതായും ഇതിന്റെ ഗൂഢാലോചനയില്‍ ഉള്‍പ്പെടെ പങ്കാളികളായവരെ നീതിപീഠത്തിനു മുമ്പിലെത്തിക്കണമെന്നും ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ പറഞ്ഞു..