20101229

ദൈവവിശ്വാസത്തിന്റെ മൂല്യങ്ങള്‍ ചോരാതെ കാത്തുസൂക്ഷിക്കണം: പരിശുദ്ധ ബാവ

കോലഞ്ചേരി, ഡി 28: ദൈവവിശ്വാസത്തിന്റെ മൂല്യങ്ങള്‍ ചോര്‍ന്നു് പോകാതെ പുതുതലമുറ കാത്തുസൂക്ഷിക്കണമെന്നു് മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവ ഉദ്ബോധിപ്പിച്ചു. മാര്‍ ഗ്രിഗോറിയോസ്‌ ഓര്‍ത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ സ്റ്റുഡന്റ്‌ മൂവ്‌മെന്റ്‌ ഓഫ്‌ ഇന്ത്യ 102-ആം അഖില മലങ്കര വാര്‍ഷിക സമ്മേളനം കടയിരിപ്പ്‌ സെന്റ്‌ പീറ്റേഴ്‌സ്‌ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവ. ചടങ്ങില്‍ എം ജി ഒ സി എസ്‌ എം പ്രസിഡന്റ്‌ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

സൂന്നഹദോസ്‌ സെക്രട്ടറി മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ്‌ മെത്രാപ്പോലീത്ത, സക്കറിയ മാര്‍ തെയോഫിലോസ്‌ മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി റവ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി, സിന്തൈറ്റ്‌ ഗ്രൂപ്പ്‌ ചെയര്‍മാന്‍ സി.വി. ജേക്കബ്‌, കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ സെക്രട്ടറി ജോയി പി. ജേക്കബ്‌, ഫാ.ജേക്കബ്‌ കുര്യന്‍, ഡോ.സോജന്‍ ഐപ്പ്‌, ഗോള്‍ഡിന്‍ ആന്‍ ബേബി, ജനറല്‍ സെക്രട്ടറി ഫാ.വര്‍ഗീസ്‌ വര്‍ഗീസ്‌, ജോമിത്‌ ടി. മാത്യു, കൃപാമേരി ജേക്കബ്‌, ക്രിസ്‌, സോണിയ സൂസന്‍ ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ. ജേക്കബ്‌ കുര്യന്‍ ക്ലാസെടുത്തു. ഇന്നു രാവിലെ ഏഴിന്‌ ഏബ്രഹാം മാര്‍ സെറാഫിം മെത്രപ്പോലീത്ത വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്നു ക്ലാസുകളും സെമിനാറുകളും നടക്കും.

20101222

സുസ്ഥിര സമാധാനത്തിനുള്ള സമവായം വേണം :ഓര്‍ത്തഡോക്സ് സഭ

കോട്ടയം: സഭയില്‍ സുസ്ഥിര സമാധാനം സാധ്യമാക്കുന്ന വിധത്തിലുള്ള സമവായത്തിനു് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സന്നദ്ധമാണെന്നും കോടതി വിധികളും മധ്യസ്ഥ തീരുമാനങ്ങളും നിരന്തരം ലംഘിക്കുന്നതു് യാക്കോബായ നേതാക്കളാണെന്നും ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടു് കത്തനാര്‍.

1995-ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണു് സഭാ ഭരണഘടന അംഗീകരിച്ചു് സമാധാനത്തിനു് സന്നദ്ധത അറിയിച്ചവര്‍ തന്നെ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് മളീമഠിന്റെ നിരീക്ഷണത്തില്‍ സഭയില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതിനായി പരുമലയില്‍ നടത്തിയ മലങ്കര അസോസിയേഷന്‍ ബഹിഷ്കരിച്ചു്, പുത്തന്‍കുരിശില്‍ ബദല്‍ യോഗം ചേര്‍ന്നു് 2002ല്‍ പുതിയ സഭ സ്ഥാപിച്ചു. ഇപ്പോള്‍ പുതിയൊരു കാര്യം എന്നതുപോലെ കോടതിക്കു് പുറത്തുള്ള സമവായത്തെക്കുറിച്ചു് സംസാരിക്കുന്നതില്‍ അത്ഭുതം തോന്നുന്നു.

ആലുവ തൃക്കുന്നത്തു് സെമിനാരി, കോലഞ്ചേരി പള്ളി, പിറവം പള്ളി എന്നിവിടങ്ങളിലെ തര്‍ക്കം സംബന്ധിച്ചു് മുഖ്യമന്ത്രി, മന്ത്രിമാര്‍, ജില്ലാ ഭരണാധികാരികള്‍, പൊലീസ് മേധാവികള്‍ എന്നിവരുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഉടമ്പടികള്‍ ഏകപക്ഷീയമായി ലംഘിയ്ക്കുകയും നീതി-നിയമ നിഷേധങ്ങള്‍ക്കു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ നേതൃത്വം നല്‍കുകയും ചെയ്തതായി ഡോ. ജോണ്‍സ് ഏബ്രഹാം കത്തനാര്‍‍ കുറ്റപ്പെടുത്തി.സുപ്രീംകോടതി അംഗീകരിച്ച 1934-ലെ സഭാ ഭരണഘടനയുടെയും 1995-ലെ സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ശാശ്വത സമാധാനത്തിനായി എന്ത് ഒത്തുതീര്‍പ്പിനും സഭ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.

മലയാളമനോരമ 2010 ഡിസംബര്‍‍ 22

20101216

സഭാതര്‍ക്കം: ഇടവക പള്ളി അവകാശവാദം വിടണമെന്ന്‌ മലങ്കര സഭ; മധ്യസ്ഥതക്ക് തയാറെന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ

കൊച്ചി, ഡിസം 15: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ഇടവക പള്ളികളിലുള്ള അവകാശവാദം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ഉപേക്ഷിച്ചാല്‍ മാത്രമേ സഭയില്‍ സമാധാനവും സൗഹാര്‍ദ്ദവും പുലരുകയുള്ളൂ എന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍, സഭാതര്‍ക്കം പരിഹരിക്കാന്‍ കോടതിക്ക്‌ പുറത്ത്‌ മധ്യസ്ഥ ചര്‍ച്ചക്ക് തയാറാണെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ അറിയിച്ചു.


സഭാ കേസുകള്‍ ബദല്‍ തര്‍ക്കപരിഹാര മാര്‍ഗങ്ങളിലൂടെ ഒത്തു തീര്‍ക്കാനാകുമോ എന്നു ജസ്‌റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, പി. ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ അഭിപ്രായം തേടിയ സാഹചര്യത്തിലാണ്‌ ഇരുകൂട്ടരും നിലപാടറിയിച്ചത്‌. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ 2002ല്‍ മലങ്കര സഭയില്‍ നിന്നു സ്വയം വിട്ടുപോയതാണെന്നും, മലങ്കര സഭയുടെ ഇടവക പള്ളികള്‍ പിടിച്ചെടുക്കാന്‍ അവര്‍ ശ്രമിച്ചതാണ്‌ പല കേസുകള്‍ക്കും കാരണമെന്നും അതിനാല്‍, മലങ്കര സഭയുടെ ഇടവക പള്ളികളിലുള്ള അവകാശവാദം ഉപേക്ഷിച്ച്‌ അവരുടേതായ ദേവാലയങ്ങളുണ്ടാക്കി ഭരിക്കുന്നതാണ്‌ പരിഹാരമെന്നും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്‌ക്കു വേണ്ടി എപ്പിസ്‌കോപ്പല്‍ സിനഡ്‌ സെക്രട്ടറി മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തില്‍ പറയുന്നു. നൂറുകണക്കിനുളള സിവില്‍ വ്യവഹാരങ്ങള്‍ക്കും മലങ്കര സഭയിലെ കുഴപ്പങ്ങള്‍ക്കും കാരണക്കാര്‍ അവരാണ്‌.

1958-ലെ സുപ്രീം കോടതിയുടെ ഉത്തരവു പ്രകാരം പാത്രിയര്‍ക്കീസിന്റെ കീഴിലുണ്ടായിരുന്ന വിഭാഗവും 1934-ലെ മലങ്കര സഭാ ഭരണഘടന അംഗീകരിച്ചതാണു്. 1974-ല്‍ പാത്രിയര്‍ക്കീസ് ബാവയാണു് വിഭജനത്തിന്റെ വിത്തു് പാകിയതു്. എല്ലാ ഇടവക പള്ളികള്‍‍ക്കും 1934-ലെ മലങ്കര സഭാ ഭരണഘടന ബാധകമാണെന്നു് 1995 ലെ സുപ്രീം കോടതിയുടെ വിധിയില്‍‍ വ്യക്തമാക്കിയിരുന്നു. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ആവശ്യപ്രകാരം 1934-ലെ മലങ്കര സഭാ ഭരണഘടനയുടെ രണ്ടു് അനുഛേദങ്ങള്‍ ‍ഭേദഗതി ചെയ്തു.

മലങ്കര അസോസിയേഷന്‍ വിളിച്ചു കൂട്ടിയാല്‍ വ്യവഹാരങ്ങള്‍ അവസാനിക്കുമെന്നാണു് പാത്രിയര്‍ക്കീസ് വിഭാഗം സൂപ്രീം കോടതിയെ ധരിപ്പിച്ചത്‌. ബസേലിയോസ്‌ മാത്യൂസ്‌ ദ്വിതീയന്‍ ബാവ, മലങ്കര മെത്രാപ്പൊലീത്തയാണോ എന്നു നിശ്‌ചയിക്കാനായി മലങ്കര അസോസിയേഷന്‍ വിളിച്ചു കൂട്ടാന്‍ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന്‌ ഉഭയകക്ഷി സമ്മതപ്രകാരം തീരുമാനിച്ചു.
ബസേലിയോസ്‌ മാത്യൂസ്‌ ദ്വിതീയന്‍ ബാവ മലങ്കര മെത്രാപ്പൊലീത്തയല്ലെന്നു യോഗത്തില്‍ തീരുമാനിച്ചാല്‍ സ്‌ഥാനം ത്യജിച്ച്‌ പുതിയ തിരഞ്ഞെടുപ്പു നടത്താന്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയും സമ്മതിച്ചിരുന്നു. ഈ ധാരണ പ്രകാരമാണ്‌ ജസ്‌റ്റിസ്‌ മളീമഠിനെ നിരീക്ഷകനാക്കിയത്‌.

പരുമലയില്‍ 2002 മാര്‍ച്ച്‌ 20 നു യോഗം നടത്താനായി നിരീക്ഷകന്‍ പ്രതിനിധികളുടെ കരടുപട്ടിക തയാറാക്കി. എതിര്‍വാദങ്ങള്‍ പരിഗണിച്ച ശേഷം ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ അന്തിമപട്ടിക തയാറാക്കി. പക്ഷേ നിര്‍ഭാഗ്യവശാല്‍ പാത്രിയര്‍ക്കീസ് വിഭാഗം 2002 മാര്‍ച്ച്‌ 20 നു് പുത്തന്‍കുരിശില്‍ യോഗം ചേര്‍ന്ന്‌ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭ രൂപീകരിച്ചു, 2002 ലെ ഭരണഘടനയും രജിസ്‌റ്റര്‍ ചെയ്‌തു. പാത്രിയര്‍ക്കീസിന്റെ പിന്തുണയുണ്ടായിരുന്ന ഈ സഭ കാതോലിക്കായെയും ബിഷപ്പുമാരെയും വൈദികരെയും വാഴിച്ച്‌, വിട്ടുപോയതാണു് - ഓര്‍ത്തഡോക്‌സ്‌ സഭയുടെ സത്യവാങ്‌മൂലത്തില്‍ പറയുന്നു.

അതേസമയം, തര്‍ക്ക പരിഹാരത്തിന്‌ മധ്യസ്‌ഥ, അനുരഞ്‌ജന ശ്രമങ്ങള്‍ നടത്താനായി മുന്‍ജഡ്‌ജിമാരും മതമേലധ്യക്ഷന്മാരുമുള്‍പ്പെട്ട 10 പേരുടെ പാനലിനെ നിര്‍ദ്ദേശിച്ചുകൊണ്ടാണ്‌ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയ്‌ക്കു വേണ്ടി അഡ്വ. കെ. ജെ. കുര്യാച്ചന്‍ വിശദീകരണ പത്രിക നല്‍കിയിട്ടുള്ളത്‌. ജസ്‌റ്റിസുമാരായ കെ.എസ്‌. പരിപൂര്‍ണന്‍, കെ ടി തോമസ്‌, പി.കെ. ഷംസുദ്ദീന്‍, പി. കൃഷ്‌ണമൂര്‍ത്തി, ടി. വി. രാമകൃഷ്‌ണന്‍, സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍, മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത, വരാപ്പുഴ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്‌ക്കല്‍, എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ്‌ ചക്യത്ത്‌, സിഎസ്‌ഐ ബിഷപ്‌ തോമസ്‌ സാമുവല്‍ എന്നിവരില്‍ നിന്ന്‌ ഇരുകൂട്ടര്‍ക്കും സ്വീകാര്യരായ മധ്യസ്‌ഥരെ കോടതിക്കു തിരഞ്ഞെടുക്കാമെന്നു പത്രികയില്‍ പറയുന്നു.

ഇതിനിടെ, സഭാകേസുമായി ബന്ധപ്പെട്ടു ജഡ്‌ജിമാര്‍ക്ക്‌ ഊമക്കത്തയച്ചതിനെക്കുറിച്ച്‌ അന്വേഷിച്ച്‌ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നു കോടതി വാക്കാല്‍ മുന്നറിയിപ്പു നല്‍കി. ജഡ്‌ജിമാര്‍ക്കു കത്തയയ്‌ക്കുന്ന പ്രവണത അലോസരമുണ്ടാക്കുന്നതാണെന്നു് കോടതി പറഞ്ഞു.
ഓണക്കൂര്‍ സെഹിയോന്‍ പള്ളിയുമായി ബന്ധപ്പെട്ട തര്‍ക്കമാണു് കോടതി പരിഗണിക്കുന്നത്‌.

ഓര്‍ത്തഡോക്‌സ്‌ സഭാ വികാരി ഫാ. മാത്യൂസ്‌ കാഞ്ഞിരപ്പാറയില്‍ ചികില്‍സയ്‌ക്കായി പോകുന്നതിനാല്‍ ശുശ്രൂഷകള്‍ നിര്‍വഹിക്കാന്‍ പകരക്കാരനായി ഫാ. ബോബി വര്‍ഗീസിനു മൂന്നു മാസത്തേക്ക്‌ അനുമതി നല്‍കി കോടതി ഉത്തരവിട്ടു. കോലഞ്ചേരി മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികില്‍സയ്‌ക്കു പോകുന്നതിനാല്‍ പകരക്കാരനെ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ ഫാ. മാത്യൂസ്‌ കാഞ്ഞിരപ്പാറയില്‍ സമര്‍പ്പിച്ച ഇടക്കാല ഹര്‍ജിയിലാണു നടപടി. കേസ്‌ 21 നു വീണ്ടും പരിഗണിക്കും.

20101211

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവായുടെ ക്രിസ്തുമസ് സന്ദേശം

.

നമ്പര്‍ 71/2010

സ്വയസ്ഥിതനും ആദ്യന്തമില്ലാത്തവനും സാരാംശ സമ്പൂര്‍ണ്ണനും ആയ
ത്രിയേക ദൈവത്തിന്റെ തിരുനാമത്തില്‍ (തനിക്കു സ്‌തുതി)
വിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ സിംഹാസനത്തിന്മേല്‍
ആരൂഢനായിരിക്കുന്ന
പൗരസ്‌ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായും ആയ
മോറാന്‍ മാര്‍ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍

നമ്മുടെ എല്ലാ പള്ളികളിലേയും വികാരിമാരും, സഹവികാരിമാരും, ദേശത്തുപട്ടക്കാരും, പള്ളി കൈക്കാരന്മാരും, ശേഷം ജനങ്ങളും കൂടികണ്ടെന്നാല്‍ നിങ്ങള്‍ക്ക്‌ വാഴ്‌വ്‌!

കര്‍ത്താവില്‍ പ്രിയരേ,

നമ്മുടെ കര്‍ത്താവിന്റെ രക്ഷാകരമായ ജനനപ്പെരുന്നാളിലേക്കും, നന്മനിറഞ്ഞ സ്വപ്‌നങ്ങ ളുമായി ഒരു പുതുവര്‍ഷത്തിലേക്കും നാം അടുത്തുവരികയാണല്ലോ. മശിഹാതമ്പുരാന്റെ തിരുജനനം ശാന്തിയുടേയും സമാധാനത്തിന്റെയും പെരുന്നാളായി നാം ആചരിക്കുന്നു. സ്വര്‍ഗ്ഗം ഭൂമിയോട്‌ നിരപ്പാവുകയും, സര്‍വ്വ സൃഷ്‌ടിയേയും രക്ഷയുടെ അനുഭവത്തിലേക്ക്‌ കൊണ്ടുവരികയും ചെയ്‌ത മഹത്വകരമായ പെരുന്നാളാണ്‌ യെല്‍ദോ പെരുന്നാള്‍. അസമാധാനത്തിന്റെയും അസംതൃപ്‌തിയുടെയും ആസക്തികളുടെയും ചൂഷണങ്ങ ളുടെയും ലോകത്ത്‌ ക്രിസ്‌തുമസ്‌ നല്‍കുന്ന സന്ദേശം നമുക്ക്‌ പ്രത്യാശ പകരുന്നു. സര്‍വ്വചരാ ചരങ്ങള്‍ക്കും ക്രിസ്‌തുവിന്റെ ഹൃദയത്തില്‍ ഇടമുണ്ടെന്ന്‌ വെളിപ്പെടുത്തിയ ഈ പെരുന്നാള്‍ നമ്മെ കൂടുതല്‍ ആത്മീയരാക്കട്ടെ. കര്‍ത്താവിന്റെ തിരുജനനത്തിനായി പ്രത്യാശയോടെ കാത്തിരിക്കുന്നവര്‍ക്കെ ന്നപോലെ ഈ പെരുന്നാള്‍ ആചരണം നമുക്കും ദൈവീക സന്തോഷവും ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക്‌വാഗ്‌ദാനം ചെയ്‌തിട്ടുള്ള സമാധാനവും കൈവരുത്തുവാന്‍ മുഖാന്തിരമായിത്തീരട്ടെ എന്ന്‌ നാം പ്രാര്‍ത്ഥിക്കുന്നു. കാലഘട്ടത്തിന്റെ വെല്ലുവിളികളെ ദൈവാത്മ നിറവോടെ നേരിടുവാനായി ക്രിസ്‌തുവിന്‌ നമ്മുടെഹൃദയങ്ങ ളില്‍ പുല്‍ക്കൂട്‌ ഒരുക്കുവാന്‍ നമുക്ക്‌ നമ്മെത്തന്നെ ദൈവസന്നിധിയില്‍ വിശുദ്ധിയോടെ പരിപൂര്‍ണ്ണ മായി സമര്‍പ്പിക്കാം.


സമൂഹത്തില്‍ മദ്യത്തിന്റെയും മറ്റ്‌ ലഹരി വസ്‌തുക്കളുടെയും സ്വാധീനം ഏറിവരികയും അക്രമവാസന പെരുകുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. നമ്മുടെ ദൈവവും രക്ഷകനുമായ മശിഹാതമ്പുരാനിലുള്ള നിത്യജീവന്‌ ഓഹരിക്കാരായി വിളിക്കപ്പെട്ടിരിക്കുന്ന സഭാമക്കള്‍ എല്ലാവരും ഇപ്രകാരമുള്ള ദു:സ്വാധീനങ്ങളില്‍ നിന്ന്‌ പൂര്‍ണ്ണമായും അകന്നു നില്‍ക്കുകയും തങ്ങളെത്തന്നെ വിശു
ദ്ധീകരിച്ച്‌ ഈ ജനനപ്പെരുന്നാള്‍ ആചരിക്കുകയും ചെയ്യണമെന്ന്‌ നാം നിങ്ങളോട്‌ സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു. പരിശുദ്ധാത്മ പുതുക്കത്തിന്റെയും ആത്മീയ സന്തോഷത്തിന്റെയും നിറവുള്ള ഒരു ക്രിസ്‌തുമസും,അനുഗ്രഹപ്രദമായ ഒരു പുതുവത്സരവും ദൈവംതമ്പുരാന്‍ നിങ്ങ ള്‍ക്ക്‌ നല്‍കട്ടെ എന്ന്‌ നിറഞ്ഞ ഹൃദയത്തോടെ നാം ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.


ശേഷം പിന്നാലെ, സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും, നിങ്ങ ളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരിക്കുമാറാകട്ടെ. ആയത്‌ ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മയുടേയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്‍മാരായ മാര്‍ ഗ്രീഗോറിയോസിന്റെയും മാര്‍ ദീവന്നാസിയോസിന്റെയും ശേഷം സകല ശുദ്ധിമാന്മാരുടേയും ശുദ്ധിമതികളുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...........................

ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍

2010 ഡിസംബര്‍ മാസം 01 -ആം തീയതി
കോട്ടയം കാതോലിക്കേറ്റ്‌
അരമനയില്‍നിന്നും.

ക്രിസ്തുമസ് വെളിച്ചത്തിന്റെ ഉത്സവം : പരിശുദ്ധ ബാവ

.
ക്രിസ്തുമസ് സന്ദേശം

ദേവലോകം, ഡിസം 11: ലോകത്തിനു മുഴുവന്‍ വെളിച്ചം പകരുവാനാണ് ക്രിസ്തു ലോകത്തിലേക്ക് വന്നത്. ആ നിലയ്ക്ക് ക്രിസ്തുമസ് വെളിച്ചത്തിന്റെ ഉത്സവമാണെന്ന് പൗരസ്ത്യ കാതോലിക്കോസ്-പാത്രിയര്‍‍ക്കീസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ തന്റെ ക്രിസ്തുമസ് സന്ദേശത്തിലൂടെ ഉദ്ബോധിപ്പിച്ചു.

ബി.സി. എട്ടാം നൂറ്റാണ്ടില്‍ യെശയ്യാ പ്രവാചകന്റെ വചനങ്ങള്‍ പ്രകാരം മനുഷ്യന്റെ ഹൃദയത്തിലും മനുഷ്യന്റെ മനസ്സിലും ക്രിസ്തുവാകുന്ന പ്രകാശം ഉദിക്കേണ്ടതുണ്ട്. നമ്മുടെ ഹൃദയത്തിലും ഒരു ക്രിസ്തു ജനിക്കണമെന്നും പരിശുദ്ധ ബാവാ പറഞ്ഞു.

20101210

പള്ളിയും സെമിത്തേരിയും പങ്കിടാന്‍ ഓര്‍ത്തഡോക്‌സ്‌- കത്തോലിക്കാ ധാരണ

കടപ്പാടു് മലയാള മനോരമ 2010 ഡിസംബര്‍ 10

കോട്ടയം: അത്യാവശ്യ സാഹചര്യങ്ങളില്‍ പള്ളിയും സെമിത്തേരിയും പങ്കുവച്ച്‌ ഉപയോഗിക്കാനും മൃതസംസ്‌കാര ശുശ്രൂഷാ കര്‍മത്തിന്‌ വൈദികരെ പങ്കുവയ്‌ക്കാനും റോമന്‍ കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും തമ്മിലുള്ള സഭൈക്യത്തിനായുള്ള രാജ്യാന്തര സമിതിയുടെ സമ്മേളനം തീരുമാനിച്ചു. നിബന്ധനകള്‍ക്കു വിധേയമായാണിത്‌.ഇരുസഭകളിലുംപെട്ടവര്‍ തമ്മിലുള്ള വിവാഹം സംബന്ധിച്ച്‌ സമാഹരിച്ച പൊതുധാരണകള്‍ കത്തോലിക്കാ സഭയുടെ മെത്രാന്‍ സംഘത്തിനും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ സുന്നഹദോസിനും സമര്‍പ്പിക്കും. കൂടുതല്‍ പഠനത്തിനു ശേഷം പൊതു അംഗീകാരത്തിനു നല്‍കാനും സമിതി തീരുമാനിച്ചു.

രോഗികളുടെ തൈലാഭിഷേക കൂദാശ, രോഗീലേപനം എന്നിവ പ്രത്യേക സാഹചര്യങ്ങളിലും ആശുപത്രിയിലെ സാഹചര്യങ്ങളിലും ഇതരസഭയിലെ വൈദികരില്‍ നിന്നു സ്വീകരിക്കുന്നതു സംബന്ധിച്ചും ധാരണയായി. ഇരുസഭകളുടെയും പ്രധാന സമിതികള്‍ ചര്‍ച്ച ചെയ്‌ത്‌ അവസാന തീരുമാനത്തിലെത്തും.സഭൈക്യത്തിനുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ ആര്‍ച്ച്‌ ബിഷപ്‌ ബ്രിയാന്‍ ഫാറല്ലും ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസും സഹ അധ്യക്ഷരായിരുന്നു.

കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച്‌ മാര്‍ ജോസഫ്‌ പൗവത്തില്‍, തോമസ്‌ മാര്‍ കൂറിലോസ്‌, ബിഷപ്‌ സില്‍വസ്‌റ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. ജേക്കബ്‌ തെക്കേപ്പറമ്പില്‍, റവ. ഡോ. ഫിലിപ്പ്‌ നെല്‍പുരയില്‍ എന്നിവരും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയെ പ്രതിനിധീകരിച്ച്‌ റവ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, റവ. ഡോ. ബേബി വര്‍ഗീസ്‌, റവ. ഡോ. ഒ. തോമസ്‌, റവ. ഡോ. റെജി മാത്യു, റവ. ഡോ. ജോസ്‌ ജോണ്‍, റവ. ഡോ. ടി.ഐ. വര്‍ഗീസ്‌, റവ. ഫാ. ഏബ്രഹാം തോമസ്‌ എന്നിവരും പങ്കെടുത്തു.

രാജ്യാന്തര സമിതി അംഗങ്ങള്‍ക്കു് ദേവലോകം അരമനയില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാബാവായും ചങ്ങനാശേരി അതിരൂപതയില്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടവും സ്വീകരണം നല്‍കി.

കുറിഞ്ഞി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയെ തടയാന്‍ വിമത ശ്രമം;നേരീയ സംഘര്‍ഷം


കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്ത പള്ളിയില്‍ എഴുന്നള്ളി വിശുദ്ധ കര്‍‍ബാനയ്ക്ക് നേതൃത്വം നല്‍കിയതിനെച്ചൊല്ലി വിമത അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷവും ഔദ്യോഗിക മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാപക്ഷവും തമ്മിലുണ്ടായ തര്‍‍ക്കം നേരീയ സംഘര്‍ഷത്തിനിടയാക്കി.

പള്ളിയിലെ പെരുന്നാളിനു് തുടക്കം കുറിച്ചുകൊണ്ടു് നവം 8ബുധനാഴ്ച രാവിലെ 7 മണിക്കുള്ള കുര്‍ബാന അര്‍പ്പിക്കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ)സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയെ തടയാന്‍ പള്ളിയിലുണ്ടായിരുന്ന അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷക്കാര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു് കുര്‍‍ബാനയര്‍‍പ്പിച്ചു. കുര്‍‍ബാനയ്ക്കു് ശേഷം മെത്രാപ്പോലീത്ത പള്ളിയകത്തും അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷക്കാര്‍ പള്ളിയുടെ കവാടത്തിലും നിലകൊണ്ടു.

ഇതിനിടെ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷമെത്രാന്‍മാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍ എന്നിവര്‍‍ പള്ളിമുറിയിലെത്തി. ഈ ആഴ്ച ഓര്‍ത്തഡോക്‌സ് സഭയുടെ തവണയാണെന്നും ആ സമയത്ത് അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷത്തെ മെത്രാന്‍മാര്‍‍ വന്നതു് ശരിയല്ലെന്നും മാത്യൂസ് മാര്‍ ഈവാനിയോസ് പോകാതെ പള്ളിയില്‍‍ നിന്നു് പോകില്ലെന്നും യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. തുടര്‍‍ന്നു് അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷമെത്രാന്‍മാരെയും യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയെയും പുത്തന്‍കുരിശ്, മൂവാറ്റുപുഴ സിഐമാര്‍ അനുനയിപ്പിച്ചു് മടക്കിയയച്ചു.

അന്ത്യോക്യാ പക്ഷം അവരുടെ പെരുന്നാള്‍ തവണകളില്‍ മെത്രാപ്പോലീത്തമാരെ പള്ളിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ തവണയിലുള്ള സമയത്ത് പെരുന്നാള്‍ വന്നപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്തയെ പ്രവേശിപ്പിച്ചത്. നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ആരാധനാക്രമങ്ങള്‍ ആകാമെന്നും അതിന് പുത്തന്‍കുരിശ് പോലീസ്‌സംരക്ഷണം നല്‍കണമെന്നും നവംബര്‍‍ ആറിനുകോടതി ഉത്തരവായിരുന്നു.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ തവണയിലുള്ള സമയത്ത് പെരുന്നാള്‍ വന്നതോടെ പള്ളിയില്‍ കോടതി നിയോഗിക്കപ്പെട്ട വൈദികര്‍ക്കുമാത്രമേ ആരാധന അര്‍പ്പിക്കുവാന്‍ അവകാശമുള്ളു എന്ന് പറഞ്ഞാണ് അന്ത്യോക്യാ പക്ഷം ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയെ തടയാന്‍ ശ്രമിച്ചത്. എന്നാല്‍ യാക്കോബായ പക്ഷം അവരുടെ പെരുന്നാള്‍ തവണകളില്‍ മെത്രാപ്പോലീത്തമാരെ പള്ളിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം മെത്രാപ്പോലീത്തയെ പ്രവേശിപ്പിച്ചത്. കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി കണ്ടനാട് കിഴക്കു് ഭദ്രാസനത്തിന്റെ കീഴിലുള്ള ഇടവകയാണു്. ഭദ്രാസനാധിപന്‍ ഡോ തോമസ് മാര്‍‍ അത്താനാസിയോസ് നാട്ടിലില്ലാത്തതുകൊണ്ടാണു് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത ചുമതലയേല്‍ക്കേണ്ടിവന്നതു്.

ആലുവ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ്, പിറവം, മൂവാറ്റുപുഴ സിഐമാരും വന്‍ പോലീസ്‌ സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. വന്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
ഓര്‍ത്തഡോക്‌സ് വിഭാഗം വി. അഞ്ചിന്‍മേല്‍ കുര്‍ബാന നടത്തുന്നതുസംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതിനാല്‍ ബുധനാഴ്ച പോലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നതിനിടയിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം മെത്രാപ്പോലീത്ത പള്ളിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

10 മണിയോടെ മൂവാറ്റുപുഴ ആര്‍ഡിഒ മുഹമ്മദ് ബഷീര്‍ എത്തി ഇരുവിഭാഗത്തെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തി.കോടതി തല്‍സ്ഥിതി തുടരാന്‍ മാത്രം പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കോടതി വിധിയനുസരിച്ച് മുന്നോട്ടുപോകുവാന്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവിഭാഗവും തീരുമാനിച്ച് 11.30 ഓടെ പിരിഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുമായി നാലുപേര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഓര്‍ത്തഡോക്‌സ് പക്ഷത്തെ പരിയാരം പൊട്ടക്കല്‍ പി.എ. റെജി (38), തിരുവാണിയൂര്‍ കാരിവേലില്‍ കെ.പി. യോഹന്നാന്‍ (55) കോലഞ്ചേരി മെഡിക്കല്‍ കോളേജിലും അന്ത്യോക്യാ പക്ഷത്തെ തേനുംകുറ്റിയില്‍ ടി.കെ. ബിജു (35), ഇടപ്പുംപുറത്ത് ജോഷി ജോസഫ് (39) എന്നിവര്‍ വടവുകോട് ഗവ.ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

എം റ്റി വി ചിത്രങ്ങള്‍ ഇവിടെ

ഇവിടെയും

അന്ത്യോക്യാ പക്ഷ ചിത്രങ്ങള്‍‍

എതിര്‍‍ വാര്‍‍ത്ത

20101206

അക്രമത്തിനും ക്വട്ടേഷന്‍ സംഘ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സമൂഹ മനസാക്ഷി ഉണരണം- പരിശുദ്ധ ബാവാ

പെരുമ്പാവൂര്‍, 2010 ഡിസംബര്‍‍ 5: അക്രമത്തിനും ക്വട്ടേഷന്‍ സംഘ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സമൂഹ മനസാക്ഷി ഉണര്‍ത്താന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നു് പൗരസ്ത്യ കാതോലിക്കോസ് പാത്രിയര്‍‍ക്കീസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ പറഞ്ഞു. അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂര്‍ മാര്‍ സുലോക്കോ പള്ളിയില്‍ ടി. എം. വര്‍ഗീസ് അനുസ്മരണവും ലഹരി വിരുദ്ധ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍. ടി. എം. വര്‍ഗ്ഗീസ് വധത്തിനു പിന്നില്‍ പ്രവര്‍ത്തച്ചവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ബാവാ പറഞ്ഞു.

മദ്യവിരുദ്ധ യജ്ഞം - യുവജന സംഘടനകളുടെ നീക്കം അഭിനന്ദനീയം


ഓര്‍ത്തഡോക്സ് സഭ ‘യു-ടേണ്‍’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന മദ്യവിരുദ്ധ യജ്ഞം സമൂഹത്തില്‍ നല്ല പ്രതികരണം സൃഷ്ടിച്ചിരിക്കുകയാണു്. രാഷ്ട്രീയ കക്ഷികളുടെ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഈ തരം സാമൂഹ്യ വിപത്തുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് അഭിനന്ദനാര്‍ഹവും അനുകരണീയവുമാണെന്നും ബാവാ പറഞ്ഞു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസിന്റെ അദ്ധ്യക്ഷതയില്‍ ഫാ. ചെനയപ്പള്ളി ഐസക്ക് കോറെപ്പിസ്ക്കോപ്പാ, മുന്‍ സഭാ സെക്രട്ടറി എം. റ്റി. പോള്‍, സിസ്റര്‍ ഡീന, വികാരി ഫാ. ഫിലന്‍ പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ഔഗേന്‍ ബാവാ സ്മാരക പ്രഭാഷണം

ദേവലോകം : പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവായുടെ 35-ാമത് ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 7 ചൊവ്വ വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരത്തെത്തുടര്‍ന്ന് ദേവലോകം അരമന ചാപ്പലില്‍ ഫാ. മത്തായി ഇടയനാല്‍ കോറെപ്പിസ്ക്കോപ്പാ ഔഗേന്‍ സ്മാരക പ്രഭാഷണം നടത്തും.

തുടര്‍ന്ന് റാസയും ആശീര്‍വാദവും നടക്കും. 8 ബുധന്‍ രാവിലെ 6.15 ന് പ്രഭാത നമസ്ക്കാരം 7 മണിക്ക് പൗരസ്ത്യ കാതോലിക്കോസ് പാത്രിയര്‍‍ക്കീസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന നടക്കും. തുടര്‍ന്ന് റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് ദേവലോകം അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍ അറിയിച്ചു.

20101204

കോലഞ്ചേരി പള്ളി തുറന്നു

തര്‍ക്കത്തെത്തുടര്‍ന്ന് പൂട്ടിക്കിടന്ന കണ്ടനാടു് (പടിഞ്ഞാറു്) മെത്രാപ്പാലിത്തന്‍ ഭദ്രാസനത്തിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി 2010 ഡിസംബര്‍‍ 3 വെള്ളിയാഴ്ച തുറന്ന് വിശ്വാസികള്‍ ആരാധന നടത്തി. പള്ളി തുറന്ന് ആരാധന നടത്തുന്നതിനായി മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ) സുറിയാനി സഭയുടെ വികാരി ഫാ. ജേക്കബ് കുര്യന് ജില്ലാക്കോടതി താക്കോല്‍ കൈമാറിയതോടെയാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ പള്ളി തുറന്നത്.

ആദ്യ ആരാധനയ്ക്കുശേഷം മണിക്കൂറുകള്‍ നീണ്ട ശുചീകരണം വിശ്വാസികള്‍ക്ക് ആവേശമായി. 1934ലെ സഭാ ഭരണഘടന പള്ളിയില്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന വിഘടിത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിന്റെ ആവശ്യം തള്ളി.

സഭാ തര്‍ക്കത്തെ തുടര്‍ന്ന് 1998 ഏപ്രില്‍ 18-നാണ് കോലഞ്ചേരി പള്ളി ആദ്യം അടച്ചുപൂട്ടിയത്. വര്‍ഷങ്ങളോളം അടഞ്ഞുകിടന്ന പള്ളിക്കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയിരുന്നു. ഇതോടെ വിശ്വാസികളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് 2005ല്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ പള്ളി തുറന്നെങ്കിലും അധികംവൈകാതെ അടച്ചു. ഒരുവര്‍ഷത്തിനുശേഷം ഇരുവിഭാഗത്തിലെയും വിശ്വാസികള്‍ സംയുക്തമായി നടത്തിയ നീക്കങ്ങളുടെ അടിസ്ഥാനത്തില്‍ 2006ല്‍ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് വീണ്ടും പള്ളി തുറന്നു. പിന്നീട് പള്ളിയുടെ താക്കോല്‍ അന്നത്തെ വികാരി ഫാ. എബ്രഹാം പൂവത്തുംവീട്ടില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ.യ്ക്ക് കൈമാറിയതോടെ പള്ളിയുടെ നിയന്ത്രണം സര്‍ക്കാരിനായി. ഇതിനെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ) സുറിയാനി സഭ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ 2007 ആഗസ്തില്‍ വീണ്ടും പള്ളി പൂട്ടി താക്കോല്‍ ഹൈക്കോടതി ജില്ലാക്കോടതിക്ക് കൈമാറി.

മൂന്നുവര്‍ഷം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് പള്ളി വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് തുറന്നുനല്‍കാന്‍ ഉത്തരവായത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.എം.സാബു മാത്യു, സി.ഐ.മാരായ പി.പി.ഷംസ്, കെ.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ട്.

20101203

സഭാ തര്‍ക്ക പരിഹാരം: പ്രത്യേക ബോര്‍ഡിനുള്ള സാധ്യത തേടി

കൊച്ചി: സഭാ തര്‍ക്കം പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ മാതൃകയില്‍ പ്രത്യേക ബോര്‍ഡ്‌ രൂപീകരിക്കുന്നതിനുള്ള സാധ്യത ഹൈക്കോടതി ആരാഞ്ഞു. ദേവസ്വം ബോര്‍ഡിനും വഖഫ്‌ ബോര്‍ഡിനും സമാനമായി ബോര്‍ഡ്‌ രൂപീകരിച്ചാല്‍ ഫണ്ടുകള്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലാവുമെന്നും തര്‍ക്കങ്ങള്‍ ഒഴിവാക്കാനാവുമെന്നും ജസ്‌റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, പി. ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.

നിസാരമായ തര്‍ക്കങ്ങളാണ്‌ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ ബന്ധപ്പെട്ട കക്ഷികള്‍ തയാറായാല്‍ മധ്യസ്‌ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നും ഇതിനായി മധ്യസ്‌ഥ സ്‌ഥാപനങ്ങളെ നിയോഗിക്കാനാവുമെന്നും കോടതി പറഞ്ഞു. മധ്യസ്‌ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാനാവുമെന്നു കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കുറിഞ്ഞി പള്ളിക്കേസാണ്‌ ഡിവിഷന്‍ ബെഞ്ച്‌ ഇന്നലെ പരിഗണിച്ചത്‌.
2010 ഡിസംബര്‍‍ 3 മംഗളം
.

20101127

ബാബു കുഴിമറ്റത്തിനു്‌ ജെ.കെ.വി. പുരസ്‌കാരം

ചങ്ങനാശേരി, നവം 25: ജെ.കെ.വി. ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ജെ.കെ.വി. പുരസ്‌കാരത്തിന്‌ കഥാകൃത്ത്‌ ബാബു കുഴിമറ്റം അര്‍ഹനായി. 'ചാവേറുകളുടെ പാട്ട്‌' എന്ന നോവലിനെ മുന്‍നിര്‍ത്തി സമഗ്രസംഭാവനയ്‌ക്കാണ്‌ അവാര്‍ഡ്‌. എം. അച്യുതന്‍, കാക്കനാടന്‍, വി.ബി.സി. നായര്‍ എന്നിവര്‍ അടങ്ങുന്ന അവാര്‍ഡ്‌ നിര്‍ണയ കമ്മിറ്റിയാണ്‌ ബാബു കുഴിമറ്റത്തിന്റെ പുസ്‌തകം തെരഞ്ഞെടുത്തത്‌. അടുത്ത മാസം ചങ്ങനാശേരിയില്‍ നടക്കുന്ന ചടങ്ങില്‍ പതിനയ്യായിരം രൂപയും(15000 രൂപ) പ്രശസ്‌തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം നല്‍കും. രണ്ടു വര്‍ഷത്തിലൊരിക്കലാണു ഈ പുരസ്കാരം നല്‍കുന്നത്.

പുരസ്‌കാരം ലഭിച്ച മറ്റു പുസ്‌തകങ്ങളും എഴുത്തുകാരും: ധാരാവി (കഥ) ജോസ്‌ പനച്ചിപ്പുറം, അന്ത്യപ്രലോഭനം(കവിത) വിജയലക്ഷ്‌മി, ഫാഷിസവും സംഘപരിവാറും ( സാമൂഹിക വിമര്‍ശനം) എം. കെ. മുനീര്‍.

കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ

പാമ്പാക്കുട, നവം 27: ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ മലങ്കരസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച സുറിയാനി പണ്ഡിതനും അതുല്യ പ്രതിഭയുമായിരുന്നു കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ (1860-1927).

പാമ്പാക്കുട കോനാട്ട് കോര, അന്നം ദമ്പതി കളുടെ നാലാമത്തെ പുത്രനായി 1860 മീനം 17 ന് ജനിച്ച ഇദ്ദേഹത്തിന് 1871 ഒക്‌ടോബര്‍ 29 ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലിത്ത കോറൂയോ സ്ഥാനം നല്കി. കോനാട്ട് ഗീവര്‍ഗീസ് മല്‍പ്പാന്‍ (പിന്നീട് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത), ചാത്തുരുത്തില്‍ ഗീവര്‍ഗീസ് റമ്പാന്‍ (വിശുദ്ധ പരുമല തിരുമേനി) എന്നിവരുടെ കീഴില്‍ വൈദികപഠനവും സുറിയാനി പഠനവും നടത്തി. 1883 നവംബര്‍ 25 ന് പുലിക്കോട്ടില്‍ മോര്‍ ദീവന്നാസിയോസ് മെത്രാപ്പോലിത്തായില്‍ നിന്നു കശീശ്ശസ്ഥാനം സ്വീകരിച്ചു. വൈദിക പാരമ്പര്യമുളള കോനാട്ട് കുടുംബത്തിലെ 21 -ആം വൈദികനായിരുന്നു കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ.

വടക്കന്‍ പറവൂര്‍ ചെട്ടിപ്പീടികയില്‍ യോഹന്നാന്റെ മകള്‍ എലിശുബാ യായിരുന്നു സഹധര്‍മ്മിണി. മക്കള്‍ 6 പെണ്‍മക്കളും ഒരു മകനും. ഈ മകനാണ് പിന്നീട് മലങ്കര മല്‍പാനായ അബ്രഹാം കശീശ്ശ.

1890 ല്‍ തന്റെ മുന്‍ഗാമിയായിരുന്ന കോനാട്ട് യൂഹാനോന്‍ മല്‍പ്പാന്‍ അന്തരിച്ചതിന്റെ 40-ആം ദിവസം മലങ്കര മെത്രാപ്പോലിത്ത പുലിക്കോട്ടില്‍ മാര്‍ ദീവന്നാസി യോസ് മെത്രാപ്പോലിത്ത മലങ്കര മല്‍പ്പാന്‍ സ്ഥാനം നല്കി. പാമ്പാക്കുട ഗുരുകുലത്തിലും കോട്ടയം പഴയസെമിനാരി യിലും വൈദികരെ അഭ്യസിപ്പിച്ചു.

1891 ല്‍ അങ്കമാലി ഭദ്രാസന ത്തിന്റെ വികാരി ജനറാള്‍ ആയി കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത നിയമിച്ചു.

സഭാ പുരോഗതിക്കായി ”മലബാര്‍ ത്രീസ്സാസ് ശുബഹോ സമൂഹം” എന്ന മലങ്കര സഭയിലെ ആദ്യത്തെ അദ്ധ്യത്മിക പ്രസ്ഥാനം സ്ഥാപിച്ചു. സഭാ പ്രസിദ്ധീകരണങ്ങള്‍, പൊതു വിദ്യാഭ്യാസം, മത വിദ്യാഭ്യാസം, സുവിശേഷവേല തുടങ്ങിയ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ഈ സമൂഹം ചെയ്തു.

മലങ്കര സഭയിലെ ആരാധനകളുടെ ഏകീകരണവും നടപടിക്രമങ്ങളും ക്രമീകരിച്ച മഹത് വ്യക്തിയായിരുന്നു കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ. സുറിയാനി പുസ്തകങ്ങളുടെ അച്ചടിയില്‍ നല്കിയ നേതൃത്വം, പാമ്പാക്കുട ഗ്രന്ഥശേഖരം, നടപടി ക്രമത്തിന് അന്തിമരൂപം നല്കിയതില്‍ വഹിച്ച പങ്ക്, വേദപുസ്തക വിവര്‍ത്തനം, വൈദിക വിദ്യാഭ്യാസത്തിന് നല്കിയ സേവനങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ച പ്രവര്‍ത്തനങ്ങളാണ്.

പാമ്പാക്കുട നമസ്‌കാരം എന്ന പേരില്‍ അറിയപ്പെടുന്ന പ്രാര്‍ത്ഥനക്രമം ഉള്‍പ്പെടെ അനേകം സുറിയാനി ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തതു് കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പയായിരുന്നു. സുറിയാനി ഭാഷയിലുളള ഗ്രന്ഥങ്ങളും ആരാധനാപൈതൃകവും സഭാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സുറിയാനി യില്‍ സീമാസ് ഹായേ, മലയാളത്തില്‍ ജീവനിക്ഷേപം എന്നി മാസികകള്‍ പ്രസിദ്ധീകരിച്ചു. വി. കുര്‍ബ്ബാന ക്രമം, വി. ദൈവമാതാവിന്റെ ചരിത്രം, വി. മത്തായി ശ്ലീഹ എഴുതിയ ഏവന്‍ഗേലിയോന്റെ മൂന്നു വാല്യങ്ങള്‍ എന്നിവ സുറിയാനിയില്‍ നിന്ന് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. മലങ്കര ഇടവക പത്രികയിലെ അനേകം ലേഖനങ്ങളും കുറിപ്പുകളും, ആരാധനയുടെ വ്യാഖ്യാനം, മാര്‍ ഗീവര്‍ഗീസ് സഹദായുടെ ചരിത്രം തുടങ്ങി അനേകം കൃതികള്‍ രചിച്ചിട്ടുണ്ട്. വെളിപാട് ഒഴികെയുളള പുതിയ നിയമ പുസ്തകങ്ങള്‍ സുറിയാനിയില്‍ നിന്നും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1892 മാര്‍ച്ച് 31 ന് കോനാട്ട് മാത്തന്‍ മല്‍പ്പാന്‍ വൈദിക ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. മരണം വരെ വൈദിക ട്രസ്റ്റിയായി തുടര്‍‍ന്നു. 1926 ചിങ്ങം (ഓഗസ്റ്റ്) 16 ന് അന്ത്യോക്യായുടെ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക കല്പനപ്രകാരം മാര്‍ അത്താനാസിയോസ്, മാര്‍ ഒസ്താത്തിയോസ്, മാര്‍ യൂലിയോസ് തുടങ്ങിയ മെത്രാച്ചന്‍മാര്‍ പല പട്ടക്കാരുടെയും സഹകരണത്തോടെ കരിങ്ങാച്ചിറ പളളിയില്‍ വെച്ച് കോര്‍എപ്പിസ്‌കോപ്പ സ്ഥാനവും പ. അന്ത്യോക്യാ പാത്രിയര്‍ക്കീസ് ബാവ സമ്മാനമായി അയച്ചുകൊടുത്ത കുരിശും മാലയും നല്കി. അക്കാലത്ത് ഇത് ഒര പൂര്‍വ്വ സംഭവമായിരുന്നു. ചില പ്രത്യേക അവകാശങ്ങളും ചിഹ്നവും മാത്തന്‍ മല്‍പ്പാന് നല്കിയിരുന്നു. മേല്‍പ്പട്ടക്കാരുടേതിന് അനുരൂപമായ ഒരു മുടിയും വൈദികര്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ മേല്‍പ്പട്ടക്കാര്‍ സന്നിഹിതരാണെങ്കില്‍ അനുവര്‍ത്തിക്കാനുളള കര്‍മ്മ ങ്ങളെല്ലാം അതുപോലെ നിര്‍വ്വഹിക്കാനുളള അനുവാദവും നല്‍കിയതിനു് പുറമേ കുക്കിലിയോന്‍ ചെല്ലുമ്പോള്‍ വടി ഉപയോഗിക്കാനും , കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വ്വഹിക്കുവാനുമുള്ള അവകാശങ്ങള്‍ കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്‌കോപ്പയ്ക്കു് ഉണ്ടായിരുന്നു.

1912-ല്‍ സഭയില്‍ കക്ഷിവഴക്കുണ്ടായപ്പോള്‍‍ അബ്ദുളളാപാത്രിയര്‍ക്കീസ് കക്ഷിയ്ക്കു് നേതൃത്വം നല്കിയതു് വൈദിക ട്രസ്റ്റി കോനാട്ട് മാത്തന്‍ മല്‍പ്പാനും അത്മായ ട്രസ്റ്റി രാജശ്രീ സി.ജെ. കുര്യന്‍ അക്കരയും ആയിരുന്നു. കക്ഷിവഴക്കു് സഭയെ പിളര്‍‍ത്തുമെന്നു് കണ്ടപ്പോള്‍ കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്‌കോപ്പ അവസാനകാലത്തു് അതില്‍ ഖേദിയ്ക്കുകയും കക്ഷിവഴക്കു് അവസാനിപ്പിയ്ക്കുവാനുള്ള ശ്രമങ്ങള്‍‍ നടത്തുകയും ചെയ്തു.

1927 നവംബര്‍ 8-ന് കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്‌കോപ്പ ദിവംഗതനായി, പാമ്പാക്കുട വലിയ പളളിയില്‍ കബറടക്കപ്പെട്ടു.

മാത്തന്‍ മല്‍പ്പാന്റെ ശിഷ്യന്മാരില്‍ അഗ്രഗണ്യനായിരുന്നു പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍‍ ബാവ.

20101125

ഹൈക്കോടതി നിര്‍‍ദേശം ഓര്‍ത്തഡോക്സ് സഭ സ്വാഗതം ചെയ്തു

കോട്ടയം, നവം 24: ഇന്ത്യയിലെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയുടെ 1995-ലെ അന്തിമ വിധിയുടെയും സുപ്രീം കോടതി അംഗീകരിച്ച 1934-ലെ സഭാ ഭരണഘടനയുടെയും അടിസ്ഥാനത്തില്‍ വിമത വിഭാഗവുമായി ഏത് ഒത്തുതീര്‍പ്പിനും സഭ തയ്യാറാണെന്ന്  മലങ്കര ഓർത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയുടെ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പ്രസ്താവിച്ചു. ഐക്യത്തിനും സമാധാനത്തിനും വേണ്ടിയാണ് സഭ നിലകൊണ്ടിട്ടുള്ളതെന്നും സഭാ ഭരണഘടന വിഭാവന ചെയ്യുന്ന അധികാരാവകാശങ്ങള്‍ അംഗീകരിച്ച് മുന്നോട്ട് പോകാനാണ് ഏവരും ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നവം25-ലെ മലയാള മനോരമ റിപ്പോര്‍‍ട്ട് ചുവടെ:-
സഭാതര്‍ക്കം: മധ്യസ്‌ഥ പരിഹാര സാധ്യത തേടണമെന്നു ഹൈക്കോടതി
സ്വന്തം ലേഖകന്‍

കൊച്ചി: പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌, യാക്കോബായ സഭാതര്‍ക്കം മധ്യസ്‌ഥതയിലൂടെ പരിഹരിക്കുന്നതിന്റെ സാധ്യത തേടണമെന്നു് ഹൈക്കോടതി. ബദല്‍ തര്‍ക്കപരിഹാര മാര്‍ഗങ്ങളിലൂടെ കേസുകള്‍ ഒത്തു തീര്‍ക്കാനാകുമോ എന്ന്‌ ഇരുഭാഗം അഭിഭാഷകരും കക്ഷികളുമായി കൂടിയാലോചിച്ചശേഷം അറിയിക്കണം. യോജിച്ചു പോകാനാവുന്നില്ലെങ്കില്‍, രമ്യതയില്‍ കണക്കുകള്‍ തീര്‍ത്തു പിരിയാനുള്ള സാധ്യതയും ആരായാവുന്നതാണെന്നു കോടതി അഭിപ്രായപ്പെട്ടു.

തര്‍ക്കങ്ങള്‍ രമ്യമായി പരിഹരിക്കണമെന്നു കോടതികള്‍ പല തവണ താല്‍പര്യപ്പെട്ടിട്ടും പ്രശ്‌നം തീരുന്നില്ല. 1890 ല്‍ തുടങ്ങി, 2001ലെ പി.എം.എ. മെത്രാപ്പൊലീത്തന്‍ കേസിലെ സുപ്രീം കോടതി വിധിതീര്‍പ്പുവരെ ഉണ്ടായിട്ടും തര്‍ക്കം നിലനില്‍ക്കുന്നു. സര്‍ക്കാര്‍ ഉത്തരവനുസരിച്ചു പള്ളിക്കേസുകള്‍ പരിഗണിക്കാന്‍ രൂപീകൃതമായ എറണാകുളം ഒന്നാം അഡീഷനല്‍ ജില്ലാ കോടതിയില്‍ എഴുപതോളം കേസുകള്‍ നിലവിലുണ്ട്‌.

ഹൈക്കോടതിയില്‍ 70 അപ്പീലുകളുണ്ട്‌. എറണാകുളം, തൃശൂര്‍, ഇടുക്കി ജില്ലകളിലെ വിവിധ കോടതികളിലായി മറ്റ്‌ എഴുപതോളം കേസുകളുണ്ട്‌. സംസ്‌ഥാനത്തു മറ്റു ജില്ലകളിലെ കോടതികളിലും കേസുകളുണ്ടാകാം. പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നു നിര്‍ദേശിക്കാന്‍ കോടതി മുതിരുന്നില്ലെന്നും, മധ്യസ്‌ഥരുടെ സഹായവും ഉപദേശവും വഴി കക്ഷികള്‍ ഇതിനു മാര്‍ഗം കണ്ടെത്തണമെന്നും കോടതി വ്യക്‌തമാക്കി.തര്‍ക്കങ്ങളുടെ സ്വഭാവം പരിഗണിച്ച്‌ ഇക്കാര്യത്തില്‍ രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ അഭിപ്രായം അറിയിക്കണം. ബദല്‍ പരിഹാരമാര്‍ഗം സാധ്യമാണോ എന്നും, അങ്ങനെയെങ്കില്‍ ഇരു കക്ഷികള്‍ക്കും സ്വീകാര്യരായ മധ്യസ്‌ഥര്‍ ആരൊക്കെയെന്നും പറയണം.

ബദല്‍ മാര്‍ഗം തേടുന്ന കാര്യം കക്ഷികളുടെ തീരുമാനത്തിനു വിടുകയാണെന്നു കോടതി പറഞ്ഞു.ഓണക്കൂര്‍ സെഹിയോന്‍ പള്ളിയുമായി ബന്ധപ്പെട്ട കേസ്‌ പരിഗണിക്കവെയാണു ജസ്‌റ്റിസ്‌ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, ജസ്‌റ്റിസ്‌ പി. ഭവദാസന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്‌. എറണാകുളം ജില്ലാക്കോടതിയില്‍ സമര്‍പ്പിച്ച അന്യായം നിലനില്‍ക്കില്ലെന്നു കണ്ടു തള്ളിയതിനെതിരെ തിരുമാറാടി സ്വദേശി പി.സി. ജോയ്‌ തുടങ്ങിയവര്‍ സമര്‍പ്പിച്ച അപ്പീലാണു കോടതി പരിഗണിച്ചത്‌. ദൗര്‍ഭാഗ്യവശാല്‍ അല്‍മായര്‍ക്കിടയിലും ഓര്‍ത്തഡോക്‌സ്‌, യാക്കോബായ വേര്‍തിരിവുണ്ടായെന്നു ചരിത്രം പരിശോധിച്ചാല്‍ വ്യക്‌തമാകും.

സുപ്രീം കോടതി ഉള്‍പ്പെടെ വിവിധ കോടതികളുടെ വിധികളിലും ഉന്നയിക്കപ്പെട്ട വാദങ്ങളിലും ഇതിന്റെ സൂചനയുണ്ട്‌. ക്രിസ്‌തുവിന്റെയോ കുരിശിന്റെയോ പ്രാധാന്യത്തെച്ചൊല്ലി ക്രിസ്‌ത്യാനികള്‍ക്കിടയില്‍ പുരോഹിതര്‍ക്കോ അല്‍മായര്‍ക്കോ തര്‍ക്കമില്ല.- കോടതി പറഞ്ഞു. ബദല്‍ തര്‍ക്കപരിഹാര മാര്‍ഗങ്ങള്‍ അവലംബിക്കാനാകുമോ എന്നും, ചേര്‍ന്നു പോകാനാവില്ലെങ്കില്‍ പിരിയാനാകുമോ എന്നും അഭിഭാഷകര്‍ കക്ഷികളുമായി ആലോചിക്കണമെന്നു കോടതി നിര്‍ദേശിച്ചു.


യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനു് വേണ്ടി അഭിഭാഷകരായ പി. ചിദംബരേഷ്, എന്‍.സി. സെന്‍, കെ.ജെ. കുര്യാച്ചന്‍ എന്നിവരും മലങ്കര ഓർത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയ്ക്കു വേണ്ടി എസ്. ശ്രീകുമാറും ഹാജരായി.

പാമ്പാക്കുട നമസ്കാരക്രമം സഭയുടെ അമൂല്യ സമ്പത്ത്

കോട്ടയം, നവം 24: മലങ്കര മല്‍പാന്‍ കോനാട്ട് മാത്തന്‍ കോര്‍-എപ്പിസ്കോപ്പാ (1860-1927) സുറിയാനിയില്‍ നിന്ന് തര്‍ജ്ജമ ചെയ്ത പാമ്പാക്കുട നമസ്കാരക്രമം സഭയുടെ അമൂല്യ സമ്പത്താണെന്ന് പഉരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലൊസ് ദ്വിതീയന്‍ ബാവ പ്രസ്താവിച്ചു. കോട്ടയം പഴയ സെമിനാരിയില്‍ പാമ്പാക്കുട നമസ്കാരക്രമത്തിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമ്മേളനത്തില്‍ കണ്ടനാട് വെസ്റ് ഭദ്രാസനാധിപന്‍ അഭി. ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലിത്താ അദ്ധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ. ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട് മുഖ്യപ്രഭാഷണം നടത്തി. വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ.ഡോ.കെ.എം.ജോര്‍ജ്ജ്, ഫാ.ടി.ജെ.ജോഷ്വാ, പഴയ സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു. നവംബര്‍ 30 ചൊവ്വാഴ്ച രണ്ടു മണിക്ക് പാമ്പാക്കുട നമസ്കാരക്രമത്തെക്കുറിച്ചുള്ള സെമിനാര്‍ വൈദിക സെമിനാരി എക്യുമെനിക്കല്‍ ഹാളില്‍ നടത്തും

20101112

ഓര്‍ത്തഡോക്‌സ്‌ സഭ തൊഴിലാളികള്‍ക്ക്‌ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും

പിറവം, നവംബര്‍ 11: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്ടനാട്‌ വെസ്റ്റ്‌ ഭദ്രാസനം അസംഘടിതരായ തൊഴിലാളികള്‍ക്ക്‌ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. `പ്രപാലനം' എന്ന്‌ പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്‌ഘാടനം നവംബര്‍ 13 നു് നാമക്കുഴി ഗവണ്‍മെന്റ്‌ സ്‌കൂളില്‍ ഭദ്രാസന ദിനാഘോഷം, കുടുംബസംഗമം എന്നിവയോടനുബന്ധിച്ച്‌ നടക്കുന്ന ചടങ്ങില്‍ നടക്കും.

പെന്‍ഷന്‍ പദ്ധതി 60 വയസിന്‌ മുകളില്‍ പ്രായമുള്ളവര്‍ക്കാണ്‌ നടപ്പാക്കുന്നത്‌. സ്‌ത്രീകളും പുരുഷന്മാരുമടങ്ങുന്ന അര്‍ഹരായ നാനാജാതി മതസ്ഥര്‍ക്കും പദ്ധതിയില്‍ അംഗത്വം നല്‍കുമെന്ന്‌ ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ പറഞ്ഞു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായാണ്‌ ഭദ്രാസനം വ്യാപിച്ചുകിടക്കുന്നത്‌.

ഭദ്രാസനത്തിനുള്ളിലുള്ളവര്‍ക്കാണ്‌ പദ്ധതി നടപ്പാക്കുന്നത്‌. ഒരുമാസം 250 രൂപയാണ്‌ പെന്‍ഷനായി നല്‍കുന്നത്‌. വിവിധ കേന്ദ്രങ്ങളില്‍ രണ്‌ട്‌ മാസം കൂടുമ്പോള്‍ 500 രൂപ വീതമായിരിക്കും വിതരണം ചെയ്യുന്നത്‌. ഇതിന്‌ അര്‍ഹാരയവര്‍ പഞ്ചായത്തംഗത്തിന്റെയും വൈദികന്റെയും സാക്ഷ്യപത്രം സഹിതമാണ്‌ അപേക്ഷ സമര്‍പ്പിക്കേണ്‌ടത്‌. പിറവം, പെരുവ, പാമ്പാക്കുട, കോലഞ്ചേരി എന്നിവിടങ്ങളില്‍ പെന്‍ഷന്‍ വിതരണ കേന്ദ്രങ്ങളുണ്‌ടാകും.

തുടക്കത്തില്‍ 100 പേര്‍ക്കാണ്‌ നല്‍കാന്‍ ലക്ഷ്യമിട്ടതെങ്കിലും ഇതില്‍ കൂടുതല്‍ അപേക്ഷകള്‍ എത്തിക്കൊണ്‌ടിരിക്കുന്നതിനാല്‍ അര്‍ഹതയുള്ളവര്‍ക്കെല്ലാം നല്‍കുമെന്ന്‌ മെത്രാപ്പോലീത്ത അറിയിച്ചു. അശരണരായ വൃദ്ധര്‍ക്കായി കൂത്താട്ടുകുളത്ത്‌ പ്രതീക്ഷാ ഭവന്‍, നിര്‍ധനരായ രോഗികളെ പരിപാലിക്കുന്നതിനായി കടയിരുപ്പില്‍ പ്രശാന്തി ഭവന്‍, ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കായി സൗത്ത്‌ പിറമാടത്ത്‌ പ്രത്യാശഭവന്‍, കുന്നയ്‌ക്കാലുള്ള സ്വയം തോഴില്‍ സംരഭമായ പ്രതിഭ ഭവന്‍, നിര്‍ധനരായ രോഗികള്‍ക്ക്‌ ചികിത്സസഹായ പദ്ധതിയായ കോലഞ്ചേരിയിലെ പ്രദാനവും വിവിധ സര്‍ക്കാര്‍ ആശുപത്രികളിലെ രോഗികള്‍ക്ക്‌ സൗജന്യമായി ഉച്ചഭക്ഷണമെത്തിക്കുന്ന മീമ്പാറയിലെ പ്രമോദം അന്നദാനം പദ്ധതി, മാനസിക രോഗികളെ പരിപാലിക്കുന്ന കാരിക്കോട്ടിലെ പ്രസന്നം എന്നിവ നിലവില്‍ ഭദ്രാസനത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്‌.

 ഭദ്രാസനദിനാഘോഷം നാമക്കുഴിയില്‍


കണ്‌ടനാട്‌ വെസ്റ്റ്‌ ഭദ്രാസനദിനാഘോഷവും കുടുംബസംഗമവും നവംബര്‍ 13 ശനിയാഴ്ച മുളക്കുളം നാമക്കുഴി ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ചടങ്ങില്‍ കാതോലിക്ക ബാവയ്‌ക്ക്‌ സ്വീകരണവും നല്‍കും.

ഇതോടനുബന്ധിച്ച്‌ നവംബര്‍ 12നു് വൈകുന്നേരം അഞ്ചിന്‌ കൊടിമരഘോഷയാത്ര മുളക്കുളം പള്ളിയില്‍ ജോസഫ്‌ മാര്‍ പക്കോമിയോസിന്റെ കബറിടത്തില്‍ നിന്നാരംഭിക്കും. നാളെ രാവിലെ ഒമ്പതിന്‌ എം.ജെ.ജേക്കബ്‌ എംഎല്‍എ പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന്‌ കായികമത്സരങ്ങള്‍ ജില്ലാ പഞ്ചായത്തംഗം ജൂലി സാബുവും, കലാപരിപാടികള്‍ ബ്ലോക്ക്‌ പഞ്ചായത്തംഗം ഗ്രേസി മാത്യുവും, ജനറല്‍ സ്‌റ്റോഴ്‌സ്‌ പിറവം പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു കെ.ജേക്കബും, വിവിധ ഭക്ഷണശാലകള്‍ പഞ്ചായത്തംഗം അഡ്വ. കെ.എന്‍.ചന്ദ്രശേഖരനും, കൂപ്പണ്‍ വിതരണം പഞ്ചായത്തംഗം മോളി പീറ്ററും ഉദ്‌ഘാടനം ചെയ്യും.

ഇടവകകളുടെ നേതൃത്വത്തില്‍ വിവിധ സ്റ്റാളുകള്‍ സ്ഥാപിക്കുന്നുണ്‌ട്‌. ഇവിടെ നിന്നും ദൈനംദിന ഉപയോഗ വസ്‌തുക്കളും ഭക്ഷണസാധനങ്ങളും ലഭ്യമാകും. ഇതില്‍ നിന്നും ലഭിക്കുന്ന വരുമാനം സഭയുടെ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായാണ്‌ വിനിയോഗിക്കുന്നതെന്ന്‌ സഭ അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ കര്‍മേല്‍ക്കുന്ന്‌ പള്ളിയില്‍ നിന്നും കാതോലിക്ക ബാവയെ സ്വീകരിച്ചുകൊണ്‌ടുള്ള ഘോഷയാത്ര നടക്കും. നാലിന്‌ ഭദ്രാസനദിനാഘോഷ പൊതുസമ്മേളനത്തിന്റെ ഉദ്‌ഘാടനം കാതോലിക്ക ബാവ നിര്‍വഹിക്കും. ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ അധ്യക്ഷത വഹിക്കും. വാര്‍ധക്യകാല പെന്‍ഷന്‍ വിതരണോദ്‌ഘാടനം സിനിമാനടന്‍ സലിംകുമാര്‍ നിര്‍വഹിക്കും.

പത്രസമ്മേളനത്തില്‍ ഡോ.മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, ഫാ.ജേക്കബ്‌ കുര്യന്‍, റവ.കുര്യാക്കോസ്‌ പോത്താറയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.സ്‌കറിയ പി.ചാക്കോ, ഫാ.റോബിന്‍ മര്‍ക്കോസ്‌, ഫാ.ജോസ്‌ തോമസ്‌, ഫാ.സി.എം.കുര്യാക്കോസ്‌, ഫാ.വര്‍ഗീസ്‌ എം.വര്‍ഗീസ്‌, ഫാ.ബാബു വര്‍ഗീസ്‌, സാജു മടക്കാലില്‍, ജോസി ഐസക്‌, പ്രിന്‍സ്‌ ഏലിയാസ്‌ എന്നിവര്‍ പങ്കെടുത്തു.

20101111

സഭാധ്യക്ഷന്മാരുടെ കടമ അധികാരവും ശുശ്രൂഷയും സമന്വയിപ്പിക്കല്‍- പ. ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍ ബാവ

.


പുതുപ്പള്ളി, നവംബര്‍ 6: പരസ്‌പര വിരുദ്ധങ്ങളായ അധികാരവും ശുശ്രൂഷയും സമന്വയിപ്പിക്കുകയാണ് സഭാധ്യക്ഷന്മാരുടെ കടമയെന്ന് പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമ്മാപൗലോസ് ദ്വിതീയന്‍ പാത്രിയര്‍‍ക്കീസ് ബാവ പറഞ്ഞു.

പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയപള്ളി നേതൃത്വത്തില്‍ ബാവക്ക് നല്‍കിയ സ്വീകരണത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സഭ തിരുത്തല്‍ ശക്തിയായി നിലനില്‍ക്കണം. വെല്ലുവിളികളെ അതിജീവിക്കാന്‍ ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ പൗരസ്ത്യ അസ്സിറിയന്‍ സഭാധ്യക്ഷന്‍ ആര്‍‍ച്ച് ബിഷപ് മാര്‍ അപ്രേം ഉദ്ഘാടനം ചെയ്തു. സഭകള്‍ തമ്മിലുള്ള ബന്ധം വളരുന്നത് സഭക്കും സമൂഹത്തിനും നല്ലതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.



പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായില്‍ സഭയ്ക്കു് വളരെ പ്രതീക്ഷകളുണ്ടെന്നു് കണ്ടനാടു് (കിഴക്കു്) ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത പ്രസ്താവിച്ചു. ദിശാബോധത്തോടെയുള്ള നേതൃത്വമാണു് സഭ പുതിയ കാതോലിക്കാ ബാവയില്‍ നിന്നു് പ്രതീക്ഷിക്കുന്നതു്. വിപണിയുടെ ആധിപത്യത്തില്‍ നിന്നു് ജനത്തെ വിമോചിപ്പിച്ചു് ദൈവരാജ്യത്തിനനുസൃതമായി ലോകത്തെ പരിവര്‍‍ത്തനപ്പെടുത്തുന്നതിനുള്ള നേതൃത്വം നല്കാന്‍ സഭ ബാദ്ധ്യസ്ഥമാണു് . കാലാകാലങ്ങളിലുണ്ടാകുന്ന ചുറ്റുപാടുകളുടെ അടിസ്ഥാനത്തില്‍ വിശ്വാസ പ്രതികരണങ്ങള്‍ക്കു് വ്യതിയാനം സംഭവിക്കുന്നുണ്ടു്. കഷായത്തിന്റെ കുറിപ്പടിപോലെയുള്ള ഒന്നല്ല വിശ്വാസം.
ചുറ്റുപാടുകളോടു് ചേര്‍‍ന്നു് ഗൗരവമായിട്ടുള്ള വിശ്വാസ പ്രതികരണങ്ങള്‍‍ സഭയില്‍നിന്നുണ്ടാകുവാന്‍ പരിശുദ്ധ ബാവ നേതൃത്വം നല്കണം.

പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ ബാവയെ അനുസ്മരിപ്പിയ്ക്കുന്ന വിധം ദീര്‍ഘകാലം സഭാഭരണം നടത്താനും ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ യുഗം തന്നെ സൃഷ്ടിയ്ക്കുവാനും പുതിയ കാതോലിക്കാ ബാവയ്ക്കു് കഴിയട്ടെ എന്നു് മെത്രാപ്പോലീത്ത ആശംസിച്ചു.
ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി ഗോലോകാനന്ദജി, പ്രതിപക്ഷ നേതാവും മുന്‍ മഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി, ഡോ. മാത്യുസ് മാര്‍ സേവേറിയോസ്, ജോസ്.കെ.മാണി എം.പി, ജില്ലാ കലക്ടര്‍ മിനി ആന്റണി, ജോസഫ് എം. പുതുശേരി എം.എല്‍.എ തുടങ്ങിയവരും ആശംസയര്‍‍പ്പിച്ച് സംസാരിച്ചു


സ്നേഹം സാഗരമായി, പരിശുദ്ധ ബാവായ്ക്ക് ഊഷ്മള വരവേല്‍പ്
(മലയാള മനോരമ)
പുതുപ്പള്ളി: വിശ്വാസികള്‍ സ്നേഹംകൊണ്ട് സാഗരം തീര്‍ത്തു. ആത്മീയ ചൈതന്യം നിറഞ്ഞു കവിഞ്ഞ സന്ധ്യയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്ക്പുതുപ്പള്ളി പള്ളിയില്‍ ഹൃദ്യമായ എതിരേല്‍പ്പാണു് ലഭിച്ചതു്. ദേവലോകം കാതോലിക്കാസന അരമനയില്‍നിന്നു് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയിലാണ് പരിശുദ്ധ ബാവായെ പുതുപ്പള്ളിയിലേക്ക് ആനയിച്ചത്. കാതോലിക്കോസ് പതാകയുമായി ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ വിശ്വാസികളുടെ നീണ്ട നിരയായിരുന്നു. അംശവടിയേന്തിയ വൈദികരായിരുന്നു മുന്‍പില്‍.

ഇരുചക്രവാഹനങ്ങളും മറ്റു വാഹനങ്ങളും അകമ്പടിയേകി. മുണ്ടകപ്പാടം മന്ദിരങ്ങളുടെ നേതൃത്വത്തില്‍ മാങ്ങാനത്ത് പരിശുദ്ധ കാതോലിക്കാബാവായെ സ്വീകരിച്ചു. പുതുപ്പള്ളി കവലയിലെ കുരിശിന്‍തൊട്ടിയില്‍ കോട്ടയം ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളുടെയും പൗരാവലിയുടെയും നേതൃത്വത്തില്‍ ബാവായെ സ്വീകരിച്ചു. വിവിധ സംഘടനകള്‍ പുഷ്പമാലയണിയിച്ചാണ് ബാവായെ സ്വീകരിച്ചത്. തുടര്‍ന്ന് ഹംസരഥത്തില്‍ ആയിരക്കണക്കിന് വിശ്വാസികളുടെയുംവാദ്യ മേളങ്ങളുടെയും അകമ്പടിയോടെ ബാവായെ പള്ളിയിലേക്ക് ആനയിച്ചു.

ഹംസരഥത്തില്‍ എഴുന്നള്ളിയ പരിശുദ്ധ ബാവായെ കാണാന്‍ വീഥികള്‍ക്കിരുവശവും ജനങ്ങള്‍ തിങ്ങിനിറഞ്ഞു.നിലവിളക്കുകള്‍ തെളിച്ചാണ് വീഥികള്‍ക്കിരുവശവും ഘോഷയാത്രയെ വരവേറ്റത്. ബാന്‍ഡ് മേളം, സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ഥികള്‍, ചെണ്ടമേളം, ഗായക സംഘങ്ങള്‍ എന്നിവ ഘോഷയാത്രയ്ക്കു മാറ്റുകൂട്ടി. ജംക്ഷനിലെത്തിയ
ബാവായെ ആര്‍പ്പു വിളികളോടെയാണ് വിശ്വാസികള്‍ കുരിശിന്‍ തൊട്ടിയിലേക്ക് ആനയിച്ചത്. സമീപത്തെ ദേവാലയങ്ങള്‍, സാമൂഹിക സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തിലും സ്വീകരിച്ചു. പുതുപ്പള്ളിപള്ളിയുടെ പ്രവേശന കവാടം മുതല്‍ പള്ളിമുറ്റം വരെ വിശ്വാസികള്‍ ഇരുവശവും തിങ്ങിനിറഞ്ഞു നിന്നാണ് വരവേല്‍പ്പ് ഒരുക്കിയത്. ജയ് ജയ് കാതോലിക്കോസ് വിളികളായിരുന്നു എങ്ങും.

ആചാരവെടികള്‍ മുഴക്കിയും ദേവാലയ മണികളുടെ നാദം പൊഴിച്ചുമാണ് പള്ളിയിലേക്ക് ബാവായെ സ്വീകരിച്ചത്. പുതുപ്പള്ളി കവലയിലെ കുരിശിന്‍തൊട്ടിയിലും പള്ളിയിലും പ്രാര്‍ഥനയും നടന്നു. പരിശുദ്ധകാതോലിക്കാ ബാവാ നേരത്തെ നിയുക്ത കാതോലിക്കാസ്ഥാനത്തേക്ക് ഉയര്‍ത്തിയ ദിനം തന്നെയായിരുന്നു പുതുപ്പള്ളി പള്ളിയെ പൗരസ്ത്യ ജോര്‍ജിയന്‍ തീര്‍ഥാടന കേന്ദ്രമായി പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവാ ഉയര്‍ത്തിയതെന്ന പ്രത്യേകതയുമുണ്ടായിരുന്നു.

ഫോട്ടോകള്‍ക്കു് കടപ്പാടു് എം ടി വിയോട്

20101109

ഓര്‍ത്തഡോക്‌സ് സഭയ്ക്കു് ഔദ്യോഗിക രാഷ്ട്രീയകാഴ്ചപ്പാട് രൂപപ്പെടുത്തുന്ന ശൈലിയില്ല: പൗരസ്ത്യ ബാവ

കോട്ടയം, 2010 നവം 9: ഓര്‍ത്തഡോക്‌സ് പൗരസ്ത്യ സഭയ്ക്ക് ഔദ്യോഗിക രാഷ്ട്രീയ കാഴ്ചപ്പാട് പ്രഖ്യാപിയ്ക്കുന്ന ശൈലിയില്ലെന്ന് പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ വ്യക്തമാക്കി. സഭയ്ക്ക് ഹിതകരമായ നിലയില്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഔദ്യോഗികമായ രാഷ്ട്രീയകാഴ്ചപ്പാട് രൂപപ്പെടുത്താറില്ല.

സമൂഹത്തിന് നന്മചെയ്യുന്ന ഏത് രാഷ്ട്രീയതീരുമാനത്തെയും സ്വാഗതം ചെയ്യും. സഭയ്ക്ക് ദോഷകരമാകുന്ന വിധത്തില്‍ പരസ്യമായ രാഷ്ട്രീയ നീക്കങ്ങള്‍ ഉണ്ടായാല്‍ സഭാ വിശ്വാസികള്‍ സ്വയം തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു. ദേവലോകം അരമനയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഭയിലെ ഒരു ഇടവകയുടെ മേലും സഭാതീരുമാനങ്ങള്‍ അടിച്ചേല്‍പിക്കാന്‍ നേതൃത്വത്തിന് അധികാരമില്ല. മറിച്ച് ഇടവകയ്ക്കുമില്ല. അര്‍ദ്ധ ജനാധിപത്യ പ്രക്രിയയാണുള്ളത്. സഭയുടെ ഭരണ നിര്‍വ്വഹണ സമിതികളില്‍ വനിതാ പങ്കാളിത്തം വരുത്തുന്നതിന്റെ ഭാഗമായി സഭയുടെ ഭരണഘടനയില്‍ ഭേദഗതികള്‍ വരുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നിലവില്‍ പള്ളി പൊതുയോഗങ്ങളില്‍ വനിതകള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് വോട്ടവകാശമോ മാനേജിംഗ് കമ്മറ്റിയിലേക്ക് മത്സരിക്കുവാനോ അനുവാദമില്ല. മാറിമാറിവരുന്ന സാഹചര്യങ്ങളെക്കൂടി കണക്കിലെടുത്ത് സഭാനടപടികളില്‍ വനിതകളുടെ സാന്നിധ്യവും കൂടി ആവശ്യമാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് വോട്ടവകാശം നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വനിതാ പങ്കാളിത്തത്തെക്കുറിച്ചുള്ള ബാവയുടെ തീരുമാനം നടപ്പാക്കപ്പെട്ടാല്‍ ഇടവകകളിലെ മാനേജിംഗ് കമ്മറ്റികളില്‍ തുടങ്ങി മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധികാര സമിതിയായ മലങ്കര അസോസിയേഷനില്‍ വരെ വനിതാ പ്രാതിനിധ്യം കൈവരും.

കുടുംബബന്ധങ്ങള്‍ തകരുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച ബാവ സഭയിലെ യുവതലമുറയെ ആദ്ധ്യാത്മിക ചൈതന്യത്തോട് ചേര്‍ത്ത് നിര്‍ത്തുവാന്‍ പരിശ്രമിക്കുമെന്നും പറഞ്ഞു.

സഭകള്‍ തമ്മില്‍ സമാധാനം ഉണ്ടായി കാണണമെന്ന് ആഗ്രഹമുണ്ട്. എന്നാല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ നോക്കുമ്പോള്‍ ചര്‍ച്ചകളും, മധ്യസ്ഥതകളും വിജയപ്രദമാവുന്നത് സംശയകരമാണ്. മധ്യസ്ഥത വന്നാല്‍ ഇരു വിഭാഗങ്ങളും പാലിക്കാന്‍ തയ്യാറാകണം. തീവ്രമായി ചിന്തിക്കുന്നവരില്‍ ഈ പക്ഷത്തുമുണ്ട്. അതുകൊണ്ടു തന്നെ തീരുമാനങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുവാന്‍ പലപ്പോഴും കഴിയുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം നടപടികളുമായി മുന്നോട്ടുപോകുന്നതിന് ധൈര്യക്കുറവുണ്ടെന്നും കാതോലിക്കാബാവ പറഞ്ഞു.

20101101

വലിയ ബാവ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍

കോട്ടയം: സ്‌ഥാനമൊഴിഞ്ഞ, മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ ഇനി ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ ബാവ എന്നറിയപ്പെടും. ഒക്ടോ. 30നു് ചേര്‍ന്ന എപ്പിസ്കോപ്പല്‍‍ സുന്നഹദോസാണ്‌ ദിദിമോസ്‌ ബാവായെ വലിയ ബാവ എന്നു വിളിയ്ക്കാന്‍ തീരുമാനിച്ചത്‌.

'ഭാഗ്യവാന്‍' എന്ന വിശേഷണത്തിന്‌ അര്‍ഹനായ ദിദിമോസ്‌ ബാവയാണു മുന്‍ഗാമിയാല്‍ വാഴിക്കപ്പെട്ട ആദ്യ കാതോലിക്ക. പിന്‍ഗാമിയെയും രണ്ടു ട്രസ്‌റ്റികളെയും തെരഞ്ഞെടുക്കാനുളള അപൂര്‍വ ഭാഗ്യവും ദിദിമോസ്‌ ബാവയ്‌ക്കുണ്ടായി.

സഭാ ചരിത്രത്തില്‍ റെക്കോഡുകളുടെ സഹചാരിയാണു പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാ ബാവ. 2010 മേയ്‌ 12നു കോട്ടയം മാര്‍ ഏലിയ കത്തീഡ്രലില്‍ ഏഴുപേരെക്കൂടി മേല്‍പ്പട്ടസ്‌ഥാനത്തേക്കു വാഴിച്ചതോടെ, 14 പേരെ മെത്രാപ്പോലീത്താമാരായി വാഴിച്ചു ചരിത്രം സൃഷ്‌ടിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ കാലം സഭാ തലവനായിരുന്ന പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ ബാവയ്‌ക്കുപോലും ലഭിക്കാത്ത ഭാഗ്യമാണിത്‌. മലങ്കര സഭയുടെ എപ്പിസ്‌കോപ്പല്‍ സൂന്നഹദോസിന്റെ അംഗസംഖ്യ ഈ സ്‌ഥാനാരോഹണത്തോടെ എക്കാലത്തേതിലും വലുതായിത്തീരുകയും ചെയ്‌തു.

കാതോലിക്കാ ബാവായും റിട്ടയര്‍ ചെയ്‌ത ഗീവര്‍ഗീസ്‌ മാര്‍ ഒസ്‌താത്തിയോസും ഉള്‍പ്പെടെ 33 പേരാണ്‌ ഇപ്പോള്‍ സഭയില്‍ മേല്‍പ്പട്ടസ്‌ഥാനം വഹിക്കുന്നത്‌. 2009 ഏപ്രില്‍ നാലിനു ദേവലോകത്തു നടന്ന മൂറോന്‍ കൂദാശയോടെ ബാവാ വീണ്ടും റെക്കോഡ്‌ സ്‌ഥാപിച്ചു. നാലു മൂറോന്‍ കൂദാശകളില്‍ സഹകാര്‍മികനായിരുന്ന അദ്ദേഹം അഞ്ചാമത്തെ മൂറോന്‍ കൂദാശയില്‍ പ്രധാന കാര്‍മികനായി. പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ (1967), മാത്യൂസ്‌ പ്രഥമന്‍ (1977, 1988), മാത്യൂസ്‌ ദ്വിതീയന്‍ (1999) എന്നീ കാതോലിക്കാ ബാവാമാരോടൊപ്പമാണു സഹകാര്‍മികനായിരുന്നത്‌.

പരിശുദ്ധ ബസേലിയോസ്‌ ഗീവര്‍ഗീസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ 1951ല്‍ മൂറോന്‍ കൂദാശ നടത്തിയപ്പോള്‍ വൈദികനായി ദിദിമോസ്‌ ബാവാ സംബന്ധിച്ചിട്ടുണ്ട്‌. വനിതകള്‍ക്ക്‌ പള്ളി പൊതുയോഗങ്ങളില്‍ വോട്ടവകാശമില്ലാതെ സംബന്ധിക്കാന്‍ അനുവാദം നല്‍കിയതും മെത്രാന്‍ തെരഞ്ഞെടുപ്പിന്‌ മാനദണ്ഡവും പെരുമാറ്റ ചട്ടവും രൂപീകരിച്ചതും അവ കര്‍ശനമായി നടപ്പാക്കിയതും ദിദിമോസ്‌ ബാവയാണ്‌.

കടപ്പാടു് മംഗളം

115-ആം പൗരസ്ത്യ കാതോലിക്കോസായി ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ അവരോധിതനായി




പരുമല: പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ സ്‌ഥാനത്യാഗം ചെയ്തതിനെത്തുടര്‍ന്നു് ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയുടെ പ്രധാനാചാര്യനായ പൗരസ്ത്യ കാതോലിക്കോസും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനായ മലങ്കര മെത്രാപ്പൊലീത്തയും ആയി നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്തയെ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്ന പേരില്‍ വാഴിച്ചു. സ്ഥാനമൊഴിഞ്ഞ പരിശുദ്ധ ദിദിമോസ് പ്രഥമന്‍ ബാവയുടെ മുഖ്യകാര്‍മികത്വത്തിലും സഭയിലെ മറ്റുമെത്രാപ്പോലീത്തമാരുടെ സഹകാര്‍മികത്വത്തിലും ആയി നവംബര്‍ 1-ആം തീയതി രാവിലെ പരുമല പള്ളിയില്‍‍ വച്ചാണു് സ്ഥാനാരോഹണച്ചടങ്ങു് നടന്നതു്. തോമാ ശ്ലീഹാതൊട്ടുള്ള 115-ആമത്തെ പൗരസ്ത്യ കാതോലിക്കോസും മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകന്‍ മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടു് തുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പൊലീത്തയുമാണ്‌ 64 വയസുകാരനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ.


സ്ഥാനാരോഹണ ചടങ്ങില്‍ സഭയിലെ ഇരുപത്തഞ്ചോളം മെത്രാപ്പോലീത്താമാരും നൂറു കണക്കിന് വൈദികരും കന്യാസ്ത്രീകളും പതിനായിരത്തിലധികം വിശ്വാസി സമൂഹവും സാക്ഷ്യം വഹിച്ചു. രാവിലെ ആറരയ്ക്ക് അഭിവന്ദ്യ തിരുമേനിമാരെ പള്ളി മേടയില്‍ നിന്ന് പള്ളിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് പ്രഭാത നമസ്കാറാം ആരംഭിച്ചു. വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ സ്ഥാനാരോഹണ ശുശ്രൂഷ പരിശുദ്ധ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആരംഭിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ കാതോലിക്കയായി പരിശുദ്ധ പൌലോസ് ദ്വിതീയനെ അവരോധിച്ച പ്രഖ്യാപനം വായിച്ചപ്പോള്‍ പള്ളി മണികള്‍ ഉച്ചത്തില്‍ മുഴങ്ങി. നാലര മണിക്കൂറുകള്‍ നിന്ന ശുശ്രൂഷകള്‍ പതിനൊന്നു് മണിയോടെയാണു് അവസാനിച്ചതു്‌. കാതോലിക്കയായി സ്ഥാനമേറ്റ പരിശുദ്ധ പൌലോസ് ദ്വിതീയന്‍ ബാവയെ സ്ഥാനമൊഴിഞ്ഞ വലിയ ബാവ ഹാരമണിയിച്ചു.

തുടര്‍ന്ന് സഭയുടെ മെത്രാപ്പോലീത്താമാരും വൈദിക - അല്‍മായ ട്രെസ്റ്റിയും ഹാരമണിയിച്ചു. പുതിയ ഇടയനു ആശംസകള്‍ നേര്‍ന്നു. ബിഷപ്‌ മാര്‍ പൌവത്തില്‍, മര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, കേരള സംസ്ഥാന ധനകാര്യ മന്ത്രി ഡോ.തോമസ്‌ ഐസക് തുടങ്ങി രാഷ്ട്രീയ സാമൂഹിക മത സാംസ്കാരിക രംഗങ്ങളില്‍ നിന്നായി അനേകം പേര്‍ പുതിയ കാതോലിക്ക ബാവയ്ക്ക് ആശംസകള്‍ നേരുവാനായി പരുമലയില്‍ എത്തിച്ചേര്‍ന്നിരുന്നു.

115ആം പൗരസ്ത്യ കാതോലിക്കോസ്

ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയുടെ പ്രധാനാചാര്യനായ 115ആം പൗരസ്ത്യ കാതോലിക്കോസും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനായ 21ആം മലങ്കര മെത്രാപ്പൊലീത്തയും ആയി സ്ഥാനമേറ്റ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍‍ തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളത്തെ പഴഞ്ഞി മങ്ങാട് കൊള്ളന്നൂര്‍ കെ.എ.ഐപ്പിന്റേയും കുഞ്ഞിട്ടിയുടേയും മകനായി 1946 ആഗസ്ത് 30നാണ് ജനിച്ചത്. പോള്‍ എന്നായിരുന്നു പേര്. പഴഞ്ഞി ഗവ.ഹൈസ്‌കൂളില്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാഭ്യാസവും തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി.കോട്ടയം സി.എം.എസ് കോളേജില്‍ നിന്ന് സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. ഓര്‍ത്തഡോക്‌സ് വൈദിക സെമിനാരിയിലും സെറാംപൂര്‍ സര്‍വ്വകലാശാലയിലുംവൈദിക പഠനം പൂര്‍ത്തിയാക്കി. 1972-ല്‍ ശെമ്മാശ പട്ടവും 1973-ല്‍ കശീശ സ്ഥാനവും സ്വീകരിച്ചു. 1982-ല്‍ എപ്പിസ്‌കോപ്പയായി. 1985-ല്‍ മെത്രാപ്പൊലീത്തയും കുന്നംകുളം ഭദ്രാസനാധിപനുമായി. 2006 ഒക്‌ടോബര്‍ 12-ആം തീയതിയാണ് നിയുക്ത പൗരസ്ത്യ കാതോലിക്കായായി തിരഞ്ഞെടുക്കപ്പെട്ടത്.

ദൈവനിയോഗം

2010 ഒക്ടോബര്‍ 30-ന് ദേവലോകം കാതോലിക്കാസന അരമനയില്‍ നടന്ന എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ തീരുമാനമറിഞ്ഞപ്പോള്‍ അദ്ദേഹം പ്രതികരിച്ചതു്, ദൈവനിയോഗമാണ്‌ ഈ സ്‌ഥാനലബ്‌ധിയെന്നും സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയ്‌ക്കായി ഈ അവസരം വിനിയോഗിക്കുമെന്നും ആയിരുന്നു. കുടുംബജീവിതങ്ങള്‍ ഭദ്രമാക്കാനുള്ള പദ്ധതികള്‍ക്കാവും മുന്‍ഗണന നല്‍കുകയെന്ന്‌ അദ്ദേഹം പറഞ്ഞു. സമൂഹത്തില്‍ ആത്മീയത നഷ്‌ടപ്പെടുന്നതു പല പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. ആധ്യാത്മീയതയിലൂടെ സഭാമക്കളെ ഉയര്‍ത്തിക്കൊണ്ടു വരുവാനും ഇതുവഴി എല്ലാ മേലയിലും ഉയര്‍ച്ചയുണ്ടാകുവാനുമുള്ള ശ്രമങ്ങള്‍ തുടങ്ങി വയ്‌ക്കും.എല്ലാ സഭകളെയും യോജിപ്പിച്ചു കൊണ്ടുപോകാനും എക്യുമെനിക്കല്‍ പ്രസ്‌ഥാനത്തിന്‌ കൂടുതല്‍ ശക്‌തി പകരാനും ശ്രമിയ്ക്കും. ജീവകാരുണ്യ മേലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സമൂഹത്തിന്റെ വിവിധ മേലകളില്‍ പിന്തള്ളപ്പെട്ടവര്‍ക്ക്‌ കൈത്താങ്ങ്‌ നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

20101030

പ. ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ സ്‌ഥാനത്യാഗം ചെയ്യുന്നു

ദേവലോകം, ഒക്ടോ. 29 : പൗരസ്ത്യ കാതോലിക്കായും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ വലിയ മെത്രാപ്പൊലീത്തയുമായ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവാ പ്രായാധിക്യം കണക്കിലെടുത്തു് സ്‌ഥാനത്യാഗം ചെയ്യാന്‍ സന്നദ്ധത അറിയിച്ചു. 90-ആം വയസ്സിലേയ്ക്കു് കടക്കുന്ന ദിദിമോസ്‌ പ്രഥമന്‍ ബാവാ പരുമലയില്‍ നവതി ആഘോഷിച്ചശേഷം കോട്ടയം ദേവലോകം കാതോലിക്കറ്റ്‌ അരമനയില്‍ നടന്ന സുന്നഹദോസ്‌ യോഗത്തിലാണ്‌ സ്‌ഥാനത്യാഗ സന്നദ്ധത അറിയിച്ചത്‌.

ബാവായുടെ സ്‌ഥാനത്യാഗം സംബന്ധിച്ചും പിന്‍ഗാമിയെ നിശ്‌ചയിക്കുന്നതു് സംബന്ധിച്ചും തീരുമാനമെടുക്കുന്നതിന്‌ ഒക്‌ടോബര്‍ 30നു് വൈകുന്നേരം മൂന്നിനു വീണ്ടും യോഗം ചേരാന്‍ ഒക്ടോ. 29 വൈകുന്നേരം ദേവലോകം കാതോലിക്കേറ്റ്‌ അരമനയില്‍ ചേര്‍ന്ന അടിയന്തര സുന്നഹദോസ്‌ യോഗം തീരുമാനിച്ചു.

സ്‌ഥാനമൊഴിയുന്ന ദിദിമോസ്‌ ബാവാ പൗരസ്‌ത്യദേശത്തെ 114-ാമത്‌ കാതോലിക്കായും 20-ാമത്‌ മലങ്കര മെത്രാപ്പൊലീത്തയുമാണ്‌. സഭാ പരമാധ്യക്ഷസ്‌ഥാനത്ത്‌ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയശേഷമാണ്‌ ബാവാ സ്‌ഥാനമൊഴിയുന്നത്‌.

2005 ഒക്‌ടോബറിലാണു് മലങ്കര മെത്രാപ്പോലീത്തയും സഭയുടെ പരമാധ്യക്ഷനുമായി ദിദിമോസ്‌ പ്രഥമന്‍ കാതോലിക്കാബാവ ചുമതലയേറ്റത്‌. കാലംചെയ്‌ത പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പിന്‍ഗാമിയായാണു ദിദിമോസ്‌ ബാവ സഭയുടെ ചുമതലയേറ്റത്‌. സഭയുടെ ചരിത്രത്തിലാദ്യമായി 14 മെത്രാപ്പോലീത്താമാരെ വാഴിച്ച പരിശുദ്ധ ബാവ അഞ്ചുവര്‍ഷത്തെ ഭരണകാലത്തു നാലു മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷനുകളില്‍ അധ്യക്ഷത വഹിക്കുകയും ചെയ്‌തു. ഇതും റെക്കോഡാണ്‌.

ആലപ്പുഴ ജില്ലയിലെ മാവേലിക്കര മുളമൂട്ടില്‍ കുടുംബത്തില്‍ ജനിച്ച ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവ പതിനേഴാം വയസ്സില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍അംഗമായി ചേര്‍ന്നതോടെയാണ് സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചത്. വി.മൂറോന്‍ കൂദാശ നടത്തുകയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ശുശ്രൂഷാ നടപടിചട്ടങ്ങള്‍ എന്ന ഗ്രന്ഥം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഭാഗ്യവാനായ ബാവ

മലങ്കര സഭയില്‍ ഏറ്റവും കൂടുതല്‍ മേല്പ്പട്ടക്കാരെ വാഴിക്കാനുള്ള അസുലഭ അവസരം ലഭിച്ചതു് പരിശുദ്ധ ബസേലിയോസ് ദിദിമോസ് പ്രഥമന്‍ ബാവയ്ക്കാണു്. അഞ്ചു വര്‍ഷത്തെ ഭരണ കാലയളവിനുള്ളില്‍ 14 മെത്രാപ്പോലീത്താമാരെയാണ് ദിദിമോസ് പ്രഥമന്‍ ബാവ അഭിഷേകം ചെയ്തത്. പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ ആറ് തവണയായി 11 പേരെയും ബസേലിയോസ് മാത്യൂസ്‌ ദ്വിതീയന്‍ ബാവ മൂന്നു തവണയായി 11 പേരെയും മേല്പ്പട്ടക്കാരായി വാഴിച്ചു.

രണ്ടു തവണയായി മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ വിളിച്ചുകൂട്ടി ഏഴു പേരെ വീതം തെരഞ്ഞെടുത്തതും തെരഞ്ഞെടുപ്പിന് വ്യവസ്ഥ ഉണ്ടാക്കിയതും പരിശുദ്ധ ദിദിമോസ് ബാവയാണ്. 2009 മാര്‍ച്ചില്‍ പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയിലായിരുന്നു ഇതിനു മുമ്പ് ഏഴു പേരെ ഒരുമിച്ചു വാഴിച്ചത്. സഭാ ചരിത്രത്തില്‍ എണ്‍പത്തി നാലാം വയസ്സില്‍ കാതോലിക്കാ സിംഹാസനത്തില്‍ അവരോധിതനാകുന്ന ആദ്യത്തെ കാതോലിക്ക എന്ന ബഹുമതിയും ദിദിമോസ് ബാവയ്ക്ക് മാത്രം.

2005 ഒക്ടോബര്‍ 31 -നു പരുമല സെമിനാരിയില്‍ വച്ചാണ് ദിദിമോസ് പ്രഥമന്‍ കാതോലിക്കാ സ്ഥാനം ഏറ്റെടുത്തത്. കാതോലിക്കാ സ്ഥാനം ഏറ്റെടുത്ത് നാല് വര്‍ഷത്തിനുള്ളില്‍ 5 തവണ മലങ്കര സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ വിളിച്ചു കൂട്ടിയതിന്റെ മറ്റൊരു റെക്കോര്‍ഡും പരിശുദ്ധ ബാവയ്ക്ക് സ്വന്തം.

20101028

വലിയ മെത്രാപ്പോലീത്തായായ മലങ്കര മെത്രാപ്പൊലീത്ത

പൗരസ്ത്യ കാതോലിക്കോസ് പ്രധാനാചാര്യനായ ഓര്‍ത്തഡോക്‌സ്‌ പൗരസ്ത്യ സഭയിലുള്‍‍പ്പെട്ടിട്ടുള്ള മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പരമാധ്യക്ഷനാണു് മലങ്കര മെത്രാപ്പൊലീത്ത. മലങ്കര സഭയുടെ പൊതുഭാര ശുശ്രൂഷകന്, മലങ്കര മെത്രാപ്പോലീത്ത എന്നു് അറിയപ്പെട്ടു് തുടങ്ങിയതിനുശേഷമുള്ള 21-ആമത്തെ മലങ്കര മെത്രാപ്പൊലീത്തയാണ്‌ ഇപ്പോഴത്തെ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ. അദ്ദേഹം തന്നെയാണു് ഇപ്പോഴത്തെ പൗരസ്ത്യ കാതോലിക്കോസും.

മലങ്കര സഭയുടെ ആത്മീകവും വൈദികവും ലൗകികവുമായ ഭരണത്തിന്റെ പ്രധാന ഭാരവാഹിത്വം മലങ്കര മെത്രാപ്പോലീത്തയ്‌ക്കാണ്‌.

1876-ലെ മുളന്തുരുത്തി സുന്നഹദോസിനു മുമ്പ്‌ ഇവിടെ ഒരു മെത്രാപ്പോലീത്താ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ്‌ മലങ്കര സഭയെ ഭദ്രാസനങ്ങളായി തിരിച്ചതും അവയ്‌ക്ക്‌ ഓരോന്നിനും മെത്രാപ്പോലീത്തമാരെ നിയമിച്ചതും. വലിയ മെത്രാപ്പോലീത്തായായ മലങ്കര മെത്രാപ്പോലീത്തായ്‌ക്കു വിധേയരായിട്ടാണ്‌ അവര്‍ക്കുള്ള സ്‌ഥാനവും അധികാരവും. മലങ്കര മെത്രാപ്പോലീത്താ സ്‌ഥാനം അതിനു മുമ്പ്‌ മലങ്കരയില്‍ നിലനിന്നിരുന്ന പൊതുഭാര ശുശ്രൂഷകന്‍‍, ‍അര്‍ക്കദിയാക്കോന്‍, മാര്‍ത്തോമ്മാ എന്നീ സ്‌ഥാനങ്ങളുടെ തുടര്‍ച്ചയാണു്.

മലങ്കര മെത്രാപ്പോലീത്തയ്‌ക്കുള്ള അധികാരാവകാശങ്ങള്‍ സഭാഭരണഘടനയില്‍ വ്യവസ്‌ഥ ചെയ്‌തിട്ടുണ്ട്‌. മലങ്കര അസോസിയേഷന്‍ വിളിച്ചൂകൂട്ടുക, അതില്‍ ആധ്യക്ഷ്യം വഹിക്കുക, മലങ്കര അസോസിയേഷന്‍ മാനേജിങ്‌ കമ്മിറ്റി വിളിച്ചുകൂട്ടുക, അതില്‍ ആധ്യക്ഷ്യം വഹിക്കുക, സമുദായ സ്വത്തുക്കളുടെ ട്രസ്‌റ്റി എന്ന നിലയില്‍ മറ്റു രണ്ടു ട്രസ്‌റ്റിമാരോടു ചേര്‍ന്നു കാര്യങ്ങള്‍ നിര്‍വഹിക്കുക എന്നിവയാണത്‌

20101025

സഭാതര്‍ക്കം: മൃതദേഹം ഹൈകോടതി ഉത്തരവിലൂടെ സംസ്‌കരിച്ചു

മുള്ളരിങ്ങാട് 2010 ഒക്ടോ.23: അങ്കമാലി ഭദ്രാസനത്തില്‍ സഭാ തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാനാകാതിരുന്ന സംഭവത്തിന് ഹൈകോടതി ഉത്തരവിലൂടെ പരിഹാരം.

കഴിഞ്ഞ ദിവസം നിര്യാതനായ താഴത്തുതടത്തില്‍ മത്തായിയുടെ മൃതദേഹം കോടതി ഉത്തരവിനെത്തുടര്‍ന്ന് അങ്കമാലി ഭദ്രാസനത്തിലെ മുള്ളരിങ്ങാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി സെമിത്തേരിയിലാണ് അടക്കം ചെയ്തത്.

സഭാ തര്‍ക്കം നിലനില്‍ക്കുന്ന മുള്ളരിങ്ങാട് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസിയായ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിയ്ക്കില്ലെന്ന വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പക്ഷത്തിന്റെ നിലപാടിനെ ത്തുടര്‍ന്ന് മലങ്കര ഓർത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയുടെ വികാരി ഫാ. തോമസ് പോള്‍ റമ്പാന്‍, ട്രസ്റ്റിമാരായ ജോര്‍ജ് പൗലോസ്, എം.എം. ബിനോയി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് തോമസ് പി.ജോസഫിന്റേതാണ് വിധി.

തര്‍ക്കത്തെത്തുടര്‍ന്ന് രണ്ട് ദിവസമായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം പള്ളിയിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു.

20101002

പരുമല ബാവയുടെ അനുസ്‌മരണവും അവാര്‍ഡും ഒക്ടോബര്‍ ആറിന്‌


നാലാമത്‌ പരിമല മാര്‍ ഗ്രിഗോറിയോസ്‌ അവാര്‍ഡ്‌ പ്രഫ. എം. തോമസ്‌ മാത്യുവിനു്

മാവേലിക്കര: നാലാമത്‌ പരിമല മാര്‍ ഗ്രിഗോറിയോസ്‌ അവാര്‍ഡ്‌ ഒക്ടോബര്‍ ആറിനു് ചേപ്പാട്‌ സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ പരുമല തിരുമേനി അനുസ്‌മരണ സമ്മേളനത്തില്‍ വച്ചു് പ്രഫ. എം. തോമസ്‌ മാത്യുവിനു് നല്‍കും. പരുമല ബാവയുടെ പരിശുദ്ധ പ്ര്യാപനത്തിന്റെ 60-ആം വാര്‍ഷികാചരണാര്‍ഥം മാര്‍ ഗ്രിഗോറിയോസ്‌ സ്‌റ്റഡി ഫോറം ഏര്‍പ്പെടുത്തിയതാണു് പരുമല മാര്‍ ഗ്രിഗോറിയോസ്‌ അവാര്‍ഡ്‌.

ഒക്ടോബര്‍ ആറിനു് ഉച്ചകഴിഞ്ഞു് രണ്ടു് മണിയ്ക്കു് ചേരുന്ന പരുമല തിരുമേനി അനുസ്‌മരണ സമ്മേള ത്തില്‍. സ്‌റ്റഡി ഫോറം ഡയറക്‌ടര്‍ ഇലവുക്കാട്ട്‌ ഗീവര്‍ഗീസ്‌ റമ്പാന്‍ അധ്യക്ഷതവഹിക്കും. ഡോ. ജോസഫ്‌ മാര്‍ ദിവന്നാസിയോസ്‌ ഉദ്‌ഘാടനം ചെയ്യും. നോവലിസ്‌റ്റ്‌ പെരുമ്പടവം ശ്രീധരന്‍ അനുസ്‌മരണ പ്രഭാഷണം നടത്തും.

കേരള ഭാഷാ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ റിസര്‍ച്ച്‌ ഓഫിസര്‍ എ. ജി. ഒലീന പരുമല തിരുമേനിയുടെ ജീവിതം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.മൂന്നിനു് പൊതുസമ്മേളനം തുടങ്ങും. പൗലോസ്‌ മാര്‍ പക്കോമിയോസ്‌ അധ്യക്ഷതവഹിക്കും. ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കോസ് പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ ഉദ്‌ഘാടനം ചെയ്യും. നാലാമത്‌ പരുമല മാര്‍ ഗ്രിഗോറിയോസ്‌ അവാര്‍ഡ്‌ പ്രഫ. എം. തോമസ്‌ മാത്യുവിനു നല്‍കും.

കെ പി സി സി- ഐ പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തലയാണു് മുഖ്യാതിഥി. സ്‌റ്റഡി ഫോറം രക്ഷാധികാരി കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌ അനുഗ്രഹപ്രഭാഷണം നടത്തും. നവാഭിഷിക്‌ത മെത്രാന്‍‍മാരായ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്‌, ജോഷ്വാ മാര്‍ നിക്കോദിമോസ്‌ എന്നിവര്‍ക്കു് സ്വീകരണം നല്‍കും.

പരുമല തിരുമേനിയുടെ ജീവിതത്തിലെ 150 ചിത്രങ്ങള്‍ സമാഹരിച്ചുകൊണ്ടുള്ള ഫോട്ടോ പ്രദര്‍ശനവും നടത്തും.

പരുമലയെ സംഘര്‍ഷവേദിയാക്കരുത്‌: പരിശുദ്ധ പിതാവു്

കോട്ടയം, ഒക്ടോ.൧: ജാതിമതഭേദമെന്യേ എല്ലാവിഭാഗം ജനങ്ങളും തീര്‍ഥാടന കേന്ദ്രമായി കരുതുന്ന പരുമലയെ സംഘര്‍ഷവേദിയാക്കാന്‍ ശ്രമിയ്ക്കരുതെന്നും മലങ്കര സഭ എക്കാലവും സമാധാനത്തിനും ഐക്യത്തിനും വേണ്ടിയാണു് നിലകൊണ്ടിട്ടുള്ളതെന്നും പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ പാത്രിയര്‍‍ക്കീസ് ബാവാ പ്രസ്താവിച്ചു.

നൂറ്റിയേഴു് വര്‍ഷം മുന്‍പു് കാലംചെയ്യുകയും 67 വര്‍ഷംമുന്‍പ്‌ ഓര്‍ത്തഡോക്‌സ്‌ സഭ പരിശുദ്ധനായി പ്ര്യാപിക്കുകയും ചെയ്‌ത പ്രഥമ ഭാരതീയ പരിശുദ്ധനായ പരുമല തിരുമേനിയുടെ പേരില്‍ ആശുപത്രി, ക്യാന്‍സര്‍ സെന്റര്‍, നഴ്‌സിങ്‌ കോളജ്‌, ഹൃദ്രോഗ ചികില്‍സാ കേന്ദ്രം, വൃദ്ധമന്ദിരം, ധ്യാനമന്ദിരം, ലഹരിമോചന കേന്ദ്രം എന്നിങ്ങനെ പല സ്‌ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന പ്രദേശത്തു് പുതിയ പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാനാണു് വിമത വിഭാഗം ശ്രമിക്കുന്നതെന്നു് പരിശുദ്ധ പിതാവു്
പറഞ്ഞു.

പരുമലയില്‍ ഒരു കുടുംബം പോലുമില്ലാതെ വിമത വിഭാഗം ബദല്‍ പള്ളി സ്‌ഥാപിക്കാന്‍ ശ്രമിയ്ക്കുന്നതു് ദുരുദ്ദേശ്യത്തോടെയാണു്. അവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനേ ഇതുപകരിക്കൂ എന്നു് ബാവാ പറഞ്ഞു.

ആരുടെയും ആരാധനാ സ്വാതന്ത്ര്യം ഹനിക്കുന്നതു് ഓര്‍ത്തഡോക്‌സ്‌ സഭയുടെ നയമല്ല. ഇല്ലാത്ത അവകാശവും ഉടമസ്‌ഥതയും അനധികൃത മാര്‍ഗത്തിലൂടെ സ്‌ഥാപിച്ചെടുക്കാനുള്ള ശ്രമത്തെയാണ്‌ അംഗീകരിക്കാനാവാത്തത്‌. പരുമലയില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിന്‌ എല്ലാവരും പ്രാര്‍ഥിക്കണമെന്നു് പൗരസ്ത്യ കാതോലിക്കോസ് പാത്രിയര്‍‍ക്കീസ് ആഹ്വാനം ചെയ്‌തു.

20101001

പരുമലയില്‍ ബദല്‍പള്ളി അനുവദിക്കില്ല മലങ്കര ഓര്‍ത്തഡോക്സ് സഭ

ഒക്‌ടോബര്‍ മൂന്നുമുതല്‍ നവംബര്‍ രണ്ടുവരെ പരുമലയില്‍ പ്രാര്‍ഥനാമാസം



പരുമല, സെപ്തം 30 : മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതിചെയ്യുന്ന മണ്ണില്‍ പരുമല പള്ളിക്ക് സമീപം ഒരു ബദല്‍ ദേവാലയം ഉണ്ടാക്കുവാന്‍ വിഘടിത വിഭാഗത്തെ അനുവദിക്കില്ലെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ നേതൃത്വം ഒറ്റക്കെട്ടായി തീരുമാനിച്ചു. പരിശുദ്ധ എപ്പിസ്കോപ്പല്‍ സിനഡ്, മാനേജിംഗ് കമ്മറ്റി, അസോസിയേഷന്‍ പ്രതിനിധികള്‍ പരുമല സെമിനാരി കൌണ്‍സില്‍, നിരണം, മാവേലിക്കര, ചെങ്ങന്നൂര്‍, തുമ്പമണ്‍, നിലയ്ക്കല്‍ ഭദ്രാസനങ്ങളിലെ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, ഇടവക വികാരിമാര്‍ ട്രസ്റ്റ് സെക്രട്ടറിമാര്‍, എന്നിവര്‍ ഒന്നിച്ചു് സെപ്തം 29നു് പരുമല സെമിനാരിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പൂര്‍ണമായ ഉടമസ്ഥതയിലുള്ള പരുമല പള്ളിയ്ക്കെതിരെ ബദല്‍ പള്ളി പണിയാനുള്ള നീക്കം ജീവന്‍ നല്കിയും തടയുമെന്നു് യോഗം ഉദ്ഘാടനം ചെയ്ത നിയുക്ത കാതോലിക്ക ബാവ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. ബദല്‍ ദേവാലയം ഉണ്ടാക്കുവാന്‍ വിഘടിത വിഭാഗം ശ്രമിക്കുന്നതു ഗൂഢലക്ഷ്യത്തോടെയാണു്. പരുമല പള്ളിയുടെ ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ വിഘടിത വിഭാഗ വിശ്വാസികളില്ല.


വിഘടിത വിഭാഗത്തിന്റെ നീക്കം പരുമലയിലെ ജാതിമതഭേദമന്യേയുള്ള മുഴുവന്‍ ജനങ്ങളെയും അണിനിരത്തി ചെറുക്കുമെന്നു് യോഗം പ്രഖ്യാപിച്ചു. പരിപാവനമായ പരുമല പള്ളിയെ തൃക്കുന്നത്ത് സെമിനാരി വിഷയം പോലെ ആക്കിതീര്‍ക്കുവാന്‍ സഭ ആഗ്രഹിക്കുന്നില്ല. അതിനാല്‍ വിഘടിത വിഭാഗത്തിന്റെ പള്ളിയോ മറ്റേതെങ്കിലും സ്ഥാപനമോ പരുമലയുടെ മണ്ണില്‍ ആരംഭിക്കുവാന്‍ അനുവദിക്കില്ല എന്ന് യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചു. അതിനായി ജീവന്‍ വെടിയുംവരെ പോരാടുമെന്നും അംഗങ്ങള്‍ പ്രതിജ്ഞ ചെയ്തു.


തീരുമാനം നടപ്പില്‍ വരുത്തുവാനും വിഘടിത നേതൃത്വത്തിന്റെ ഗുണ്ടായിസത്തെ നേരിടാനും സംയുക്ത യോഗം തീരുമാനിച്ചു. ഏതു സമയവും അറിയിച്ചാലും പരുമല പള്ളി സംരക്ഷിക്കുന്നതിനായി 101 പേരടങ്ങുന്ന പരുമല പള്ളി സംരക്ഷണ സേനാ നേതാക്കന്മാരെയും യോഗത്തില്‍വച്ച് തെരഞ്ഞെടുത്തു. പരുമല പള്ളി സംരക്ഷണ സേനാ നേതാക്കള്‍ ഓരോരുത്തരുടെയും കീഴില്‍ 50-തില്‍ അധികം അംഗങ്ങളുമുണ്ട്. ഭദ്രാസന സെക്രട്ടറിമാര്‍, ഭദ്രാസനത്തില്‍നിന്നുള്ള മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങള്‍, പരുമല കൌണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നുള്ള പരുമല സെമിനാരി സംരക്ഷണ കോര്‍ കമ്മിറ്റിയും ഇതിനകം തന്നെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.


സിനഡ് സെക്രട്ടറി ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. പൗലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത, എം.ടി.യോഹന്നാന്‍ റമ്പാന്‍, സഭാ സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, വൈദിക ട്രസ്റ്റി ഫാ.ജോണ്‍സ് എബ്രഹാം കോനാട്ട്, അല്‍മായ ട്രസ്റ്റി എം.ജി.ജോര്‍ജ് മുത്തൂറ്റ്, ഫാ.മത്തായി ഇടയനാല്‍ എന്നിവര്‍ പ്രസംഗിച്ചു.

മാനേജിംഗ്‌ കമ്മിറ്റി യോഗം

യോഗത്തിനു മുമ്പായി നടന്ന മാനേജിംഗ്‌ കമ്മിറ്റി യോഗത്തില്‍ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക പൗലോസ് മാര് മിലിത്തിയോസ് അധ്യക്ഷതവഹിച്ചു. ജാതിമത ഭേദമന്യേ എല്ലാവരും തീര്‍ഥാടനകേന്ദ്രമായി കരുതുന്ന പരുമലയിലെ ആത്മീയ അന്തരീക്ഷവും മതസൗഹാര്‍ദ പാരമ്പര്യവും കലുഷിതമാക്കാനുള്ള ശ്രമങ്ങളെ തടയാന്‍ സഭാകേന്ദ്രം എടുക്കുന്ന എല്ലാ തീരുമാനങ്ങള്‍ക്കും സഭ സര്‍വവിധ പിന്തുണയും നല്‍കുന്ന പ്രമേയം വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ അവതരിപ്പിച്ചു.

ഒക്‌ടോബര്‍ മൂന്നു് മുതല്‍ പരുമല പെരുന്നാള്‍ദിനമായ നവംബര്‍ രണ്ടുവരെ പരുമലയില്‍ പ്രാര്‍ഥനാമാസമായി ആചരിക്കും. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, പൗലോസ് മാര്‍ പക്കോമിയോസ്‌, അത്മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌, യൂഹാനോന്‍ റമ്പാന്‍, ഫാ. മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ പ്രസംഗിച്ചു.

20100928

പരുമലയില്‍ പള്ളി നിര്‍മിക്കുന്നത് ‌കലക്ടര്‍ തടഞ്ഞു

തിരുവല്ല: തീര്‍ഥാടനകേന്ദ്രമായ പരുമല പള്ളിക്കു സമീപം പാത്രിയാര്‍ക്കീസ്‌ വിഭാഗം വാങ്ങിയ സ്ഥലത്ത്‌ പള്ളി പണിയാനായി എത്തുമെന്ന അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം റോഡ്‌ ഉപരോധിച്ചത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. സംഭവം വിവാദമായതോടെ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ ഇടപെട്ട്‌ പള്ളി പണിയുന്നത്‌ തടഞ്ഞുകൊണ്‌ട്‌ ഉത്തരവിട്ടു.

ഇന്നലെ രാവിലെ 10 മണിയോടെയാണ്‌ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്‌. തിരുവല്ലയില്‍ ഒരു വിവാഹച്ചടങ്ങില്‍ പാത്രിയാര്‍ക്കീസ്‌ മെത്രാന്‍മാരും വൈദികരും എത്തിയിരുന്നു. ഇവിടെനിന്നു പരുമലയിലെത്തി ഇവര്‍ വാങ്ങിയ സ്ഥലത്ത്‌ പള്ളിക്കു ശിലാസ്ഥാപനകര്‍മം നിര്‍വഹിക്കുമെന്നാണ്‌ വാര്‍ത്ത പ്രചരിച്ചത്‌. സംഭവമറിഞ്ഞ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയിലെ വൈദികരും അല്‍മായരും അടക്കം നൂറുകണക്കിനു വിശ്വാസികള്‍ പരുമലയിലെത്തി പാലം ഉപരോധിച്ചു. ഇതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു.

തിരുവല്ല ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തിലെത്തിയ പോലിസ്‌ സംഘം പരുമല പള്ളി അധികൃതരുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ്‌ ഉപരോധം അവസാനിച്ചത്‌. പരുമലയില്‍ പാത്രിയാര്‍ക്കീസ്‌ വിഭാഗം പള്ളി പണിയുന്നത്‌ ഇനി ഒരുത്തരവ്‌ ഉണ്‌ടാകുന്നതുവരെ നിരോധിച്ചുകൊണ്‌ട്‌ പത്തനംതിട്ട ജില്ലാ കലക്‌ടര്‍ എസ്‌ ലളിതാംബിക ഉത്തരവിട്ടു. തീര്‍ത്ഥാടനകേന്ദ്രമായ പരുമല പള്ളിക്കു സമീപം പാത്രിയാര്‍ക്കീസ്‌ വിഭാഗം പരുമല പള്ളിയെന്ന പേരില്‍ പുതിയ പള്ളി നിര്‍മിക്കുന്നത്‌ ക്രമസമാധാനപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കുമെന്നു കാണുന്നതിനാലാണ്‌ നിരോധനമെന്ന്‌ ഉത്തരവില്‍ പറയുന്നു. പരുമല പള്ളി ഇടവകാംഗങ്ങളും പ്രദേശവാസികളും കലക്‌ടര്‍ക്ക്‌ നല്‍കിയ ഹരജിയുടെയും ജില്ലാ പോലിസ്‌ സൂപ്രണ്‌ട്‌, തിരുവല്ല തഹസില്‍ദാര്‍ എന്നിവരുടെ റിപോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ്‌ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.
പരുമലയില്‍ പാത്രിയാര്‍ക്കീസ്‌ വിഭാഗം പള്ളി പണിയാനുള്ള നീക്കം ജീവന്‍ കൊടുത്തും തടയുമെന്ന്‌ കണ്‌ടനാട്‌ ഭദ്രാസനാധിപന്‍ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പൊലീത്ത അറിയിച്ചു. പരുമല പള്ളിക്കു സമീപത്തായി പാത്രിയാര്‍ക്കീസ്‌ വിഭാഗം നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്തയുടെ പേരില്‍ വാങ്ങിയ 20 സെന്റ്‌ സ്ഥലത്ത്‌ പള്ളി പണിയുന്നത്‌ ചില ഗൂഢലക്ഷ്യങ്ങളോടെയാണ്‌. പരുമലയുടെ ഏഴു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു പാത്രിയാര്‍ക്കീസ്‌ സഭാവിശ്വാസി പോലുമില്ല. പള്ളിയുടെ പേര്‌ ദുരുപയോഗം ചെയ്‌ത്‌ ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ പണമുണ്‌ടാക്കുകയെന്ന ലക്ഷ്യവും ഇതിനു പിന്നിലുണേ്‌ടായെന്നു സംശയിക്കുന്നതായി മെത്രാപ്പോലീത്ത പറഞ്ഞു.

കടപ്പാടു്- തേജസ്സ്

.

സമാന്തര പള്ളിപണിയുന്നതിനെ എതിര്‍ക്കും-ഓര്‍ത്തഡോക്‌സ്‌സഭ

പരുമല: പരുമല കൊച്ചുതിരുമേനി കബറടങ്ങിയിരിക്കുന്ന പരുമല പള്ളിക്കു സമീപം വിഘടിതവിഭാഗം പരുമല തിരുമേനിയുടെ പേരില്‍ തന്നെ മറ്റൊരു പള്ളി പണിയുന്നതിനെ എതിര്‍ക്കുമെന്ന് മലങ്കര സുറിയാനി ഓര്‍‍ത്തഡോക്സ് സഭ സെപ്തംബര്‍27 തിങ്കളാഴ്ച വ്യക്തമാക്കി.

ഇപ്പോള്‍ പള്ളിപണിയാന്‍ വിഘടിതവിഭാഗം ശ്രമിക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍സേവേറിയോസ് മെത്രാപ്പോലീത്ത പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. പരുമലയിലും സമീപപ്രദേശത്തും വിഘടിത പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്റേതായി ഒരു വീടു പോലുമില്ല. പരുമല പള്ളിയുടെ ഏഴുകിലോമീറ്റര്‍ ചുറ്റളവില്‍ യാക്കോബായസഭാ വിശ്വാസികളില്ല .ഇപ്പോള്‍ പരുമല പള്ളിയുടെ പേരില്‍ വെബ്‌സൈറ്റും തുടങ്ങിയിരിക്കുന്നു. പരുമല പള്ളി എന്ന പേരില്‍ വെബ്‌സൈറ്റ്‌ നിര്‍മിച്ച്‌ ധനസമാഹരണം നടത്തുന്നതിനെതിരേ സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട്‌ പരാതി നല്‍കും. പരുമലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണു് വിഘടിത പാത്രിയാര്‍ക്കീസ്‌ വിഭാഗം നടത്തുന്നതെന്നും സഭ ആരോപിച്ചു.
പരുമലയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പരുമല സെമിനാരി മാനേജര്‍ ഡോ.യൂഹാനോന്‍ റമ്പാന്‍, സഭാസെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ്, ഫാ.തോമസ് തേക്കില്‍, ഫാ.കെ.വി.ജോണ്‍, ഫാ.ജോണ്‍ശങ്കരത്തില്‍, കെ.വി.ജോസഫ് റമ്പാന്‍, ഫാ. സൈമണ്‍ സക്കറിയ, ഫാ.യൂഹാനോന്‍ ജോണ്‍ ,തോമസ് ടി. പരുമല, ജിമ്മന്‍ സ്‌കറിയ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

20100926

പരുമലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള വിഘടിത വിഭാഗത്തിന്റെ ഗൂഢാലോചനകള്‍ക്കെതിരെ സഭ

ദേവലോകം, സെപ്തംബര്‍ 24: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ പരുമല പള്ളിക്ക് സമീപമായി വിഘടിത പാത്രിയര്‍ക്കീസ് വിഭാഗക്കാര്‍ പരുമല തിരുമേനിയുടെ നാമത്തില്‍ പരുമല പള്ളി എന്ന പേരില്‍ പുതിയ പള്ളി പണിയുന്നത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ പരുമല സെമിനാരി മാനേജര്‍ വെരി. റവ. എം.ഡി. യൂഹാനോന്‍ റമ്പാന്‍ കണ്‍വീനറായി പരുമല സെമിനാരി സംരക്ഷണ സമിതി കോര്‍ കമ്മറ്റി രൂപീകരിച്ചു.

പരുമല സെമിനാരി മാനേജര്‍ വെരി. റവ. എം.ഡി. യൂഹാനോന്‍ റമ്പാന്‍ പുറപ്പെടുവിച്ച പ്രസ്താവനയുടെ പൂര്‍ണ രൂപം:-

സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പരുമലയിലും പരുമല പള്ളിയിലും പ്രശ്നങ്ങളും സംഘര്‍ഷങ്ങളും ഉണ്ടാക്കുക എന്ന ഗൂഢ ലക്ഷ്യത്തോടുകൂടിയാണ് പാത്രീയര്‍ക്കീസ് വിഭാഗക്കാര്‍ പരുമല തിരുമേനിയുടെ നാമത്തില്‍ പരുമലയില്‍ പുതിയ പള്ളി പണിയുവാന്‍ പദ്ധതി ഇട്ടിരിക്കുന്നത്. ഇത് പരുമലയില്‍ ഇന്ന് നിലനില്ക്കുന്ന മതസൌഹാര്‍ദ്ദത്തെ തകര്‍ക്കും എന്നതില്‍ യാതൊരുസംശയവുമില്ല.

പരുമല പള്ളിയുടെ സമീപം പരുമല തിരുമേനിയുടെ നാമത്തില്‍ വിഘടിത വിഭാഗം പള്ളി പണിയുന്നത് ഗൂഡലക്ഷ്യത്തോടെയാണ് എന്നത് താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ നിന്നും വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.

1. സാധാരണയായി ഒരു പ്രദേശത്ത് പള്ളി പണിയുന്നത് ആ ദേശത്ത് ജീവിക്കുന്ന സഭാ വിശ്വാസികളുടെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയാണല്ലോ. എന്നാല്‍ പരുമലയില്‍ പാത്രീയര്‍ക്കീസ് വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബം പോലും ഇല്ലാത്ത സ്ഥിതിക്ക് പരുമല പള്ളിയുടെ പ്രധാന കവാടത്തിന് എതിവശത്തായി പരുമല തിരുമേനിയുടെ നാമത്തില്‍ പരുമല പള്ളി എന്ന പേരില്‍ തന്നെ ദേവാലയം പണിയുന്നത് പരുമലയില്‍ ഇന്ന് നിലനില്ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുവേണ്ടി മാത്രമാണ്.

2. പരുമലയില്‍ പുതിയ പള്ളി പണിയുന്നതിന് മുന്നോടിയായി പാത്രീയര്‍ക്കീസ് വിഭാഗക്കാര്‍ ഒരു വെബ് സൈറ്റ് തുടങ്ങിയിട്ടുണ്ട്. അതിന്റെ മേല്‍വിലാസം “www.parumalapally.org” എന്നാണ്. ഇന്ന് ലോകത്തില്‍ പരുമല പള്ളി എന്ന് അറിയപ്പെടുന്നത് പരുമല തിരുമേനി കബറടങ്ങിയിരിക്കുന്ന ഈ പള്ളി മാത്രമാണ്. അതേ പേരില്‍ തന്നെ പുതിയ പള്ളി പണിയുന്നതും വെബ് സൈറ്റ് ഉണ്ടാക്കിയിരിക്കുന്നതും പണപിരിവ് നടത്തികൊണ്ടിരിക്കുന്നതും ക്രൈസ്തവ നീതിയ്ക്ക് നിരക്കാത്തതാണ്. കൂടാതെ പരുമല പള്ളിയുടെ നിലവിലുള്ള വെബ്സൈറ്റ് ദുരൂപയോഗം ചെയ്ത് പൊതു ജനത്തെ കബളിപ്പിച്ച് പരുമല പള്ളിയുടെ പേരില്‍ പണപിരിവ് നടത്തണമെന്ന ദുരുദേശത്തോടും അങ്ങിനെ പള്ളിയുടെ പേരില്‍ പിരിക്കുന്ന പണം ദുരൂപയോഗം ചെയ്യാന്‍ വേണ്ടി കളവായി കൃത്രിമമായി വെബ്സൈറ്റ് ഉണ്ടാക്കി പൊതുജനത്തെ കബളിപ്പിച്ചുവരുകയാണ്.

4. വിഘടിത വിഭാഗം ഇവിടെ പള്ളി സ്ഥാപിച്ചാല്‍ സമാധാനത്തില്‍ കഴിയുന്ന പരുമല സംഘര്‍ഷ ഭൂമിയായി മാറുമെന്നതില്‍ സംശയമില്ല.

5. പരുമല സെമിനാരിയുടെ കീഴിലുള്ള പരുമലയിലെ എല്ലാ സ്ഥാപനങ്ങളും പ.പരുമല തിരുമേനിയുടെ നാമത്തിലാണ്. ഉദാഹരണമായി:-

1. സെന്റ് ഗ്രിഗോറിയോസ് ഹോസ്പിറ്റല്‍‍ (St. Gregorios Mission Hospital)
2. സെന്റ് ഗ്രിഗോറിയോസ് സ്കൂള്‍‍ ഓഫ് നേഴ്സിങ് (St. Gregorios School of Nursing)
3. സെന്റ് ഗ്രിഗോറിയോസ് കോളജ് ഓഫ് നേഴ്സിങ് (St. Gregorios College of Nursing)
4. സെന്റ് ഗ്രിഗോറിയോസ് കോളജ് ഓഫ്സോഷ്യല്‍‍ സയന്‍‍സ് (St. Gregorios College of Social Science)
5. സെന്റ് ഗ്രിഗോറിയോസ് ഇന്റര്‍‍ നാഷണല്‍‍ ക്യാന്സര്‍‍ കെയര്‍‍ ഇന്‍‍സ്റ്റിറ്റ്യൂട്ട് (St. Gregorios International Cancer care Institute)
6. സെന്റ് ഗ്രിഗോറിയോസ് വസ്കുലാര്‍‍ സെന്റര്‍ ‍(St. Gregorios Cardio Vascular Centre)
7. സെന്റ് ഗ്രിഗോറിയോസ് ജെറിയാറ്റിക് സെന്റര്‍ ‍(St. Gregorios Geriatic Centre)

8. സെന്റ് ഗ്രിഗോറിയോസ് റിട്രീറ്റ് ഹോം (St. Gregorios Retreat Home)
9. സെന്റ് ഗ്രിഗോറിയോസ് ഓഡിറ്റോറിയം (St. Gregorios Auditorium)
10. സെന്റ് ഗ്രിഗോറിയോസ് ഡീ അഡിക്ഷന്‍‍ സെന്റര്‍‍ (St. Gregorios De-Adiction Centre)

ഈ സ്ഥാപനങ്ങളെല്ലാം തന്നെ പരിശുദ്ധ പൗരസ്ത്യ കാതോലിക്കാ ബാവയുടെ നേരിട്ടുള്ള ഭരണത്തിലാണ്.

പ.പരുമല തിരുമേനിയുടെ നാമത്തില്‍ ഇത്രയധികം സ്ഥാപനങ്ങള്‍ പരുമലയില്‍ തന്നെ നിലവിലുള്ളപ്പോള്‍ പാത്രീയര്‍ക്കീസ് വിഭാഗക്കാര്‍ ഇതേ പേരില്‍ പരുമലയില്‍ പള്ളിയോ, മറ്റ് സ്ഥാപനങ്ങളോ ആരംഭിച്ചാല്‍ കത്തിടപാടുകളിലും ബാങ്ക് ഇടപാടുകിലും ആശയകുഴപ്പങ്ങള്‍ സൃഷ്ടിക്കാനും അതിലൂടെ സംഘര്‍ഷത്തിന് വഴി തെളിക്കാനും ഇടയുണ്ട്.

6. സാധാരണ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ പ.പരുമല തിരുമേനിയുടെ കബറിങ്കല്‍ പതിനായിര കണക്കിന് ഭക്തജനങ്ങളാണ് അനുഗ്രഹം തേടി എത്തുന്നത്. പരുമല പള്ളിയില്‍ പ.പിതാവിന്റെ പെരുന്നാള്‍ നടത്താറുള്ളത് നവംബര്‍ 1, 2 തീയതികളിലാണെങ്കിലും പെരുന്നാള്‍ കൊടിയേറ്റ് നടത്തുന്ന ഒക്ടോബര്‍ 26 മുതല്‍ നവംബര്‍ 30 വരെയുള്ള കാലഘട്ടത്തില്‍ ഏറ്റവും കുറഞ്ഞത് 50 ലക്ഷത്തിലധികം ഭക്തജനങ്ങള്‍ എത്തിച്ചേരാറുണ്ട്. പാത്രീയര്‍ക്കീസ് വിഭാഗത്തിന് പുതിയ പള്ളി പരുമലയില്‍ ഉണ്ടാവുകയും, അവരും നവംബര്‍ 1,2 തീയതികളില്‍ പെരുന്നാള്‍ നടത്തുകയും ചെയ്യുമ്പോള്‍ പുണ്യഭൂമിയായ പരുമല ഒരു കലാപ ഭൂമിയായി തീരുമെന്നതില്‍ സംശയമില്ല.

7. എറണാകുളം, കോട്ടയം ജില്ലകളില്‍ പാത്രീയര്‍ക്കീസ് വിഭാഗക്കാരുടെ പള്ളികള്‍ക്ക് സമീപം ഓര്‍ത്തഡോക്സ് സഭ സ്ഥലം വാങ്ങി പള്ളി പണിയുന്നതിന് അനുവാദം തേടിയപ്പോള്‍ ക്രമസമാധാനത്തിന്റെയും മതസൌഹാര്‍ദ്ദത്തിന്റെയും പേരില്‍ അനുമതി നിഷേധിച്ചിട്ടുള്ളതാണ്.

പരുമല പള്ളിയുടെ അത്ഭുതാവഹമായ വളര്‍ച്ചയില്‍ അസൂയാലുക്കളായ പാത്രീയര്‍ക്കീസ് വിഭാഗക്കാര്‍ അവരുടെ ഒരു കുടുംബം പോലും ഇല്ലാത്ത പരുമലയില്‍ വിഷവിത്ത് പാകുവാന്‍ ഇപ്പോള്‍ ശ്രമം ആരംഭിച്ചിരിക്കയാണ്. പരുമല പള്ളിയുടെ പ്രധാന കവാടത്തിനു സമീപമായി പ.പരുമല തിരുമേനിയുടെ നാമത്തില്‍ തന്നെ പുതിയ പള്ളി പണിയാനുള്ള നീക്കം ദുരൂഹതകള്‍ നിറഞ്ഞതാണ്. ഇത് പരുമലയിലെ ആത്മീയന്തരീക്ഷവും മതസൌഹാര്‍ദവും തകര്‍ക്കുന്നതിനും തൃക്കുന്നത്ത് സെമിനാരി തുടങ്ങി മറ്റ് സ്ഥലങ്ങളില്‍ പാത്രീയര്‍ക്കീസ് വിഭാഗക്കാര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ക്രമസമാധാനനില തകര്‍ക്കാന്‍ കൂട്ടു നിന്നതുപോലെ പരുമലയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഇത് ഒരു കലാപഭൂമിയാക്കാനുള്ള മതതീവ്രവാദികളുടെ ഗൂഢാലോചനയാണെന്ന് ഞങ്ങള്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുന്നു.

പരുമലയെ കലാപ ഭൂമിയാക്കി മാറ്റാനുള്ള പാത്രീയര്‍ക്കീസ് വിഭാഗത്തിന്റെ ഗൂഢാലോചനകള്‍ക്കെതിരെ മലങ്കര ഓര്‍ത്തഡോക്സ് സഭാമക്കള്‍ മരണം വരെ പോരാടുന്നതിന് ഒരുക്കമുള്ളവരായിരിക്കണം.

എന്ന്,
പരുമല സെമിനാരി സംരക്ഷണ സമിതി കോര്‍ കമ്മിറ്റിക്കുവേണ്ടി,
ഫാ.എം.ഡി.യൂഹാനോന്‍ റമ്പാന്‍
കണ്‍വീനര്‍

20100709

മലങ്കരയിലേക്ക് അന്ത്യോഖ്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭ മേല്‍പ്പട്ടക്കാരെ വാഴിച്ചത് തെറ്റ്- പൗരസ്ത്യ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌


മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആഭ്യന്തര ഭരണത്തിലുള്ള അനധികൃതമായ കടന്നുകയറ്റത്തെ ശക്തമായി എതിര്‍‍ക്കുന്നു
സുന്നഹദോസ് ഒന്നടങ്കം പരിശുദ്ധ ബാവയോടൊപ്പം
കോട്ടയം: മാര്‍ സേവേറിയോസ്‌ മോശ മലങ്കര സഭയില്‍ മേല്‍പ്പട്ട വാഴ്‌ച നടത്തിയത് ഒട്ടും ശരിയല്ലെന്നും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആഭ്യന്തര ഭരണത്തിലുള്ള അനധികൃതമായ കടന്നുകയറ്റവുമാകയാല്‍ തികച്ചും അപലപനീയമാണെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമാ ദിതിമോസ് ഒന്നാമന്‍ ബാവായുടെ അധ്യക്ഷതയില്‍ ദേവലോകം കാതോലിക്കാസന അരമനയില്‍ ജൂലയ് 8ന് കൂടിയ പരിശുദ്ധഎപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ ഉപസമിതി യോഗം ആരോപിച്ചു.

പൗരസ്ത്യ കാതോലിക്കാ ബാവാ ഇതുസംബന്ധിച്ച്‌ സ്വീകരിയ്ക്കുന്ന നടപടികള്‍ക്ക്‌ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.

യോഗത്തില്‍ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, ഗീവര്‍ഗീസ്‌ മാര്‍ ഈവാനിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസ്‌, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്‌, കുറിയാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌, പൗലോസ്‌ മാര്‍ പക്കോമിയോസ്‌, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

20100702

കാഞ്ഞിരമറ്റം പള്ളി: 1934ലെ സഭാഭരണഘടനയ്ക്കു വിരുദ്ധമായി ഇടവക പൊതുയോഗംകൂടുന്നത് ഹൈക്കോടതി തടഞ്ഞു

കൊച്ചി, ജൂലൈ 1: കൊച്ചി ഭദ്രാസനത്തിലുള്‍‍പ്പെട്ട കാഞ്ഞിരമറ്റം മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ അഡ്വക്കേറ്റ് കമ്മീഷന്റെ അദ്ധ്യക്ഷതയില്‍ ഇടവക പൊതുയോഗം കൂടുവാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ ഉത്തരവു് കേരള ഹൈക്കോടതി തടഞ്ഞു.

കാഞ്ഞിരമറ്റം മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി മാത്യൂസ് പുളിമൂട്ടില്‍ കോറെപ്പിസ്കോപ്പ നല്കിയ ഹര്‍ജിയിലാണ് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ജില്ലാക്കോടതിയുടെ ഉത്തരവു് തടഞ്ഞതു്. സുപ്രീം കോടതി അംഗീകരിച്ച 1934ലെ സഭാഭരണഘടനയ്ക്കു വിരുദ്ധമായതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് മാത്യൂസ് പുളിമൂട്ടില്‍ കോറെപ്പിസ്കോപ്പ പറഞ്ഞു.

കോടതിവിധിയുണ്ടാകുന്നതുവരെയുള്ള ക്രമീകരണമായി ഒന്നിടവിട്ട ആഴ്‌ചയില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി ഇടവകക്കാരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളി ഇടവകക്കാരും മാറിമാറി ആരാധന നടത്തിവരുന്ന പള്ളിയാണിത്

20100629

ഐ സി പത്രോസ് റമ്പാന്‍ കൂറുമാറി

പുത്തന്‍ കുരിശ്,ജൂണ്‍ 26 : മലങ്കരസഭയിലെ ഒരു കശീശയായ ഐ സി പത്രോസ് റമ്പാന്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലേക്കു് കൂറുമാറി. മെത്രാന്‍ സ്ഥാനമോഹമാണിതിനുപിന്നിലെന്ന് കരുതപ്പെടുന്നു. മലങ്കരസഭയില്‍ മെത്രാന്‍ സ്ഥാനം കിട്ടണമെങ്കില്‍ മലങ്കര ഓര്‍‍ത്തഡോക്സ് സഭാ ഭരണഘടനപ്രകാരം സുറിയാനി ക്രിസ്ത്യന്‍ അസോസിയേഷന്‍ തിരഞ്ഞെടുക്കേണ്ടതും എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കേണ്ടതുമാണു്.

പിറവം വലിയപള്ളി ഇടവക പ്രാര്‍‍ത്ഥനായോഗ വാര്‍ഷികം


പിറവം, ജൂണ്‍ 20 : പിറവം വലിയപള്ളി ഇടവക പ്രാര്‍‍ത്ഥനായോഗത്തിന്റെ വാര്‍ഷികം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. വികാരി വന്ദ്യ സൈമണ്‍ വറുഗീസ് കശീശ അദ്ധ്യക്ഷം വഹിച്ചു. ഫാ. ഗീവറുഗീസ് കൊച്ചുപറമ്പില്‍ റമ്പാന്‍, ഫാ. ബിനോയ് പട്ടകുന്നേല്‍, ഫാ. വി എ മാത്യൂസ്, ഫാ. ജോസഫ് മങ്കിടിയില്‍ വിപി വറുഗീസ് കെ പി ജോണി തുടങ്ങിയവര്‍ സംസാരിച്ചു.

20100625

വിഘടിത അന്ത്യോക്യന്‍‍ സഭക്കെതിരെ പ. ബാവ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു

ദേവലോകം, ജൂണ്‍ 25 : അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭാദ്ധ്യക്ഷന്‍‍ മാര്‍ സേവേറിയോസ് മോശ ഗോര്‍‍ഗുന്‍ മെത്രാപ്പോലീത്തയുമായി ബന്ധപ്പെട്ടു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ കൈക്കൊണ്ട എല്ലാ തീരുമാനങ്ങളും ഇന്നു് കൂടിയ പൗരസ്ത്യ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു.


യൂറോപ്യന്‍‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയ്ക്കും അതിന്റെ തലവനായി മാര്‍ സേവേറിയോസ് മോശ ഗോര്‍‍ഗുന്‍ മെത്രാപ്പോലീത്തയ്ക്കും മലങ്കര ഓര്‍‍ത്തഡോക്സ് സുറിയാനി സഭ നല്കിയിരുന്ന അംഗീകാരം 2010 മാര്‍‍ച്ചില്‍ പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ പിന്‍‍വലിച്ചിരുന്നു. തുടര്‍‍ന്നാണു് യൂറോപ്യന്‍‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയുടെ എപ്പിസ്കോപ്പല്‍‍ സുന്നഹദോസ് അവരുടെ സഭയുടെ പേരു് അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയെന്നാക്കിയതു്.


മലങ്കര സഭയുടെ ഭരണഘടനയ്‌ക്ക്‌ വിരുദ്ധമായും, മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസ്സോസിയേഷന്‍ തെരെഞ്ഞെടുക്കുകയോ, പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ അംഗീകരിക്കുകയോ ചെയ്യാതെ, മലങ്കര സഭയുടെ അംഗീകാരമില്ലാത്ത മാര്‍‍ സേവേറിയോസ്‌ മൂസാ ഗുര്‍ഗാനാല്‍‍ അനധികൃതമായി മേല്‍പട്ടക്കാരായി മലങ്കരയിലേയ്ക്കു് വരുന്ന ആരേയും മലങ്കര സഭയുടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുകയോ, എപ്പിസ്‌കോപ്പായ്‌ക്കടുത്ത ബഹുമാനാദരവുകള്‍ നല്‍കി സ്വീകരിക്കുകയോ, അവര്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനകളിലോ, മറ്റ്‌ ചടങ്ങുകള്‍ക്കോ സംബന്ധിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ലെന്ന് പരിശുദ്ധ ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവ കര്‍ശനമായി ജൂണ്‍ 19 നു് കല്‍പിച്ചിട്ടുണ്ടു് . ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ആയത്‌ പ. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ പൗരസ്ത്യ കാതോലിക്കോസിന്റെ ആത്മീകാധികാരത്തിനെതിരായുള്ള വെല്ലുവിളിയായും, അച്ചടക്ക ലംഘനമായി കണക്കാക്കുന്നതും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും. മലങ്കര സഭാംഗങ്ങളായ ആരെയെങ്കിലും, ഏതെങ്കിലും വൈദികസ്ഥാനികളായി, സേവേറിയോസ്‌ മൂസാ ഗുര്‍ഗാനോ അദ്ദേഹത്താല്‍ അവരോധിക്കപ്പെടുന്ന ആരെങ്കിലുമോ പട്ടം കൊടുത്താല്‍ അവര്‍‍ക്കും ഇതു് ബാധകമായിരിക്കും എന്നും ആണു് കല്‍പന.


മലങ്കര സഭയുടെ സഹോദരീ സഭ എന്ന അംഗീകാരമില്ലാതായ അന്ത്യോക്യന്‍ സുറിയാനി ഓര്‍‍ത്തഡോക്സ് സഭയ്ക്കു് അഞ്ചു മെത്രാന്‍‍മാരുണ്ടു്.

20100622

മലങ്കര വര്‍ഗീസ്‌ വധം: തല്‍പരകക്ഷികളുടെ ഇഷ്‌ടത്തിനല്ല അന്വേഷണം

കൊച്ചി, ജൂണ്‍ 21: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ തല്‍പര കക്ഷികളുടെ ഇഷ്‌ടത്തിനൊത്ത്‌ അന്വേഷണം നടത്തി മതവികാരത്തിന്റെ ചുഴലിക്കാറ്റില്‍ അന്വേഷണ ഏജന്‍സിയെ അകപ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നു് സിബിഐ എറണാകുളം ചീഫ്‌ ജുഡിഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയെ അറിയിച്ചു. മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ സിബിഐ അന്വേഷണവും കുറ്റപത്രവും പരിപൂര്‍ണമല്ലെന്നു കാണിച്ചു കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മ സിജെഎം: എന്‍. ലീലാമണി മുന്‍പാകെ നല്‍കിയ ഹര്‍ജിയിലാണു സിബിഐ എതിര്‍വാദം സമര്‍പ്പിച്ചത്‌.

അന്വേഷണം സമഗ്രമല്ല, കേസിലെ ഒന്നാം പ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്‌തില്ല, കൊലപാതകത്തില്‍ പങ്കുള്ള ഉന്നതരെ അന്വേഷണത്തില്‍ നിന്ന്‌ ഒഴിവാക്കി തുടങ്ങിയ പരാതിക്കാരിയുടെ ആരോപണങ്ങള്‍ അടിസ്‌ഥാന രഹിതമാണെന്നും സിബിഐ കോടതിയെ ബോധിപ്പിച്ചു.
നിഷ്‌പക്ഷവും നീതിയുക്തവുമായ അന്വേഷണമാണ്‌ നടന്നതെന്ന്‌ സി.ബി.ഐ വ്യക്തമാക്കി. ഗൂഢാലോചനയും കൊലയാളികള്‍ക്ക്‌ സാമ്പത്തിക സഹായം നല്‍കിയതും തെളിയിക്കപ്പെട്ടിട്ടുണ്ട്‌. മുഖ്യപ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാത്തത്‌ അന്വേഷണത്തെ ബാധിച്ചെന്ന ഹര്‍ജിക്കാരിയുടെ ആരോപണം തെറ്റാണ്‌. യാക്കോബായ സഭയിലെ ഉന്നതര്‍ അറിയാതെ ഗൂഢാലോചന നടക്കില്ലെന്നാണ്‌ മറ്റൊരു ആരോപണം. ഹര്‍ജിക്കാരിയുടെ താത്‌പര്യങ്ങള്‍ക്ക്‌ അനുസൃതമായി കേസ്‌ അന്വേഷിക്കാനാവില്ല. ക്രിമിനല്‍ നിയമത്തെ ആധാരമാക്കിയാണ്‌ അന്വേഷണം നടക്കുന്നത്‌. മതവികാരത്തിലേക്ക്‌ സി.ബി.ഐയെ വലിച്ചിഴയ്‌ക്കേണ്ടതില്ല. ഹര്‍ജിക്കാരിയുടെ സംശയങ്ങളും മറ്റും നിയമപ്രകാരം തെളിവായെടുക്കാനാവില്ലെന്നും സി.ബി.ഐ ബോധിപ്പിച്ചു. കേസ്‌ ജൂലായ്‌ അഞ്ചിന്‌ പരിഗണിക്കാന്‍ മാറ്റി.

പ. ബാവയുടെ കല്പന

നമ്മുടെ എല്ലാ പള്ളികളിലേയും വികാരിമാരും, ദേശത്തുപട്ടക്കാരും, പള്ളികൈക്കാരന്മാരും, ശേഷം ജനങ്ങളും കൂടി കണ്ടെന്നാല്‍ നിങ്ങള്‍ക്ക്‌ വാഴ്‌വ്‌!
പ്രിയരേ,

പ. സഭയുടെ ഭരണഘടനയ്‌ക്ക്‌ വിരുദ്ധമായും, മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസ്സോസിയേഷന്‍ തെരെഞ്ഞെടുക്കുകയോ, പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ അംഗീകരിക്കുകയോ ചെയ്യാതെ, ഒരു വൈദികനെ, മലങ്കര സഭയുടെ അംഗീകാരമില്ലാത്ത സേവേറിയോസ്‌ മൂസാ ഗുര്‍ഗാന്‍ എന്നയാള്‍ മേല്‍പട്ടക്കരാനായി വാഴിച്ച വിവരം പത്രമാധ്യമങ്ങ ളിലൂടെ നമ്മുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഈ വിധം അനധികൃതമായി മേല്‍പട്ടക്കാരായി വരുന്ന ആരേയും നമ്മുടെ പ. സഭയുടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുകയോ, എപ്പിസ്‌കോപ്പായ്‌ക്കടുത്ത ബഹുമാനാദരവുകള്‍ നല്‍കി സ്വീകരിക്കുകയോ, അവര്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനകളിലോ, മറ്റ്‌ ചടങ്ങുകള്‍ക്കോ സംബന്ധിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ല എന്ന്‌ നാം കര്‍ശനമായി കല്‍പിക്കുന്നു. ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ആയത്‌ പ. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ പ. പിതാക്കന്മാര്‍ ദൈവീകമായി നമ്മെ ഭരമേല്‍പിച്ച ആത്മീകാധികാരത്തിനെതിരായുള്ള വെല്ലുവിളിയായും, അച്ചടക്ക ലംഘനമായി നാം കണക്കാക്കുന്നതും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും. മലങ്കര സഭാംഗങ്ങളായ ആരെയെങ്കിലും, ഏതെങ്കിലും വൈദികസ്ഥാനികളായി, സേവേറിയോസ്‌ മൂസാ ഗുര്‍ഗാനോ, അയാളാല്‍ അവരോധിക്കപ്പെടുന്ന ആരെങ്കിലുമോ പട്ടം കൊടുത്താല്‍ അവരെ സംബന്ധിച്ചും ഈ കല്‌പന ബാധകമായിരിക്കും. പ. സഭയുടെ ആത്മീയവും ഭൗതികവുമായ അച്ചടക്കം വിലയേറിയതായി നാം കരുതുന്നതിനാല്‍ നമ്മുടെ വാല്‍സല്യനിധികളായ സഭാമക്കള്‍ ആരും ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുതെന്നും പ. സഭയില്‍ ഭിന്നത സൃഷ്‌ടിക്കുന്ന ആരുമായും യാതൊരു സംസര്‍ഗ്ഗവും പാടില്ലെന്നും നാം സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു.

ശേഷം പിന്നാലെ,

സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും, നിങ്ങ ളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരി
ക്കുമാറാകട്ടെ. ആയത്‌ ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മയുടേയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്‍മാരായ മാര്‍ ഗ്രീഗോറിയോസിന്റയും മാര്‍ ദീവന്നാസിയോസിന്റെയും ശേഷം സകല ശുദ്ധിമാന്മാരുടേയും ശുദ്ധിമതികളുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.

സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...........................

ബസ്സേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍

2010 ജൂണ്‍ മാസം 19 -ാം തീയതി
കോട്ടയം കാതോലിക്കേറ്റ്‌
അരമനയില്‍നിന്നും.

Click here to read the Kalpana

http://www.orthodoxchurch.in/images/pdf/22-06-2010/kalpanatoallparish.pdf

20100617

മലങ്കര വര്‍ഗീസ്‌ വധക്കേസ്‌ പ്രതി ഫാ. തെക്കേക്കര കീഴടങ്ങി

.
പ്രതിയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ സിബിഐ ആവശ്യപ്പെടാത്തതുകൊണ്ടു് ജാമ്യം കൊടുത്തു

കൊച്ചി, ജൂണ്‍ 16: ഓര്‍ത്തഡോക്‌സ്‌ സഭ മാനേജിങ്‌ കമ്മിറ്റി അംഗം മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കര (50) എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ കീഴടങ്ങി. പ്രതിയെ കസ്‌റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ സിബിഐ ആവശ്യപ്പെടാതിരുന്ന സാഹചര്യത്തില്‍ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ എന്‍. ലീലാമണി ജാമ്യം അനുവദിച്ചു.

ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ മുന്‍പാകെ ഏഴു ദിവസത്തിനകം കീഴടങ്ങണമെന്ന ഉപാധിയോടെ ജൂണ്‍ 11 നു ഫാ. വര്‍ഗീസ്‌ തെക്കേക്കരയ്‌ക്കു ഹൈക്കോടതി ജസ്റ്റിസ്‌ കെ ഹേമ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ യാക്കോബായ കത്തീഡ്രല്‍ വികാരിയായിരുന്ന ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ ഒന്നാം പ്രതിയാക്കി സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊലക്കുറ്റം, ഗൂഢാലോചന, ആയുധനിരോധന നിയമം തുടങ്ങിയ ഒന്‍പതു വകുപ്പുകളാണ്‌ അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുള്ളത്‌.

20100615

കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ നല്കിയ വിധി നടത്തിപ്പു ഹര്‍ജി നിലനില്‍ക്കും

കൊച്ചി, ജൂണ്‍ 15: കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളി സംബന്ധിച്ച്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ വിധി നടത്തിപ്പു ഹര്‍ജി നിലനില്‍ക്കുന്നതാണെന്നു ഹൈക്കോടതി വ്യക്‌തമാക്കി. വിധി നടത്തിപ്പു ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായിമാറിയ പള്ളിക്കമ്മറ്റിയുടെ പ്രാരംഭ തടസ്സ വാദം നിരസിച്ചുകൊണ്ടാണ്‌ ജസ്‌റ്റിസ്‌ പി. ഭവദാസന്റെ ഉത്തരവ്‌.

കോതമംഗലം മാര്‍ത്തോമ്മാ ചെറിയ പള്ളിയുടെ ഭരണം സംബന്ധിച്ച്‌ 1974 മുതല്‍ നടന്നു വരുന്ന കേസില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്കു് അനുകൂലമായി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധി പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ എതിര്‍വിഭാഗം നല്‍കിയ അപ്പീല്‍ പരിഗണിച്ച സുപ്രീം കോടതി, ഭേദഗതിയോടെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്‌ വിധി അംഗീകരിച്ചു.

വിധി നടപ്പാക്കിക്കിട്ടാന്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്‌ക്കു വേണ്ടി വികാരി മാറാച്ചേരില്‍ തോമസ്‌ റമ്പാന്‍, കോതമംഗലം കുത്തുകുഴി സ്വദേശി ബാബു പോള്‍, തങ്കളം സ്വദേശി കെ.വി. ജയിംസ്‌ എന്നിവര്‍ സമര്‍പ്പിച്ച വിധി നടത്തിപ്പു ഹര്‍ജിയാണു കോടതി പരിഗണിച്ചത്‌. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കോസിനും ഭദ്രാസന മെത്രാപ്പൊലീത്തയ്‌ക്കും പള്ളിയുടെ മേലുള്ള അവകാശങ്ങള്‍, വികാരിയെ നിയമിക്കാനുള്ള അധികാരം, ആരാധന-ഭരണ കാര്യങ്ങളിലുള്ള നിയന്ത്രണം എന്നിവയെ ദോഷകരമായി ബാധിക്കുന്ന തരത്തില്‍ 1974ലെ മൂന്ന്‌ ഇടവക യോഗത്തിലും രണ്ടു കമ്മിറ്റി യോഗത്തിലും എടുത്ത തീരുമാനം നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണു ഹര്‍ജി. ഇവരുടെ അധികാരം മറികടന്നുള്ള നടപടികളും വൈദികരെ നീക്കുന്നതും അവര്‍ക്കു ശമ്പളമോ പെന്‍ഷനോ നിഷേധിക്കുന്നതും ഫണ്ട്‌ ചെലവിടുന്നതും സുപ്രീംകോടതി വിലക്കിയതു നടപ്പാക്കിക്കിട്ടണമെന്നും ആണു് ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നതു്.

മാര്‍തോമ ചെറിയ പള്ളി പള്ളിയുടെ ഭരണം നടത്തേണ്‌ടത്‌ 1934 ലെ ഓര്‍ത്തഡോക്സ്‌ സഭാ ഭരണഘടനയനുസരിച്ചാണെന്നും അതനുസരിച്ചുള്ള കാതോലിക്കയോ മെത്രാപ്പോലീത്തയോ നിയമിക്കുന്ന വൈദികര്‍ക്കു മാത്രമേ പള്ളിയില്‍ പ്രവേശനമുള്ളൂ എന്നും സുപ്രീം കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുണ്ട്‌. തോമസ്‌ മാര്‍ ദീവന്നാസിയോസോ മറ്റാരെങ്കിലുമോ നിയമിക്കുന്ന വൈദികര്‍ക്കും സഭാസ്ഥാനികള്‍ക്കും പള്ളിയില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ട്‌.

വൈദികരെ നിയമിക്കുവാനോ നീക്കം ചെയ്യുവാനോ പള്ളി മുതലുകള്‍ ചെലവിടുന്നതിനോ നിലവിലുള്ള കമ്മറ്റിക്ക്‌ അധികാരമില്ലെന്നും സുപ്രീംകോടതി വിധിയില്‍ പറയുന്നു. പള്ളി പൊതുയോഗം വിളിച്ചുകൂട്ടുകയോ എന്തെങ്കിലും തീരുമാനം എടുക്കുന്നതിനും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്ക് മാത്രമാണ്‌ അധികാരമുള്ളൂ.

പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമ്മാ മാത്യൂസ്‌ ദ്വിതീയന്‍ ബാവായുടെ മലങ്കര മെത്രാപ്പോലീത്താസ്ഥാനം ശരിവച്ച 2002-ലെ മലങ്കര അസോസിയേഷന്റെയും ഭരണസമിതിയുടെയും തിരഞ്ഞെടുപ്പോടെ വിധി നടത്തിപ്പു കഴിഞ്ഞുവെന്നും വിധി ലഭിച്ചവരല്ല വിധി നടത്തിപ്പു ഹര്‍ജി നല്‍കിയതെന്നും അതിനാല്‍ വിധി നടത്തിപ്പു സാധ്യമല്ലെന്നുമുള്ള എതിര്‍വാദം കോടതി അംഗീകരിച്ചില്ല. വിധി നടത്തിപ്പ്‌ ഹര്‍ജി സംബന്ധിച്ചുള്ള ഹര്‍ജി ഏത്‌ ഫോറത്തില്‍ പറയണമെന്നല്ലാതെ സിവില്‍ നിയമത്തില്‍ നടപടിക്രമങ്ങള്‍ വ്യക്തമാക്കുന്നില്ലെന്ന്‌ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സിവില്‍ നടപടി ക്രമത്തിലെ 21-ആം വകുപ്പു പ്രകാരമുള്ള വ്യവസ്ഥകള്‍ പരിഗണിക്കേണ്ടതുണ്ടെന്നും ഇക്കാരണം കൊണ്ട്‌ തന്നെ വിധി നടത്തിപ്പ്‌ ഹര്‍ജി നിലനില്‍ക്കുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.

കോടതി വിധി : 1 2 3 4 5 6 7 8 9 10 11 12 13 14 15 16

മലങ്കര വര്‍ഗീസ്‌ 1993 മുതല്‍ വധഭീഷണിയില്‍




കേസില്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തണമെന്നു് ആവശ്യം‍


പെരുമ്പാവൂര്‍‍ : മലങ്കര വര്‍ഗീസ്‌ 1993 മുതല്‍ വധഭീഷണിയിലാണെന്നും അദ്ദേഹത്തിനെതിരെ ഒന്നിലേറെ തവണ ആക്രമണമുണ്ടായിട്ടുണ്ടെന്നും വര്‍ഗീസിന്റെ ഭാര്യ സാറാമ്മ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണു്. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ ആദ്യ രക്തസാക്ഷി കുര്യാക്കോസിന്റെ വധക്കേസുമായി ബന്ധപ്പെട്ടാണു് മലങ്കര വര്‍ഗീസ്‌ കൊല്ലപ്പെട്ടതെന്ന സംശയം സാറാമ്മ ഉന്നയിച്ചിട്ടുണ്ടു്.

ഓര്‍‍ത്തഡോക്സ് കക്ഷിക്കാരനായ തോട്ടപ്പാട്ടു് ഉതുപ്പാന്‍ കുര്യാക്കോസ്‌ കൊല്ലപ്പെട്ടതു് 1993 ഒക്ടോബറിലായിരുന്നു. ഒരു വിവാഹത്തില്‍ കാര്‍‍മികത്വം വഹിക്കാനെന്ന പേരില്‍ പാത്രിയര്‍‍ക്കീസ് കക്ഷിയിലെ ഫാ. പോള്‍‍ ആയത്തുകുടി അനധികൃതമായി പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ പ്രവേശിക്കുന്നതു് കാതോലിക്കോസ് കക്ഷിക്കാര്‍ പള്ളിമുറ്റത്തു് തട‍ഞ്ഞതിനെ തുടര്‍‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തോട്ടപ്പാട്ടു് ഉതുപ്പാന്‍ കുര്യാക്കോസ്‌ ഇഷ്ടികകൊണ്ടു് തലക്ക് അടിയേറ്റ് മരിക്കുകയായിരുന്നു.
രക്തസാക്ഷിമരണം
തോട്ടപ്പാട്ടു് ഉതുപ്പാന്‍ കുര്യാക്കോസ്‌

തോട്ടപ്പാട്ടു് ഉതുപ്പാന്‍ കുര്യാക്കോസ്‌ കൊല്ലപ്പെട്ട കേസില്‍ മുന്‍ പാത്രിയര്‍‍ക്കീസ് കക്ഷിക്കാരെ അതായതു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രതികളാക്കിയതിന്റെ പേരില്‍ മലങ്കര വര്‍ഗീസിനു നേരെ ഭീഷണിയുയര്‍‍ന്നുകൊണ്ടിരുന്നു.

2002 ഒക്‌ടോബര്‍ രണ്ടിനു് യാക്കോബായ യൂത്ത്‌ അസോസിയേഷന്‍ പ്രവര്‍ത്തകര്‍‍‍ തന്റെ വീട്ടില്‍ വന്നു് ബഹളമുണ്ടാക്കിയെന്നറിഞ്ഞു് വീട്ടിലേക്കു് പുറപ്പെട്ട മലങ്കര വര്‍ഗീസിന്റെ അംബാസഡര്‍ കാറ്‍‍ കുറിയാക്കോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും യാക്കോബായ യൂത്ത്‌ അസോസിയേഷന്‍ പ്രവര്‍ത്തകരുമായ ഞാളിയമ്പറമ്പില്‍‍ ബിനു വറുഗീസും കൂട്ടരും ചേര്‍‍ന്നു് തടഞ്ഞു. മാരകായുധങ്ങളുമായി നിന്ന അവരെക്കണ്ട് ഭയന്നു് പ്രാണരക്ഷാര്‍‍ത്ഥം വണ്ടി പെട്ടന്നു് പിന്നോട്ടെടുത്തപ്പോള്‍ വണ്ടിക്കുമുമ്പിലേക്കു് ചാടിയ ബിനുവിനു് ഗുരുതരമായി പരിക്കേറ്റു. കാറോടിച്ചിരുന്നതു് വറുഗീസിനോടൊപ്പമുണ്ടായിരുന്ന പാത്തിക്കല്‍ ഏലിയാസായിരുന്നുവത്രേ. ബിനുപിന്നീടു് ആശുപത്രിയില്‍‍വച്ചു മരിച്ചു. ഈ സംഭവത്തില്‍ വാഹനാപകടക്കേസാണു് പെരുമ്പാവൂര്‍‍ പോലീസ് രജിസ്റ്റര്‍‍ ചെയ്തതു്.

ഓര്‍‍ത്തഡോക്സ് സഭക്കാര്‍ യാക്കോബായ യൂത്ത്‌ അസോസിയേഷന്‍ പ്രവര്‍ത്തകനെ വണ്ടികയറ്റിക്കൊന്നുവെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ നേതാക്കള്‍ വ്യാപകമായി പ്രചരണം നടത്തി. കേസിനില്ലെന്നും അല്ലാതെതന്നെ കൈകാര്യം ചെയ്യുമെന്നും പൊതുസമ്മേളനങ്ങളില്‍ പരസ്യമായി ഏറ്റവും മുതിര്‍‍ന്ന നേതാക്കള്‍ തന്നെ പ്രസംഗിച്ചു.

വാഹനാപകടമരണം
ഞാളിയമ്പറമ്പില്‍‍ ബിനു വറുഗീസ്

ഒപ്പം അതേ മാസം തന്നെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനാധിപനായ ശ്രേഷ്ഠ കാതോലിക്കാ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയുടെ ദൗത്യം വിശ്വസ്ഥനായ ഭദ്രാസനമാനേജര്‍ ഫാ. വര്‍ഗീസ്‌ തെക്കേക്കരയെ ഏല്പിച്ചു. ഫാ ഔസേഫ് പാത്തിക്കലായിരുന്നു അതുവരെ വികാരി. ഭദ്രാസനം നേരിട്ടു് പള്ളി ഭരണം കൈകാര്യം ചെയ്യുവാനായിരിക്കാം ഭദ്രാസനമാനേജരെത്തന്നെ വികാരിയാക്കിയതു്.



2002 ഡിസംബര്‍ ‍5 ഉച്ചയ്ക്കു് ഒന്നരയ്ക്കു് മലങ്കര ഓര്‍‍ത്തഡോക്സ് സുറിയാനി സഭയുടെ മാനേജിങ് കമ്മറ്റിയംഗമായ മലങ്കര വറുഗീസിനെ കൊന്നു. ഭദ്രാസനമാനേജര്‍ ഫാ. വര്‍ഗീസ്‌ തെക്കേക്കരയാണു് സിബിഐ സമര്‍പ്പിച്ച കുറ്റപത്രപ്രകാരം കേസിലെ ഒന്നാം പ്രതി. മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സമ്പൂര്‍ണമല്ലെന്നു് ചൂണ്ടിക്കാട്ടിയാണു് കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളതു്. കേസില്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ്‌ അഡ്വ.സി.പി. ഉദയഭാനു മുഖേന നല്‍കിയ ഹര്‍ജിയിലെ മുഖ്യ ആവശ്യം.


കേസില്‍ വിശദമായ അന്വേഷണം നടത്താതെയാണു സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചതെന്നും കൊലപാതകം ആസൂത്രണം ചെയ്‌തവരെക്കുറിച്ചും ഗൂഢാലോചന നടത്തിയവരെക്കുറിച്ചും സി.ബി.ഐ. അന്വേഷണം നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്‌. സി.ബി.ഐയുടെ അന്തിമറിപ്പോര്‍ട്ട്‌ തള്ളി തുടരന്വേഷണത്തിനു നിര്‍ദേശിക്കണമെന്നാണ്‌ ആവശ്യം.

ഏതായാലും, മലങ്കര വറുഗീസിന്റെ കൊലയില്‍ തനിക്കു് പങ്കില്ലെന്ന് 2002 ഡിസംബര്‍‍‍‍ 7ലെ ദേശാഭിമാനി വാര്‍‍ത്തയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനാധിപനായ ശ്രേഷ്ഠ കാതോലിക്കാ വ്യക്തമാക്കിയിട്ടുണ്ടു്. അതു് സത്യമാണെന്നു് കരുതാനാണു് എല്ലാവരും ആഗ്രഹിക്കുന്നതു്.

കടപ്പാടു്: മലങ്കര ശബ്ദം