20120226

സഭാതര്‍ക്കം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ഉമ്മന്‍ചാണ്ടി


കൊച്ചി,ഫെ 25: ക്രൈസ്തവസമൂഹത്തിന്റെ പ്രധാന പ്രശ്നമായ സഭാതര്‍ക്കം പരിഹരിക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിസ്സഹായത പ്രകടിപ്പിച്ചു. സഭാതര്‍ക്കം സര്‍ക്കാര്‍ തീരുമാനിച്ചാല്‍ തീരുന്ന പ്രശ്നമല്ലെന്നും സര്‍ക്കാര്‍ ഇതില്‍ കക്ഷിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. സഭാതര്‍ക്കം പരിഹരിക്കാന്‍ നിയോഗിച്ച മന്ത്രിതല ഉപസമിതിയുടെ പ്രവര്‍ത്തനം എങ്ങുമെത്തിയിട്ടില്ലെന്നും പ്രസ്ക്ലബ്ബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഉപസമിതി കുറെ ചര്‍ച്ച നടത്തി. രമ്യമായ പരിഹാരത്തിലേ പ്രശ്നം തീര്‍ക്കാന്‍കഴിയു.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ നിവേദനം കഴിഞ്ഞദിവസവും കിട്ടി. എന്നാല്‍ , അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

വിളപ്പില്‍ശാല മാലിന്യസംസ്കരണ ഫാക്ടറി പ്രശ്നം പരിഹരിക്കുന്ന കാര്യത്തിലും മുഖ്യമന്ത്രി നിസ്സഹായത പ്രകടിപ്പിച്ചു. പ്രശ്നത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല. പ്രദേശവാസികള്‍ വലിയ എതിര്‍പ്പുമായി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ എന്തുചെയ്യാനാണ്? ഹൈക്കോടതിയോട് ബഹുമാനമുണ്ട്. പക്ഷേ ബലംപ്രയോഗിച്ചാലും ഫലം ഉണ്ടാകില്ല- മുഖ്യമന്ത്രി പറഞ്ഞു.

കോച്ച് ഫാക്ടറി സ്വകാര്യപങ്കാളിത്തത്തോടെയാണോ എന്നൊന്നും അന്തിമമായി നിശ്ചയിച്ചിട്ടില്ല. പങ്കാളികളെ ക്ഷണിച്ച് റെയില്‍വേ പരസ്യംചെയ്യുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങള്‍ വന്നില്ലെങ്കില്‍ സ്വകാര്യമേഖലയെ സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.