20101210

കുറിഞ്ഞി പള്ളിയില്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയെ തടയാന്‍ വിമത ശ്രമം;നേരീയ സംഘര്‍ഷം


കോലഞ്ചേരി: കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളിയിലെ പെരുന്നാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്‌സ് സഭയുടെ മെത്രാപ്പോലീത്ത പള്ളിയില്‍ എഴുന്നള്ളി വിശുദ്ധ കര്‍‍ബാനയ്ക്ക് നേതൃത്വം നല്‍കിയതിനെച്ചൊല്ലി വിമത അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷവും ഔദ്യോഗിക മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാപക്ഷവും തമ്മിലുണ്ടായ തര്‍‍ക്കം നേരീയ സംഘര്‍ഷത്തിനിടയാക്കി.

പള്ളിയിലെ പെരുന്നാളിനു് തുടക്കം കുറിച്ചുകൊണ്ടു് നവം 8ബുധനാഴ്ച രാവിലെ 7 മണിക്കുള്ള കുര്‍ബാന അര്‍പ്പിക്കുവാന്‍ എത്തിയ മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ)സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയെ തടയാന്‍ പള്ളിയിലുണ്ടായിരുന്ന അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷക്കാര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു് കുര്‍‍ബാനയര്‍‍പ്പിച്ചു. കുര്‍‍ബാനയ്ക്കു് ശേഷം മെത്രാപ്പോലീത്ത പള്ളിയകത്തും അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷക്കാര്‍ പള്ളിയുടെ കവാടത്തിലും നിലകൊണ്ടു.

ഇതിനിടെ അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷമെത്രാന്‍മാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, സെക്രട്ടറി തമ്പുജോര്‍ജ് തുകലന്‍ എന്നിവര്‍‍ പള്ളിമുറിയിലെത്തി. ഈ ആഴ്ച ഓര്‍ത്തഡോക്‌സ് സഭയുടെ തവണയാണെന്നും ആ സമയത്ത് അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷത്തെ മെത്രാന്‍മാര്‍‍ വന്നതു് ശരിയല്ലെന്നും മാത്യൂസ് മാര്‍ ഈവാനിയോസ് പോകാതെ പള്ളിയില്‍‍ നിന്നു് പോകില്ലെന്നും യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. തുടര്‍‍ന്നു് അന്ത്യോക്യാ പാത്രിയര്‍‍ക്കീസ് പക്ഷമെത്രാന്‍മാരെയും യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയെയും പുത്തന്‍കുരിശ്, മൂവാറ്റുപുഴ സിഐമാര്‍ അനുനയിപ്പിച്ചു് മടക്കിയയച്ചു.

അന്ത്യോക്യാ പക്ഷം അവരുടെ പെരുന്നാള്‍ തവണകളില്‍ മെത്രാപ്പോലീത്തമാരെ പള്ളിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് സഭയുടെ തവണയിലുള്ള സമയത്ത് പെരുന്നാള്‍ വന്നപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പോലീത്തയെ പ്രവേശിപ്പിച്ചത്. നിലവില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ആരാധനാക്രമങ്ങള്‍ ആകാമെന്നും അതിന് പുത്തന്‍കുരിശ് പോലീസ്‌സംരക്ഷണം നല്‍കണമെന്നും നവംബര്‍‍ ആറിനുകോടതി ഉത്തരവായിരുന്നു.

ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ തവണയിലുള്ള സമയത്ത് പെരുന്നാള്‍ വന്നതോടെ പള്ളിയില്‍ കോടതി നിയോഗിക്കപ്പെട്ട വൈദികര്‍ക്കുമാത്രമേ ആരാധന അര്‍പ്പിക്കുവാന്‍ അവകാശമുള്ളു എന്ന് പറഞ്ഞാണ് അന്ത്യോക്യാ പക്ഷം ഓര്‍ത്തഡോക്‌സ് മെത്രാപ്പോലീത്തയെ തടയാന്‍ ശ്രമിച്ചത്. എന്നാല്‍ യാക്കോബായ പക്ഷം അവരുടെ പെരുന്നാള്‍ തവണകളില്‍ മെത്രാപ്പോലീത്തമാരെ പള്ളിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഓര്‍ത്തഡോക്‌സ് വിഭാഗം മെത്രാപ്പോലീത്തയെ പ്രവേശിപ്പിച്ചത്. കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി കണ്ടനാട് കിഴക്കു് ഭദ്രാസനത്തിന്റെ കീഴിലുള്ള ഇടവകയാണു്. ഭദ്രാസനാധിപന്‍ ഡോ തോമസ് മാര്‍‍ അത്താനാസിയോസ് നാട്ടിലില്ലാത്തതുകൊണ്ടാണു് അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത ചുമതലയേല്‍ക്കേണ്ടിവന്നതു്.

ആലുവ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈഎസ്പി കെ.ബി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ പുത്തന്‍കുരിശ്, പിറവം, മൂവാറ്റുപുഴ സിഐമാരും വന്‍ പോലീസ്‌ സംഘവും സംഭവസ്ഥലത്തെത്തിയിരുന്നു. വന്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നു.
ഓര്‍ത്തഡോക്‌സ് വിഭാഗം വി. അഞ്ചിന്‍മേല്‍ കുര്‍ബാന നടത്തുന്നതുസംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതിനാല്‍ ബുധനാഴ്ച പോലീസ് ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നതിനിടയിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം മെത്രാപ്പോലീത്ത പള്ളിയിലെത്തിയതെന്ന് പോലീസ് പറഞ്ഞു.

10 മണിയോടെ മൂവാറ്റുപുഴ ആര്‍ഡിഒ മുഹമ്മദ് ബഷീര്‍ എത്തി ഇരുവിഭാഗത്തെയും വിളിച്ചുചേര്‍ത്ത് ചര്‍ച്ച നടത്തി.കോടതി തല്‍സ്ഥിതി തുടരാന്‍ മാത്രം പറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ കോടതി വിധിയനുസരിച്ച് മുന്നോട്ടുപോകുവാന്‍ ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇരുവിഭാഗവും തീരുമാനിച്ച് 11.30 ഓടെ പിരിഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിലുമായി നാലുപേര്‍ ആശുപത്രിയില്‍ ചികിത്സതേടി. ഓര്‍ത്തഡോക്‌സ് പക്ഷത്തെ പരിയാരം പൊട്ടക്കല്‍ പി.എ. റെജി (38), തിരുവാണിയൂര്‍ കാരിവേലില്‍ കെ.പി. യോഹന്നാന്‍ (55) കോലഞ്ചേരി മെഡിക്കല്‍ കോളേജിലും അന്ത്യോക്യാ പക്ഷത്തെ തേനുംകുറ്റിയില്‍ ടി.കെ. ബിജു (35), ഇടപ്പുംപുറത്ത് ജോഷി ജോസഫ് (39) എന്നിവര്‍ വടവുകോട് ഗവ.ആശുപത്രിയിലുമാണ് ചികിത്സ തേടിയത്.

എം റ്റി വി ചിത്രങ്ങള്‍ ഇവിടെ

ഇവിടെയും

അന്ത്യോക്യാ പക്ഷ ചിത്രങ്ങള്‍‍

എതിര്‍‍ വാര്‍‍ത്ത

20101206

അക്രമത്തിനും ക്വട്ടേഷന്‍ സംഘ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സമൂഹ മനസാക്ഷി ഉണരണം- പരിശുദ്ധ ബാവാ

പെരുമ്പാവൂര്‍, 2010 ഡിസംബര്‍‍ 5: അക്രമത്തിനും ക്വട്ടേഷന്‍ സംഘ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സമൂഹ മനസാക്ഷി ഉണര്‍ത്താന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നു് പൗരസ്ത്യ കാതോലിക്കോസ് പാത്രിയര്‍‍ക്കീസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ പറഞ്ഞു. അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂര്‍ മാര്‍ സുലോക്കോ പള്ളിയില്‍ ടി. എം. വര്‍ഗീസ് അനുസ്മരണവും ലഹരി വിരുദ്ധ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍. ടി. എം. വര്‍ഗ്ഗീസ് വധത്തിനു പിന്നില്‍ പ്രവര്‍ത്തച്ചവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ബാവാ പറഞ്ഞു.

മദ്യവിരുദ്ധ യജ്ഞം - യുവജന സംഘടനകളുടെ നീക്കം അഭിനന്ദനീയം


ഓര്‍ത്തഡോക്സ് സഭ ‘യു-ടേണ്‍’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന മദ്യവിരുദ്ധ യജ്ഞം സമൂഹത്തില്‍ നല്ല പ്രതികരണം സൃഷ്ടിച്ചിരിക്കുകയാണു്. രാഷ്ട്രീയ കക്ഷികളുടെ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഈ തരം സാമൂഹ്യ വിപത്തുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് അഭിനന്ദനാര്‍ഹവും അനുകരണീയവുമാണെന്നും ബാവാ പറഞ്ഞു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസിന്റെ അദ്ധ്യക്ഷതയില്‍ ഫാ. ചെനയപ്പള്ളി ഐസക്ക് കോറെപ്പിസ്ക്കോപ്പാ, മുന്‍ സഭാ സെക്രട്ടറി എം. റ്റി. പോള്‍, സിസ്റര്‍ ഡീന, വികാരി ഫാ. ഫിലന്‍ പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.

ഔഗേന്‍ ബാവാ സ്മാരക പ്രഭാഷണം

ദേവലോകം : പരിശുദ്ധ ബസേലിയോസ് ഔഗേന്‍ കാതോലിക്കാ ബാവായുടെ 35-ാമത് ഓര്‍മ്മ പെരുന്നാളിനോടനുബന്ധിച്ച് ഡിസംബര്‍ 7 ചൊവ്വ വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരത്തെത്തുടര്‍ന്ന് ദേവലോകം അരമന ചാപ്പലില്‍ ഫാ. മത്തായി ഇടയനാല്‍ കോറെപ്പിസ്ക്കോപ്പാ ഔഗേന്‍ സ്മാരക പ്രഭാഷണം നടത്തും.

തുടര്‍ന്ന് റാസയും ആശീര്‍വാദവും നടക്കും. 8 ബുധന്‍ രാവിലെ 6.15 ന് പ്രഭാത നമസ്ക്കാരം 7 മണിക്ക് പൗരസ്ത്യ കാതോലിക്കോസ് പാത്രിയര്‍‍ക്കീസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവായുടെ പ്രധാന കാര്‍മ്മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന നടക്കും. തുടര്‍ന്ന് റാസ, ആശീര്‍വാദം, നേര്‍ച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് ദേവലോകം അരമന മാനേജര്‍ ഫാ. എം. കെ. കുര്യന്‍ അറിയിച്ചു.

20101204

കോലഞ്ചേരി പള്ളി തുറന്നു

തര്‍ക്കത്തെത്തുടര്‍ന്ന് പൂട്ടിക്കിടന്ന കണ്ടനാടു് (പടിഞ്ഞാറു്) മെത്രാപ്പാലിത്തന്‍ ഭദ്രാസനത്തിലെ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി 2010 ഡിസംബര്‍‍ 3 വെള്ളിയാഴ്ച തുറന്ന് വിശ്വാസികള്‍ ആരാധന നടത്തി. പള്ളി തുറന്ന് ആരാധന നടത്തുന്നതിനായി മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ) സുറിയാനി സഭയുടെ വികാരി ഫാ. ജേക്കബ് കുര്യന് ജില്ലാക്കോടതി താക്കോല്‍ കൈമാറിയതോടെയാണ് ഉച്ചയ്ക്ക് രണ്ടുമണിയോടെ നൂറുകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ പള്ളി തുറന്നത്.

ആദ്യ ആരാധനയ്ക്കുശേഷം മണിക്കൂറുകള്‍ നീണ്ട ശുചീകരണം വിശ്വാസികള്‍ക്ക് ആവേശമായി. 1934ലെ സഭാ ഭരണഘടന പള്ളിയില്‍ പ്രാബല്യത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി റിസീവര്‍ ഭരണം ഏര്‍പ്പെടുത്തണമെന്ന വിഘടിത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗത്തിന്റെ ആവശ്യം തള്ളി.

സഭാ തര്‍ക്കത്തെ തുടര്‍ന്ന് 1998 ഏപ്രില്‍ 18-നാണ് കോലഞ്ചേരി പള്ളി ആദ്യം അടച്ചുപൂട്ടിയത്. വര്‍ഷങ്ങളോളം അടഞ്ഞുകിടന്ന പള്ളിക്കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചു തുടങ്ങിയിരുന്നു. ഇതോടെ വിശ്വാസികളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്ന് 2005ല്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ പള്ളി തുറന്നെങ്കിലും അധികംവൈകാതെ അടച്ചു. ഒരുവര്‍ഷത്തിനുശേഷം ഇരുവിഭാഗത്തിലെയും വിശ്വാസികള്‍ സംയുക്തമായി നടത്തിയ നീക്കങ്ങളുടെ അടിസ്ഥാനത്തില്‍ 2006ല്‍ പ്രധാന പെരുന്നാളിനോടനുബന്ധിച്ച് വീണ്ടും പള്ളി തുറന്നു. പിന്നീട് പള്ളിയുടെ താക്കോല്‍ അന്നത്തെ വികാരി ഫാ. എബ്രഹാം പൂവത്തുംവീട്ടില്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ.യ്ക്ക് കൈമാറിയതോടെ പള്ളിയുടെ നിയന്ത്രണം സര്‍ക്കാരിനായി. ഇതിനെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് (യാക്കോബായ) സുറിയാനി സഭ ഹൈക്കോടതിയെ സമീപിച്ചതിനാല്‍ 2007 ആഗസ്തില്‍ വീണ്ടും പള്ളി പൂട്ടി താക്കോല്‍ ഹൈക്കോടതി ജില്ലാക്കോടതിക്ക് കൈമാറി.

മൂന്നുവര്‍ഷം നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് പള്ളി വിശ്വാസികള്‍ക്ക് ആരാധനയ്ക്ക് തുറന്നുനല്‍കാന്‍ ഉത്തരവായത്. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.എം.സാബു മാത്യു, സി.ഐ.മാരായ പി.പി.ഷംസ്, കെ.ബിജുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തുണ്ട്.

20101203

സഭാ തര്‍ക്ക പരിഹാരം: പ്രത്യേക ബോര്‍ഡിനുള്ള സാധ്യത തേടി

കൊച്ചി: സഭാ തര്‍ക്കം പരിഹരിക്കാന്‍ ദേവസ്വം ബോര്‍ഡ്‌ മാതൃകയില്‍ പ്രത്യേക ബോര്‍ഡ്‌ രൂപീകരിക്കുന്നതിനുള്ള സാധ്യത ഹൈക്കോടതി ആരാഞ്ഞു. ദേവസ്വം ബോര്‍ഡിനും വഖഫ്‌ ബോര്‍ഡിനും സമാനമായി ബോര്‍ഡ്‌ രൂപീകരിച്ചാല്‍ ഫണ്ടുകള്‍ ബോര്‍ഡിന്റെ നിയന്ത്രണത്തിലാവുമെന്നും തര്‍ക്കങ്ങള്‍ ഒഴിവാക്കാനാവുമെന്നും ജസ്‌റ്റിസുമാരായ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, പി. ഭവദാസന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ അഭിപ്രായപ്പെട്ടു.

നിസാരമായ തര്‍ക്കങ്ങളാണ്‌ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുള്ളതെന്നും അതിനാല്‍ ബന്ധപ്പെട്ട കക്ഷികള്‍ തയാറായാല്‍ മധ്യസ്‌ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്നും ഇതിനായി മധ്യസ്‌ഥ സ്‌ഥാപനങ്ങളെ നിയോഗിക്കാനാവുമെന്നും കോടതി പറഞ്ഞു. മധ്യസ്‌ഥതയിലൂടെ പ്രശ്‌നം പരിഹരിക്കാനാവുമെന്നു കോടതി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കുറിഞ്ഞി പള്ളിക്കേസാണ്‌ ഡിവിഷന്‍ ബെഞ്ച്‌ ഇന്നലെ പരിഗണിച്ചത്‌.
2010 ഡിസംബര്‍‍ 3 മംഗളം
.

20101127

ബാബു കുഴിമറ്റത്തിനു്‌ ജെ.കെ.വി. പുരസ്‌കാരം

ചങ്ങനാശേരി, നവം 25: ജെ.കെ.വി. ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ജെ.കെ.വി. പുരസ്‌കാരത്തിന്‌ കഥാകൃത്ത്‌ ബാബു കുഴിമറ്റം അര്‍ഹനായി. 'ചാവേറുകളുടെ പാട്ട്‌' എന്ന നോവലിനെ മുന്‍നിര്‍ത്തി സമഗ്രസംഭാവനയ്‌ക്കാണ്‌ അവാര്‍ഡ്‌. എം. അച്യുതന്‍, കാക്കനാടന്‍, വി.ബി.സി. നായര്‍ എന്നിവര്‍ അടങ്ങുന്ന അവാര്‍ഡ്‌ നിര്‍ണയ കമ്മിറ്റിയാണ്‌ ബാബു കുഴിമറ്റത്തിന്റെ പുസ്‌തകം തെരഞ്ഞെടുത്തത്‌. അടുത്ത മാസം ചങ്ങനാശേരിയില്‍ നടക്കുന്ന ചടങ്ങില്‍ പതിനയ്യായിരം രൂപയും(15000 രൂപ) പ്രശസ്‌തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം നല്‍കും. രണ്ടു വര്‍ഷത്തിലൊരിക്കലാണു ഈ പുരസ്കാരം നല്‍കുന്നത്.

പുരസ്‌കാരം ലഭിച്ച മറ്റു പുസ്‌തകങ്ങളും എഴുത്തുകാരും: ധാരാവി (കഥ) ജോസ്‌ പനച്ചിപ്പുറം, അന്ത്യപ്രലോഭനം(കവിത) വിജയലക്ഷ്‌മി, ഫാഷിസവും സംഘപരിവാറും ( സാമൂഹിക വിമര്‍ശനം) എം. കെ. മുനീര്‍.

കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ

പാമ്പാക്കുട, നവം 27: ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലെ മലങ്കരസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച സുറിയാനി പണ്ഡിതനും അതുല്യ പ്രതിഭയുമായിരുന്നു കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ (1860-1927).

പാമ്പാക്കുട കോനാട്ട് കോര, അന്നം ദമ്പതി കളുടെ നാലാമത്തെ പുത്രനായി 1860 മീനം 17 ന് ജനിച്ച ഇദ്ദേഹത്തിന് 1871 ഒക്‌ടോബര്‍ 29 ന് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലിത്ത കോറൂയോ സ്ഥാനം നല്കി. കോനാട്ട് ഗീവര്‍ഗീസ് മല്‍പ്പാന്‍ (പിന്നീട് മാര്‍ യൂലിയോസ് മെത്രാപ്പോലിത്ത), ചാത്തുരുത്തില്‍ ഗീവര്‍ഗീസ് റമ്പാന്‍ (വിശുദ്ധ പരുമല തിരുമേനി) എന്നിവരുടെ കീഴില്‍ വൈദികപഠനവും സുറിയാനി പഠനവും നടത്തി. 1883 നവംബര്‍ 25 ന് പുലിക്കോട്ടില്‍ മോര്‍ ദീവന്നാസിയോസ് മെത്രാപ്പോലിത്തായില്‍ നിന്നു കശീശ്ശസ്ഥാനം സ്വീകരിച്ചു. വൈദിക പാരമ്പര്യമുളള കോനാട്ട് കുടുംബത്തിലെ 21 -ആം വൈദികനായിരുന്നു കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ.

വടക്കന്‍ പറവൂര്‍ ചെട്ടിപ്പീടികയില്‍ യോഹന്നാന്റെ മകള്‍ എലിശുബാ യായിരുന്നു സഹധര്‍മ്മിണി. മക്കള്‍ 6 പെണ്‍മക്കളും ഒരു മകനും. ഈ മകനാണ് പിന്നീട് മലങ്കര മല്‍പാനായ അബ്രഹാം കശീശ്ശ.

1890 ല്‍ തന്റെ മുന്‍ഗാമിയായിരുന്ന കോനാട്ട് യൂഹാനോന്‍ മല്‍പ്പാന്‍ അന്തരിച്ചതിന്റെ 40-ആം ദിവസം മലങ്കര മെത്രാപ്പോലിത്ത പുലിക്കോട്ടില്‍ മാര്‍ ദീവന്നാസി യോസ് മെത്രാപ്പോലിത്ത മലങ്കര മല്‍പ്പാന്‍ സ്ഥാനം നല്കി. പാമ്പാക്കുട ഗുരുകുലത്തിലും കോട്ടയം പഴയസെമിനാരി യിലും വൈദികരെ അഭ്യസിപ്പിച്ചു.

1891 ല്‍ അങ്കമാലി ഭദ്രാസന ത്തിന്റെ വികാരി ജനറാള്‍ ആയി കടവില്‍ പൗലോസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലിത്ത നിയമിച്ചു.

സഭാ പുരോഗതിക്കായി ”മലബാര്‍ ത്രീസ്സാസ് ശുബഹോ സമൂഹം” എന്ന മലങ്കര സഭയിലെ ആദ്യത്തെ അദ്ധ്യത്മിക പ്രസ്ഥാനം സ്ഥാപിച്ചു. സഭാ പ്രസിദ്ധീകരണങ്ങള്‍, പൊതു വിദ്യാഭ്യാസം, മത വിദ്യാഭ്യാസം, സുവിശേഷവേല തുടങ്ങിയ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ ഈ സമൂഹം ചെയ്തു.

മലങ്കര സഭയിലെ ആരാധനകളുടെ ഏകീകരണവും നടപടിക്രമങ്ങളും ക്രമീകരിച്ച മഹത് വ്യക്തിയായിരുന്നു കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പ. സുറിയാനി പുസ്തകങ്ങളുടെ അച്ചടിയില്‍ നല്കിയ നേതൃത്വം, പാമ്പാക്കുട ഗ്രന്ഥശേഖരം, നടപടി ക്രമത്തിന് അന്തിമരൂപം നല്കിയതില്‍ വഹിച്ച പങ്ക്, വേദപുസ്തക വിവര്‍ത്തനം, വൈദിക വിദ്യാഭ്യാസത്തിന് നല്കിയ സേവനങ്ങള്‍ എന്നിവ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ച പ്രവര്‍ത്തനങ്ങളാണ്.

പാമ്പാക്കുട നമസ്‌കാരം എന്ന പേരില്‍ അറിയപ്പെടുന്ന പ്രാര്‍ത്ഥനക്രമം ഉള്‍പ്പെടെ അനേകം സുറിയാനി ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്തതു് കോനാട്ട് മാത്തന്‍ കോര്‍എപ്പിസ്‌കോപ്പയായിരുന്നു. സുറിയാനി ഭാഷയിലുളള ഗ്രന്ഥങ്ങളും ആരാധനാപൈതൃകവും സഭാംഗങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി സുറിയാനി യില്‍ സീമാസ് ഹായേ, മലയാളത്തില്‍ ജീവനിക്ഷേപം എന്നി മാസികകള്‍ പ്രസിദ്ധീകരിച്ചു. വി. കുര്‍ബ്ബാന ക്രമം, വി. ദൈവമാതാവിന്റെ ചരിത്രം, വി. മത്തായി ശ്ലീഹ എഴുതിയ ഏവന്‍ഗേലിയോന്റെ മൂന്നു വാല്യങ്ങള്‍ എന്നിവ സുറിയാനിയില്‍ നിന്ന് മലയാളത്തിലേയ്ക്ക് വിവര്‍ത്തനം ചെയ്തു. മലങ്കര ഇടവക പത്രികയിലെ അനേകം ലേഖനങ്ങളും കുറിപ്പുകളും, ആരാധനയുടെ വ്യാഖ്യാനം, മാര്‍ ഗീവര്‍ഗീസ് സഹദായുടെ ചരിത്രം തുടങ്ങി അനേകം കൃതികള്‍ രചിച്ചിട്ടുണ്ട്. വെളിപാട് ഒഴികെയുളള പുതിയ നിയമ പുസ്തകങ്ങള്‍ സുറിയാനിയില്‍ നിന്നും വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

1892 മാര്‍ച്ച് 31 ന് കോനാട്ട് മാത്തന്‍ മല്‍പ്പാന്‍ വൈദിക ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. മരണം വരെ വൈദിക ട്രസ്റ്റിയായി തുടര്‍‍ന്നു. 1926 ചിങ്ങം (ഓഗസ്റ്റ്) 16 ന് അന്ത്യോക്യായുടെ പരിശുദ്ധ ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ പ്രത്യേക കല്പനപ്രകാരം മാര്‍ അത്താനാസിയോസ്, മാര്‍ ഒസ്താത്തിയോസ്, മാര്‍ യൂലിയോസ് തുടങ്ങിയ മെത്രാച്ചന്‍മാര്‍ പല പട്ടക്കാരുടെയും സഹകരണത്തോടെ കരിങ്ങാച്ചിറ പളളിയില്‍ വെച്ച് കോര്‍എപ്പിസ്‌കോപ്പ സ്ഥാനവും പ. അന്ത്യോക്യാ പാത്രിയര്‍ക്കീസ് ബാവ സമ്മാനമായി അയച്ചുകൊടുത്ത കുരിശും മാലയും നല്കി. അക്കാലത്ത് ഇത് ഒര പൂര്‍വ്വ സംഭവമായിരുന്നു. ചില പ്രത്യേക അവകാശങ്ങളും ചിഹ്നവും മാത്തന്‍ മല്‍പ്പാന് നല്കിയിരുന്നു. മേല്‍പ്പട്ടക്കാരുടേതിന് അനുരൂപമായ ഒരു മുടിയും വൈദികര്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കുമ്പോള്‍ മേല്‍പ്പട്ടക്കാര്‍ സന്നിഹിതരാണെങ്കില്‍ അനുവര്‍ത്തിക്കാനുളള കര്‍മ്മ ങ്ങളെല്ലാം അതുപോലെ നിര്‍വ്വഹിക്കാനുളള അനുവാദവും നല്‍കിയതിനു് പുറമേ കുക്കിലിയോന്‍ ചെല്ലുമ്പോള്‍ വടി ഉപയോഗിക്കാനും , കാല്‍കഴുകല്‍ ശുശ്രൂഷ നിര്‍വ്വഹിക്കുവാനുമുള്ള അവകാശങ്ങള്‍ കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്‌കോപ്പയ്ക്കു് ഉണ്ടായിരുന്നു.

1912-ല്‍ സഭയില്‍ കക്ഷിവഴക്കുണ്ടായപ്പോള്‍‍ അബ്ദുളളാപാത്രിയര്‍ക്കീസ് കക്ഷിയ്ക്കു് നേതൃത്വം നല്കിയതു് വൈദിക ട്രസ്റ്റി കോനാട്ട് മാത്തന്‍ മല്‍പ്പാനും അത്മായ ട്രസ്റ്റി രാജശ്രീ സി.ജെ. കുര്യന്‍ അക്കരയും ആയിരുന്നു. കക്ഷിവഴക്കു് സഭയെ പിളര്‍‍ത്തുമെന്നു് കണ്ടപ്പോള്‍ കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്‌കോപ്പ അവസാനകാലത്തു് അതില്‍ ഖേദിയ്ക്കുകയും കക്ഷിവഴക്കു് അവസാനിപ്പിയ്ക്കുവാനുള്ള ശ്രമങ്ങള്‍‍ നടത്തുകയും ചെയ്തു.

1927 നവംബര്‍ 8-ന് കോനാട്ട് മാത്തന്‍ കോര്‍ എപ്പിസ്‌കോപ്പ ദിവംഗതനായി, പാമ്പാക്കുട വലിയ പളളിയില്‍ കബറടക്കപ്പെട്ടു.

മാത്തന്‍ മല്‍പ്പാന്റെ ശിഷ്യന്മാരില്‍ അഗ്രഗണ്യനായിരുന്നു പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍‍ ബാവ.