20091204

നെച്ചൂര്‍ പള്ളി: നിലവിലുള്ള ആരാധനാസമയക്രമങ്ങള്‍ തുടരാന്‍ ആര്‍‍‍ ഡി ഒയുടെതീരുമാനം



പിറവം, ഡിസം 3:
സഭാ തര്‍ക്കം നിലനില്‍ക്കുന്ന നെച്ചൂര്‍ സെന്റ് തോമസ് പള്ളിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ആരാധനാസമയക്രമങ്ങള്‍ തുടരാന്‍ ആര്‍.ഡി.ഒ. ആയ പി.കെ. നളന്‍ ഉത്തരവായി. ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്കും അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ അതിരൂപതയായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കും വെവ്വേറെ സമയക്രമം അനുവദിച്ചു നല്‍കിയിട്ടുണ്ട്.

ഇതിനു പുറമെ ഇടദിവസങ്ങളിലും ആരാധനയ്ക്ക് പള്ളി തുറന്നുകൊടുക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ആവശ്യപ്പെട്ടതാണ് പുതിയ സംഭവവികാസങ്ങള്‍ക്ക് തുടക്കമിട്ടത്. ഈ ആവശ്യമുന്നയിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ വികാരി ഫാ. ജോസഫ് മങ്കിടിയുടെ നേതൃത്വത്തില്‍ നവം 27 വെള്ളിയാഴ്ച വൈകുന്നേരം പള്ളിയില്‍ ആരംഭിച്ച ഉപവാസം പിറ്റേന്നു് അവസാനിപ്പിച്ചതു് ഡി മൂന്നാം തീയതി ആര്‍.ഡി.ഒയുടെ അദ്ധ്യക്ഷതയില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനിയ്ക്കാമെന്ന ധാരണയിലായിരുന്നു.

ഞായറാഴ്ചയിലെ കുര്‍ബാനയ്ക്കല്ലാതെ മറ്റ് ദിവസങ്ങളില്‍ കുര്‍ബാനയ്ക്കു് പള്ളി തുറന്നുകൊടുക്കാന്‍ പള്ളിയുടെ താക്കോല്‍ നിയന്ത്രണത്തിലാക്കിയിരിയ്ക്കുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തയ്യാറായില്ല. അതുകൊണ്ടു് രേഖകള്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന് ആര്‍.ഡി.ഒ. നിര്‍ദ്ദേശിച്ചു. ആര്‍ ഡി ഒ ഏകപക്ഷീയമായിനീങ്ങുന്നുവെന്നു് പറഞ്ഞ് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്കാര്‍ തുടര്‍ന്നു് ചര്‍ച്ച ബഹിഷ്‌കരിച്ചതുകൊണ്ടു് ചര്‍ച്ച വിജയിച്ചില്ല.

ഞായറാഴ്ചകള്‍ക്ക് പുറമെ വിവാഹം, മാമോദീസ, മരണം, പെരുന്നാള്‍, നാല്പതാം ചരമദിനാചരണം തുടങ്ങിയവയ്ക്ക് മാത്രം പള്ളി തുറന്നുകൊടുക്കുന്ന രീതി മേലില്‍ തുടരാന്‍ നിര്‍ദ്ദേശിച്ച് ആര്‍.ഡി.ഒ. പിന്നീടു് ഉത്തരവിറക്കുകയാണുണ്ടായത്. ഞായറാഴ്ചകളില്‍ കുര്‍ബാനയ്ക്ക് ഇരുസഭകള്‍ക്കും വെവ്വേറെ സമയക്രമം അനുവദിച്ചു നല്‍കി. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആര്‍.ഡി.ഒ.യുടെ തീരുമാനത്തെ അംഗീകരിച്ചിട്ടുണ്ടു്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രതിനിധീകരിച്ച് അവരുടെ വികാരി മൂലാമറ്റത്തില്‍ കുര്യാക്കോസ് കോര്‍ എപ്പിസ്‍‍കോപ്പ, സോജന്‍ പി. എബ്രഹാം, രാജു ജോണ്‍, എല്‍ദോ പീറ്റര്‍, ഐസക് തറയില്‍ എന്നിവരും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയെ പ്രതിനിധീകരിച്ച് അവരുടെ വികാരി ഫാ. ജോസഫ് മങ്കിടി, പോള്‍ കോഴിക്കോട്ടുതറ, ബാബു ഐക്കനംപുറത്ത്, യോഹന്നാന്‍ കയ്യാലപ്പറമ്പില്‍ എന്നിവരുമാണു് ആര്‍.ഡി.ഒ. വിളിച്ചുകൂട്ടിയ അനുരഞ്ജനചര്‍ച്ചയില്‍ പങ്കെടുത്തതു്.

*

20091019

പിറവം വലിയപള്ളിയില്‍ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളെ അന്ത്യോക്യന്‍‍ യാക്കോബാക്കാര്‍ ആക്രമിച്ചു; മൂന്നു് വിശ്വാസികള്‍‍ക്കു് പരിക്ക്‌

പിറവം: സഭാതര്‍ക്കം പറഞ്ഞു് പിറവം വലിയപള്ളിയില്‍ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികളെ അന്ത്യോക്യന്‍‍ യാക്കോബാക്കാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ മൂന്നു് വിശ്വാസികള്‍‍ക്കു് പരിക്കേറ്റു. ഒക്ടോബര്‍ 18 ഞായറാഴ്‌ച സന്ധ്യയോടെയാണ്‌ സംഭവം. വിവരമറിഞ്ഞ്‌ പള്ളിയിലെത്തിയ പോലീസാണ്‌ പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്‌. വലിയപള്ളി സെമിത്തേരിയില്‍ തിരി കത്തിച്ച്‌ പ്രാര്‍ത്ഥിച്ച്‌ മടങ്ങുകയായിരുന്ന ഓര്‍ത്തഡോക്‌സ്‌ സഭക്കാരെ അന്ത്യോക്യന്‍‍ യാക്കോബായ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നുവെന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികള്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ കുടുംബസംഗമത്തോടനുബന്ധിച്ച്‌ പരിശുദ്ധ പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ്‌ മാര്‍ത്തോമ ദിദിമോസ്‌ പ്രഥമന്‍ ബാവ വലിയപള്ളിയുടെ കുരിശുപള്ളിയില്‍ പ്രവേശിച്ച്‌ ആരാധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്‌ ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ ഒക്ടോബര്‍ 18 ഞായറാഴ്‌ച രാവിലെ പള്ളി പരിസരത്ത്‌ നോട്ടീസ്‌ വിതരണം ചെയ്‌തതിനെച്ചൊല്ലി രാവിലെ തന്നെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ്‌ വൈകീട്ട്‌ സംഘട്ടനമുണ്ടായതെന്ന്‌ പിറവം സിഐ കെ.ബിജുമോന്‍ പറഞ്ഞു. എസ്‌ഐ ശിവകുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ്‌, പരിക്കേറ്റവരെ പിറവം ഗവ. ആശുപത്രിയിലെത്തിച്ചു. തലയ്‌ക്ക്‌ പരിക്കേറ്റ ഓര്‍ത്തഡോക്‌സ്‌ സഭക്കാരായ ബാബു ചാവടിയില്‍, പിറവം, ബാബു തോമസ്‌, തേക്കുംമൂട്ടില്‍, പിറവം, സണ്ണി തേക്കുംമൂട്ടില്‍ എന്നിവരെ പിന്നീട്‌ കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലാക്കിയിട്ടുണ്ടു്.

20090808

വിധി നടത്തിപ്പു് ഹര്‍ജിയില്‍ തുടര്‍വാദം ഈ മാസം

കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പള്ളികളും സ്വത്തുക്കളും 1934-ലെ സഭാ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടേണ്ടതാണെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഹര്‍ജിയില്‍ ഹൈക്കോടതി മുന്‍പാകെ തുടര്‍വാദം ഈ (ഓഗസ്റ്റ്) മാസം നടക്കും.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കു് വേണ്ടി പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍‍‍ക്കീസ് ബാവാ, ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാസെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ സമര്‍പ്പിച്ച വിധി നടത്തിപ്പു് ഹര്‍‍ജി ജസ്റ്റിസ് വി. രാംകുമാര്‍ ജൂലൈ അവസാനവാരമാണു് പരിഗണിച്ചതു്. എതിര്‍കക്ഷികള്‍ക്കു് സത്യവാങ്മൂലം സമര്‍പ്പിക്കാവുന്നതാണെന്നു് കോടതി വ്യക്തമാക്കി.

20090729

വര്‍ഗീസ്‌ വധം: ഹര്‍ജിയില്‍ സി.ബി.ഐ.ക്ക്‌ നോട്ടീസ്‌

കൊച്ചി, ജൂലൈ 28: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ ഒരു പ്രതിയെ മാത്രം സി.ബി.ഐ. ഇനിയും ചോദ്യം ചെയ്യാത്തതിന്‌ എതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സി.ബി.ഐ.ക്ക്‌ നോട്ടീസ്‌ ഉത്തരവിട്ടു. 21 പ്രതികളില്‍ 20 പേരെ മാത്രമേ ചോദ്യംചെയ്‌തിട്ടുള്ളൂ. ഒരാള്‍ ഒളിവിലാണെന്നും അതിനാല്‍ ചോദ്യംചെയ്യാനായിട്ടില്ലെന്നുമാണ്‌ സി.ബി.ഐ. ജൂലായ്‌ 6ന്‌ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്‌.

2007-ല്‍ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തെങ്കിലും അത്‌ കാര്യക്ഷമമാവുന്നില്ലെന്നാണ്‌ കൊല്ലപ്പെട്ട ഇരിങ്ങോള്‍ തോമ്പ്ര പി.എം. വര്‍ഗീസിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ്‌ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്‌. 2002 ഡിസംബര്‍ 5-നാണ്‌ വര്‍ഗീസ്‌ കൊല്ലപ്പെട്ടത്‌. ക്രൈം ബ്രാഞ്ചാണ്‌ ആദ്യം കേസന്വേഷിച്ചത്‌.

കടപ്പാടു്— മാതൃഭൂമി

വൈദികനെ മര്‍ദ്ദിച്ചതില്‍ ഓര്‍ത്തഡോക്‌സ്‌ സഭ പ്രതിഷേധിച്ചു

ദേവലോകം: കൂത്താട്ടുകുളം കോഴിപ്പിള്ളി സെന്റ്‌പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി ഫാ.മാത്യൂസ്‌ ചെമ്മനാപാടത്തെ മര്‍ദ്ദിച്ചതില്‍ ഓര്‍ത്തഡോക്‌സ്‌ സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ പ്രതിഷേധിച്ചു. കുറ്റവാളികളെ ശിക്ഷിക്കണമെന്ന്‌ അധികൃതരോട്‌ ആവശ്യപ്പെട്ടു.

ഭദ്രാസന വൈദിക സംഘം പ്രതിഷേധിച്ചു

മൂവാറ്റുപുഴ: കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിലെ കോഴിപ്പിള്ളി സെന്റ്‌ പോള്‍സ്‌ പള്ളി വികാരി ഫാ. മാത്യൂസ്‌ ചെമ്മനാപ്പാടത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ കണ്ടനാട്‌ ഭദ്രാസന വൈദിക സംഘം പ്രതിഷേധിച്ചു.

പള്ളിയിലെ സമാധാനപരമായ അന്തരീക്ഷം തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന്‌ യോഗം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ അരമനയില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. എബ്രഹാം കാരാമേല്‍, ഫാ. ഏലിയാസ്‌ ചെറുകാട്‌, ഫാ. ജോണ്‍ ചിറക്കടക്കുന്നേല്‍ കോര്‍ എപ്പിസ്‌ക്കോപ്പ, ഫാ. ജോണ്‍ വി. ജോണ്‍, ഫാ. ബിനോയി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

ഓര്‍ത്തഡോക്‌സ്‌ സഭ മേഖലാ യോഗം പ്രതിഷേധിച്ചു

കൂത്താട്ടുകുളം: കൂത്താട്ടുകുളം കോഴിപ്പിള്ളി സെന്റ്‌പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരിയും മലങ്കര ഓര്‍ത്തഡോക്‌സ്‌ കൂത്താട്ടുകുളം മേഖലയുടെ പ്രസിഡന്റുമായ ഫാ. മാത്യൂസ്‌ ചെമ്മനാപ്പാടത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭ കൂത്താട്ടുകുളം മേഖല യോഗം ചേര്‍ന്നു. കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രത്തില്‍ ഫാ. ജോണ്‍ വി. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ വടകരപ്പള്ളിവികാരി ഫാജോയികടുകുംമാക്കില്‍ ഫാ വി ജെ പൗലോസ് പനയാരംപിള്ളില്‍, ഫാ മാത്യു അബ്രാഹം കണ്ടത്തില്‍‍പുത്തന്‍‍പുരയില്‍‍, ജോസഫ് ജോര്‍ജ് , ബിജു പാറത്തോട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ചൊവ്വാഴ്ച കുര്‍ബാനക്കു ശേഷം പള്ളിമുറിയില്‍ വിശ്രമിക്കുകയായിരുന്ന 51കാരനായ വൈദികനെ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി പക്ഷക്കാരനായിമാറിയ റജി കുര്യാക്കോസ്‌ (32) എന്ന കപ്യാര്‍‍ മര്‍ദ്ദിക്കുകയായിരുന്നു.

കാരമല പള്ളിയില്‍ വികാരിയെ യാക്കോബായ വിമതര്‍ ആക്രമിച്ചു



കൂത്താട്ടുകുളം: കൂത്താട്ടുകുളം കാരമല കോഴിപ്പിള്ളി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി ഫാ.മാത്യൂസ്‌ ചെമ്മനാപ്പാടത്തിനെ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി പക്ഷക്കാരനായിമാറിയ ശുശ്രൂഷകന്‍ ആക്രമിച്ചതിനെത്തുടര്‍ന്നു് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (2009 ജൂലൈ 28) രാവിലെ കുര്‍ബാനയ്ക്കു ശേഷം പള്ളിമുറിയില്‍ വിശ്രമിക്കുകയായിരുന്ന 51കാരനായ വൈദികനുനേരെ പള്ളിയിലെ ശുശ്രൂഷകനായ റജി കുര്യാക്കോസ്‌ (32) വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു.


തിങ്കളാഴ്‌ച അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയിലെ ഫാ. തോമസ് കുപ്പമലയുടെ പിതാവുകൂടിയായ കോഴിപ്പിള്ളി സെന്റ്‌പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി ഇടവകാംഗത്തിന്റെ സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയിലെ വൈദികര്‍ പള്ളിയില്‍ കയറരുതെന്ന് വികാരി അനൌണ്‍സ് ചെയ്തതും നിര്‍ദേശം ലംഘിച്ച് ഇരുപതോളം വൈദികര്‍ പ്രവേശിച്ചതും ഇരു വിഭാഗത്തിനുമിടയില്‍ ചെറിയ തോതില്‍ അസ്വസ്ഥത പടര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ സംഭവം. മറ്റു് വൈദികര്‍ പള്ളിയില്‍ കയറരുതെന്ന് വികാരി അനൌണ്‍സ് ചെയ്തതതിനെ ചോദ്യം ചെയ്താണു് ശുശ്രൂഷകന്‍ റജി കുര്യാക്കോസ്‌ വികാരിയെ ആക്രമിച്ചതു്.
1995 മുതല്‍ ഫാ. മാത്യൂസ്‌ ചമ്മനാപ്പാടമാണ്‌ പള്ളി വികാരി. ആറ്‌ വര്‍ഷം മുമ്പ്‌ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായപ്പോള്‍‍ പള്ളി വികാരിയല്ലാതെ മറ്റു വൈദികര്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന്‌ പോലീസ് സാന്നിദ്ധ്യത്തില്‍ തീരുമാനിച്ചിരുന്നതാണു്.