20100529

സിബിഐ പ്രതിയുമായി ഒത്തുകളിക്കുകയാണെന്ന്‌ ആരോപിച്ചു് മലങ്കര വര്‍ഗീസിന്റെ ഭാര്യ ഹൈക്കോടതിയില്‍‍ വാദത്തിന്‌ അവസരം തേടി

കൊച്ചി: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ ഒന്നാം പ്രതിയായ ഫാ. വര്‍ഗീസ്‌ തെക്കേക്കരയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തനിക്കും വാദത്തിന്‌ അവസരം അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടു മലങ്കര വര്‍ഗീസിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ്‌ മെയ് 28നു് ഹൈക്കോടതിയിലെത്തി. സിബിഐ പ്രതിയുമായി ഒത്തുകളിക്കുകയാണെന്ന്‌ ആരോപിച്ചാണു് ഹര്‍ജി. ജാമ്യാപേക്ഷയ്‌ക്കൊപ്പം ഈ ഹര്‍ജിയും തിങ്കളാഴ്‌ച പരിഗണിച്ചേക്കും.


കുറ്റപത്രം സമര്‍പ്പിക്കുംമുന്‍പ്‌ ഒന്നാംപ്രതിയെ അറസ്‌റ്റ്‌ ചെയ്‌തില്ല എന്നതു സംശയകരമാണ്‌. അറസ്‌റ്റ്‌ ഒഴിവാക്കിയത്‌ ഏതു നിയമത്തിന്റെ അടിസ്‌ഥാനത്തിലാണെന്നറിയില്ല. ഉന്നതരുള്‍പ്പെടെ കേസിലുള്‍പ്പെട്ടവരുടെ പങ്കു വ്യക്‌തമായി അറിയാന്‍ ഒന്നാംപ്രതിയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത്‌ ആവശ്യമായിരുന്നു. അറസ്‌റ്റിന്റെ കാര്യത്തില്‍ പ്രതികള്‍ക്കിടയില്‍ വിവേചനപരമായ നിലപാടാണു സ്വീകരിച്ചത്‌. മറ്റൊരു പ്രതിയായ ജോയ്‌ വര്‍ഗീസിനെ നേരത്തെ അറസ്‌റ്റ്‌ ചെയ്‌തു. എന്നാല്‍ ഒന്നാംപ്രതിയുടെ കാര്യത്തില്‍ അതുണ്ടായില്ലെന്നു ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടുന്നു.


ഏഴു വര്‍ഷത്തിനുള്ളില്‍ സിബിഐ അറസ്‌റ്റ്‌ ചെയ്‌ത ഏക പ്രതിയായ ജോയ്‌ വര്‍ഗീസിന്റെ റിമാന്‍ഡ്‌ റിപ്പോര്‍ട്ടിലൊ മറ്റു രേഖകളിലൊ സംശയകരമായി സൂചന പോലുമുണ്ടായിരുന്നില്ലെന്നും തനിക്കെതിരെ ആദ്യമായി ആക്ഷേപമുന്നയിക്കുന്നത്‌ അന്തിമ റിപ്പോര്‍ട്ടിലാണെന്നും ചൂണ്ടിക്കാട്ടിയാണു ഫാ. വര്‍ഗീസ്‌ തെക്കേക്കരയുടെ ജാമ്യഹര്‍ജി.

20100527

മലങ്കര വര്‍ഗീസ് വധം: ഫാ. വര്‍ഗീസ് തെക്കേക്കര മുന്‍കൂര്‍ ജാമ്യത്തിന്

കൊച്ചി, മെയ് 26: മലങ്കര വര്‍ഗീസ് വധക്കേസിലെ ഒന്നാം പ്രതി ഫാ.വര്‍ഗീസ് തെക്കേക്കര ഹൈ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കസ്റ്റഡി ആവശ്യമില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ഏഴുവര്‍ഷമായി സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ ഒരു പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്. അതിന് മുമ്പും പിന്നീടും ഹരജിക്കാരനെ പലതവണ ചോദ്യം ചെയ്തു. അറസ്റ്റിലായ പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലോ മറ്റേതെങ്കിലും രേഖകളിലോ ഹരജിക്കാരനെക്കുറിച്ച് പരാമര്‍ശമില്ല. അന്തിമ റിപ്പോര്‍ട്ടിലാണ് ആദ്യമായി ഹരജിക്കാരന്റെ പേര് പറയുന്നത്. കുറ്റകൃത്യത്തില്‍ സജീവ പങ്കാളിത്തം ഉണ്ടായിരുന്നെങ്കില്‍ ചോദ്യം ചെയ്യല്‍ വേളയില്‍ അറസ്റ്റ് ചെയ്യാമായിരുന്നു. ഹരജിക്കാരന്‍ ഒളിവിലാണെന്ന ധാരണയിലാണ് കോടതി വാറന്റ് പുറപ്പെടുവിച്ചതെന്നും സമന്‍സ് നടപടി പൂര്‍ത്തിയാക്കിയതായി അറിയില്ലെന്നും ഹരജിയില്‍ പറയുന്നു. ഹരജി മെയ് 27വ്യാഴാഴ്ച പരിഗണിച്ചേക്കും.
മാധ്യമം

ബസ്സേലിയോസ് തൊമസ്സ് പ്രഥമന്‍ സ്ഥാനമൊഴിയുവാന്‍ തയ്യാറെന്നു്

.

പുത്തന്‍‌കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ബസേലിയോസ് തോമസ് പ്രഥമനു് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.



പുത്തന്‍‌കുരിശു്, മെയ് 19:
‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്കാ ശ്രേഷ്ഠ ബസ്സേലിയോസ് തൊമസ്സ് പ്രഥമന്‍ പ്രായാധിക്യത്തിന്റെ പേരില്‍ സ്ഥാനമൊഴിയുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മെയ് 19 നു് പുത്തന്‍‌കുരിശില്‍ ചേര്‍ന്ന വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസില്‍‍ വച്ചാണു് ഈ സ്ഥാനത്യാഗ നാടകം അരങ്ങേറിയതു്. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഒന്നടങ്കം ശ്രേഷ്ഠ തൊമസ്സ് പ്രഥമന്‍ ബാവായോട് തുടരണമെന്ന് അപേക്ഷിക്കുകയും തോമാസ് പ്രഥമന്‍ ബാവായുടെ നേതൃത്വത്തിന്‍ കീഴില്‍ സഭ ഒറ്റകെട്ടായി നിന്ന് പ്രതിസന്ധികളെ നേരിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

ഓര്‍ത്തഡോക്‌സ് സഭാംഗമായിരുന്ന മലങ്കര വര്‍ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിലെ ചിലര്‍ ദുഷ്‌പ്രചരണം നടത്തുന്നതില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രതിഷേധിച്ചു.

ധന്യനായ പൌലോസ് മോര്‍ അത്താനാസിയോസ് തിരുമേനിയുടെ മഹാ പൌരോഹിത്യ ശതാബ്‌ദി സമാപന സമ്മേളനം ജൂണ്‍ മാസം 13 നു ധന്യന്റെ മാതൃഇടവകയായ അകപറമ്പ് മാര്‍ ശബോര്‍ അഫ്രോത്ത് പള്ളിയില്‍വച്ച് സഭാടിസ്ഥാനത്തില്‍ ആഘോഷിക്കുവാനും, വിമത സുന്നഹദോസ് തീരുമാനിച്ചു.

ബസ്സേലിയോസ് തൊമസ്സ് പ്രഥമന്റെ അദ്ധ്യക്ഷതയില്‍ പുത്തന്‍‌കുരിശില്‍ ചേര്‍ന്ന എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസില്‍ വിമത സഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുത്തു.

ഉറവിടം യാക്കോബൈറ്റ് ഓണ്‍ ലൈന്‍
.

20100522

വിമാന ദുരന്തം : പരിശുദ്ധ പിതാവു് അനുശോചിച്ചു

ദേവലോകം: മംഗലാപുരത്ത് 158 പേരുടെ മരണത്തിന് ഇടയാക്കിയ എയര്‍ ഇന്ത്യാ വിമാന അപകടത്തില്‍ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ അനുശോചിച്ചു. മരിച്ചവരുടെ ആത്മാവിനു വേണ്ടിയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് ഈ പ്രതിസന്ധി അഭിമുഖീകരിക്കാനുള്ള കരുത്ത് ലഭിക്കുന്നതിനായും പള്ളികളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് പരിശുദ്ധ പിതാവു് ആഹ്വാനം ചെയ്തു.

മലങ്കര വര്‍ഗീസ്‌ വധം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസന മാനേജരച്ചനെതിരെ ജാമ്യമില്ലാ വാറന്റ്‌


കൊച്ചി: മലങ്കര വര്‍ഗീസ്‌ വധക്കേസിലെ ഒന്നാം പ്രതിയും സിബിഐ കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസന മാനേജരുമായിരുന്ന ഫാ. വര്‍ഗീസ്‌ തെക്കേക്കരയ്‌ക്കെതിരെ കോടതി മെയ് 20നു് ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചു. കേസിലെ മറ്റു 18 പ്രതികളും പലപ്പോഴായി കോടതിയില്‍ കീഴടങ്ങുകയും, അറസ്‌റ്റിലാവുകയും ചെയ്‌തിരുന്നു. ഒടുവില്‍ അറസ്‌റ്റിലായ രണ്ടാംപ്രതി ജോയ്‌ വര്‍ഗീസിനു് മെയ് 20നു് തന്നെ ഹൈക്കോടതി ജസ്‌റ്റിസ്‌ കെ. ഹേമ ജാമ്യം അനുവദിയ്ക്കുകയും ചെയ്തു.

എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ എന്‍. ലീലാമണി കേസിലെ ഒന്നാംപ്രതിക്കെതിരെ ജാമ്യമില്ലാ വാറണ്ടു് പുറപ്പെടുവിച്ചതോടെ ഇനി കേസ്‌ പരിഗണിക്കുന്ന ജൂണ്‍ മൂന്നിനു മുന്‍പ്‌ ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ സിബിഐ അറസ്‌റ്റുചെയ്യണം. മൂന്നു മുതല്‍ 19 വരെയുള്ള എല്ലാ പ്രതികള്‍ക്കും ജൂണ്‍ മൂന്നിനു് ഹാജരാവാന്‍ കോടതി മെയ് 20നു് സമന്‍സ്‌ അയച്ചു. കൊലക്കുറ്റം, ഗൂഢാലോചന, ആയുധനിരോധന നിയമം തുടങ്ങിയ ഗുരുതരമായ ഒന്‍പതു വകുപ്പുകളാണു് ഫാ. വര്‍ഗീസ്‌ തെക്കേക്കരയ്‌ക്കെതിരെ സിബിഐ ചുമത്തിയിട്ടുള്ളത്‌.


രണ്ടാംപ്രതി സിമന്റ് ജോയിക്ക്‌ ജാമ്യം

കൊച്ചി: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ രണ്ടാംപ്രതി ആലുവ മൂഴയില്‍ വീട്ടില്‍ ജോയ്‌ വര്‍ഗീസ്‌ (51)നു് ഹൈക്കോടതി മെയ് 20നു് ജാമ്യം അനുവദിച്ചു. 10,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യതുകയ്‌ക്കുള്ള രണ്ടാള്‍ജാമ്യവും നല്‍കണമെന്നു തുടങ്ങി വ്യവസ്‌ഥകള്‍ ഏര്‍പ്പെടുത്തിക്കൊണ്ടാണു ജസ്‌റ്റിസ്‌ കെ. ഹേമയുടെ ഉത്തരവ്‌. പാസ്‌പോര്‍ട്ട്‌ ഉണ്ടെങ്കില്‍ ഒരാഴ്‌ചയ്‌ക്കുള്ളില്‍ സറണ്ടര്‍ ചെയ്യണം. ഇല്ലെങ്കില്‍ അക്കാര്യം വ്യക്‌തമാക്കി സത്യവാങ്‌മൂലം സമര്‍പ്പിക്കണമെന്നു് നിര്‍ദേശമുണ്ട്‌.

ചിത്രങ്ങള്‍: മലങ്കര വര്‍ഗീസ് വധം: ഇതു് നിങ്ങള്‍ക്കു് ഏതുമല്ലയോ? കടപ്പാട്:malankaraorthodox.tv
.

20100515

മലങ്കര വര്‍ഗീസ്‌ വധക്കേസ്: തോമസ് പ്രഥമന്റെ നേതൃത്വത്തിന്‍ കീഴില്‍ ഒറ്റക്കെട്ടായി നിന്നു് നേരിടുമെന്നു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ

കൊച്ചി: മലങ്കര വര്‍ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം ദുഷ്‌പ്രചരണം നടത്തുകയാണെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭാ നേതൃയോഗം ആരോപിച്ചു.

സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രം കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന്‌ സഭ കരുതുന്നു. സഭയിലെ വൈദികരാരും ഇത്തരം ഹീനകൃത്യങ്ങള്‍ക്കു കൂട്ടുനില്‍ക്കുമെന്നു കരുതുന്നില്ല.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടേയും സഭാ പിതാക്കന്മാരുടേയും നേരേയുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ ആരോപണങ്ങളും ദുഷ്‌പ്രചാരണങ്ങളും അവജ്‌ഞയോടെ തള്ളിക്കളയുന്നതായി യോഗം പ്രഖ്യാപിച്ചു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വളര്‍ച്ചയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്‌ക്കു സമൂഹത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അംഗീകാരവും ഇല്ലാതാക്കാന്‍ നടത്തുന്ന ഏതു നീക്കങ്ങളേയും ശ്രേഷ്‌ഠ കാതോലിക്കാ ബാവയുടെ നേതൃത്വത്തിന്‍ കീഴില്‍ ഒറ്റക്കെട്ടായിനിന്നു് നേരിടുമെന്നു നേതൃയോഗം വ്യക്‌തമാക്കി.

സി.ബി.ഐയുടെ കണ്ടെത്തലുകളുടെ അടിസ്‌ഥാനത്തില്‍ ഞെളിയംപറമ്പില്‍ ബിനുവിന്റെ മരണം സംബന്ധിച്ചു കൂടുതല്‍ അന്വേഷണം വേണ്ടിവരുമെന്നു കരുതുന്നതായി യോഗം അഭിപ്രായപ്പെട്ടു.


പത്രക്കുറിപ്പ്



മറുപടി

20100513

നവാഭിഷിക്‌തര്‍ പരുമലയില്‍ പ്രാര്‍ഥന നടത്തി

പരുമല മെയ് 13: മെയ് 12-നു് അഭിഷിക്‌തരായ മെത്രാന്‍മാര്‍ പരിശുദ്ധ പരുമല തിരുമേനിയുടെ കബറിടത്തില്‍ ധൂപപ്രാര്‍ഥന നടത്തി.
സെമിനാരി മാനേജര്‍ എം. ഡി. യൂഹാനോന്‍ റമ്പാന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

അനുമോദന സമ്മളനത്തില്‍ എം. ഡി. യൂഹാനോന്‍ റമ്പാന്‍, ഫാ. അലക്‌സാണ്ടര്‍ കൂടാരത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സഖറിയാസ്‌ മാര്‍ അപ്രേം മറുപടി പ്രസംഗം നടത്തി.

20100512

മെത്രാന്‍, മെത്രാപ്പോലീത്താ സ്ഥാനങ്ങള്‍

.

എപ്പിസ്കോപ്പാ

‘എപ്പിസ്കോപ്പാ’ (മെത്രാന്‍) എന്ന വാക്കിന്റെ അര്‍ത്ഥം ‘മേല്‍നോട്ടക്കാരന്‍’(Overseer) എന്നാണ്. ഭൂമിയിലെ ആദ്ധ്യാത്മിക കാര്യങ്ങളുടെ മേല്‍നോട്ടക്കാരനും, ദൈവിക രഹസ്യങ്ങളുടെ ഗൃഹവിചാരകനുമാണ് എപ്പിസ്കോപ്പാ. യേശു ക്രിസ്തുവിന്റെ കൌദാശിക സാന്നിദ്ധ്യമാണ് എപ്പിസ്കോപ്പാ എന്ന് ഓര്‍ത്തഡോക്സ് പാരമ്പര്യം പഠിപ്പിക്കുന്നു. The sacramental presence of Jesus Christ indwelled in Episcopa. അതുകൊണ്ടാണ് ജനം എപ്പിസ്കോപ്പാമാരുടെ കൈകള്‍ മുത്തുന്നത്. അപ്പോസ്തോലിക കൈവയ്പ്പിന്റെ പിന്‍തുടര്‍ച്ചക്കാരാണ് എപ്പിസ്കോപ്പാമാര്‍.

മെത്രാപ്പോലീത്ത

‘Metro’, ‘Polis’ രണ്ട് ഗ്രീക്ക് പദങ്ങളില്‍ നിന്നാണ് ‘മെത്രാപ്പോലീത്ത’ എന്ന പദം ഉണ്ടായിരിക്കുന്നത്. ‘Polis’എന്നാല്‍ പട്ടണം എന്നാണ് ‘Metro’ എന്നാല്‍ വലിയ. ആദിമകാലത്ത് സുവിശേഷം പ്രചരിച്ചിരുന്ന റോമാ സാമ്രാജ്യത്തിലെ പ്രധാനപ്പെട്ട പട്ടണങ്ങളെല്ലാം മെത്രാപ്പോലീത്തന്‍ സിറ്റികളായിരുന്നു. അവിടുത്തെ എപ്പിസ്കോപ്പാമാര്‍ മെത്രാപ്പോലീത്ത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. ആത്മീയ അധികാരത്തോടൊപ്പം ഭൌതിക അധികാരവും അവര്‍ക്കുണ്ടായിരുന്നു. മെത്രാപ്പോലീത്തന്‍മാര്‍ക്ക് ആത്മീയ അധികാരത്തോടു കൂടി സഭയുടെ ഭൌതികമായ കാര്യങ്ങളുടെ മേല്‍നോട്ടവും ചേര്‍ന്നു വരുന്നു.
വലിയ മെത്രാപ്പോലീത്തായായ മലങ്കര മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ സ്വതന്ത്ര ചുമതലയോടെ ഭരിക്കുവാനായി സ്ഥാനാരോഹണം ചെയ്യപ്പെട്ട എപ്പിസ്കോപ്പായാണ് മെത്രാപ്പോലീത്ത. സ്വതന്ത്ര ചുമതലയില്ലാത്ത എപ്പിസ്കോപ്പ (മെത്രാന്‍) ഏതെങ്കിലും മെത്രാപ്പോലീത്തായുടെ അസിസ്റ്റന്റായിരിക്കും.



1934 - ലെ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ ഭരണഘടന 113 - ാം വകുപ്പനുസരിച്ച് നടത്തുന്നതാണ് മെത്രാന്‍ തെരഞ്ഞെടുപ്പ്. മെത്രാനായി ആയി പട്ടം കൊടുക്കണമെങ്കില്‍ ആ വ്യക്തിയെ പള്ളി പ്രതിപുരുഷന്മാര്‍ (4000) അംഗങ്ങളായുള്ള മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന്‍ തെരഞ്ഞെടുക്കുകയും, ആ തെരഞ്ഞെടുപ്പ് എപ്പിസ്ക്കോപ്പല്‍ സിനഡ് (Bishops Council) അംഗീകരിക്കുകയും വേണം. ഡെമോക്രസിയുടെയും എപ്പിസ്ക്കോപ്പസിയുടെയും സമജ്ഞസ സമ്മേളനമാണ് ഈ തെരഞ്ഞെടുപ്പ് സമ്പ്രദായം.

ഈ തെരഞ്ഞെടുപ്പിന് മറ്റൊരു പ്രത്യേകതയുണ്ട്. അസ്സോസിയേഷനില്‍ ഹാജരുള്ള വൈദീകരുടെയും അത്മായരുടെയും പ്രത്യേകം പ്രത്യേകം ഭൂരിപക്ഷം നേടിയെങ്കില്‍ മാത്രമെ ഒരാള്‍ മെത്രാന്‍സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയുള്ളു. തെരഞ്ഞെടുപ്പ് നടപടി ചട്ടങ്ങളനുസരിച്ച് അര്‍ഹരായ സ്ഥാനാര്‍ത്ഥികളെ സിനഡ് പ്രതിനിധികളും സഭാ സ്ഥാനികളും മാനേജിംഗ് കമ്മറ്റിയുടെ പ്രതിനിധികളടങ്ങുന്ന സ്ക്രീനിംഗ് കമ്മറ്റി വിലയിരുത്തിക്കഴിഞ്ഞ് ലിസ്റ് സഭാ മാനേജിംഗ് കമ്മറ്റിക്ക് സമര്‍പ്പിച്ചു. സഭാ മാനേജിംഗ് കമ്മറ്റി പരിഗണിച്ച് അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടിക മലങ്കര അസ്സോസിയേഷന് സമര്‍പ്പിച്ചു. ആ പട്ടികയില്‍ നിന്ന് വോട്ടെടുപ്പിലൂടെ അസ്സോസിയേഷന്‍ തെരഞ്ഞെടുത്തതാണ് 2010 മെയ് 12നു് അഭിഷേകം ചെയ്യപ്പെട്ട 7 വൈദിക ശ്രേഷ്ഠര്‍. 7 പേര്‍ക്കൂടി വാഴിക്കപ്പെട്ടതോടെ ഓര്‍ത്തഡോക്സ് സഭയ്ക്ക് പരിശുദ്ധ ബാവായടക്കം 33 മെത്രാന്‍മാരായി. 7 പേരൊഴിച്ചുള്ളവരെല്ലാം മെത്രാപ്പോലീത്തമാരാണിപ്പോള്‍.

.

മലങ്കര സഭയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ന്യുസ് സൈറ്റ് കാതോലിക്കേറ്റ് ന്യൂസ് ഉദ്ഘാടനം ചെയ്തു





കോട്ടയം, മെയ് 12: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ന്യുസ് സൈറ്റായ കാതോലിക്കേറ്റ് ന്യൂസ്‌ (http://www.orthodoxchurch.in/) കോട്ടയം മാര്‍ എലിയാ കത്തീഡ്രെലില്‍ വച്ച് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ ഉദ്ഘാടനം ചെയ്തു.

മെത്രാന്‍ സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് ശേഷം നടന്ന ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി. പൌലോസ് മാര്‍ മിലിത്തിയോസ്, പരുമല സെമിനാരി മാനേജര്‍ റവ. എം.ഡി. യൂഹാനോന്‍ റമ്പാന്‍, സഭയുടെ മാനവ വിഭവശേഷി വിഭാഗം ഡയറക്ടര്‍ ഫാ. പി.എ. ഫിലിപ്പ്,ദേവലോകം അരമന ചാപ്ലൈന്‍ ഫാ. യൂഹാനോന്‍ ജോണ്‍ നവാഭിഷിക്ത മെത്രാന്മാര്‍ എന്നിവരും പങ്കെടുത്തു.

2009 ഓഗസ്റ്റ്‌ 1 മുതല്‍ പരുമല സെമിനാരിയില്‍ നിന്നും പ്രവര്‍ത്തിച്ചു വന്ന "ഗ്രിഗോറിയന്‍ ന്യൂസ്" ആണ് ഇപ്പോള്‍ മലങ്കര സഭയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ന്യുസ് സൈറ്റായി പരിശുദ്ധ കാതോലിക്ക ബാവ പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ ഗ്രിഗോറിയന്‍ ടി.വി., ഗ്രിഗോറിയന്‍ റേഡിയോ എന്നിവയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക ഇന്റര്‍നെറ്റ്‌ സര്‍വീസായി പരിശുദ്ധ ബാവപ്രഖ്യാപിച്ചു.

.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയില്‍ 7 മെത്രാന്മാര്‍ അഭിഷിക്‌തരായി




കോട്ടയം, മെയ് 12: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ മെത്രാന്‍‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്ത ഏഴുപേരെ മെത്രാന്മാരായി അഭിഷേകം ചെയ്തു. കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ നടന്ന ചടങ്ങില്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായാണ്‌ മെത്രാഭിഷേകത്തിന്‌ മുഖ്യകാര്‍മികത്വം വഹിച്ചത്‌.


മാര്‍ ഏലിയാ കത്തീഡ്രലില്‍ പ്രത്യേകം തയാറാക്കിയ മദ്ബഹായിലാണ് മെത്രാഭിഷേക ശുശ്രൂഷ നടന്നത് . യൂഹാനോന്‍ മാര്‍ ദിമെത്രയോസ്‌ (മുന്‍പ്‌ ഫാ ജോണ്‍ മാത്യൂസ്‌ - യൂഹാനോന്‍ റമ്പാന്‍), യൂഹാനോന്‍ മാര്‍ തേവോദോറോസ്‌ (നഥനയേല്‍ റമ്പാന്‍), യാക്കോബ്‌ മാര്‍ ഏലിയാസ്‌ (ഫാ.വി എം ജയിംസ്‌ - യാക്കോബ്‌ റമ്പാന്‍), ജോഷ്വാ മാര്‍ നിക്കോദീമോസ്‌ (യൂഹാനോന്‍ റമ്പാന്‍), സഖറിയാസ്‌ മാര്‍ അപ്രേം (ഫാ. സാബു കുര്യാക്കോസ്‌ - സഖറിയാ റമ്പാന്‍), ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌ (ഫാ. ജോര്‍ജ്‌ പുലിക്കോട്ടില്‍ - ഗീവര്‍ഗീസ്‌ റമ്പാന്‍), എബ്രഹാം മാര്‍ സെറാഫിം (ഫാ. വി.എം എബ്രഹാം - എബ്രഹാം റമ്പാന്‍) എന്നിവരാണ്‌ അഭിഷിക്‌തരായത്‌.

രാവിലെ ആറിന് പ്രഭാത പ്രാര്‍ഥനയോടെ മെത്രാഭിഷേക ശുശ്രൂഷ ആരംഭിച്ചു. പ്രഭാത നമസ്‌കാരം നടക്കുമ്പോള്‍ കാതോലിക്കാ ബാവയ്‌ക്കൊപ്പമാണ്‌ മെത്രാന്‍‍സ്ഥാനാര്‍‍ത്ഥികളായ റമ്പാന്‍മാര്‍ മദ്‌ബഹയിലേക്ക്‌ പ്രവേശിച്ചത്‌. സഭയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ശുശ്രൂഷയാണിത്. 7 മണിക്കൂര്‍ നീണ്ടു നിന്നു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ, ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് എന്നിവരടക്കം സഭയിലെ 26 മെത്രാപ്പോലീത്താമാരും ശുശ്രൂഷയ്ക്ക് കാര്‍മ്മീകത്വം വഹിച്ചു. ഉച്ചക്ക് ഒന്നര മണിയോടെ സമാപിച്ചു.


കുര്‍ബാനമധ്യേയാണു സ്‌ഥാനാഭിഷേക ശുശ്രൂഷകള്‍ നടന്നത്‌. വിശുദ്ധ കുര്‍ബാനയുടെ ആരംഭത്തില്‍ നിയുക്‌ത മെത്രാന്മാരായ റമ്പാന്‍മാരെ ആഘോഷപൂര്‍വം ത്രോണോസിനു മുമ്പിലേക്ക്‌ ആനയിച്ചു. കിഴക്കോട്ട്‌ അഭിമുഖമായി ഏഴുപേരും മുട്ടില്‍ നിന്നു. തുടര്‍ന്ന്‌ ഒന്നാം ശുശ്രൂഷ ആരംഭിച്ചു. ഒന്നാം ശുശ്രൂഷയില്‍ ഓര്‍ത്തഡോക്‌സ്‌ സെമിനാരി വൈസ്‌ പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജേക്കബ്‌ കുര്യന്‍ ഇടയ ശ്രേഷ്‌ഠന്മാരുടെ ദൗത്യത്തെപ്പറ്റിയും ശുശ്രൂഷകളെപ്പറ്റിയും പ്രസംഗിച്ചു. രണ്ടാംഘട്ട ശുശ്രൂഷയില്‍ സ്‌ഥാനാര്‍ഥികള്‍ ഏഴുപേരും സത്യവിശ്വാസം ഏറ്റുപറയുകയും വേദവിപരീതങ്ങള്‍ നിരാകരിയ്ക്കുകയും സഭയോടും സിംഹാസനത്തോടും വിധേയത്വം പ്രഖ്യാപിക്കുന്ന വിശ്വാസപ്രഖ്യാപനം (ശല്‍മൂസാ) വായിച്ച്‌ ഒപ്പിട്ട്‌ പൗരസ്ത്യ കാതോലിക്കയ്‌ക്ക്‌ സമര്‍പ്പിക്കുകയും ചെയ്‌തു. തുടര്‍ന്നാണ്‌ മെത്രാഭിഷേക ശുശ്രൂഷയുടെ ഏറ്റവും പ്രധാന ഭാഗമായ പരിശുദ്ധാത്മാ കരഘോഷം നടന്നത്‌.


പരിശുദ്ധാത്മനിറവിനായുള്ള ഈ ശുശ്രൂഷക്കുശേഷം പന്ത്രണ്ടേകാലോടെപരിശുദ്ധ കാതോലിക്കാ ബാവാ പരസ്യപ്രാര്‍ഥന നടത്തി മെത്രാന്‍സ്‌ഥാനാര്‍ഥികളുടെ തലയില്‍ സ്ലീബ കൂട്ടി കൈവച്ചു് പുതിയ പേരു് നല്‍കി പട്ടാഭിഷേക പ്രഖ്യാപനം നടത്തി. നവാഭിഷിക്‌തരില്‍ സീനിയറായ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസിന്റെ പേരാണ്‌ ആദ്യം പ്രഖ്യാപിച്ചത്‌. തുടര്‍ന്നു് യൂഹാനോന്‍ മാര്‍ തേവോദോറോസ്‌, യാക്കോബ്‌ മാര്‍ ഏലിയാസ്‌, ജോഷ്വ മാര്‍ നിക്കോദീമോസ്‌, സഖറിയാസ്‌ മാര്‍ അപ്രേം, ഗീവര്‍ഗീസ്‌ മാര്‍ യൂലിയോസ്‌, ഏബ്രഹാം മാര്‍ സെറാഫിം എന്നീ ക്രമത്തില്‍ പേരുകള്‍ പ്രഖ്യാപിച്ചു.


പട്ടാഭിഷേകപ്രഖ്യാപനത്തിനുശേഷം നിയുക്ത മെത്രാന്‍മാരെ സ്ഥാനവസ്‌ത്രങ്ങള്‍ (അംശവസ്‌ത്രങ്ങള്‍) ധരിപ്പിച്ച്‌ സിംഹാസനത്തിലിരുത്തി വൈദികര്‍ മൂന്നുതവണ ഉയര്‍ത്തി യോഗ്യന്‍ എന്നര്‍ഥമുള്ള ഓക്‌സിയോസ്‌ ചൊല്ലി. വിശ്വാസികള്‍ അത്‌ ഏറ്റുചൊല്ലി.

തുടര്‍ന്ന്‌ കാതോലിക്കാബാവായും മറ്റു് മെത്രാപ്പോലീത്താമാരും ചേര്‍ന്ന്‌ നവാഭിഷിക്തര്‍ക്ക്‌ അധികാരത്തിന്റെ പ്രതീകമായ അംശവടി നല്‌കി അനുഗ്രഹിച്ചു. സെഹിയോനില്‍നിന്നു കര്‍ത്താവ്‌ അങ്ങേയ്‌ക്ക് ബലമുള്ള ചെങ്കോല്‍ അയച്ചുതരികയും അങ്ങയുടെ ശത്രുക്കളുടെമേല്‍ അധികാരം നടത്തുകയും ചെയ്യട്ടെ എന്ന പ്രാര്‍ഥനയോടെയാണ്‌ പരിശുദ്ധ കാതോലിക്കാ ബാവ നവാഭിഷിക്‌തര്‍ക്ക്‌ അംശവടി കൈമാറിയത്‌.


തുടര്‍ന്ന്‌ സമാധാനത്തിന്റെ മാനീസ ചൊല്ലുന്നതിനിടയില്‍ നവാഭിഷിക്‌തരായ മെത്രാന്‍‍മാര്‍ കാതോലിക്കാ ബാവായുടെ കൈമുത്തി. പിന്നീട്‌ നവാഭിഷിക്‌തര്‍ അംശവടിയുയര്‍ത്തി ജനങ്ങളെ ആശീര്‍വദിച്ചതോടെ സ്‌ഥാനാരോഹണച്ചടങ്ങു്സമാപിച്ചു. കുര്‍ബാനയുടെ ബാക്കി ഭാഗം പുതിയ മെത്രാന്മാരില്‍ മുതിര്‍ന്നയാളായ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്‌ പൂര്‍ത്തിയാക്കിയതോടെഏഴുമണിക്കൂര്‍ നീണ്ട മെത്രാഭിഷേക ശുശ്രൂഷയ്‌ക്കു പരിസമാപ്‌തിയായി.

അഭിഷേകച്ചടങ്ങുകളുടെ സവിശേഷതകള്‍ ഫാ. ടി. ജെ ജോഷ്വ ഓരോഘട്ടത്തിലും വിവരിച്ചു. ഫാ. എം. പി. ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള ശ്രുതി ഗായകസംഘം ശുശ്രൂഷ ഗാനാലാപനത്തിന് നേതൃത്വം നല്‍കി.


ഏഴ്‌ മെത്രാന്മാര്‍ കൂടി വാഴിക്കപ്പെട്ടതോടെ പരിശുദ്ധബാവായും 26 മെത്രാപ്പോലീത്താമാരുമടക്കം ഓര്‍ത്തഡോക്സ് സഭയ്ക്ക് 33 മെത്രാന്‍മാരായി.കൊട്ടാരക്കര, അടൂര്‍, നിലയ്‌ക്കല്‍, കര്‍ണാടകയിലെ ബ്രഹ്‌മവാര്‍ എന്നിവിടങ്ങള്‍ ആസ്‌ഥാനമാക്കി സഭയ്‌ക്കു നാലു പുതിയ ഭദ്രാസനങ്ങള്‍കൂടി രൂപീകരിക്കാന്‍ ആലോചനയുണ്ട്‌.

മാര്‍ ഏലിയാ കത്തീഡ്രലിന് മുന്‍പിലും ഇരുവശങ്ങളിലുമായി തയ്യാറാക്കിയ വിശാലമായ പന്തലിലും ബസേലിയസ് കോളജ് ഗ്രൌണ്ടിലെ പ്രത്യേക പന്തലിലും സൌകര്യ പ്രദമായി ഇരുന്ന് ആളുകള്‍ ശുശ്രൂഷയില്‍ പങ്കെടുത്തു. 25000 വിശ്വാസികള്‍ സംബന്ധിച്ചു. മെത്രാഭിഷേക ശുശ്രൂഷയ്‌ക്കു പതിനായിരക്കണക്കിനു വിശ്വാസികള്‍ സാക്ഷ്യം വഹിച്ചു.

"കാതോലിക്കേറ്റ് ന്യൂസ്‌" (http://www.orthodoxchurch.in/) എന്ന പേരില്‍ ഓര്‍ത്തഡോക്സ് സഭയുടെ ഔദ്യോഗിക വാര്‍ത്താ വെബ്സൈറ്റ് പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്തു. മെത്രാഭിഷേക സ്മരണിക പരിശുദ്ധ കാതോലിക്കാ ബാവായില്‍ നിന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഏറ്റുവാങ്ങി പ്രകാശനം ചെയ്തു.

മാര്‍ ഏലിയാ കത്തീഡ്രലിന്റെ ഉപഹാരം നവാഭിഷിക്തര്‍ക്ക് സമ്മാനിച്ചു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഫാ. ഡോ. ടി. ജെ. ജോഷ്വാ, ഫാ. ഡോ. ജേക്കബ് കുര്യന്‍, ഫാ. മോഹന്‍ ജോസഫ്, ജോസ് കെ. മാണി എം. പി., വി. എന്‍. വാസവന്‍ എം. എല്‍. എ. എന്നിവര്‍ പ്രസംഗിച്ചു. സംബന്ധിച്ച സര്‍വ്വര്‍ക്കും ഉച്ചഭക്ഷണം നല്‍കി. ബസേലിയോസ് കോളജ് ഗ്രൌണ്ടില്‍ തയ്യാറാക്കിയ 100 കൌണ്ടറുകളില്‍ നിന്ന് ഭക്ഷണം വിളമ്പി.

.

മലങ്കര വര്‍ഗീസ്‌ വധം: പ്രക്ഷോഭം നടത്തുമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ

കൊച്ചി, മെയ് 11: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ മാനേജിങ്‌ കമ്മിറ്റി അംഗമായിരുന്ന മലങ്കര വര്‍ഗീസിന്റെ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയെല്ലാം അറസ്‌റ്റ്‌ ചെയ്യുംവരെ ആക്‌ഷന്‍ കൗണ്‍സില്‍ ശക്‌തമായ പ്രക്ഷോഭം നടത്തുമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭാ സെക്രട്ടറി ജോര്‍ജ്‌ ജോസഫുംഅങ്കമാലി ഭദ്രാസന സെക്രട്ടറി മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പയും അറിയിച്ചു. യാക്കോബായ സഭയിലെ ഉന്നതരെ രക്ഷിക്കാന്‍ നീക്കം നടക്കുന്നതായി ഇവര്‍ ആരോപിച്ചു.

കേസിലെ ഒന്നാം പ്രതിയും യാക്കോബായ സഭ അങ്കമാലി ഭദ്രാസന മുന്‍ മാനേജരും ബിഷപ്പിന്റെ മുന്‍ സെക്രട്ടറിയും സീനിയര്‍ വൈദികനുമായ ഫാ. വര്‍ഗീസ്‌ തെക്കേക്കരയെയും മറ്റ്‌ 18 പേരെയും ചേര്‍ത്തു കുറ്റപത്രം സമര്‍പ്പിച്ചതിനെ ആക്‌ഷന്‍കൗണ്‍സില്‍ സ്വാഗതം ചെയ്‌തു. എന്നാല്‍ ഇതുകൊണ്ട്‌ കൊലപാതകത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വമ്പന്മാര്‍ രക്ഷപ്പെടാന്‍ പാടില്ല; ഇവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്ന്‌ അവര്‍ ആവശ്യപ്പെട്ടു.

ക്വട്ടേഷന്‍ സംഘത്തെക്കൊണ്ട് ഹീനമായ കൊലപാതകം ചെയ്യിച്ചവരെ മുഴുവന്‍ പിടികൂടണം. വര്‍ഗീസ് വധക്കേസിലെ ഒന്നാം പ്രതി യാക്കോബായസഭ അങ്കമാലി ഭദ്രാസന മുന്‍ മാനേജരായിരിക്കെ, കൊലപാതകത്തിന് അദ്ദേഹത്തിന് നേതൃത്വം നല്‍കിയത് ഉന്നതരാണെന്ന് വ്യക്തമാണ്. അവരെ രക്ഷപ്പെടുത്താന്‍ രാഷ്ട്രീയമായ ഇടപെടലാണ് നടക്കുന്നത് -ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.

യാക്കോബായ സഭയുടെ ഉന്നതന്മാരുടെ പൂര്‍ണ അറിവോടെയാണ് ഗുണ്ടാത്തലവന് സാമ്പത്തിക സഹായം നല്‍കിയിരിക്കുന്നതെന്ന് സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ടെന്നും ആക്ഷന്‍ കൗണ്‍സില്‍ ചൂണ്ടിക്കാട്ടി.


വര്‍ഗീസ്‌ വധക്കേസ്‌ പ്രതികള്‍ എല്ലാവരും ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ സംസ്‌ഥാനത്തു ദൂരവ്യാപക ദോഷഫലങ്ങള്‍ ഉണ്ടാകുമെന്നും അവര്‍ ആശങ്ക പ്രകടിപ്പിച്ചു. കേസ്‌ അന്വേഷിക്കുന്ന സിബിഐയുടെ നിഷ്‌പക്ഷതയില്‍ സംശയമില്ല. പക്ഷേ, സിബിഐയെ സ്വാധീനിക്കാന്‍ ശ്രമം നടന്നതായി അവര്‍ സംശയം പ്രകടിപ്പിച്ചു. ഫാ. തെക്കേക്കരയെ അറസ്‌റ്റ്‌ ചെയ്യാന്‍ മടിക്കുകയാണെന്നും മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പയും ജോര്‍ജ്‌ ജോസഫും ആരോപിച്ചു.
,

20100511

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനമാനേജര്‍ മലങ്കര വര്‍ഗീസ് വധക്കേസില്‍ ഒന്നാം പ്രതി


സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു


കൊച്ചി: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസന മാനേജര്‍ ഫാ. വര്‍ഗീസ്‌ തെക്കേക്കര (50) യെ ഒന്നാം പ്രതിയാക്കി മേയ്‌ 7 നു് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ തലവന്‍ പ്രാദേശിക കാതോലിക്കാ ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവതന്നെയാണു് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുമെന്നതു് ശ്രദ്ധേയമാണു്. കൊലക്കേസ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്യാറുണ്ടെങ്കിലും വര്‍ഗീസ് തെക്കേക്കരയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കാരണങ്ങള്‍ സി.ബി.ഐ. വിശദീകരിച്ചിട്ടുമില്ല.

നേരത്തെ അറസ്‌റ്റിലായവരടക്കം 19 പേരെയാണ്‌ എറണാകുളം ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേട്ട്‌ എന്‍. ലീലാമണി മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളത്‌. കൊലക്കുറ്റം, ഗൂഢാലോചന, ആയുധനിരോധന നിയമം തുടങ്ങിയ ഒന്‍പതു വകുപ്പുകളാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ബഥേല്‍ സുലോക്കോ പള്ളിയിലെ വികാരിയും ഓടക്കാലി പള്ളി വികാരിയും അങ്കമാലി ഭദ്രാസന മാനേജരും ആയ ഫാ. വര്‍ഗീസിനെതിരെ ചുമത്തിയിട്ടുള്ളത്‌.


രണ്ടാം പ്രതി ആലുവ സ്വദേശി ജോയി വര്‍ഗീസിനെ സിബിഐ ഏപ്രിലില്‍ അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങളും ഇവരെ ഏര്‍പ്പെടുത്തുകയും ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചവരുമാണ് മറ്റുള്ള 17 പ്രതികള്‍.



പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയുടെ ശിലാസ്‌ഥാപന വാര്‍ഷികാചരണം സംബന്ധിച്ച്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കും മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയ്ക്കുമിടയില്‍ നിലനിന്ന സംഘര്‍ഷവും കുടിപ്പകയുമാണ്‌ മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭക്കാരനായ മലങ്കര വര്‍ഗീസിനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്നു സിബിഐ കണ്ടെത്തി. തര്‍ക്കത്തെ തുടര്‍ന്ന്‌ ഇരുവിഭാഗങ്ങള്‍ക്കു കോടതി വെവ്വേറെ ആരാധനാ സമയം അനുവദിച്ചിട്ടുള്ള പള്ളിയാണ്‌ ബഥേല്‍ സുലോക്കോ.


ഒന്നാം പ്രതിയായ വൈദികന്റെ അറിവോടെയും പൂര്‍ണസമ്മതത്തോടെയും സാമ്പത്തിക സഹായത്തോടെയുമാണ്‌ കേസിലെ പത്താംപ്രതിയായ തൃശൂരിലെ ഗുണ്ടാത്തലവന്‍ പേരപ്പാടന്‍ ടോണി (39)ക്ക്‌ മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു.


പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ ശിലാസ്‌ഥാപന വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട്‌ 2002 ഒക്‌ടോബര്‍ രണ്ടിനു സംഘര്‍ഷമുണ്ടായി. അക്രമാസക്തരായിനിന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരില്‍ നിന്നു് രക്ഷപ്പെടാനായി കാരോത്തുപടി ജംക്‌ഷനില്‍ നിന്നു് മലങ്കര വര്‍ഗീസും മറ്റു നാലുപേരും സഞ്ചരിച്ച കാര്‍ തിരിച്ചപ്പോഴുണ്ടായ അപകടത്തില്‍ പരുക്കേറ്റ യാക്കോബായ യൂത്ത്‌ അസോസിയേഷന്‍ പ്രവര്‍ത്തകന്‍ ബിനു പിന്നീടു മരിച്ചിരുന്നു.


തുടര്‍‍ന്നാണു് മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നാണു സിബിഐയുടെ കണ്ടെത്തല്‍. കേസിലെ പ്രതികള്‍ ഇവരാണ്‌: അങ്കമാലി ഭദ്രാസന മാനേജര്‍ ഫാ. വര്‍ഗീസ്‌ തെക്കേക്കര (50) , ആലുവ സബ്‌ ജയില്‍ റോഡ്‌ മൂഴയില്‍ ജോയ്‌ വര്‍ഗീസ്‌ (സിമന്റ്‌ ജോയി-51), പെരുമ്പാവൂര്‍ കുഞ്ഞിട്ടികുടി ഏലിയാസ്‌ കെ. മാത്യു(37), വെങ്ങോല അല്ലപ്ര തടത്തില്‍ ഏബ്രഹാം പൗലോസ്‌ (എല്‍ദോസ്‌-38), അല്ലപ്ര അറക്കടവില്‍ എ.വൈ. തമ്പി (40), അല്ലപ്ര മഠത്തുപടി എം.എം. അബ്‌ദുല്‍ വഹാബ്‌ (37), അല്ലപ്ര പാറപ്പുറം സജിന്‍ (സജിമോന്‍-32), അല്ലപ്ര വാഴപ്പിള്ളി വി.എന്‍. പ്രദീഷ്‌ (34), അല്ലപ്ര നക്ലിക്കാട്‌ എന്‍.ജി.പ്രസാദ്‌ (38), വാടകകൊലയാളികളായ തൃശൂര്‍ കാട്ടിക്കടത്ത്‌ സൗഹാര്‍ദ നഗര്‍ നെല്ലിക്കുന്നു കെ.ജെ. ജയ്‌സണ്‍(31) അയ്യന്തോള്‍ വെള്ളഴത്തുവീട്‌ പുത്തൂര്‍ വി.എന്‍. ജയരാജ്‌ (അളിയന്‍ രാജേഷ്‌-33), പുല്ലഴി പുളിക്കത്തറ പി.ജെ. ശ്രീവല്‍സന്‍ (33), അഞ്ചേരിപള്ളിപറമ്പില്‍ പി.ഡി. റോയ്‌(എളങ്ക റോയ്‌-43), കൂര്‍ക്കഞ്ചേരി കുന്നംകട കെ.അനില്‍ ഡേവിഡ്‌ (35), ചിറ്റിലപ്പിള്ളി കോവില്‍പാറ കെ.ആര്‍. ആനന്ദ്‌ (ശിവാനന്ദന്‍-28), പേരപ്പാടന്‍ പുല്ലഴി പി.പി. ആന്റോ (37), കാലടി ആനാട്ടില്‍ ചൊവ്വര എ.ആര്‍. ശിവന്‍ (38), ആലുവ നസ്രത്ത്‌ റോഡ്‌ ചെമ്പകശേരി സി.വി. ജോസ്‌മോന്‍ (ജോഷി-41) , ആദ്യപ്രതിപട്ടികയിലുണ്ടായിരുന്ന ഞെളിയന്‍പറമ്പില്‍ എല്‍ദോസ്‌, കുപ്പക്കാട്‌ ഏലിയാസ്‌, കരിപ്പാറ, കെ.എ. വര്‍ഗീസ്‌ ഇരിങ്ങോള്‍ , ഇരിങ്ങോള്‍ പാറക്കല്‍ എസ്‌. വില്‍സന്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ പ്രതി സ്‌ഥാനത്തുനിന്ന്‌ മാറ്റിയാണ്‌ കുറ്റപത്രം സമര്‍പ്പിച്ചത്‌.


മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന വര്‍ഗീസ് 2002 ഡിസംബര്‍ 5നാണ് പെരുമ്പാവൂര്‍ എം.സി റോഡില്‍ പ്രതികളുടെ വെട്ടും കുത്തുമേറ്റ് പട്ടാപ്പകല്‍ കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘമായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. 17 പ്രതികളെ ക്രൈംബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് ചില പ്രതികളെ സംരക്ഷിച്ചുവെന്ന് ശക്തമായ ആരോപണം ഉണ്ടായിരുന്നു. അതേ തുടര്‍ന്നാണ് വര്‍ഗീസിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഉയര്‍ന്ന തലങ്ങളിലുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഉദാസീനത കാട്ടുകയാണെന്നും അതിനാല്‍ സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടു് മലങ്കര വര്‍ഗീസിന്‍റെ വിധവ സാറാമ്മ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന്‌ 2007 സെപ്‌റ്റംബര്‍ നാലിനാണ്‌ ഹൈക്കോടതി സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌. സിബിഐ ചെന്നൈ യൂണിറ്റിലെ ഇന്‍സ്‌പെക്‌ടര്‍ എം. സുന്ദരവേലിന്റെ നേതൃത്വത്തില്‍ 2007 നവംബര്‍ അഞ്ചിനാണ്‌ സിബിഐ അന്വേഷണം ഏറ്റെടുത്തത്‌. സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയില്‍ സാറാമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു.


ബഥേല്‍ സുലോക്കോ പള്ളിയിലെ ഫാ. വര്‍ഗീസ്‌ തെക്കേക്കര വികാരിയായി ചാര്‍ജെടുത്തത്‌ 2002 ഒക്‌ടോബറില്‍




പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ ശിലാസ്‌ഥാപന വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടയില്‍ അക്രമാസക്തരായിനിന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരില്‍ നിന്നു് രക്ഷപ്പെടാനായി മലങ്കര വര്‍ഗീസും മറ്റു നാലുപേരും സഞ്ചരിച്ച കാര്‍ തിരിച്ചതിനിടയിലുണ്ടായ അപകടത്തില്‍ യാക്കോബായ യൂത്ത്‌ അസോസിയേഷന്‍‍‍ പ്രവര്‍‍ത്തകനായ ബിനു മരിക്കുമ്പോള്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വികാരിയായിരുന്ന ഫാ. ഔസേഫ്‌ പാത്തിക്കലിനെ 2002 ഒക്‌ടോബറില്‍ തന്നെ സ്‌ഥലം മാറ്റിയാണു് ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ വികാരിയാക്കിയത്‌. ഓടക്കാലി പള്ളി വികാരി സ്‌ഥാനവും അങ്കമാലി ഭദ്രാസന മാനേജര്‍ പദവിയും അന്ന്‌ ഫാ. വര്‍ഗീസ്‌ വഹിച്ചിരുന്നു.

മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഫാദര്‍ വര്‍ഗീസ് തെക്കേക്കര പണം നല്‍കിയെന്ന് വ്യക്തമായെങ്കിലും ഒരു മെത്രാന്റെ അക്കൌണ്ടില്‍ നിന്നാണു് അദ്ദേഹത്തിന് ഇതിനുള്ള പണം നല്‍കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. സംഭവ സമയത്ത് ഈ മെത്രാന്റെ അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നതായി സൂചനയുണ്ട്. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ ശിലാസ്‌ഥാപന വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടയില്‍ അക്രമാസക്തരായി നിന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരില്‍ നിന്നു് രക്ഷപ്പെടാനായി മലങ്കര വര്‍ഗീസും മറ്റു നാലുപേരും കയറിയിരുന്ന കാര്‍ തിരിച്ചതിനിടയിലുണ്ടായ അപകടത്തില്‍ മരിച്ച യാക്കോബായ യൂത്ത്‌ അസോസിയേഷന്‍‍‍ പ്രവര്‍‍ത്തകനായ ബിനുവിന്റെ പേരില്‍ രൂപീകരിച്ച സഹായനിധിയിലേക്കു സ്വരൂപിച്ച പണവും മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായാണു് സിബിഐയുടെ കണ്ടെത്തല്‍.



മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ പത്താം പ്രതി പേരപ്പാടന്‍ ടോണിയുടെ നേതൃത്വത്തിലുള്ള തൃശൂരിലെ കൊലയാളി സംഘത്തെ ഫുട്‌ബോള്‍ ടീമെന്ന പേരിലാണു് പെരുമ്പാവൂരിലെ വാടകവീട്ടില്‍ താമസിപ്പിച്ചതെന്നു് സിബിഐ കണ്ടെത്തി. മറ്റൊരു കൊലക്കേസുമായി ബന്ധപ്പെട്ട്‌ തൃശൂര്‍ പൊലീസിനെ വെട്ടിച്ചുകടന്ന ടോണിയും സംഘവും ഒളിത്താവളം അന്വേഷിച്ച്‌ അലയുന്നതിനിടയിലാണു് പെരുമ്പാവൂരിലെത്തിയത്‌. ആറാം പ്രതി അബ്‌ദുല്‍ വഹാബാണു ടോണിയെ മലങ്കര വര്‍ഗീസിന്റെ എതിരാളികള്‍ക്കു് പരിചയപ്പെടുത്തിയത്‌.



വര്‍ഗീസിനെ വകവരുത്താന്‍ 75,000 രൂപയും കാറുമാണ്‌ അവര്‍ ആവശ്യപ്പെട്ടത്‌. ഇക്കാര്യം രണ്ടാം പ്രതി ജോയ്‌ വര്‍ഗീസാണ്‌ ഒന്നാം പ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ അറിയിച്ച്‌, കൃത്യത്തിനായി 55,000 രൂപ വാങ്ങിയതെന്നു് സിബിഐ കണ്ടെത്തി. കൊല നടത്താനുള്ള പണം നല്‍കാന്‍ ഒന്നാം പ്രതി സമ്മതിച്ച ശേഷമാണു് ജോയ്‌ വര്‍ഗീസും മറ്റു പ്രതികളും ടോണിയുമായി ചേര്‍ന്നു് കൊലപാതകം ആസൂത്രണം ചെയ്‌തത്‌. ഇവരുടെ തീരുമാനങ്ങളും നീക്കങ്ങളും അപ്പപ്പോള്‍ ഫാ. വര്‍ഗീസിനെ അറിയിച്ചിരുന്നതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്‌. സിബിഐ നടത്തിയ നുണപരിശോധനയ്‌ക്കിടയില്‍ ഫാ. വര്‍ഗീസില്‍ നിന്നു തന്നെ കൊല ആസൂത്രണം ചെയ്‌തതിന്റെ സൂചനകള്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു ലഭിച്ചിരുന്നു.



കൊല നടന്ന 2002 ഒക്‌ടോബര്‍ അഞ്ചിനു രാവിലെ മുതല്‍ മലങ്കര വര്‍ഗീസിന്റെ നീക്കങ്ങള്‍ ടോണിയുടെയും സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. അന്ന്‌ ഉച്ചകഴിഞ്ഞ്‌ 1.30നു മലങ്കര വര്‍ഗീസ്‌ എംസി റോഡിലെ വേലായുധന്റെ വര്‍ക്‌ഷോപ്പില്‍ കാറില്‍ വന്നിറങ്ങിയപ്പോഴാണു കൊലയാളി സംഘം വാള്‍, ഇരുമ്പുദണ്ഡ്‌ എന്നിവയുമായി എത്തി ആക്രമിച്ചത്‌. നാടന്‍ബോബുകളും സംഘം കരുതിയിരുന്നു. കൊല നടത്തിയതിനു ശേഷം പണവുമായി കാറില്‍ തമിഴ്‌നാട്ടിലേക്കു കടന്ന ഗുണ്ടാസംഘം നാമക്കലില്‍ കാര്‍ ഉപേക്ഷിച്ചു. ഇതിനുശേഷം ഗൂഡല്ലൂരിലാണ്‌ ഇവര്‍ ഒളിവില്‍ കഴിഞ്ഞത്‌.


ഫാ. വര്‍ഗീസ്‌ തെക്കേക്കരയും ജോയ്‌ വര്‍ഗീസും ഒഴികെയുള്ള പ്രതികള്‍ അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ പലപ്പോഴായി കോടതിയില്‍ കീഴടങ്ങി ജാമ്യം നേടിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഏഴിനാണു ജോയ്‌ വര്‍ഗീസെന്ന സിമന്റ്‌ ജോയിയെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തത്‌. ഫാ. വര്‍ഗീസിനെ അറസ്‌റ്റ്‌ ചെയ്യാതെയാണു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്‌. ജോയ്‌ വര്‍ഗീസ്‌ ഇപ്പോഴും റിമാന്‍ഡിലാണ്‌.


Kerala Christian priest faces murder charge


മലങ്കര വര്‍ഗീസ് വധം: വൈദികന്‍ ഉള്‍പ്പെടെ 19 പ്രതികള്‍

.

20100501

മാര്‍ ഏലിയാ കത്തീഡ്രലും എം. ഡി. സെമിനാരിയും

മെയ് 12നു് മെത്രാഭിഷേക ശുശ്രൂഷ നടക്കുന്ന മാര്‍ ഏലിയാ കത്തീഡ്രല്‍ ചരിത്ര പ്രസിദ്ധമായ കോട്ടയം എം. ഡി. സെമിനാരിവളപ്പിലാണ് നിലകൊള്ളുന്നത്. വൈദിക വിദ്യാഭ്യാസത്തിനും ഇംഗ്ളീഷ് പഠനത്തിനുമായി 200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം വൈദിക സെമിനാരി സ്ഥാപിച്ച പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്ന്യാസിയോസിന്റെ ഒന്നാമന്റെ പാവനസ്മരണ നിലനിര്‍ത്താന്‍ പൊതു വിദ്യാഭ്യാസത്തിന്റെ സന്ദേശവാഹകനായിരുന്ന ജോസഫ് മാര്‍ ദിവന്ന്യാസിയോസ് രണ്ടാമന്‍ 105 വര്‍ഷം മുന്‍പ് സ്ഥാപിച്ചതാണ് എം. ഡി. സെമിനാരി സ്ക്കൂള്‍. എം. ഡി. സെമിനാരി ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍, ബസേലിയോസ് കോളജ്, എം. ഡി. കൊമേര്‍ഷ്യല്‍ കോംപ്ളക്സ് എന്നിവയും ഈ കോമ്പൌണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്.