20100113

തൃക്കുന്നത്ത് സെമിനാരി: കഴിഞ്ഞ വര്‍ഷത്തെ സ്ഥിതി തുടരാന്‍ കളക്ടറുടെ നിര്‍ദ്ദേശം

ആലുവ, ജനുവരി 10: തൃക്കുന്നത്ത് സെമിനാരിയില്‍ ജനുവരി 23-24ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍ കഴിഞ്ഞ വര്‍ഷത്തേതു പോലുള്ള ചടങ്ങുകള്‍ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെയും അന്ത്യോക്യന്‍ സുറിയാനി ഓര്‍ത്തഡോക്‌സ്‌ സഭയുടെ അതിരൂപതയായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെയും പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗത്തിന് ഉച്ചയ്ക്ക് ഒരു മണിമുതല്‍ അഞ്ചുമണി വരെ തൃക്കുന്നത്ത് പള്ളിക്കു സമീപമുള്ള വിശുദ്ധരുടെ കബറുകള്‍ തുറന്നു കൊടുക്കും. കൂട്ടമായെത്താതെ അഞ്ചോ, പത്തോ പേരടങ്ങുന്ന സംഘമായെത്തി വേണം പ്രാര്‍ത്ഥന നടത്താന്‍. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദീകന്മാര്‍ക്കും കബറില്‍ എത്തി ധൂപപ്രാര്‍ത്ഥന നടത്താം. ഇതു കോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണെങ്കിലും സംഘര്‍ഷാവസ്ഥ ഒഴിവാക്കാനും സമാധാന അന്തരീക്ഷം നിലനിറുത്താനും വേണ്ടിയാണു് അനുമതി നല്കുന്നതെന്നും യോഗത്തിലെ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടു് മലങ്കര ഓര്‍ത്തഡോക്‌സ്‌ പക്ഷം അറിയിക്കുകയായിരുന്നു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത യുഹാനോന്‍‍ മാര്‍‍ പോളികോര്‍പ്പസും ഫാ.മത്തായി ഇടയനാലും ഫാ. യുഹാനോന്‍ തോമസും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയെ പ്രതിനിധാനം ചെയ്ത് യോഗത്തില്‍ പങ്കെടുത്തു.


ധൂപപ്രാര്‍ത്ഥന നടത്താന്‍ പുരോഹിതന്മാര്‍ക്ക് അനുവാദം നല്‍കുന്നതുമായി ബന്ധപ്പെട്ടും തൃക്കുന്നത്ത് പള്ളി തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ടും ഓര്‍മ്മപ്പെരുന്നാള്‍ ദിനങ്ങള്‍ അടുക്കുമ്പോഴേക്കും ഇരുവിഭാഗങ്ങളും തമ്മില്‍ പ്രസ്താവനാ യുദ്ധം നടത്തുന്നതും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നതും വര്‍ഷങ്ങളായി തുടരുന്ന രീതിയായിരുന്നു. ഇതു മുന്നില്‍ കണ്ടാണ് കളക്ടര്‍ മുന്‍കൂട്ടി യോഗം വിളിച്ചത്. റൂറല്‍ എസ്​പി, എ എസ്​പി, ഡി വൈ എസ് പിഎന്നിവരും ഇരുവിഭാഗത്തിന്റെയും പ്രാതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വര്‍ഷം തൃക്കുന്നത്ത് സെമിനാരി തര്‍ക്കത്തെ തുടര്‍ന്ന് 20 ലക്ഷത്തോളം രൂപയാണ് സംഘര്‍ഷമൊഴിവാക്കാനുള്ള സംവിധാനങ്ങളൊരുക്കാന്‍ സര്‍ക്കാരിന് ചെലവായത്.
.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.