20111230

ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ ശിവഗിരി തീര്‍ത്ഥാടകര്‍ക്കു് സ്വീകരണം

ചാത്തന്നൂര്‍, ഡിസം. 30: പള്ളി തീര്‍ത്ഥാടന കേന്ദ്രമായ ചാത്തന്നൂര്‍ സെന്റ് തോമസ് മൌണ്ടില്‍ വരിഞ്ഞവിള സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലേക്ക് ശിവഗിരി തീര്‍ത്ഥാടകരെ സ്വീകരിച്ചു. ആര്‍.ശങ്കറിന്റെ ജന്മഗ്രാമമായ പുത്തൂരിലെ തൃക്കണ്ണാപുരം ദേവസ്വം മഹാദേവര്‍ ക്ഷേത്രത്തില്‍ നിന്നു മധു മാറനാട്, എഴുകോണ്‍ രാജ്മോഹന്‍ എന്നിവര്‍ ജാഥാ ക്യാപ്റ്റനായുള്ള ശിവഗിരി തീര്‍ത്ഥാടകര്‍ക്കാണ് സ്വീകരണം നല്‍കിയത്.

വരിഞ്ഞവിള പള്ളി കുരിശടിക്ക് സമീപം വികാരി ഫാ.കോശി ജോര്‍ജ് വരിഞ്ഞവിള, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ ജോക്കബ് വര്‍ഗീസ് കോയിപ്പുറം, ജോയിന്റ് കണ്‍വീനര്‍ ജേക്കബ് തോട്ടത്തില്‍, സ്വാമി കൃഷ്ണാനന്ദ എന്നിവര്‍ ചേര്‍ന്നാണ് പള്ളിയിലേക്ക് സ്വീകരിച്ചത്. തുടര്‍ന്നു നടന്ന മതേതര സമ്മേളനത്തില്‍ ധ്യാനബിന്ദു മൈത്രിമന്ദിരത്തിലെ സര്‍വാത്മമിത്ര, പോളണ്ടുകാരായ ക്രിസ്റിന, സ്റ്റെന്‍സിലാവോസ്, കൊട്ടാരക്കര താലൂക്ക് യൂണിയന്‍ കൌണ്‍സിലര്‍ മൈലോട്ട് സഹദേവന്‍, ഇടമണ്‍ സുജാതന്‍ എന്നിവര്‍ പ്രസംഗിച്ചു.

പള്ളിയിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം തീര്‍ത്ഥാടകര്‍ക്കു പള്ളിയിലെ നേര്‍ച്ചയായി ഉണ്ണിയപ്പവും നല്‍കി ശിവഗിരിയിലേക്ക് യാത്രയാക്കി. കഴിഞ്ഞ വര്‍ഷം മുതല്‍ പുത്തൂരില്‍ നിന്നു ശിവഗിരിയിലേക്കുള്ള തീര്‍ത്ഥാടകരെ സ്വീകരിച്ച് പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി വരിഞ്ഞവിള പള്ളി തുറന്നു നല്‍കിവരുന്നു.

20111227

വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാരുടെ അക്രമം: മണ്ണത്തൂര്‍ ആത്താനിക്കല്‍ കവലയിലെ കുരിശുപളളി ആര്‍.ഡി.ഒ. അടച്ചുപൂട്ടി



കൂത്താട്ടുകുളം, ഡിസം. 26: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പളളിയുടെ അധീനതയിലുളള മണ്ണത്തൂര്‍ ആത്താനിക്കല്‍ കവലയിലെ കുരിശുപളളി പിടിച്ചെടുക്കാന്‍ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാര്‍ നടത്തിയ അക്രമത്തെ തുടര്‍ന്ന്‌ കുരിശുപളളി (ചാപ്പല്‍) ആര്‍.ഡി.ഒ. അടച്ചുപൂട്ടി. ഡിസം25,26തീയതികളില്‍ നടക്കേണ്ടിയിരുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക്‌ മുടക്കം സംഭവിച്ചു.

വികാരി ഫാ. ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളം അദ്ധ്യക്ഷനായ നിര്‍മാണസമിതിയുടെ നേതൃത്വത്തില്‍ പുതുക്കി നിര്‍മ്മിച്ചുകൊണ്ടിരിയ്ക്കുന്ന മണ്ണത്തൂര്‍ ആത്താനിക്കല്‍ കവലയിലെ സെന്റ് മേരീസ് കുരിശുപളളിയില്‍ വികാരിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ വൈകുന്നേരം 4-നു് ആരംഭിയ്ക്കാനിരിക്കെയാണു് ഉച്ചയ്ക്കു് വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാര്‍ അക്രമം ആരംഭിച്ചതു്. പണിതുകൊണ്ടിരിയ്ക്കുന്നതും വാതില്‍തീരാത്തതുമായ കുരിശുപളളിയില്‍ ക്രിസ്‌തുമസ്‌ ദിനത്തില്‍ (ഡിസം 25) പകല്‍ ഉച്ചയ്ക്കു് അതുവഴികടന്നുപോയ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മാത്യൂസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാന്‍ അനധികൃതമായി കയറി കുരിശുപളളിയുടെ കൂദാശകര്‍മ്മം കഴിഞ്ഞെന്നു് പ്രഖ്യാപിച്ചു് അഖണ്ഡപ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്തു് മടങ്ങി. ഫാ. പൗലോസ്‌ ഞാറ്റുകാല, ഡോ. ആദായി ജേക്കബ്‌ കോര്‍-എപ്പിസ്‌കോപ്പ, സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ബേബി മണ്ടോളില്‍, ഫാ. വര്‍ഗീസ്‌ പുല്ല്യാട്ടേല്‍, ഫാ. എല്‍ദോസ്‌ കക്കാടന്‍ എന്നിവര്‍ മാത്യൂസ്‌ മാര്‍ ഈവാനിയോസ്‌ മെത്രാന്‍റെ കൂടെയുണ്ടായിരുന്നു. അഞ്ചു്മണിയ്ക്കു് വികാരി ഫാ. ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളത്തിന്റെ നേതൃത്വത്തില്‍ വിശ്വാസികളും പെരുന്നാളിന്റെ ബാന്റ്‌ മേളക്കാരും കൊടിയേറ്റിനു് എത്തിയപ്പോള്‍ അഖണ്ഡപ്രാര്‍ത്ഥനായജ്ഞം നടത്തുന്ന വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാര്‍ അവരെ കയ്യേറ്റം ചെയ്തു. സംഘര്‍ഷസാദ്ധ്യത ഉയര്‍ന്നതോടെ പിറവം സിഐയുടെയും കൂത്താട്ടുകുളം എസ് ഐയുടെയും നേതൃത്വത്തില്‍ നാലു്മണിയ്ക്കു് സ്ഥലത്തെത്തിയ പോലീസ്‌ ആര്‍ഡിയുടെ ഉത്തരവുപ്രകാരം ഏറ്റുമുട്ടലിലേര്‍പ്പെട്ടവരെ പിരിച്ചുവിട്ടു.

സംഘര്‍ഷം തുടര്‍ന്നതോടെ മൂവാറ്റുപുഴ തഹസീല്‍‍ദാര്‍ പി എസ് സ്വര്‍ണമ്മയും സ്ഥലത്തെത്തി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്കായി വികാരി ഫാ. ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളവും വിശ്വാസികളും കുരിശുപളളിയില്‍ കയറിയപ്പോള്‍ അവര്‍ക്കുനേരെ മര്‍ദനവും കല്ലേറുമുണ്ടായി. തഹസീല്‍‍ദാരുടെ വാഹനത്തിനും പോലീസിനും നേരെ കല്ലേറുണ്ടായതോടെ പോലീസ് ലാത്തി വീശി. കുറച്ചുപേര്‍ക്കു് പരിക്കേറ്റു.എട്ടു്മണിയോടെ ആര്‍ ഡി ഒ ആര്‍ മുനിയമ്മ നേരിട്ടെത്തി കുരിശുപളളിപൂട്ടാന്‍ ഉത്തരവു് നല്കി താക്കോല്‍ കൂത്താട്ടുകുളം എസ് ഐയെ ഏല്‍പ്പിച്ചു. പണി നടന്നുകൊണ്ടിരിയ്ക്കുന്നതായ ഈ കുരിശുപളളിയുടെ വാതില്‍തീരാത്തതുകൊണ്ടു് കഴകള്‍ ഉപയോഗിച്ചു് താല്ക്കാലിക വാതില്‍ ഉണ്ടാക്കിയാണു് കുരിശുപളളിപൂട്ടിയതു്.

ചാപ്പല്‍ പൂട്ടാന്‍കാരണക്കാരായ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാരുടെ നടപടിയില്‍ മലങ്കര യാക്കോബായ സുറിയാനി സഭ ശക്തിയായി പ്രതിഷേധിച്ചു. മലങ്കര ഓര്‍ത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസന മേലദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഗീവറുഗീസ് റമ്പാന്‍, കണ്ടനാടു് ഈസ്റ്റ് ഭദ്രാസന ചാന്‍സലര്‍ ഫാ. അബ്രാഹം കാരാമേല്‍ സംഭവ സ്ഥലത്തെത്തി.

നേരത്തെ ഡിസം 24 സന്ധ്യയ്ക്കു് മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പളളിയില്‍ ക്രിസ്‌തുമസ്‌ ശുശ്രൂഷകള്‍ സമാധാനപരമായി നടന്നു. വികാരി ഫാ. ഏലിയാസ്‌ ജോണ്‍ മണ്ണാത്തിക്കുളം ക്രിസ്‌തുമസ്‌ ശുശ്രൂഷയ്ക്കു് നേതൃത്വം നല്കി.

20111224

പരിശുദ്ധ ബാവാ അഴീക്കോടിനെ സന്ദര്‍ശിച്ചു


തൃശ്ശൂര്‍, ഡിസം.22- രോഗബാധിതനായി തൃശ്ശൂര്‍ അമല അശുപത്രിയില്‍ കഴിയുന്ന മലയാള സാഹിത്യകാരന്‍ ഡോ. സുകുമാര്‍ അഴീക്കോടിനെ ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാസന്ദര്‍ശിച്ചു. ബാവാ അദ്ദേഹത്തിനു് ആശ്വാസസൌഖ്യ ആശംസകള്‍ നേര്‍ന്നു.

20111223

ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് ഓര്‍ത്തഡോക്സ് സഭയുടെ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്താ


കോട്ടയം: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഡല്‍ഹി ഭദ്രാസന മെത്രാപ്പോലീത്തായായി ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസിനെ നിയമിക്കണമെന്ന് പഴയ സെമിനാരിയില്‍ കൂടിയ സഭാമാനേജിങ് കമ്മറ്റി യോഗം ശു്പാര്‍ശ ചെയ്തു.

പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാതിരുമേനിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഈയ്യോബ് മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്താ, വെരി.റവ. കെ.ജി. ഗീവര്‍ഗീസ് കോര്‍ എപ്പിസ്കോപ്പാ, റവ.ഫാ. കെ.വി. ഗീവര്‍ഗീസ് എന്നിവരുടെ വേര്‍പാടില്‍ അനുശോചിച്ചു.

മുല്ലപ്പെരിയാര്‍

ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മുല്ലപ്പെരിയാര്‍ വിഷയം കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് കേരളത്തിനും തമിഴ്നാടിനും സ്വീകാര്യമായ രീതിയില്‍ രമ്യമായി പരിഹരിക്കണമെന്ന് സഭാമാനേജിങ് കമ്മറ്റി യോഗം അഭ്യര്‍ത്ഥിച്ചു.

തൃശൂര്‍ സീതാറാം ടെക്സ്റ്റൈല്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിതനായ ശ്രീ. ജേക്കബ് തോമസ് അരികുപുറം, കേരള ലാന്റ് ഡവലപ്പ്മെന്റ് കോര്‍പ്പമറേഷന്‍ ചെയര്‍മാനായി നിയമിതനായ ബെന്നി കക്കാട് എന്നിവരെ യോഗം അനുമോദിച്ചു.

കുര്യാക്കോസ് മാര്‍ ക്ളീമീസ്, സഖറിയാ മാര്‍ അന്തോണിയോസ്, മാത്യൂസ് മാര്‍ തേവോദോസിയോസ്, ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ്, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്കോറോസ്, ഡോ. സഖറിയാസ് മാര്‍ അപ്രേം എന്നീ മെത്രാപ്പോലിത്താമാരും, വൈദിക ട്രസ്ററി റവ.ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അല്മായ ട്രസ്ററി എം.ജി. ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ പ്രസംഗിച്ചു.

20111219

പുത്തന്‍കുരിശ് പള്ളിയില്‍ ഓര്‍ത്തഡോക്സു്കാര്‍ക്കെതിരെ അക്രമം

കോലഞ്ചേരി: കണ്ടനാടു് വെസ്റ്റ് ഭദ്രാസനത്തിലെ പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ഓര്‍ത്തഡോക്സ് വിശ്വാസികളെ ആക്രമിച്ചു. സംഭവത്തില്‍ വൈദികനടക്കം നാലു് പേര്‍ക്കു് പരിക്കേറ്റു. കൂടാതെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക തോമസ്‌ പ്രഥമന്‍റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ്‌ പൊലീസ്‌ സ്‌റ്റേഷന്‍ ഉപരോധിക്കുകയും ഓര്‍ത്തഡോക്‌സ് സഭയിലെ ശാമുവേല്‍ റമ്പാന്‍ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചു് റമ്പാനെ കയ്യേറ്റം ചെയ്യുകയും ചെയ്തു

പള്ളി സെമിത്തേരിയില്‍ ഓര്‍ത്തഡോക്സ് വികാരിഫാ. സഖറിയ ജോണും വിശ്വാസികളും രാവിലെ പതിനൊന്നരയോടെ ധൂപപ്രാര്‍ഥന നടത്തിയതു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ തടഞ്ഞതോടെയാണു് സംഭവങ്ങള്‍ക്കു് തുടക്കമായത്. കോടതി വിധിയെത്തുടര്‍ന്നു് പള്ളി തങ്ങളുടേതാണെന്നും ചട്ടവിരുദ്ധമായാണ് ഓര്‍ത്തഡോക്സ് സഭക്കാര്‍ സെമിത്തേരിയില്‍ പ്രവേശിച്ചതെന്നുമാരോപിച്ചാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ഇവരെ തടഞ്ഞതു്. 1934-ലെ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടണമെന്ന കേസ് സെക്ഷന്‍ 92 ഇല്ലെന്ന സാങ്കേതികകാരണത്താല്‍ തള്ളിയതിനെ തുടര്‍ന്ന്‌ പുത്തന്‍കുരിശ്‌ സെന്റ്‌ പീറ്റേഴ്‌സ് ആന്‍ഡ്‌ സെന്റ്‌ പോള്‍സ്‌ പളളി സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ പിടിച്ചെടുത്തനിലയിലാണു്. ഓര്‍ത്തഡോക്‌സ് സഭക്കാര്‍ക്കു് വേണമെങ്കില്‍ രണ്ടു് മണിക്കൂര്‍ ആരാധനാ സ്വാതന്ത്ര്യം നല്‍കാമെന്ന്‌ യാക്കോബായ വിഭാഗം പറഞ്ഞിരുന്നുവെങ്കിലും തല്‍സ്ഥിതി അവകാശം തുടരണമെന്ന ആവശ്യത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ഉറച്ചുനിന്നു. ഓര്‍ത്തഡോക്‌സു്കാര്‍ വഴങ്ങാത്തതുകൊണ്ടു് സെമിത്തേരിയില്‍ പ്രവേശിക്കാന്‍ പോലും അനുവദിയ്ക്കുകയില്ലെന്നു് പറഞ്ഞു് ഓര്‍ത്തഡോക്‌സു്കാരുടെ അവകാശങ്ങള്‍ പൂര്‍ണമായും നിഷേധിയ്ക്കുകയാണിപ്പോള്‍.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ കുര്‍ബാന കഴിഞ്ഞ്‌ ആളുകകള്‍ പിരിഞ്ഞശേഷമായിരുന്നു പളളിയിലേക്ക്‌ ഓര്‍ത്തഡോക്‌സ് വിഭാഗമെത്തിയത്‌. പളളിമണിയടിച്ച്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അവരുടെആളുകളെ കൂട്ടി.

ജില്ലാ കളക്‌ടറുടെ അനുമതിയോടെ പള്ളിയില്‍ ധൂപ പ്രാര്‍ത്‌ഥന നടത്തി മടങ്ങുകയായിരുന്ന തങ്ങളെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആക്രമിക്കുകയായിരുന്നെന്നാണ്‌ ഓര്‍ത്തഡോക്‌സ്‌ വിശ്വാസികള്‍ പറയുന്നത്‌. വിവരമറിഞ്ഞെത്തിയ പുത്തന്‍കുരിശ്‌ പൊലീസ്‌ ഇടപെട്ടാണ്‌ സംഘര്‍ഷത്തിന്‌ അയവു് വരുത്തിയത്‌. സംഭവത്തില്‍ പരിക്കേറ്റ വികാരി ഫാ. സഖറിയാ ജോണ്‍ (33), വിശ്വാസികളായ കുഞ്ഞമ്മ (76), പൈലിക്കുഞ്ഞ്‌ (74), ജോയി (74) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ പൊലീസും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷവുമുണ്ടായി. നിയമവിരുദ്ധമായി പളളിയിലെത്തിയ വൈദികന്‌ സംരക്ഷണം നല്‍കിയെന്നും ചോദ്യംചെയ്‌ത വിശ്വാസികളെ പോലീസ്‌ മര്‍ദിച്ചെന്നും ആരോപിച്ചു് പ്രാദേശിക കാതോലിക്ക തോമസ്‌ പ്രഥമന്‍റെയും ഏലിയാസ്‌ അത്താനാസിയോസ്‌ മെത്രാന്റെയും നേതൃത്വത്തില്‍ പുത്തന്‍കുരിശ്‌ പൊലീസ്‌ സ്‌റ്റേഷന്‍ ഉപരോധിച്ചു. സംഘര്‍ഷാവസ്‌ഥ രൂക്ഷമായതോടെ മൂവാറ്റുപുഴ ഡിവൈ.എസ്‌.പി. ടോമി സെബാസ്‌റ്റ്യന്റെ നേതൃത്വത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാനേതൃത്വവുമായി ചര്‍ച്ച നടത്തി എസ്‌.ഐക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിന്മേല്‍ വൈകിട്ട്‌ വൈകിട്ടു് നാലു് മണിയോടെ ഉപരോധ സമരം അവസാനിപ്പിച്ചു.

ഇതിനിടെ മൂന്നരയ്ക്കു് ഓര്‍ത്തഡോക്‌സ് സഭയിലെ ശ്ലീബാദാസസമൂഹം സെക്രട്ടറി കണ്ടനാടു് കര്‍‍മേല്‍ ദയറയിലെ ശാമുവേല്‍ റമ്പാനെതിരെ കയ്യേറ്റമുണ്ടായി‌. പുത്തന്‍കുരിശ്‌ കാവുംതാഴത്തു് വച്ചാണ്‌ റമ്പാന്‍ സഞ്ചരിച്ചിരുന്ന വാഹനം ആക്രമിച്ചത്‌.

പുത്തന്‍കുരിശ്‌ പളളിയില്‍ ഓര്‍ത്തഡോക്‌സ് വൈദികനും വിശ്വാസികള്‍ക്കും നേരെയുണ്ടായ ആക്രമണത്തില്‍
ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ പ്രതിഷേധിച്ചു. പളളിയില്‍
ഓര്‍ത്തഡോക്‌സ് വൈദികന്‍ എത്തിയത്‌ ജില്ലാ കലക്‌ടറുടെ അനുമതിയോടെയാണെന്ന്‌ അദ്ദേഹം അറിയിച്ചു.
വൈദികനെ മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


20111218

അവകാശവാദം അടിസ്‌ഥാന രഹിതം: ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌


മൂവാറ്റുപുഴ, ഡിസം. 17 അരമന സംബന്ധിച്ച്‌ വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭ ഉന്നയിക്കുന്ന അവകാശവാദം തികച്ചും അടിസ്‌ഥാന രഹിതമാണെന്ന്‌ മലങ്കര സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പൊലീത്ത പറഞ്ഞു. ഭദ്രാസനത്തിലെ ആത്മീയ പ്രസ്‌ഥാനങ്ങളുടെ വാര്‍ഷിക യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂവാറ്റുപുഴ അരമന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പൈതൃക സ്വത്താണെന്ന്‌ അംഗീകരിക്കപ്പെട്ടതാണ്‌.

ഇപ്പോള്‍ ഉയര്‍ത്തുന്ന അവകാശവാദം നിഷ്‌കളങ്കരായ സഭാജനങ്ങളെ തെറ്റിദ്ധരിപ്പിച്ച്‌ അവര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്‌ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്‌. സ്വത്തിനു്മേല്‍ അവകാശമുണ്ടെങ്കില്‍ അത്‌ സ്‌ഥാപിച്ചെടുക്കേണ്ടതു് വിശ്വാസികളെ തെരുവിലിറക്കിയല്ല, നിയമത്തിന്റെ മാര്‍ഗ‌ത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്രചാരണങ്ങള്‍ വിശ്വാസികള്‍ തിരിച്ചറിയണമെന്ന്‌ മെത്രാപ്പൊലീത്ത പറഞ്ഞു.

ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം നല്കണമെന്നു്



മൂവാറ്റുപുഴ,ഡിസം.17: അന്ത്യോക്യാ സഭയുടെ അതിരൂപതയായ യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍കൂടി അടങ്ങിയ വിശ്വാസികളില്‍ ഹിത പരിശോധന നടത്തി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം തീരുമാനിയ്ക്കാനുള്ള സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കണമെന്ന് വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക തോമസ് പ്രഥമന്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് മറ്റ് തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പു് നല്കി.

മൂവാറ്റുപുഴയില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ആസ്ഥാനമായ അരമനപ്പള്ളി യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നടത്തിയ വിശ്വാസസംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മലങ്കരസഭയുടെ സമ്പത്ത് "യഥാര്‍ത്ഥ അവകാശികളായ" യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭാവിശ്വാസികള്‍ക്ക് നല്കാപത്തപക്ഷം യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭ രംഗത്തിറങ്ങും. ഉചിതമായ നടപടികള്‍ വഴി യഥാര്‍ത്ഥ ഉടമസ്ഥരെ അവ ഏല്പിച്ചു് കൊടുക്കും. സര്‍ക്കാര്‍ അന്വേഷണം നടത്തി സഭാ സ്ഥാപനങ്ങള്‍ ഭൂരിപക്ഷമുള്ളവ‍ര്‍ക്ക് വിട്ടുകൊടുക്കണം. -അദ്ദേഹം പറഞ്ഞു. യോഗത്തില്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍ അധ്യക്ഷനായി. ഏലിയാസ് മോര്‍ അത്തനാസിയോസ് മെത്രാന്‍ വിശ്വാസപ്രഖ്യാപനം നടത്തി. ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത പ്രഭാഷണം നടത്തി.

മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി. കവലയില്‍ നിന്ന് തുടങ്ങിയ റാലി കനത്ത പോലീസ് കാവലിലായിരുന്നു. നഗരം ചുറ്റി സമ്മേളനസ്ഥലമായ ടൗണ്‍ ഹാള്‍ മൈതാനിയില്‍ സമാപിച്ചു.

മൂവാറ്റുപുഴ അരമനയ്‌ക്കു് മുന്നില്‍ തോരണം കെട്ടുന്നതിനെ ചൊല്ലി തര്‍ക്കം; നാലു് പേര്‍ക്കു് പരു്ക്ക്‌



മൂവാറ്റുപുഴ: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസന ആസ്ഥാനമായ മൂവാറ്റുപുഴ അരമനയ്‌ക്കു മുന്നില്‍ തോരണം കെട്ടുന്നതിനെച്ചൊല്ലിയുണ്ടായ സംഘര്‍ഷ ത്തില്‍ നാലു് പേര്‍ പരുക്കേറ്റു് ആശുപത്രിയിലായി. ഡിസം 16നു് രാത്രി ഒരു മണിയോടെയാണു് സംഭവം നടന്നത്‌.

അരമന ദേവാലയമായ സെന്റ്‌ തോമസ്‌ കത്തീഡ്രലിലെ പെരുനാളിനോടനുബന്ധിച്ച്‌ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ വിഭാഗവും അരമനപ്പള്ളി യാക്കോബായ സഭയ്ക്ക് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള വിശ്വാസ പ്ര്യാപന റാലിയോടനുബന്ധിച്ചു് വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗവും അരമനയ്‌ക്കു് മുന്നില്‍ കൊടി തോരണങ്ങള്‍ കെട്ടാനെത്തിയതോടെയാണു് തര്‍ക്കവും തുടര്‍ന്നു് സംഘര്‍ഷവുമുണ്ടായതത്രേ‌.

പരുക്കേറ്റ ഓര്‍ത്തഡോക്‌സ്‌ സഭക്കാരായ സജി (25), ബെന്നി (35) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലും വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനിസഭക്കാരായ ജോമോന്‍ (23), എല്ദോസ്‌ (13) എന്നിവരെ മൂവാറ്റുപുഴ താലൂക്ക്‌ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

തോരണം കെട്ടാനെത്തിയ യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ പ്രകോപനം കൂടാതെ മര്‍ദിക്കുകയായിരുന്നെന്ന്‌ വിമത യാക്കോബായാ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആരോപിച്ചു. എന്നാല്‍ അരമനയിലേക്ക്‌ അതിക്രമിച്ചു് കടന്നത്‌ പ്രതിരോധിക്കാന്‍ ശ്രമിച്ച ഓര്ത്തഡോക്‌സ്‌ സഭക്കാരെ എതിര്‍ പക്ഷം മര്‍ദിക്കുകയായിരുന്നെന്ന്‌ ഓ‍ര്‍ത്തഡോക്‌സ്‌ സഭക്കാരും ആരോപിച്ചു. 10 ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ക്കെതിരെയും 5 യാക്കോബായാ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ക്കെതിരെയും പൊലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

20111216

അനധികൃത കയ്യേറ്റം അനുവദിക്കാനാവില്ല: ഓര്‍ത്തഡോക്സ് സഭ



കോട്ടയം,ഡി.12 : കഴിഞ്ഞ 18 വര്‍ഷമായി മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നിലനില്‍ക്കുന്ന തല്‍സ്ഥിതി തുടരണമെന്ന ആര്‍.ഡി.ഒ.യുടെ ഉത്തരവ് ലംഘിച്ചും സത്യവിരുദ്ധമായ പ്രചാരണം നടത്തിയും അനധികൃത കയ്യേറ്റത്തിനുള്ള നീക്കം അനുവദിക്കാനാവില്ലെന്ന് ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റി ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പറഞ്ഞു.
ഫാ. ജോണ്‍ മണ്ണാത്തികുളത്തിലാണ് വികാരി. പുതിയ വികാരിയെ നിയമിക്കുമെന്നുള്ളത് വ്യാജ പ്രചാരണമാണെന്നും യാക്കോബായ വൈദികനും സംഘവും അതിക്രമിച്ചു കയറി കുര്‍ബ്ബാന അര്‍പ്പിക്കാന്‍ ശ്രമിച്ചത് ക്രമസമാധാന നില തകര്‍ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ഫാ. കോനാട്ട് കുറ്റപ്പെടുത്തി.

20111215

മൂവാറ്റുപുഴയെ കലാപ മേഖലയാക്കാന്‍ ഗൂഢനീക്കം: ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്ത


മൂവാറ്റുപുഴ അരമനയും ഭദ്രാസനപള്ളിയും-
ചിത്രം- സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം
മൂവാറ്റുപുഴ, ഡിസംബര്‍ 14: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൂവാറ്റുപുഴ അരമന ദേവാലയത്തിലെ പെരുനാളിനോടനുബന്ധിച്ച്‌ മൂവാറ്റുപുഴയെ കലാപ മേഖലയാക്കാനുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരുടെ ഗൂഢനീക്കത്തിനെതിരെ പൊലീസും അധികാരികളും ജാഗ്രത പാലിക്കണമെന്ന്‌ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ പറഞ്ഞു. ദേവാലയം കയ്യേറാനും, പിടിച്ചെടുക്കാനുമുള്ള ആസൂത്രിത നീക്കമാണ്‌ നടക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്‌ സമാധാനാന്തരീക്ഷത്തെ തകര്‍ക്കും. പെരുന്നാള്‍ ദിവസമായ ഡിസംബര്‍ 17 തീയതി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ വിശ്വാസ പ്രഖ്യാപന മാര്‍ച്ചു് വിളിച്ച്‌ ചേര്‍ത്തിരിക്കുന്നത്‌ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

1998 ല്‍ ദേവാലയം പിടിച്ചെടുക്കാന്‍ നടത്തിയതിനു സമാനമായ നീക്കമുണ്ടാകുന്നത്‌ തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇടവക ജനങ്ങളിലും സൗഹാര്‍ദ്ദത്തോടെ കഴിയുന്ന ഇതര സമുദായങ്ങള്‍ക്കിടയിലും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളില്‍ അദ്ദേഹം പ്രതിഷേധിച്ചു. സഭയുമായോ ഭദ്രാസനപള്ളിഇടവകയുമായോ യാതൊരു ബന്ധവുമില്ലാത്തവരാണ്‌ ഇപ്പോള്‍ പ്രസ്‌താവനകളുമായെത്തി പ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കാന്‍ ശ്രമിക്കുന്നത്‌.

നിലവിലുള്ള അരമനപ്പള്ളി പുതുക്കിപ്പണിയുന്നതിനെ ചോദ്യം ചെയ്യാന്‍ അവര്‍ക്കവകാശമില്ല. ഭദ്രാസനപള്ളി ഇടവകയില്‍ 400 കുടുംബങ്ങളുണ്ടു്. ഭദ്രാസനപള്ളിയോടനുബന്ധിച്ചുള്ള ഇടവകയുടെ ഇടവക യോഗം കൂടിയാണു് നിലവിലുള്ള അരമനപ്പള്ളി പുതുക്കിപ്പണിയുന്നതിനു് തീരുമാനമെടുത്തതു്. 2010 ഫെബ്രുവരി 27 ന്‌ ആര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യായിലെ കാതോലിക്കയായ ആരാം പ്രഥമന്‍ ബാവ പുതിയ ദേവലായത്തിന്റെ ശിലാസ്‌ഥാപനം നടത്തി.

2010 ഫെബ്രുവരി 27 ന്‌ പുതിയ മൂവാറ്റുപുഴ അരമനപ്പള്ളിയുടെ
ശിലാസ്‌ഥാപനം ആര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ
ആരാം പ്രഥമന്‍ കാതോലിക്ക നിര്‍വഹിയ്ക്കുന്നു-
ചിത്രം- സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം

അരമനപ്പള്ളിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഉണ്ടെന്നിരിക്കെയാണ്‌ പ്രശ്‌നങ്ങളുണ്ടാക്കുന്നത്‌. അരമനപള്ളിയെ ഒരു പ്രശ്‌നബാധിത സ്‌ഥലമാക്കി മാറ്റാന്‍ നടത്തുന്നതിന്റെ ഭാഗമാണ്‌ ഇത്തരം നീക്കങ്ങളെന്ന്‌ സംശയിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ഭാഗമായ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനമായ മൂവാറ്റുപുഴ അരമനയുടെയും ഭദ്രാസനദേവാലയത്തിന്റെയും മറ്റു് സ്വത്തുക്കളുടെയും അവകാശം മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്കു് മാത്രമാണു്.

മലങ്കരയിലെ ഒന്നാം പൗരസ്ത്യ കാതോലിക്കയായിരുന്ന പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ ബാവ കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ ഒന്നാമത്തെ മെത്രാപ്പൊലീത്തയായിരിയ്ക്കെ കൊല്ലവര്‍ഷം 1063 ല്‍ തീറായി വാങ്ങിയതാണ്‌ സ്ഥലം. ഇതിനുശേഷം കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായിരുന്ന ഔഗേന്‍ ബാവ ഭദ്രാസനപള്ളിയും അരമനയും സ്ഥാപിച്ചു് 1964-ല്‍ പൗരസ്ത്യ കാതോലിക്കയായി അഭിഷിക്തനാകുന്നതു് വരെ താമസിച്ചു് ഭരണം നടത്തി.1964 മുതല്‍ പൗലോസ് മാര്‍ പീലക്സിനോസ് കണ്‌ടനാട്‌ ഭദ്രാസനത്തിന്റെ മെത്രാപ്പൊലീത്തയായി താമസിച്ചു. 1990 മുതല്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയാണ്‌ ഇവിടെ താമസിച്ചു് ഭദ്രാസന ഭരണം നടത്തുന്നത്‌. അരമന കോംപ്ലക്സ്,സണ്‍ജേ സ്കൂള്‍ കെട്ടിടം ഉള്‍പ്പടെയുള്ള വികസനങ്ങള്‍ നടത്തിവന്നതു് ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പൊലീത്തയാണ്‌.

1998-ല്‍ അരമനയും വസ്തുക്കളും പിടിച്ചെടുക്കാന്‍ നടത്തിയ ശ്രമം പോലീസ്‌ തടഞ്ഞിരുന്നു. അപ്പോഴത്തെ മൂന്നാം പ്രതിയാണ്‌ ഇപ്പോഴത്തെ അരമന കയ്യേറ്റത്തിനുള്ള നീക്കം നടത്തുന്നത്‌. ഇതിനെ ബന്ധപ്പെട്ടവര്‍ പ്രോത്സാഹിപ്പിച്ചാല്‍ അരാജകത്വത്തിലേക്കായിരിക്കും ഈ പ്രശ്നം നീങ്ങുന്നത്‌. സഭാ തര്‍ക്കങ്ങളിലുള്ള കോടതിയുടെ തീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ അലംഭാവം കാണിക്കുകയാണ്‌. ഇത്‌ പൊതുസമൂഹത്തില്‍ ആശയ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നും തിരുമേനി പറഞ്ഞു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ കണ്‌ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനത്തിന്റെ ആസ്ഥാനദേവാലയമായ സെന്റ്‌ തോമസ്‌ കത്തീഡ്രലില്‍ തോമാശ്ലീഹായുടെ ഓര്‍മപ്പെരുന്നാള്‍ ഡിസംബര്‍17-നും ഡിസംബര്‍ 18-നും ആഘോഷിയ്ക്കുകയാണു്. ഡിസംബര്‍ 17-ന്‌ രാവിലെ ഏഴിന്‌ വിശുദ്ധ കുര്‍ബാനയും ഉച്ചകഴിഞ്ഞ്‌ രണ്‌ടിന്‌ ഭദ്രാസനത്തിലെ ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷവും വൈകുന്നേരം ആറിന്‌ സന്ധ്യാനമസ്‌കാരവും ഏഴിന്‌ വചനശുശ്രൂഷയും 7.30-ന്‌ പ്രദക്ഷിണവും ഉണ്ടാവും. ഡിസംബര്‍ 18-ന്‌ രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന. 10.30-ന്‌ ലേലം. 11-ന്‌ പ്രദക്ഷിണം, ആശീര്‍വാദം, 12-ന്‌ സ്‌നേഹവിരുന്ന്‌, രണ്‌ടിന്‌ കൊടിയിറക്ക്‌ എന്നിങ്ങനെയാണു് ക്രമീകരണം.

ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത തിരുക്കര്‍മങ്ങള്‍ക്ക്‌ മുഖ്യ കാര്‍മികത്വം വഹിക്കും.

പത്രസമ്മേളനത്തില്‍ കണ്ടനാട് ഈസ്റ്റ് ഭദ്രാസന ചാന്‍സലര്‍ അബ്രാഹം കാരാമ്മേല്‍ കശീശ, മേരിദാസ് സ്റ്റീഫന്‍ കശീശ, എബിന്‍ അബ്രാഹം കശീശ, വി സി ജേക്കബ് വടക്കേമുട്ടപ്പള്ളി, സജി ജോണ്‍ നീറുംതാനത്തു്, കെ പി ഐസക് കുളങ്ങര എന്നിവരും പങ്കെടുത്തു.

ണ്ണത്തൂര്‍ പളളി: ഞാറ്റുകാലയ്ക്കെതിരെ പോലീസ് കേസെടുത്തു



കൂത്താട്ടുകുളം, ഡിസംബര്‍ 14: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌‌ സുറിയാനി പളളിയില്‍ ഡിസംബര്‍ 04 ഞായറാഴ്ചയുണ്ടായ സംഭവവുമായി ബന്ധപ്പെട്ട്‌ ഫാ. പൗലോസ്‌ ഞാറ്റുകാല, കെ.പി പൈലി, ജേക്കബ്‌ ജോണ്‍, വി.എം. കൂര്യാക്കോസ്‌ എന്നീ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാനേതാക്കള്‍ക്കെതിരെ കേസെടുത്ത പോലീസിന്റെ നടപടിയില്‍ മണ്ണത്തൂര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭായോഗം പ്രതിഷേധിച്ചു. ഫാ. പൗലോസ്‌ ഞാറ്റുകാല അധ്യക്ഷത വഹിച്ചു.

20111213

തൈലാഭിഷേകം: കത്തോലിക്കാ-ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ ധാരണ



കോട്ടയം, ഡിസം.12: രോഗികളുടെ തൈലാഭിഷേകം സഭകളിലെ അംഗങ്ങള്‍ക്ക് നല്കാന്‍ കത്തോലിക്കാ സഭയും മലങ്കര ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ ധാരണയായി. കത്തോലിക്കാ മെത്രാന്‍ സമിതിയും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുനഹദോസും അംഗീകരിച്ച നിബന്ധനകള്‍ പ്രകാരം ആയിരിക്കും ഇതു നടപ്പിലാക്കുക. ഇരുസഭകളുടെയും എക്യുമെനിക്കല്‍ ഡയലോഗിനുള്ള അന്തര്‍ദേശീയ ദൈവശാസ്ത്ര സമിതിയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അത്യാവശ്യ സാഹചര്യങ്ങളില്‍ പ്രത്യേകിച്ച് കേരളത്തിനു പുറത്ത് നിബന്ധനകള്‍ക്ക് വിധേയമായി പള്ളികളും സെമിത്തേരികളും പങ്കുവയ്ക്കുന്നതിനും സ്വന്തം സഭയിലെ വൈദികന്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ശവസംസ്കാരശുശ്രൂഷ നടത്തുന്നതിനും ഉള്ള ധാരണകളും സമിതി പ്രഖ്യാപിച്ചു. സഭാന്തരവിവാഹത്തിലെ മാര്‍ഗനിര്‍ദേശങ്ങള്‍ കൂദാശകളിലുള്ള പരസ്പരപങ്കാളിത്തം, സെക്ടുകളും സെക്കുലറിസവും ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് പൊതുധാരണകള്‍ക്കു രൂപം നല്കുന്നതിന് ഉപസമിതികള്‍ക്ക് രൂപം നല്കി.

കത്തോലിക്കാ സഭയെ പ്രതിനിധീകരിച്ച് ആര്‍ച്ച് ബിഷപ്പ് ബ്രിയന്‍ ഫാരല്‍, ആര്‍ച്ച് ബിഷപ്പ് ജോസഫ് പവ്വത്തില്‍, ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, തോമസ് മാര്‍ കുറിലാസ്, മാര്‍ സെല്‍വസ്റര്‍ പൊന്നുമുത്തന്‍, റവ. ഡോ. ഗബ്രിയേല്‍, റവ. ഡോ. സേവ്യര്‍ കൂടപ്പുഴ, റവ. ഡോ. മാത്യു വെള്ളാനിക്കല്‍, റവ. ഫാ. ജേക്കബ് തെക്കേപറമ്പില്‍, റവ. ഡോ. ഫിലിപ്പ് നെല്‍പ്പുരപറമ്പില്‍, മലങ്കര ഓര്‍ത്തഡോക്സ് സഭയെ പ്രതിനിധാനം ചെയ്ത് മെത്രാപ്പോലീത്തമാരായ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, റവ. ഡോ. കെ.എം. ജോര്‍ജ്. റവ. ഡോ. ഒ. തോമസ്, റവ. ജേക്കബ് കുര്യന്‍. റവ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, റവ. ഡോ. ടി.ഐ. വര്‍ഗീസ്, റവ. ഡോ. ബേബി വര്‍ഗീസ്, റവ. ഡോ. റജി മാത്യു, റവ. ഡോ. ജോസ് ജോണ്‍, റവ. ഫാ. എബ്രഹാം തോമസ് എന്നിവര്‍ പങ്കെടുത്തു

20111212

മണ്ണത്തൂര്‍ പള്ളിയില്‍ വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം കുര്‍ബാനയര്‍പ്പിച്ചു

കൂത്താട്ടുകുളം, ഡിസംബര്‍ 11 : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെ‍‍ട്ട മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയില്‍ ഡിസംബര്‍ 11 ഞായറാഴ്ച വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം കുര്‍ബാനയര്‍പ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച (ഡിസംബര്‍ 04) യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അതിക്രമം മൂലം അദ്ദേഹത്തിനു് കുര്‍ബാനയര്‍പ്പിയ്ക്കുവാന്‍ കഴിഞ്ഞിരുന്നില്ല.

ഇടിച്ചു കയറാന്‍ ശ്രമിച്ച യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ ഫാ. പൗലോസ് ഞാറ്റുംകാലയേയും പ്രവര്‍ത്തകരെയും പോലീസ്‌ തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വഴിയരികില്‍ മേശയിട്ടു് കുര്‍ബാന നടത്തി.

ശുശ്രൂഷകന്റെ മുറി കുത്തിത്തുറന്ന്‌ അരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ച്ച പോയതായി വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌.



മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വൈകരുത് : മാര്‍ തേവോദോസിയോസ്


ചപ്പാത്ത് , ഡി.12- മുല്ലപ്പെരിയാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിതകാല സത്യാഗ്രഹത്തിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ ചപ്പാത്തില്‍ ഏകദിന ഉപവാസം നടത്തി.

ഇടുക്കി ഭദ്രാസന മെത്രാപ്പോലിത്ത അഭി.മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്തയെ ഹാരം അണിയിച്ചുകൊണ്ട് മുന്‍ ജലസേചന മന്ത്രി ശ്രീ.എം.കെ.പ്രേമചന്ദ്രന്‍ ഉപവാസസമരം ഉദ്ഘാടനം ചെയ്തു. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയുവാന്‍ സര്‍ക്കാര്‍ അമാന്തം കാട്ടരുതെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍ പറഞ്ഞു. തമിഴ്നാടിന് ജലംനല്‍കുവാന്‍ കേരളം ബാദ്ധ്യസ്ഥമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്ന സര്‍ക്കാരിന് പുതിയ അണക്കെട്ട് പണിയുവാന്‍ എന്താണ് താമസമെന്ന് അഭി.തേവോദോസിയോസ് മെത്രാപ്പോലിത്ത ചോദിച്ചു,

യുവജനപ്രസ്ഥാനം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫാ.സ്റീഫന്‍ വര്‍ഗീസ്, വൈസ് പ്രസിഡന്റ് ഫാ.ജേക്കബ് മാത്യു ചന്ദ്രത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഏകദിന ഉപവാസത്തില്‍ പങ്കെടുക്കുവാന്‍ വിവിധ സ്കൂളുകളില്‍നിന്നും വിദ്യാര്‍ത്ഥികളും എത്തിയിരുന്നു.


http://www.orthodoxchurch.in/all-news/38-top-stories/4185-2011-12-12-13-37-43

കരുത്തറിയിച്ച്‌ ഐക്യം ജ്വലിപ്പിച്ച്‌ കുടുംബസംഗമ റാലിയില്‍ ആയിരങ്ങള്‍


പാമ്പാക്കുട, ഡിസം.11: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ കരുത്തും ഐക്യവും വിളിച്ചറിയിച്ച്‌ നടന്ന കണ്ടനാട്‌ ഭദ്രാസനങ്ങളുടെ കുടുംബസംഗമ റാലിയില്‍ ആയിരക്കണക്കിന്‌ വിശ്വാസികള്‍ 2011ഡിസം.11നു് അണിനിരന്നു. കണ്ടനാട്‌ ഈസ്‌റ്റ്‌-വെസ്‌റ്റ്‌ ഭദ്രാസനങ്ങള്‍ ഒരുമിച്ച്‌ ആദ്യമായി സംഘടിപ്പിച്ച റാലിയായിരുന്നു ഇത്‌.

പാമ്പാക്കുട വലിയപള്ളി അങ്കണത്തില്‍ നിന്ന്‌ ആരംഭിച്ച റാലിയുടെ മുന്‍നിര ഒരു കിലോമീറ്റര്‍ അകലെ സമ്മേളന വേദിയായ എംടിഎം സ്‌കൂള്‍ മൈതാനിയില്‍ എത്തിയതിനു ശേഷവും പിന്‍ഭാഗം പള്ളി അങ്കണത്തില്‍ നിന്നു പുറപ്പെട്ടിരുന്നില്ല. കുടുംബസംഗമത്തിന്റെ പ്രാധാന്യം വെളിവാക്കുന്ന ബാനറിനു് പിന്നില്‍ വൈദിക ട്രസ്‌റ്റി ഫാ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ടിന്റെ നേതൃത്വത്തില്‍ കോറെപ്പിസ്‌കോപ്പമാരും വൈദികരും മറ്റു സന്യസ്‌തരും അണിനിരന്നു.

മുത്തുക്കുടകളും വാദ്യമേളങ്ങളുമായി തൊട്ടുപിന്നാലെ സ്‌ത്രീകളും കുട്ടികളുമടക്കമുള്ള വിശ്വാസ സമൂഹവും പ്രാര്‍ഥനാ ഗീതങ്ങളുമായി നീങ്ങി. സഭയോടുള്ള വിശ്വാസവും കൂറും വ്യക്‌തമാക്കുന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു. സാന്താക്ലോസുമാര്‍ ഉള്‍പ്പെടുന്ന നിശ്‌ചലദൃശ്യങ്ങളും പരിപാടിക്ക്‌ മിഴിവേകി. സമ്മേളന വേദിയില്‍ എത്തിയ അംഗങ്ങളെ ഇടവക സമൂഹം പ്രാര്‍ഥനാപൂര്‍വം എതിരേറ്റു. പാമ്പാക്കുട സെന്റ്‌ ജോണ്‍സ്‌ ഗായക സംഘം സ്വാഗതഗാനം ആലപിച്ചു. തുടര്‍ന്ന്‌ പരിശുദ്ധ ബാവായെയും ഭദ്രാസന അധിപന്‍മാരെയും സമ്മേളന വേദിയിലേക്ക്‌ ആനയിച്ചു. വേദിയില്‍ ഗീവര്‍ഗീസ്‌ കൊച്ചുപറമ്പില്‍ റമ്പാന്‍ പരിശുദ്ധ ബാവായെ ഹാരമണിയിച്ച്‌ സ്വീകരിച്ചു. രണ്ടു് ഭദ്രാസനങ്ങളില്‍ നിന്നുള്ള 70 പള്ളികളില്‍ നിന്നും പതിനയ്യായിരത്തിലേറെ വിശ്വാസികള്‍ പരിപാടിയില്‍ പങ്കെടുത്തു.

കോറെപ്പിസ്‌കോപ്പമാരായ ജോണ്‍ മണ്ണാത്തിക്കുളം, കുര്യാക്കോസ്‌ പോത്താറയില്‍, മത്തായി ഐലാപുരത്ത്‌, ഐസക്‌ ചെനയപ്പിള്ളി,ഐസക് മട്ടമ്മേല്‍ റമ്പാന്‍മാരായ ഗീവര്‍ഗീസ്‌ കൊച്ചുപറമ്പില്‍, ശേമവൂര്‍, വൈദികസംഘം സെക്രട്ടറി ഫാ. ഏബ്രഹാം ജോണ്‍, സഭാ മാനേജിങ്‌ കമ്മിറ്റി അംഗങ്ങളായ സാജു മടക്കാലില്‍, ജോസി ഐസക്‌, ജോയി ലക്‌നോ നേതൃത്വം നല്‍കി.

മലങ്കര സഭ തളരില്ല;സര്‍ക്കാരിനെതിരെ പരിശുദ്ധ ബാവ

ദൈവം നമുക്കു് നീതി നല്കും
സര്‍ക്കാരിന്റെ അവഗണനക്കെതിരെ പ്രതികരിക്കണം
മലങ്കരസഭയുടെ ശക്തി തിരിച്ചറിയാന്‍ സമയമായിരിയ്ക്കുന്നു

പാമ്പാക്കുട, ഡിസം.11: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്‌ക്ക്‌ ലഭിക്കേണ്ട അവകാശങ്ങള്‍ അക്രമത്തിലൂടെയും അവഗണനയിലൂടെയും ഇല്ലാതാക്കാമെന്ന്‌ കരുതേണ്ടെന്ന്‌ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ ബാവാ മുന്നറിയിപ്പു് നല്കി.

കണ്ടനാട്‌ ഈസ്‌റ്റ്‌- വെസ്‌റ്റ്‌ ഭദ്രാസനം കുടുംബ സംഗമം പാമ്പാക്കുട എം ടി എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവാ. സഭയ്‌ക്കു് ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ ലഭിക്കണം. അത്‌ അവഗണിയ്ക്കുന്ന ഭരണകൂടത്തെ അംഗീകരിക്കാനാവില്ല. അവഗണനക്കെതിരെ മുന്നറിയിപ്പ്‌ നല്‍കുന്നതിനുള്ള അവസരങ്ങള്‍ പാഴാക്കരുതെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേര്‍ത്തു.

ഇനിയും പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നാലും തളരില്ല എന്ന്‌ അറിയേണ്ടവര്‍ അറിയണം. ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസിയായി എന്ന കാരണത്താല്‍ ഒറ്റപ്പെടുത്തലും പീഡനവും അനുഭവിക്കുന്നവര്‍ക്ക്‌ ഊര്‍ജവും ധൈര്യവും പകരുന്നതിനാണ്‌ കുടുംബസംഗമം സംഘടിപ്പിച്ചത്‌. ന്യായമായി ലഭിക്കേണ്ട അവകാശങ്ങള്‍ പോലും നിഷേധിക്കുന്ന സമീപനമാണ്‌ സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. നീതിയ്ക്കു് വേണ്ടി വിശപ്പും പീഡനവും അനുഭവിക്കുന്ന ജനത എന്ന വിശേഷണം സഭാംഗങ്ങള്‍ക്ക്‌ ഏറ്റവും യോജിച്ച സമയമാണിത്‌. സഭാ വിശ്വാസികള്‍ ബുദ്ധിമാന്ദ്യം സംഭവിച്ചവരാണെന്നാണ്‌ ഭരണകൂടം ധരിച്ചിരിക്കുന്നത്‌. ഇതിനു് തിരിച്ചടി നല്‍കാന്‍ കഴിയുന്ന സാധ്യതകള്‍ ഫലപ്രദമായി വിനിയോഗിക്കണം.
നീതിയ്ക്കു് വേണ്ടി വിശപ്പും പീഡനവും അനുഭവിക്കുന്ന ജനത

കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ വ്യക്‌തമായ കോടതി വിധി ഉണ്ടായിട്ടും കാപട്യം നിറഞ്ഞ സമീപനമാണ്‌ സ്വീകരിച്ചത്‌. സഭയ്‌ക്ക്‌ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ലഭിക്കാതെ ഭരണകൂടത്തെ സഹായിക്കാനാവില്ലെന്നും ബാവ വ്യക്‌തമാക്കി.

അക്രമങ്ങള്‍ക്ക്‌ വിധേയരായവരുടെ സംഘബോധമാണ്‌ കുടുംബസംഗമത്തിലൂടെ വെളിവാകുന്നതെന്ന്‌ ചടങ്ങില്‍ അധ്യക്ഷത വഹിച്ച കണ്ടനാട്‌ ഈസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ.തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത പറഞ്ഞു. അനീതി പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ്‌ ഭരണാധികാരികളില്‍ നിന്ന്‌ ഉണ്ടാവുന്നത്‌. അക്രമത്തിനനുകൂലമാണു് സര്‍ക്കാര്‍. കോടതി വിധികള്‍ നടപ്പാക്കുന്നതിനുള്ള ആര്‍ജവം ഇനിയെങ്കിലും സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സഭയുടെ നീതിപൂര്‍വമായ താല്പര്യങ്ങള്‍ സംരക്ഷിയ്ക്കുവാന്‍ സഭാംഗങ്ങള്‍ക്കു് ചുമതലയുണ്ടു്. അനീതിയോടു് ചേര്‍ന്നു് നില്‍ക്കുന്നവരെ പാര്‍ട്ടിയുടെ പേരില്‍ സഹായിയ്ക്കാന്‍ശ്രമിയ്ക്കരുതെന്നു് മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത ഉദ്ബോധിപ്പിച്ചു.

കണ്ടനാട്‌ വെസ്‌റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി. മലങ്കരസഭയുടെ ഇടവകപ്പള്ളികള്‍ 1934-ലെ സഭാഭരണഘടന പാലിയ്ക്കുന്ന ഇടവകക്കാരുടേതാണെന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംഘടിച്ചു് ശക്തരാകണമെന്നും അനീതിയോടു് പ്രതിരോധിയ്ക്കാന്‍ പഠിയ്ക്കണമെന്നും കൊച്ചി ഭദ്രാസനാധിപന്‍ യാക്കോബ്‌ മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണത്തില്‍ ഉദ്ബോധിപ്പിച്ചു. വൈദിക ട്രസ്‌റ്റി ഫാ.ഡോ.ജോണ്‍സ്‌ ഏബ്രഹാം കോനാട്ട് വിശദീകരണ പ്രഭാഷണത്തില്‍ കണ്ടനാട്‌ ഈസ്‌റ്റ്‌- വെസ്‌റ്റ്‌ ഭദ്രാസനങ്ങള്‍ അഭിമുഖീകരിയ്ക്കുന്ന ദാരുണമായ കഷ്ടപ്പാടിനംപ്പറ്റി വിവരിച്ചു. അത്മായ ട്രസ്‌റ്റി എം.ജോര്‍ജ്‌ മുത്തൂറ്റ് ഭക്തിപ്രമേയവും ഫാ. ഏബ്രഹാം കാരമേല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടു് വിരുദ്ധ പ്രമേയവും അവതരിപ്പിച്ചു. അസോസിയേഷന്‍ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫ് അശംസാ പ്രസംഗം നടത്തി. തിരുവിതാംകൂറില്‍ സര്‍ സിപ്പിയുടെ കാലംമുഴുവന്‍ പീഢനങ്ങളെ നേരിട്ട മലങ്കരസഭ ഇപ്പോഴത്തെ പീഢനങ്ങളില്‍ തളരില്ലെന്നു് അദ്ദേഹം പറഞ്ഞു സഭാ വര്‍ക്കിങ്‌ കമ്മിറ്റി അംഗം ഫാ. ഏലിയാസ്‌ ചെറുകാട് സ്വാഗതവും ഫാ.ജേക്കബ്‌ മാത്യു ചന്ദ്രത്തില്‍ നന്ദിയും പറഞ്ഞു.
ചിത്രങ്ങള്‍- മാർ സ്നാപക യോഹന്നാൻ ദൈവരാജ്യ പഠന കേന്ദ്രം

സര്‍ക്കാരിന്റെ അവഗണനക്കെതിരെ പ്രതികരിക്കണം - പരിശുദ്ധ ബാവ
പരിശുദ്ധ ബാവയുടെ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിയ്ക്കാന്‍ ഇവിടെ ക്ലിക്കുക

20111208

മണ്ണത്തൂര്‍ പള്ളിയില്‍ തല്സ്ഥിതി തുടരും

ആര്‍.ഡി.ഒ. ചര്‍ച്ചയിലെ തീരുമാനം

മൂവാറ്റുപുഴ ഡിസംബര്‍ 7: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ പള്ളിയില്‍ തല്ക്കാലം നിലവിലുള്ള സ്‌ഥിതി തുടരാന്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.

ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുന്നതിന്‌ യോഗം ജില്ലാ കലക്‌ടറോട്‌ അഭ്യര്‍ഥിച്ചു. ജില്ലാ കോടതിയില്‍ നിലനില്ക്കുന്ന കേസിലും മറ്റു് കേസുകളിലും വിധിയാകുംവരെ പള്ളിയില്‍ 18 വര്‍ഷഅമായി സേവനം ചെയ്യുന്ന ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിന്‌ തുടര്‍ന്നും സേവനം ചെയ്യാം. ഇടവകാംഗങ്ങളുടെ മരണാനന്തര ശുശ്രൂഷകളിലും മറ്റ്‌ ആവശ്യങ്ങള്‍ക്കും ഞായറാഴ്‌ചകളിലും ഈ ദിവസങ്ങളിലും നിലവില്‍ തുറന്നുകൊടുത്തിരുന്ന പോലെ തന്നെ തുടര്‍ന്നും പള്ളി തുറന്നുകൊടുക്കണം. ഫാ. മണ്ണാത്തിക്കുളം ഒഴികെ മറ്റൊരു പുരോഹിതരും പള്ളിയിലോ സെമിത്തേരിയിലോ പള്ളി ഓഫീസുകളിലോ പ്രവേശിക്കാന്‍ പാടില്ലെന്നും ആര്‍.ഡി.ഒ. നിര്‍ദേശം നല്കി.

ഫാ. പൗലോസ്‌ ഞാറ്റുംകാലായില്‍, ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം, കെ.പി. പൈലി, ജോര്‍ജ് ‌ ജേക്കബ്‌, എം.സി. ചാക്കോ, ജേക്കബ്‌ ജോണ്‍, കൂത്താട്ടുകുളം എസ്‌. ഐ. വി.എസ്‌. അനില്‍ കുമാര്‍, പിറവം സി.ഐ. ഇമ്മാനുവേല്‍ പോള്‍ പങ്കെടുത്തു.

ആര്‍.ഡി.ഒ.യുടെ യോഗനടപടിരേഖ

20111206

മാമ്മലശേരി മാര്‍ മിഖായേല്‍ പളളി: 1998-ലെ വിധിയും കേസും ബാധകമല്ലെന്ന്‌ യാക്കോബായവിഭാഗം



പിറവം : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമലശേരി മാര്‍ മീഖായേല്‍ പളളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പാരമ്പര്യങ്ങള്‍ക്ക്‌ അനുസൃതമായി ആരാധനസ്വാതന്ത്ര്യം നേടിയെടുക്കുമെന്നും 1998-ലെ വിധിക്ക്‌ മുമ്പു് മൂവാറ്റുപുഴ ബാവയുടെ വിഭാഗത്തിനുണ്ടായിരുന്ന വീതം പുന:സ്‌ഥാപിച്ച്‌ തങ്ങള്‍ക്കു് നല്കണമെന്നും, മാമലശേരിയിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ആവശ്യപ്പെട്ടു.

1998-ലെ വിധിയും കേസും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കു് ബാധകമല്ലെന്നും, ഇനി മുതല്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വികാരി ഫാ. വര്‍ഗീസ്‌ പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ ആരാധന നടത്താനുളള സ്വാതന്ത്ര്യം ലഭിക്കണമെന്നും ഫാ. വര്‍ഗീസ്‌ പുല്ല്യാട്ടേല്‍, ഭാരവാഹികളായ ബേബി മാത്യൂ മംഗലത്ത്‌, പി.ടി. ജോര്‍ജ്, തമ്പി പുതുവാക്കുന്നേല്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യൂണീറ്റാണെന്നും 1934-ലെ സഭാഭരണഘടനാപ്രകാരം ഭരിയ്ക്കപ്പെടേണ്ടതാണെന്നുമുള്ള 1998 ഒക്ടോബര്‍ ആറിലെ എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ വിധിചോദ്യം ചെയ്തുകൊണ്ടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാര്‍ നല്കിയ അപ്പീല്‍ കേരള ഹൈക്കോടതി തള്ളിയതിനോടു് പ്രതികരിയ്ക്കുവാനായിരുന്നു പത്രസമ്മേളനം.അന്യായം നിലനില്ക്കെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നതു് അംഗീകരിച്ചുകൊണ്ടു് 1998 ഒക്ടോബര്‍ ആറിനു് എറണാകുളം അഡീഷണല്‍ ജില്ലാക്കോടതി പുറപ്പെടുവിച്ച വിധിയിരുന്നു അപ്പീലില്‍‍ ചോദ്യം ചെയ്തതു്. പ്രാതിനിധ്യസ്വഭാവത്തിലാണു് അന്യായം നല്കിയിരുന്നതെന്നും അതുകൊണ്ടു് കക്ഷികള്‍ മാത്രമുള്‍‍പ്പെട്ട ഒത്തുതീര്‍പ്പു് അംഗീകരിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി നിയമപരമല്ലെന്നു് ആരോപിച്ചും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗക്കാരനായ മാമലശേരി പി റ്റി ജോര്‍ജും മറ്റുമാണു് ഹൈക്കോടതിയില്‍ അപ്പീല്‍‍ നല്കിയതു്. അന്യായം നല്കിയിരുന്നതു് പ്രാതിനിധ്യസ്വഭാവത്തിലാണെന്നു് തെളിയിയ്ക്കാന്‍ രേഖകളില്ലെന്നു് വിലയിരുത്തിയ ജസ്റ്റീസ് പി ഭവദാസന്‍ അപ്പീല്‍ തള്ളുകയായിരുന്നു.

മണ്ണത്തൂര്‍ പള്ളിയിലെ യാക്കോബായ നടപടിയില്‍ പ്രതിഷേധം: ഫാ. മണ്ണാത്തിക്കുളം

ഫാ.ഏലിയാസ്‌ മണ്ണാത്തിക്കുളം


കൂത്താട്ടുകുളം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ് സുറിയാനി പള്ളിയില്‍ അനധികൃതമായി പ്രവേശിച്ച്‌ അവകാശം സ്ഥാപിയ്ക്കുവാന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ കഴിഞ്ഞ ഞായറാഴ്ച നടത്തിയ ശ്രമം അപലപനീയമാണെന്ന്‌ വികാരി ഏലിയാസ്‌ മണ്ണാത്തിക്കുളം കശ്ശീശ പറഞ്ഞു. സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികനും ഏതാനും പേരും നേരത്തെ പള്ളിക്കുള്ളില്‍ കയറി അകത്തുനിന്നു് പൂട്ടിയിരുന്നതിനാല്‍ വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിനു് കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയര്‍‍പ്പിയ്ക്കാന്‍കഴിഞ്ഞില്ല.

1993 മുതല്‍ പള്ളിയില്‍ സേവനം അനുഷ്‌ഠിക്കുന്ന വികാരിയെ തടയണം എന്ന്‌ ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ജില്ലാ കോടതി തള്ളിയിരുന്നു. ഈ പള്ളി സംബന്ധിച്ച്‌ വിവിധ കേസുകള്‍ ജില്ലാകോടതിയിലും ഹൈക്കോടതിയിലുമായി നടക്കുന്നുണ്ട്‌. 2003-ല്‍ കൂത്താട്ടുകുളം പോലീസ്‌ സ്‌റ്റേഷനില്‍ ഉണ്ടായ ഉഭയകക്ഷി ഉടമ്പടിപ്രകാരം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ഏലിയാസ്‌ മണ്ണാത്തിക്കുളം കശ്ശീശയല്ലാതെ ഇരുവിഭാഗത്തേയും മറ്റൊരു വൈദികനും പള്ളിയില്‍ പ്രവേശിക്കുന്നില്ല.

ഈ സാഹചര്യത്തിലാണ്‌ രാത്രി പള്ളി കുത്തിത്തുറന്ന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഫാ. പൗലോസ്‌ ഞാറ്റുകാല പള്ളിയില്‍ പ്രവേശിച്ചത്‌. പള്ളിയുടെ വാതിലുകള്‍ എല്ലാം പൂട്ടിയിട്ട്‌ വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യത്തെ തടയുകയായിരുന്നു. പള്ളിയും പള്ളിപരിസരവും കലാപഭൂമിയാക്കാന്‍ നടത്തുന്ന കുല്‍സിത പ്രവര്‍ത്തനമാണ്‌ ഇതിന്റെ പിന്നിലുള്ളത്‌. പള്ളിയിലുള്ള അവകാശം നിയമപരമായി സാധിച്ചെടുക്കാന്‍ സാധിക്കില്ലെന്ന്‌ ബോധ്യമുള്ളതുകൊണ്ടാണ്‌ ആര്‍.ഡി.ഒ ചര്‍ച്ചയ്ക്ക്‌ വിളിച്ച സാഹചര്യത്തിലും പള്ളി കൈയേറ്റവുമായി യാക്കോബായ വിഭാഗം രംഗത്തുവന്നിരിക്കുന്നതെന്നു് ‌വികാരി കുറ്റപ്പെടുത്തി . ദീര്‍ഘകാലമായി ഇടവകയില്‍ നിലനില്ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനും വിശ്വാസികളുടെ ആരാധനാ അവകാശങ്ങള്‍ പുറമെ നിന്നുള്ള ആളുകളെകൂട്ടി തകര്‍ക്കുകന്നതിനും നടത്തുന്ന എല്ലാ ശ്രമങ്ങളും നിയമപരമായി നേരിടുമെന്നും സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സഭാംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വികാരി ഏലിയാസ്‌ മണ്ണാത്തിക്കുളം കശ്ശീശ ആഹ്വാനം ചെയ്തു.

20111205

കണ്ടനാട് ഈസ്റ്റ്-വെസ്റ്റ് ഭദ്രാസനങ്ങളുടെ കുടുംബസംഗമം


പിറവം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ കണ്ടനാട് ഈസ്റ്റ്-വെസ്റ്റ് ഭദ്രാസനങ്ങളുടെ കുടുംബസംഗമം ഡിസംബര്‍ 11ന് പാമ്പാക്കുടയില്‍ നടക്കും. എം.ടി.എം. ഹയര്‍ സെക്കഡറി സ്കൂളില്‍ 11ന് വൈകീട്ട് 3-ന് കൂടുന്ന യോഗം പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ ബാവ ഉദ്ഘാടനം ചെയ്യും.

കുടുംബസംഗമത്തിന്റെ നടത്തിപ്പിനായി സഭാ വൈദീക ട്രസ്‌റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്‌ (കണ്‍വീനര്‍), ഫാ. ജേക്കബ്‌ കുര്യന്‍, ഫാ. അബ്രഹാം കാരമേല്‍, (ജോ: കണ്‍വീനര്‍), ഗീവര്‍‍ഗീസ്‌ റമ്പാന്‍ കൊച്ചുപറമ്പില്‍, ഫാ. എബ്രഹാം കെ. ജോണ്‍, ഫാ. ജോമോന്‍, ഫാ. ഏലിയാസ്‌ ചെറുകാട്‌, ഫാ. വര്‍ഗീസ്‌ പി. വര്‍ഗീസ്‌, ഫാ. ജിയോ മട്ടമ്മേല്‍, ഫാ.യാക്കോബ്‌ തോമസ്‌, ഫാ. വിജു ഏലിയാസ്‌ (വിവിധ കമ്മിറ്റി കണ്‍വ‍ീനര്‍മാര്‍) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ അതിക്രമിച്ചുകയറി കുര്‍ബാന ചൊല്ലി: മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയില്‍ സംഘര്‍ഷം



കൂത്താട്ടുകുളം, ഡിസംബര്‍ 04: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെ‍‍ട്ട മണ്ണത്തൂര്‍ സെന്റ്‌ ജോര്‍ജ്‌ സുറിയാനി പള്ളിയില്‍ ഞായറാഴ്ച പുലര്‍‍ച്ചെ 5.30 ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ അനധികൃതമായി കയറി വാതിതില്‍‍ അടച്ചു് കുര്‍ബാന നടത്തിയെന്നു് വാര്‍ത്തയുണ്ടു്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കണ്ടനാട്‌ ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്റെ കല്പന പ്രകാരം താന്‍ കുര്‍ബാനനടത്തിയെന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ ഫാ. പൗലോസ് ഞാറ്റുംകാല പോലീസിനോട് പറഞ്ഞു. മണ്ണത്തൂര്‍ പള്ളിയുടെ വികാരിയായി ‍ തന്നെ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍ നിയമിച്ചെന്നു് ഫാ. പൗലോസ്‌ ഞാറ്റുംകാല പറഞ്ഞു.

സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികനും കൂട്ടരും നേരത്തെ പള്ളിക്കുള്ളില്‍ കയറി അകത്തുനിന്നു് പൂട്ടിയിരുന്നതിനാല്‍ വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിനു് രാവിലെ ഒന്‍പതോടെയാണു് പള്ളിയില്‍ പ്രവേശിക്കാനായത്‌. കുര്‍ബാനയ്‌ക്കായി പതിവുപോലെ പള്ളിയില്‍ എത്തുമ്പോള്‍ പള്ളി അകത്തുനിന്നു് പൂട്ടിയ നിലയിലായിരുന്നെന്നു് വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളം പറഞ്ഞു. ഇതിനിടയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളും ദേവാലയത്തിലെത്തി. തുടര്‍ന്നു് പള്ളിയുടെ കവാടത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരും ഓര്‍ത്തഡോക്‌സ് വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.

ഫാ. പൗലോസ്‌ ഞാറ്റുംകാലായുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ അഞ്ചിനു് പള്ളിയില്‍ പ്രഭാതപ്രാര്‍ഥന ആരംഭിച്ചതായി പറയപ്പെടുന്നു. 8.35നു ഫാ. ഞാറ്റുംകാല വാതില്‍ തുറന്നു് പുറത്തുവന്ന ഉടനെ പോലീസ്‌ ഇടപെട്ട്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പള്ളിയില്‍ നിന്നു് നീക്കി. തുടര്‍ന്ന്‌ പള്ളിയില്‍ പ്രവേശിച്ച ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ ധൂപപ്രാര്‍ഥന നടന്നു. സെമിത്തേരിയിലെ ശുശ്രൂഷകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.

പള്ളിയില്‍ അതിക്രമിച്ചു കടന്നതിന്റെ പേരില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികനുള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ്‌ പറഞ്ഞു. പിറവം സര്‍ക്കിള്‍ ഇന്‌സ്പെക്ടര്‍ ഇമ്മാനുവല്‍ പോള്‍, എസ്.ഐ. വി.എസ്. അനില്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിറവം, വാഴക്കുളം, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തിയിരുന്നു.

മണ്ണത്തൂര്‍ സെന്റ് ജോര്ജ് പള്ളിയിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് ഡിസംബര്‍ ഏഴു് ബുധനാഴ്‌ച മൂന്നിനു് മൂവാറ്റുപുഴ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുന്നുണ്ട്‌. പള്ളിയില്‍ ഏതാനും ആഴ്‌ചകളായി നിലനില്‍ക്കുന്ന സംഘര്‍ഷസാധ്യതയെക്കുറിച്ച്‌ പൊലീസ്‌ നേരത്തെ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു ചര്‍ച്ച നിശ്‌ചയിച്ചിരിക്കുന്നതെന്ന് കൂത്താട്ടുകുളം എസ്‌ ഐ അനില്‍ കുമാര്‍ വി.എസ്. പറഞ്ഞു.

മണ്ണത്തൂര്‍ പള്ളിയില്‍ അനധികൃതമായി പ്രവേശിച്ചവരെ അറസ്‌റ്റ്‌ ചെയ്യണമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം യോഗം ആവശ്യപ്പെട്ടു.2003ല്‍ ഇരുവിഭാഗവും തമ്മില്‍ പൊലീസ്‌ സാന്നിധ്യത്തിലുണ്ടാക്കിയ കരാര്‍ അനുസരിച്ച്‌ വികാരി ഫാ. ഏലിയാസ്‌ മണ്ണാത്തിക്കുളത്തിനു് മാത്രമേ വൈദികന്‍ എന്ന നിലയില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അധികാരമുള്ളൂ എന്നും ഇതിന്റെ ലംഘനമാണ്‌ ഇന്നലെ നടന്നതെന്നും ഓര്‍ത്തഡോക്‌സ്‌ വിഭാഗം കുറ്റപ്പെടുത്തി. എന്നാല്‍ 2003ലേത്‌ കരാര്‍ അല്ലെന്നും അക്കാലത്തു പള്ളിയിലുണ്ടായ സംഘര്‍ഷം ഒത്തുതീര്‍ക്കാനുള്ള താല്‍ക്കാലിക ധാരണയായിരുന്നു അതെന്നുമാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ പറയുന്നതു്.

20111202

കോലഞ്ചേരി പള്ളി: ഉമ്മന്‍ ചാണ്ടി നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല



തിരു.,ഡി.2: കോലഞ്ചേരി പള്ളിത്തര്‍ക്കം സംബന്ധിച്ച് ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങളുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. ഇരുവിഭാഗങ്ങളുമായി പ്രത്യേകം പ്രത്യേകമായിരുന്നു ചര്‍ച്ച. ഒത്തുതീര്‍പ്പ് നിര്‍ദേശങ്ങളുയരാത്തതിനാല്‍ ഇരുവിഭാഗത്തെയും ഒരുമിച്ചിരുത്തിയുള്ള ചര്‍ച്ച നടന്നില്ല. യാക്കോബായ വിഭാഗത്തിന് പ്രത്യേക പള്ളിയെന്ന നിര്‍ദേശം ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നെങ്കിലും തീരുമാനത്തിലെത്താന്‍ കഴിഞ്ഞില്ല. യാക്കോബായ വിഭാഗത്തിനായി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മാത്യൂസ് മാര്‍ ഈവാനിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ എന്നിവരും ഓര്‍ത്തഡോക്‌സ് വിഭാഗത്തിനായി മാത്യൂസ് മാര്‍ സേവേറിയോസ്, തോമസ് മാര്‍ അത്തനാസിയോസ് എന്നിവരും പങ്കെടുത്തു.

20111201

മാമലശേരി മാര്‍ മിഖായേല്‍ ഓര്ത്തഡോക്‌സ് സുറിയാനി പള്ളി: അപ്പീല്‍ ഹൈക്കോടതി തള്ളി


മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ യൂണീറ്റ്.
1934ലെ സഭാഭരണഘടനാപ്രകാരം ഭരിയ്ക്കപ്പെടേണ്ടതു്
പാമ്പാക്കുട, നവംബര്‍ 29: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെ‍ട്ട മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയുമായി ബന്ധപ്പെട്ടു് 1998 ഒക്ടോബര്‍ ആറിലെ എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ വിധിചോദ്യം ചെയ്യുന്നഅപ്പീല്‍ കേരള ഹൈക്കോടതി തള്ളി. പള്ളി മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ യൂണീറ്റാണെന്നും 1934-ലെ സഭാഭരണഘടനാപ്രകാരം ഭരിയ്ക്കപ്പെടേണ്ടതാണെന്നുമുള്ള അന്യായം നിലനില്ക്കെ കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കിയിരുന്നു.

അതു് അംഗീകരിച്ചു് 1998 ഒക്ടോബര്‍ ആറിലെ എറണാകുളം അഡീഷണല്‍ ജില്ലാക്കോടതി പുറപ്പെടുവിച്ച വിധിയാണു് അപ്പീലില്‍‍ ചോദ്യംചെയ്തതു്. പ്രാതിനിധ്യസ്വഭാവത്തിലാണു് അന്യായം നല്കിയിരുന്നതെന്നും അതുകൊണ്ടു് കക്ഷികള്‍ മാത്രമുള്‍‍പ്പെട്ട ഒത്തുതീര്‍പ്പു് അംഗീകരിച്ചുകൊണ്ടുള്ള കീഴ്ക്കോടതി വിധി നിയമപരമല്ലെന്നു് ആരോപിച്ചും മാമലശേരി പി റ്റി ജോര്‍ജും മറ്റുമാണു് ഹൈക്കോടതിയില്‍ അപ്പീല്‍‍ നല്കിയതു്. അന്യായം നല്കിയിരുന്നതു് പ്രാതിനിധ്യസ്വഭാവത്തിലാണെന്നു് തെളിയിയ്ക്കാന്‍ രേഖകളില്ലെന്നു് വിലയിരുത്തിയ ജസ്റ്റീസ് പി ഭവദാസന്‍ അപ്പീല്‍ തള്ളി.