20120111

തോമസ്‌ പ്രഥമന്‍ കുത്തിയിരിപ്പു് സമരം നടത്തി: പ്രതികള്‍‍ക്കെതിരായ നടപടികള്‍ നിറുത്തി വയ്ക്കും



കോതമംഗലം: കണ്യാട്ടുനിരപ്പ് പള്ളിയില്‍ ഈമാസം ഒന്നിന് പുത്തന്‍കുരിശ് സി.ഐ ബിജു കെ. സ്റ്റീഫനെ ആക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍‍ക്കെതിരായ നടപടികള്‍ നിറുത്തിയ്ക്കുവാന്‍ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവ കോതമംഗലം മാര്‍ ബസേലിയോസ്‌ ആശുപത്രിക്കുളളില്‍ ജനുവരി 10 ചൊവ്വാഴ്ച കുത്തിയിരിപ്പു് സമരം നടത്തി. അനിശ്‌ചിതകാല സമരമാണു് അദ്ദേഹം പ്രഖ്യാപിച്ചതെങ്കിലും മൂവാറ്റുപുഴ ഡി.വൈ.എസ്‌.പി. ഇടപെട്ട്‌ അറസ്‌റ്റിലായവര്‍ക്ക്‌ ആശുപത്രിയില്‍ യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടാകില്ലെന്നും ഇവരുടെ അറസ്‌റ്റ് ജനുവരി 11ബുധനാഴ്ച രേഖപ്പെടുത്തി ആശുപത്രിയില്‍ ചികിത്സയില്‍ തുടരാന്‍ അനുവദിക്കുമെന്നും 15നു് മുമ്പു ജാമ്യം എടുക്കാന്‍ ക്രമീകരണം ഉണ്ടാകുമെന്നും ഉറപ്പുനല്‍കിയതിന്റെ അടിസ്‌ഥാനത്തില്‍ വൈകിട്ട്‌ ആറരയോടെ സമരം അവസാനിപ്പിച്ചു.

ജനുവരി 10 ചൊവ്വാഴ്ച രാവിലെ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ മൂവാറ്റുപുഴ ഡി.വൈ.എസ്.പിയുടെയും ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയുടെയും നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം ആശുപത്രിയിലെത്തിയപ്പോള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ചേര്‍‍ന്നു് തടയുകയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ബസേലിയസ് തോമസ് പ്രഥമന്‍ കുത്തിയിരിപ്പുസമരം നടത്തുകയും ചെയ്യുകയായിരുന്നു.

ബസേലിയോസ്‌ ആശുപത്രിയുടെ അഞ്ചാം നിലയുടെ ഇടനാഴിയില്‍ പുല്‍പായ വിരിച്ച്‌ വേദപുസ്‌തക പാരായണത്തോടും പ്രാര്‍ഥനയോടും കൂടിയായിരുന്നു കുത്തിയിരിപ്പു്സമരം. ജനുവരി ഒന്നിന്‌ കണ്യാട്ടുനിരപ്പ്‌ പളളിയില്‍ പോലീസിനെ ആക്രമിച്ച ഒന്‍പതു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രവേശിപ്പിച്ചിരിക്കുന്ന വാര്‍ഡിനു് മുന്നിലാണു് തോമസ്‌ പ്രഥമന്‍ കുത്തിയിരുന്നത്‌.

പുത്തന്‍കുരിശ്‌ സി.ഐ. ബിജു കെ. സ്‌റ്റീഫനെ കണ്യാട്ടുനിരപ്പ്‌ പളളിയില്‍ ആക്രമിച്ച കേസിലെ ഒമ്പത് പ്രതികള്‍‍ ആശുപത്രിയില്‍നിന്ന്‌ ഡിസ്‌ചാര്‍ജ്‌ ചെയ്യുമ്പോള്‍ അറസ്‌റ്റ് ചെയ്യുന്നതിനു് പോലീസ് നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ആശുപത്രിയില്‍ കഴിയുന്നവരുടെ വീടുകളില്‍ പോലീസ്‌ എത്തി അന്വേഷണം നടത്തിയിരുന്നു. കെട്ടിച്ചമച്ച കഥയുടെ പേരില്‍ പോലീസ്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിശ്വാസികളെ പീഡിപ്പിക്കുന്നത്‌ ഇനിയും കണ്ടുനില്‍ക്കാന്‍ ആകില്ലാത്തതുകൊണ്ടും ജീവിക്കാന്‍ പൊറുതിമുട്ടിയതുകൊണ്ടുമാണ്‌ താന്‍ സമരം തുടങ്ങിയതെന്ന്‌ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്നവരെ പോലീസും അധികാരികളും പീഡിപ്പിക്കുന്നതായി തോമസ് പ്രഥമന്‍ ആരോപിച്ചു

തോമസ് പ്രഥമന്‍ സത്യഗ്രഹം ആരംഭിച്ചതോടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ സുന്നഹദോസ്‌ സെക്രട്ടറി ജോസഫ്‌ മാര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത, ഡോ. എബ്രഹാം മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, ഏലിയാസ്‌ മോര്‍ അത്തനാസിയോസ്‌ മെത്രാന്‍, കുര്യാക്കോസ്‌ മോര്‍ തേയോഫിലോസ്‌ മെത്രാപ്പോലീത്ത, ഫാ. പീറ്റര്‍ വേലംപറമ്പില്‍ , യുഡിഎഫ് നേതാവു് ടി.യു.കുരുവിള എം.എല്‍.എ. തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു. കണ്യാട്ടുനിരപ്പ്‌ പളളിയിലുണ്ടായ സംഭവം അന്വേഷിക്കാന്‍ സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ ചുമതലപ്പെടുത്തണമെന്നു് ജോസഫ്‌ മോര്‍ ഗ്രീഗോറിയോസ്‌ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. കമാന്‍‍ഡര്‍ ബെന്നി ബഹന്നാന്‍ എം.എല്‍.എ. ഉള്‍പ്പെടെയുളളവരുടെ നിലപാട്‌ യാക്കോബായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കെതിരേ ഏകപക്ഷീയമായ നിലപാട്‌ കൈക്കൊളളുന്ന പുത്തന്‍കുരിശ്‌ സി.ഐയെ സംരക്ഷിക്കുന്നതാണെന്നു് ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാന്‍ ആരോപിച്ചു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.