20100125

രണ്ടു ദിവസത്തെ പെരുന്നാള്‍ ആരാധനയ്‌ക്കു ശേഷം തൃക്കുന്നത്ത്‌ പള്ളി അടച്ചു

ആലുവ: പിതാക്കന്‍മാരുടെ ഓര്‍മപ്പെരുനാളിനായി രണ്ടു ദിവസത്തേക്ക്‌ തുറന്ന തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ സെമിനാരിപ്പള്ളി പെരുന്നാളിനു് ശേഷം അടച്ചു. ഐജി വിന്‍സന്‍ എം. പോള്‍, റൂറല്‍ എസ്‌പി ടി.വിക്രം, എഎസ്‌പി ജെ.ജയനാഥ്‌, ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍ അഡ്വ.ശ്രീലാല്‍ വാര്യര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസാണ്‌ പള്ളിവാതില്‍ അടച്ചത്‌.

ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ്‌ പള്ളിയില്‍ ഇരു സഭാവിഭാഗങ്ങള്‍ക്കും സമയക്രമം നിശ്‌ചയിച്ച്‌ പ്രാര്‍ത്ഥനയ്‌ക്ക്‌ അവസരം നല്‍കിയത്‌. വൈകിട്ട്‌ അഞ്ചുമണിക്കാണ്‌ പള്ളി അടച്ചത്‌.

പള്ളിയില്‍ ഇന്നലെ ഓര്‍ത്തഡോക്‌സ്‌ സഭാവിഭാഗത്തിന്റെ ആരാധനയ്‌ക്കു് ശ്രേഷ്‌ഠ നിയുക്‌ത ബാവാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, അങ്കമാലി ഭദ്രാസനാധ്യക്ഷന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌ എന്നിവര്‍ നേതൃത്വംനല്‍കി. രാവിലെ ഏഴുമുതല്‍ 11വരെയാണ്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിനു പള്ളിയില്‍ അനുവദിച്ച സമയം. പെരുന്നാളിനോടനുബന്ധിച്ച്‌ സെമിനാരി ചാപ്പലില്‍ നടന്ന കുര്‍ബാനയില്‍ ശ്രേഷ്‌ഠ നിയുക്‌ത ബാവ മുഖ്യ കാര്‍മികനായി.

സെമിനാരി മാനേജര്‍ ഫാ. യാക്കോബ്‌ തോമസ്‌ ,വികാരി ഫാ.മത്തായി ഇടയനാല്‍, തോമസ്‌ പോള്‍ റമ്പാന്‍, മാനേജിങ്‌ കമ്മിറ്റിയംഗങ്ങള്‍ എന്നിവരും കബറിലെ പ്രാര്‍ഥന, ധൂപപ്രാര്‍ഥന എന്നിവയടക്കമുള്ള ചടങ്ങുകളില്‍ സംബന്ധിച്ചു. ആലുവ കോടതി മന്ദിരത്തിനു മുന്നിലുള്ള കുരിശിന്‍ തൊട്ടിയിലേക്കുള്ള പ്രദക്ഷിണം സീനിയര്‍ വൈദികന്‍ ഫാ.ജെ.പൗലോസ്‌ നയിച്ചു.

പതിനൊന്നു മണിയോടെ ഓര്‍ത്തഡോക്‌സ് സഭക്കാര്‍ പള്ളി കോമ്പൗണ്ടില്‍നിന്നു സെമിനാരി ചാപ്പലിലേക്കു പിന്മാറി. പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം നടത്തിയ പ്രാര്‍ഥനയുടെ ഭാഗമായി ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ഇന്നലെയും കയറി 10 മിനിട്ട് ആരാധനനടത്തി. മാത്യൂസ്‌ മാര്‍ അപ്രേം , ഏലിയാസ്‌ മാര്‍ അത്തനാസിയോസ്‌, സഭാ സെക്രട്ടറി തമ്പു ജോര്‍ജ്‌ തുകലന്‍ എന്നിവരും ശ്രേഷ്‌ഠ തോമസ് പ്രഥമനോടൊപ്പം ആരാധനയില്‍ പങ്കെടുത്തു. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, ഡോ.എബ്രഹാം മാര്‍ സേവേറിയോസ്‌, കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌, മാത്യൂസ്‌ മാര്‍ ഇവാനിയോസ്‌, കുര്യാക്കോസ്‌ മാര്‍ ക്ലിമ്മീസ്‌, മാര്‍ക്കോസ്‌ മാര്‍ ക്രിസോസ്‌റ്റമോസ്‌, കോറെപ്പിസ്‌ക്കോപ്പമാര്‍, വികാരി ഫാ.ജേക്കബ്‌ കൊച്ചുപറമ്പില്‍, ഫാ.സാബു പാറയ്‌ക്കല്‍ തുടങ്ങിയവരും മറ്റ്‌ വിശ്വാസികളും വിവിധ സമയങ്ങളില്‍ പള്ളിയില്‍ ആരാധന നടത്തി. കബറിങ്കല്‍ ധൂപപ്രാര്‍ഥനയും നടന്നു. ഉച്ചകഴിഞ്ഞു് 1 മുതല്‍ 5 വരെയായിരുന്നു യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കു് സമയം നല്കിയതു്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.