20100123

പെരുനാളിനായി തൃക്കുന്നത്തു പള്ളി തുറന്നു കൊടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു

കൊച്ചി: ആലുവ തൃക്കുന്നത്തു സെന്റ്‌ മേരീസ്‌ പള്ളി പെരുനാളിനായി ഇന്നും നാളെയും തുറന്നു നല്‍കാന്‍ ഹൈക്കോടതി ഇന്നലെ ഉത്തരവിട്ടു. 32 വര്‍ഷത്തിനു ശേഷമാണു പള്ളി തുറന്നു നല്‍കുന്നത്‌. സ്‌ഥിതിഗതികള്‍ നിരീക്ഷിച്ച്‌ കോടതിക്കു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ അഡ്വ. ശ്രീലാല്‍ വാര്യരെ അഭിഭാഷക കമ്മിഷനായി നിയമിച്ചു.

ജനവരി 18 ന്‌ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഇരുവിഭാഗവും സമ്മതിച്ചവ്യവസ്ഥ പ്രകാരമാണ്‌ പെരുന്നാള്‍ ദിവസങ്ങളില്‍ ആരാധന അനുവദിക്കുക. രാവിലെ ഏഴ്‌ മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ്‌ പക്ഷത്തിനും ഉച്ചക്ക്‌ 1 മണി മുതല്‍ 5 മണി വരെ യാക്കോബായ പക്ഷത്തിനും ആരാധന നടത്താം.

ഓര്‍ത്തഡോക്‌സ്‌ സഭയുടെ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പസ്‌, ഫാ. മത്തായി ഇടയനാല്‍, യാക്കോബ്‌ തോമസ്‌, ജേക്കബ്‌ മണ്ണാറപ്രായില്‍ കോറെപ്പിസ്‌കോപ്പ, എം. സി. വര്‍ഗീസ്‌ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി നല്‍കിയ ഹര്‍ജി
പരിഗണിച്ച് ജസ്‌റ്റിസ്‌ ഹാറൂണ്‍ അല്‍ റഷീദാണു് പള്ളി തുറക്കാനുള്ള ഉത്തരവിട്ടതു്.

ഇരുവിഭാഗം വിശ്വാസികള്‍ക്ക്‌ നിശ്‌ചിത സമയങ്ങളില്‍ ചെറിയ സംഘങ്ങളായി പള്ളിയില്‍ പ്രവേശിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസ്‌ ഓഫിസര്‍മാരും സൗകര്യമൊരുക്കണമെന്നു കോടതി നിര്‍ദേശിച്ചു. ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികള്‍ക്ക്‌ രാവിലെ ഏഴു മുതല്‍ 11 വരെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിശ്വാസികള്‍ക്ക്‌ ഉച്ചയ്‌ക്ക്‌ ഒന്നു മുതല്‍ അഞ്ചു വരെയും പ്രാര്‍ഥനയ്‌ക്കായി പ്രവേശിക്കാം. പെരുന്നാള്‍ ദിവസം അനിഷ്‌ട സംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പ്രാര്‍ഥനകള്‍ സമാധാനപരമായി നടക്കുമെന്നും മതമേലധ്യക്ഷന്മാര്‍ ഉറപ്പാക്കുമെന്നു കോടതി പ്രത്യാശ പ്രകടിപ്പിച്ചു.


സഭാ തര്‍ക്കം മൂലം 32 വര്‍ഷമായി പള്ളി അടഞ്ഞു കിടക്കുകയാണ്‌. എന്നാല്‍, നീണ്ട കാലം പള്ളിയില്‍ ആരാധനയ്‌ക്ക്‌ അവസരം നിഷേധിക്കപ്പെട്ട വിശ്വാസികളുടെ വികാരം മാനിച്ച്‌ പ്രവേശനത്തിന്‌ അവസരം നല്‍കുകയാണെന്നു കോടതി വ്യക്‌തമാക്കി. 32 വര്‍ഷം അടഞ്ഞു കിടന്ന പള്ളി അറ്റകുറ്റം തീര്‍ത്തു വൃത്തിയാക്കാതെ പ്രവേശനം ബുദ്ധിമുട്ടാണ്‌. പെരുനാളിനു മുന്‍പ്‌ അറ്റകുറ്റപ്പണി സാധിക്കില്ലാത്ത സാഹചര്യത്തില്‍ ശുചീകരണം ഇന്നലെ തന്നെ നടത്താമെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ വാഗ്‌ദാനം ചെയ്‌തതു് കോടതി അംഗീകരിച്ചു.

പെരുനാള്‍ നടത്തിപ്പു സംബന്ധിച്ചു ജില്ലാ കലക്‌ടര്‍ വിളിച്ചു കൂട്ടിയ യോഗത്തില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ഇരുവിഭാഗവും സഹകരിക്കുമെന്ന്‌ ഉറപ്പു നല്‍കിയിരുന്നു. ക്രമസമാധാനം ഉറപ്പാക്കാന്‍ ആലുവ റൂറല്‍ എസ്‌ പി ഇരുകൂട്ടര്‍ക്കും നോട്ടീസ്‌ നല്‍കി. സമാധാനപാലനത്തിനു സഹകരിക്കുമെന്ന്‌ കോടതിയിലും ഇരുവിഭാഗം ഉറപ്പു നല്‍കി.

ജനുവരി 18 ലെ യോഗ തീരുമാനത്തില്‍ ഇരുവിഭാഗവും ഉറച്ചു നില്‍ക്കുമെന്ന്‌ കോടതി പ്രത്യാശ പ്രകടിപ്പിച്ചു. റൂറല്‍ എസ്‌പി യുടെ നോട്ടീസിലെ നിര്‍ദേശങ്ങളും പാലിക്കണം. മെത്രാന്മാരുടെയും വൈദികരുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രാര്‍ഥനകള്‍ക്കു തടസങ്ങളോ പ്രശ്‌നങ്ങളോ ഉണ്ടാകാത്ത തരത്തില്‍ അനുയായികളെ നിയന്ത്രിക്കുന്ന കാര്യം മതമേലധ്യക്ഷന്മാര്‍ ഉറപ്പാക്കുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

പെരുനാള്‍ നടത്തിപ്പിനായി നിശ്‌ചിത ദിവസത്തേക്കു മാത്രമാണു പള്ളി തുറക്കുന്നതെന്ന്‌ ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്‌. ഫെബ്രുവരി രണ്ടിന്‌ അഭിഭാഷക കമ്മിഷന്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണം.

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.