20131129

മണ്ണത്തൂര്‍ പള്ളിയുടെ കെട്ടിടമുറി ലേലം എറണാകുളം ജില്ലാക്കോടതി വിലക്കി


കൂത്താട്ടുകുളം, 2013 നവംബര്‍ 29: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയുടെ ആത്താനിയ്‌ക്കല്‍ കവലയിലുള്ള കെട്ടിടത്തിലെ 16 മുറികള്‍ ലേലം ചെയ്‌തു്‌ വാടകയ്‌ക്കു്‌ നല്‍കുന്നതു്‌ എറണാകുളം ജില്ലാക്കോടതി താല്‌ക്കാലികമായി തടഞ്ഞു. ഒ എസ്‌ 41/2002 കേസില്‍ ഒരു ഉത്തരവുണ്ടാകുന്നതുവരെയാണു്‌ വിലക്കു്‌.

20131016

തെറ്റിദ്ധാരണ പരത്തരുത്‌ ; കോലഞ്ചേരിയില്‍ നടത്തുന്നത്‌ ഉപവാസമല്ല; കോടതിവിധി നടപ്പിലാക്കണം - ഓര്‍ത്തഡോക്‌സ്‌ സഭ


കോട്ടയം: കോലഞ്ചേരിപള്ളിപ്പടിക്കല്‍ യാക്കോബായ ശ്രഷ്‌ഠ കാതോലിക്കാ നടത്തുന്നത്‌ ഉപവാസമല്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ സെക്രട്ടറി ഡോ. ജോര്‍ജ്ജ്‌ ജോസഫ്‌. പ്രാര്‍ത്ഥനായജ്ഞം എന്ന പേരിലാണ്‌ അവിടെ സമരം നടക്കുന്നതെങ്കിലും ഉപവാസമെന്നാണ്‌ വാര്‍ത്തകള്‍ നല്‍കുന്നത്‌. ജില്ലാക്കോടതിയുടെയും ഹൈക്കോടതിയുടെയും വിധികള്‍ അവഗണിച്ച്‌ സംഘര്‍ഷം സൃഷ്‌ടിച്ച്‌ പള്ളി പൂട്ടിക്കാനുള്ള ശ്രമം അപലപനീയമാണ്‌. കോടതിവിധി നടപ്പിലാക്കി പള്ളിയില്‍ സമാധാനപരമായി ആരാധന നടത്താനുള്ള സാഹചര്യം സൃഷ്‌ടിക്കുകയാണ്‌ സര്‍ക്കാര്‍ ചെയ്യേണ്ടത്‌. ആരുടെയും ആരാധനാസ്വാതന്ത്യ്രം തടയുകയില്ലെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വം ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്‌. പള്ളിയില്‍ കര്‍മ്മങ്ങള്‍ അഌഷ്‌ഠിക്കുന്നതിന്‌ ഭരണഘടനപ്രകാരം നിയമിതരായവര്‍ക്ക്‌ മാത്രമേ അവകാശമുള്ളു.

20131014

കോലഞ്ചേരി പള്ളി: ഓര്‍ത്തഡോക്സ് സഭ തടസ്സ ഹര്‍ജി നല്‍കി


നവ ദെല്‍ഹി: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് പോള്‍സ് പള്ളിയുടെ ഭരണം ഓര്‍ത്തഡോക്‌സ് ഇടവകയ്ക്കു് വിട്ട് നല്‍കിയതിനെതിരായി വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം നല്കിയ അപ്പീല്‍ പരിഗണിക്കുമ്പോള്‍ തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ സുപ്രീംകോടതിയില്‍ തടസ്സഹര്‍ജി നല്‍കി.

പള്ളിയുടെ ഭരണം ഓര്‍ത്തഡോക്‌സ് ഇടവകയ്ക്കു് വിട്ട് നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു.

സഭാ ക്കേസില്‍ 1995-ല്‍ സുപ്രീംകോടതിയുടെ വിധി പുറപ്പെടുവിച്ച മൂന്നംഗ ബെഞ്ചിലെ ജസ്റ്റീസ് സഹായിയുടെ ന്യൂനപക്ഷ ഉത്തരവ് മാത്രമെ കേരളഹൈക്കോടതി പരിഗണിച്ചുള്ളു എന്നും ജസ്റ്റീസുമാരായ ജീവന്‍ റെഡ്ഡിയുടെയും, എസ്.എന്‍. സിന്‍ഹയുടെയും അഭിപ്രായം പരിഗണിച്ചില്ലെന്നും ആണു് 2002-ല്‍ സ്ഥാപിതമായ വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ ഹര്‍ജിയിലെ വാദം. ഇടവകപ്പള്ളികള്‍ക്കു് സ്വന്തം ഭരണഘടനയുണ്ടെന്നാണു് ജസ്റ്റീസുമാരായ ജീവന്‍ റെഡ്ഡിയുടെയും എസ്.എന്‍. സിന്‍ഹയുടെയും അഭിപ്രായം. 1913-ലെ ഉടമ്പടി പ്രകാരം കോലഞ്ചേരി പള്ളിയുടെ അധികാര തര്‍ക്കം പരിഹരിക്കണമെന്നും അതുപ്രകാരം ഭരണ സമിതിയിലേക്ക് അംഗങ്ങളെ നിര്‍ദ്ദേശിക്കണമെന്നും ഉള്ള തങ്ങളുടെനിര്‍ദേശം തള്ളിയാണ് 1934-ലെ മലങ്കര സഭാ ഭരണഘടന പള്ളിയ്ക്കു് ബാധകമാണെന്നു് തീരുമാനിച്ചുകൊണ്ടു് കേരള ഹൈക്കോടതി പള്ളിയുടെ നിയന്ത്രണം ഓര്‍ത്തഡോക്സ് സഭയ്ക്ക് നല്‍കിയതു് എന്ന് അന്ത്യോക്യന്‍ യാക്കോബായ സഭാവിഭാഗം വാദിക്കുന്നു.

എന്നാല്‍ വിധിക്കെതിരായ എതിര്‍ യാക്കോബായ സഭാവിഭാഗത്തിന്റെ പ്രത്യേക അനുമതിഹര്‍ജി അനുവദിച്ചു് ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് തടസ്സ ഹര്‍ജിയിലൂടെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെടുന്നതു്. ജസ്റ്റീസുമാരായ ജീവന്‍ റെഡ്ഡിയുടെയും എസ്.എന്‍. സിന്‍ഹയുടെയും (സുപ്രീംകോടതിയുടെ 1995-ലെ) വിധിപ്രകാരം ഇടവകപ്പള്ളികളെയും 1934-ലെ മലങ്കര സഭാ ഭരണഘടന ഭരിയ്ക്കുന്നതാണെന്നു് മലങ്കര ഓര്‍ത്തഡോക്‌സ് സഭ ചൂണ്ടിക്കാണിയ്ക്കുന്നു.

20131011

മാന്ദമംഗലം പള്ളി: വിധി സ്വാഗതാര്‍ഹം

മാന്ദമംഗലം പള്ളി (തൃശ്ശൂര്‍ ഭദ്രാസനം) കേരള ഹൈ കോടതി വിധി വന്നു. 1934 ലെ ഭരണഘടനാ പ്രകാരം ഭരിക്കപ്പെടനം എന്ന ബഹു ജില്ലാക്കോടതി വിധി ശരി വച്ചു
കോട്ടയം: ത്യശൂര്‍ ഭദ്രാസനത്തിലെ മാന്ദമംഗലം സെന്റ്‌ മേരീസ്‌ പള്ളിയും, കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിലെ കുറിഞ്ഞി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പള്ളിയും 1934-ലെ സഭാ ഭരണഘടന അനുസരിച്ച്‌ ഭരിക്കപ്പെടണമെന്ന്‌ ഇന്നുണ്ടായ(11-10-2013) ഹൈക്കോടതി വിധികളെ സ്വാഗതം ചെയ്യുന്നുവെന്നും ഫാ. ഡോ ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌ പറഞ്ഞു


ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളമാണു്‌ മണ്ണത്തൂര്‍ പള്ളിവികാരിയെന്നു്‌ ജില്ലാക്കോടതിയുത്തരവു്‌

മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി
ചിത്രത്തിനു് ഔദ്യോഗിക ഫെയിസ് ബുക്ക് താളിനോടു് കടപ്പാടു്

കൂത്താട്ടുകുളം: എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതിഫയലിലുള്ള ഒ എസ്‌ നമ്പര്‍ 41/03 സ്യൂട്ടില്‍ തീരുമാനം വരുന്നതു വരെ ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളമാണു്‌ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയുടെ വികാരിയെന്നു്‌ എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതി വ്യക്തമാക്കി. 1934-ലെ സഭാ ഭരണഘടന പ്രകാരം ചുമതല വഹിയ്‌ക്കുന്ന ഫാ ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളത്തിനെ ബലമായി തടഞ്ഞുകൊണ്ടു്‌ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയുടെ ഫാ.പൗലോസ്‌ ഞാറ്റുകാലാ വികാരിയായി കയറാന്‍ ശ്രമിച്ചതിനെതിരെ മൂവാറ്റുപുഴ സബ്‌കോടതിയില്‍ ഫയല്‍ ചെയ്‌ത ഒ എസ്‌ 15/12ന്റെ 171/12-ാം നമ്പര്‍ ഇടക്കാലഹര്‍ജിയിലുണ്ടായ ഉത്തരവിനെതിരെ സമര്‍പ്പിയ്‌ക്കപ്പെട്ട സി എം എ നമ്പര്‍ 6/13, സി എം എ നമ്പര്‍ 9/13 അപ്പീലുകളില്‍ എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാജഡ്‌ജി വി ജി അനില്‍ കുമാറാണു്‌ ഈ ഉത്തരവു്‌ നല്‌കിയതു്‌. ഫാ.പൗലോസ്‌ ഞാറ്റുകാലാ പള്ളിയില്‍ പ്രവേശിയ്‌ക്കുന്നതു്‌ വിലക്കുന്നതായിരുന്നു സബ്‌കോടതി ഉത്തരവു്‌

പള്ളി 1934-ലെ സഭാ ഭരണഘടന പ്രകാരമാണോ 1890-ലെ ഉടമ്പടിപ്രകാരമാണോ ഭരിയ്‌ക്കപ്പെടേണ്ടതെന്നും വികാരിയാരാണെന്നും തീരുമാനിയ്‌ക്കേണ്ടതു്‌ ഒ എസ്‌ നമ്പര്‍ 41/03 സ്യൂട്ടിലാണെന്നു്‌ കോടതി ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ സബ്‌കോടതിയില്‍ മറ്റൊരു സ്യൂട്ട്‌ നല്‌കിയ പരാതിക്കാരുടെ നടപടി ക്രമപ്രകാരമല്ലാത്തതാണു്‌. മൂവാറ്റുപുഴ സബ്‌കോടതിയിലെ ഒ എസ്‌ 15/12 സ്യൂട്ട്‌ അര്‍ത്ഥരഹിതമായിത്തീര്‍ന്നതുകൊണ്ടു്‌ അതിന്റെ 171/12-ാം നമ്പര്‍ ഇടക്കാലഹര്‍ജിയില്‍ സബ്‌കോടതി നല്‍കിയ (ഫാ.പൗലോസ്‌ ഞാറ്റുകാലാ പള്ളിയില്‍ പ്രവേശിയ്‌ക്കുന്നതു്‌ വിലക്കിക്കൊണ്ടുള്ള) ഉത്തരവു്‌ ജില്ലാക്കോടതി റദ്ദാക്കി. പക്ഷേ, എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതിഫയലിലുള്ള 2003-ലെ 41-ാം നമ്പര്‍ ഒറിജിനല്‍ സ്യൂട്ടില്‍ ( എസ്‌ നമ്പര്‍ 41/03) തീരുമാനമെടുക്കുന്നതു വരെ പള്ളിയുടെ വികാരിയായി ഫാ ഏലിയാസ്‌ മണ്ണാത്തിക്കുളത്തിനു്‌ ചുമതല തുടരാമെന്നു്‌ വ്യക്തമാക്കുന്നുവെന്നു്‌ കോടതി പറഞ്ഞു.

അപ്പീലുകളില്‍ വാദികള്‍ക്കുവേണ്ടി അഭിഭാഷകരായ ജോണ്‍ ജോസഫ്‌,റോയി ഐസക്‌,കെ സി എല്‍ദോ,മല്ലെനാഥന്‍ എം, ജിജോ തോമസ്‌, രതി ക എ എന്നിവരും എതിര്‍ കക്ഷികള്‍ക്കുവേണ്ടി അഭിഭാഷകരായ പി മാര്‍ട്ടിന്‍ ജോസ്‌, എല്‍ദോ ചെറിയാന്‍, ഹണി പി നായര്‍ എന്നിവരും ഹാജരായി.

വികാരിയാരാണെന്ന തര്‍ക്കം മൂലം ആര്‍ ഡി ഒ ഏറ്റെടുത്തതിതിനെത്തുടര്‍ന്നു്‌ 2012 ജനുവരി 7 മുതല്‍ മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളി പൂട്ടിക്കിടക്കുകയാണു്‌.