20120315

ജീവിതത്തിനു് അര്‍ത്ഥം നല്കുന്നതു് അടിസ്ഥാനമൂല്യങ്ങള്‍ക്കുവേണ്ടിയുള്ള ജീവിതം - ഡോ. തോമസ് മാര്‍ അത്താനാസിയോസ്


62-ആമത്‌ കൂത്താട്ടുകുളം കണ്‍വന്‍ഷന്‍ കണ്ടനാട്‌
ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസി
യോസ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ജോണ്‍ തളിയച്ചിറയില്‍
കോറെപ്പിസ്കോപ്പ, റവ. ഫാ ഫിലിപ്പ് തരകന്‍ തേവലക്കര,
ഫാ. വിജു ഏലിയാസ് ,ഫാ. മാത്യൂസ്‌ചെമ്മനാപ്പാടം, ഫാ.
ജോയി കടുകുമാക്കില്‍ എന്നിവര്‍ സമീപം.

കൂത്താട്ടുകുളം, മാര്‍ച്ച് 14 : പ്രതിസന്ധിയുടെയും പ്രശ്നങ്ങളുടെയും നടുവില്‍ നിവര്‍ന്നുനിന്നു് ജീവിയ്ക്കുവാനുള്ള സ്വാതന്ത്ര്യവും ആനന്ദവും ലഭിയ്ക്കുന്നതു് നിത്യതയുടേതായ വരുംലോകത്തേപ്പറ്റിയുള്ള പ്രതീക്ഷയാണെന്നു് കണ്ടനാട് ഈസ്റ്റ് മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസ് പ്രസ്താവിച്ചു. കൂത്താട്ടുകുളം ബൈബിള്‍ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ കെ. റ്റി. ജേക്കബ് മെമ്മോറിയല്‍ ടൗണ്‍ ഹാളില്‍ ആരംഭിച്ച അറുപത്തിരണ്ടാമത് കൂത്താട്ടുകുളം സുവിശേഷ മഹായോഗം ) ഓര്‍ത്തഡോക്സ് സിറിയന്‍ ക്രിസ്ത്യന്‍ കണ്‍വന്‍ഷന്‍) ഉദ്ഘാടനം ചെയ്തു് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

സുഖലോലുപതയോടുള്ള ഹരം ആഗോളവല്‍ക്കരണത്തിന്റെ കൂടി ഫലമായി അടുത്തകാലത്തു് വര്‍ദ്ധിച്ചിരിയ്ക്കുന്നു. സുഖസൗകര്യങ്ങള്‍ നേടുകയെന്നതു് ജീവിതത്തിന്റെ കേന്ദ്രലക്ഷ്യവും ഉള്ളടക്കവുമായി മാറിയിരിയ്ക്കുന്നു. സുഖാനുഭവങ്ങള്‍‍ക്കു് വേണ്ടിയാണു് ജീവിക്കുന്നതെങ്കില്‍ ദൈവം നല്കുന്ന ആത്മീയ ആനന്ദവും സുഖവും ലഭിയ്ക്കുകയില്ല. ഭൗതീകമായ സുഖാനുഭവങ്ങള്‍‍ക്കു് സമയത്തിന്റെ പരിധിയുണ്ടു്. കാലാതീതമായ വേദപുസ്തക സന്ദേശങ്ങളെ കാലാനുസൃതമായി അവതരിപ്പിയ്ക്കുകയാണു് സുവിശേഷ പ്രഘോഷണത്തിലൂടെ സഭ ഐറ്റെടുക്കുന്നതെന്നു് അദ്ദേഹം വ്യക്തമാക്കി.

ഫാ ഫിലിപ്പ് തരകന്‍
തലമുറകളുടെ ആര്‍ത്തികളും ആസക്തികളും നിയന്ത്രിയ്ക്കാന്‍ വിളിയ്ക്കപ്പെട്ടവരാണു് മാതാപിതാക്കളെന്നു് തുടര്‍ന്നു് വചന ശുശ്രൂഷ നിര്‍വ്വഹിച്ച റവ. ഫാ ഫിലിപ്പ് തരകന്‍ തേവലക്കര പറഞ്ഞു.മക്കളുടെ തെറ്റുകളെ ന്യായീകരിയ്ക്കുകയും ശരിവയ്ക്കുകയും ചെയ്യരുതു്.ആഗ്രഹങ്ങളെ ആത്മാവുകൊണ്ടു് നിയന്ത്രിയ്ക്കുവാനും ജീവിതത്തെ അനശ്വരതയിലേയ്ക്കു് നയിയ്ക്കുവാനുമുള്ള മാര്‍ഗമായി നോമ്പിനെ കാണണം.

വ്യാഴാഴ്ച ഫാ.വറുഗീസ് വറുഗീസ് വചനശുശ്രൂഷ നടത്തും. വെള്ളിയാഴ്ച ഫാ. സജി അമയിലും ശനിയാഴ്ച ബിജു വി പന്തപ്ലാവും ഞായറാഴ്ച ഫാ മോഹന്‍ ജോസഫും വചനശുശ്രൂഷ നിര്‍വഹിയ്ക്കും.1948-ല്‍ ബൈബിള്‍‍ ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കൂത്താട്ടുകുളം ഓര്‍‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വൻഷന്റെ അറുപത്തിരണ്ടാമതു് വര്‍ഷത്തെ സമ്മേളനമാണു് ഇത്തവണത്തേതു്.

ഫാ.മാത്യുസ് ചെമ്മനാപ്പാടം, ഫാ. ജോണ്‍ വി.ജോണ്‍, ഫാ. മാത്യൂസ് എബ്രാഹം, ഫാ. ജോയി കടുകുംമാക്കില്‍, ഫാ. ഷിബുകുര്യന്‍, ഫാ. സൈമണ്‍ വറുഗീസ്, ജോസഫ് ജോര്‍ജ് കളത്തില്‍, ബിജു പാറത്തോട്ടയില്‍ എന്നിവരാണു് കണ്‍വന്‍ഷനു് നേതൃത്വം നല്‍‍കുന്നതു്‍. എം എസ് ജോണിന്റെ നേതൃത്വത്തിലുള്ള ഗായകസംഘമാണു് ഗാനങ്ങള്‍ ആലപിയ്ക്കുന്നതു്.

20120314

പഴന്തോട്ടം പള്ളിയും പൂട്ടി


കോലഞ്ചേരി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട പഴന്തോട്ടം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി മലങ്കര സഭയുടെ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം നല്‍കിയ കേസ്‌ സെക്ഷന്‍ 92 പ്രകാരമുള്ള പ്രാതിനിധ്യ സ്വഭാവമില്ലെന്നു് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി. ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സാങ്കേതികമായി നിലനില്‍ക്കുന്നതല്ലെന്ന്‌ കോടതി നിരീക്ഷിച്ചു. പള്ളിക്കോടതി വിധിക്കെതിരേ യാക്കോബായ വിഭാഗത്തിന്റെ അപ്പീല്‍ സ്വീകരിച്ചാണ്‌ ഒറിജിനല്‍ ഹര്‍ജി തള്ളിക്കൊണ്ടുള്ള ജസ്‌റ്റിസ്‌ പി. ഭവദാസന്റെ ഉത്തരവ്‌.

ഇതോടെ 1996-ലെ അഡീഷണല്‍ ജില്ലാ കോടതി (പള്ളിക്കോടതി) വിധി അപ്രസക്‌തമായി. തല്‍സ്‌ഥിതി തുടരണമെന്നാവശ്യപ്പെട്ട്‌ ഓര്‍ത്തഡോക്‌സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും ആവശ്യം നിരാകരിച്ചു. മാര്‍ച്ച് 9-നാണീ വാര്‍ത്തയുണ്ടായതു്.

വിമത യാക്കോബായ കയ്യേറ്റം

ഹൈക്കോടതി ഉത്തരവോടെ പള്ളി സംബന്ധിച്ച്‌ ഒരു വിധി കോടതി ഉത്തരവും നിലവിലില്ലെന്നു് പറഞ്ഞു് പിറ്റേന്നു് മാര്‍ച്ച് 10നു് പഴന്തോട്ടം സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിഭാഗസഭയിലെ കുര്യാക്കോസ്‌ മാര്‍ യൗസേബിയോസ്‌ മെത്രാന്റെ നേതൃത്വത്തില്‍ കുര്‍ബാന നടത്തി. വിമത മെത്രാന്മാരായ കുര്യാക്കോസ്‌ മാര്‍ തെയോഫിലോസ്‌, മാത്യൂസ്‌ മോര്‍ അഫ്രേം, ഏലിയാസ്‌ മോര്‍ അത്താനാസിയോസ്‌, സഖറിയാ മാര്‍ പോളി കാര്‍പ്പോസ്‌, മാത്യൂസ്‌ മോര്‍ അന്തിമോസ്‌ എന്നിവരും അനേകം വൈദികരും ആളുകളും കുര്‍ബാനയില്‍ സംബന്ധിച്ചു.

പള്ളിയിലെ തര്‍ക്കം പരിഹരിക്കാന്‍ കളക്ടര്‍ ഇരു വിഭാഗത്തെയും മാര്‍ച്ച് 10നു് 3.30 ന് ചര്‍ച്ചയ്ക്ക് ക്ഷണിച്ചു. ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ല. പള്ളി ഏഴു ദിവസത്തേക്ക് പൂട്ടി.

അറുപത്തിരണ്ടാമതു് കൂത്താട്ടുകുളം ബൈബിള്‍ കണ്‍‍വൻഷന്‍ മാര്‍‍ച്ച് 14 മുതല്‍ 18 വരെ


കൂത്താട്ടുകുളം : കൂത്താട്ടുകുളം ഓര്‍‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വൻഷന്‍ 2012 മാര്‍‍ച്ച് 14 ബുധനാഴ്ച മുതല്‍18 ഞായറാഴ്ച വരെ കൂത്താട്ടുകുളം കെ റ്റി ജേക്കബ് ടൗണ്‍ ഹാളില്‍ വച്ചു് നടത്തും. ദിവസവും സന്ധ്യയ്ക്കു് 6.30 മുതല്‍ 8.55 വരെ നടക്കുന്ന കണ്‍വന്‍ഷന്‍ മാര്‍‍ച്ച് 14 ബുധനാഴ്ച കണ്ടനാട്‌ ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്യും.

ആദ്യദിവസമായ 14നു് ഫാ ഫിലിപ്പ് തരകന്‍ തേവലക്കരയും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഫാ.വറുഗീസ് വറുഗീസ്, ഫാ. സജി അമയില്‍, ബിജു വി പന്തപ്ലാവ്, ഫാ മോഹന്‍ ജോസഫ്തുടങ്ങിയവരും വചനശുശ്രൂഷ നിര്‍വഹിയ്ക്കും.1948-ല്‍ ബൈബിള്‍‍ ക്ലാസ്സിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കൂത്താട്ടുകുളം ഓര്‍‍ത്തഡോക്സ് സിറിയന്‍ ബൈബിള്‍ കണ്‍‍വൻഷന്റെ അറുപത്തിരണ്ടാമതു് വര്‍ഷത്തെ സമ്മേളനമാണു് ഇത്തവണത്തേതെന്നു് പ്രസിഡന്റ് ഫാ.മാത്യൂസ് ചെമ്മനാപ്പാടം, ഫാ.ജോണ്‍ വി ജോണ്‍ ജോസഫ് ജോര്‍‍ജ് എന്നിവര്‍ അറിയിച്ചു.







20120311

മണ്ണത്തൂര്‍ മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സ്റ്റഡി സെന്റര്‍ കൂദാശ ചെയ്തു



കൂത്താട്ടുകുളം- കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിന്റെ കീഴിലുള്ള മണ്ണത്തൂര്‍ മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സ്റ്റഡി സെന്ററിന്റെ ഒന്നാം ഘട്ട കൂദാശയും സമര്‍പ്പണവും മാര്‍ച്ച് 8 വ്യാഴാഴ്ച കണ്ടനാടു് വെസ്റ്റ് ഭദ്രാസനത്തിന്റെ ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെയും അമേരിക്കയുടെ സക്കറിയാസ് മാര്‍ നിക്കോലാവോസ് മെത്രാപ്പോലീത്തയുടെയും അങ്കമാലിയുടെ യുഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയുടെയും കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെയും പ്രധാന കാര്‍മികത്വത്തിലും അനവധി കോറെപ്പിസ്കോപ്പമാരുടെയും കശീശമാരുടെയും സഹകാര്‍മികത്വത്തിലുമായി നടന്നു. തുടര്‍ന്നു് കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ അ‍ദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യുഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത താക്കോല്‍ ദാനം നിര്‍വഹിച്ചു.
മണ്ണത്തൂര്‍-വാളിയപ്പാടം റോഡിലാണു് പരുമല കൊച്ചു തിരുമേനിയുടെ നാമധേയത്തിലുള്ള പഠനകേന്ദ്രം.

20120307

ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌ വൈദിക ട്രസ്‌റ്റി


പത്തനംതിട്ട, മാര്‍ച്ച് 7: മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ വൈദിക ട്രസ്‌റ്റിയായി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ടിനെയും അല്‍മായ ട്രസ്‌റ്റിയായി എം. ജി. ജോര്‍ജ്‌ മുത്തൂറ്റിനെയും വീണ്ടും തിരഞ്ഞെടുത്തു.

പത്തനംതിട്ടയില്‍ നടന്ന മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസോസിയേഷന്‍ പ്രതിനിധികളുടെ യോഗം വോട്ടെടുപ്പിലൂടെയാണ്‌ ഇവരെ തിരഞ്ഞെടുത്തത്‌.

20120306

പിറവം ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്നു് സഭാംഗങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കില്ല

മൂവാറ്റുപുഴ, മാര്‍ച്ച് 6: പിറവം നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത്‌ സംബന്ധിച്ച്‌ സഭാംഗങ്ങള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കില്ലെന്ന്‌ ഓര്‍ത്തഡോക്‌സ് സഭ കണ്ടനാട്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌. ഒരു പാര്‍ട്ടിക്കും വോട്ട്‌ ചെയ്യാന്‍ സഭ ആവശ്യപ്പെടില്ല. പൗരന്മാരുടെ അവകാശത്തില്‍ സഭ ഇടപെടില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് പറഞ്ഞു.

വോട്ടവകാശം പൌരാവകാശമാണ്, പൌരധര്‍മ്മവുമാണ്. അതു വിനയോഗിക്കുന്നതില്‍ സഭ ഇടപെടാറില്ല. പിറവം ഉപതിരഞ്ഞെടുപ്പില്‍ ദേശീയ സംസ്ഥാന പ്രശ്‌നങ്ങളല്ല ചര്‍ച്ച ചെയ്യുന്നത്. മറിച്ച് പിറവത്തെ പ്രാദേശിക വിഷയങ്ങള്‍ക്കാണ് പ്രാധാന്യം. ആരാണ് അതിന് ഉത്തമമെന്ന് ആളുകള്‍ക്ക് നിര്‍ണയിക്കാന്‍ കഴിയും. സഭാപ്രശ്നം സംബന്ധിച്ച് ആര് എന്ത് ചെയ്തു, ചെയ്യാതിരുന്നു, നീതി കിട്ടുന്നതു സംബന്ധിച്ച് എന്നീ കാര്യങ്ങളൊക്കെ വിശ്വാസികള്‍ക്ക് അറിയാം. കോലഞ്ചേരി പള്ളി പ്രശ്നം തീര്‍ക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഉപസമിതിയുടെ പ്രവര്‍ത്തനം വിഫലമായിരുന്നുവെന്നും അഭിവന്ദ്യ മെത്രാപ്പോലീത്ത പറഞ്ഞു.മനസ്സാക്ഷിക്കനുസരിച്ച് വോട്ടുചെയ്യാന്‍ സഭാ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും മെത്രാപ്പോലീത്ത പറഞ്ഞു.

സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എം.എ. ബേബി ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നിന് മെത്രാപ്പോലീത്തയെ സന്ദര്‍ശിച്ച് മടങ്ങിയ ശേഷം മൂവാറ്റുപുഴയില്‍ ഭദ്രാസന അസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.എ. ബേബിക്കൊപ്പം ബാബു എം. പാലിശ്ശേരി എംഎല്‍എയും ഉണ്ടായിരുന്നു. അര മണിക്കൂറിലേറെ മെത്രാപ്പോലീത്തയുമായി സംഭാഷണം നടത്തി.

രാഷ്ട്രീയ ചര്‍ച്ചയ്ക്ക് വന്നതല്ലെന്നും വെറും സൗഹൃദ സന്ദര്‍ശനം മാത്രമായിരുന്നുവെന്നും എം.എ. ബേബി പറഞ്ഞു.
ചിരകാല പരിചയം പുതുക്കലിന്റെ മധുരനിമിഷങ്ങളായി ആ കൂടിക്കാഴ്ച. ഉച്ചയ്ക്ക് എം.എ. ബേബി കണ്ടനാട് ഈസ്റ് ഭദ്രാസന ആസ്ഥാനത്ത് എത്തി. അരമനയിലെ ഹാളിലിരുന്ന് അവര്‍ സംസാരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ ചുറ്റുമുണ്ടായിരുന്നു. 'ഞങ്ങള്‍ പഴയ പരിചയക്കാരാണ്. പരിചയം പുതുക്കാനാണ് അദ്ദേഹം വന്നത്. ഇവിടെയുള്ളപ്പോള്‍ വരാനും സംസാരിക്കാനും അവസരമാകകും-കൂടിക്കാഴ്ചയ്ക്കു ശേഷം മെത്രാപ്പോലീത്ത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സഭാപ്രവര്‍ത്തനങ്ങലെ കുറിച്ചാണ് സംസാരം തുടങ്ങിയത്. ഇടയ്ക്ക് സഭാതര്‍ക്കവും കടന്നുവന്നു. മെത്രാപ്പോലീത്ത തന്നെയാണ് വിഷയം എടുത്തിട്ടതും. "ഇത്തരം പ്രശ്നങ്ങള്‍ കൊണ്ടുതന്നെ പൊതുസമൂഹത്തിനു വേണ്ടിയുള്ളപ്രവര്‍ത്തനങ്ങളില്‍ വേണ്ടവിധം ശ്രദ്ധിക്കാന്‍ കഴിയുന്നില്ല. കോടതിവിധി ഉണ്ടായിട്ടും ഒന്നും നടക്കുന്നില്ല. ഭരണകൂടം ഒന്നും ചെയ്യുന്നില്ല. ഒന്നും ചെയ്യാന്‍ ആരും ഇല്ലാത്ത അവസ്ഥ''-അദ്ദേഹത്തിന്റെ വാക്കുകളില്‍ ദുഃഖം കലര്‍ന്നു. സഭയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മെത്രാപ്പോലീത്ത വിവരിച്ചു. ഡോ. തോമസ് ഐസക്കിനെക്കുറിച്ചും അദ്ദേഹം എം.എ. ബേബിയോട് അന്വേഷിച്ചു

.

20120303

സ്വവര്‍ഗ്ഗരതി നിയമവിധേയമാക്കരുത്: പരിശുദ്ധ പിതാവു്


കോട്ടയം,മാര്‍ച്ച് 3: പൌരസ്ത്യ സംസ്കാരത്തിന്റെ ശക്തമായ അടിത്തറയായി വര്‍ത്തിക്കുന്ന കുടുംബബന്ധങ്ങളെ അപ്രസക്തമാക്കുവാന്‍ ഇടയുള്ള ഒരു നടപടി എന്ന നിലയില്‍ സ്വവര്‍ഗ്ഗരതിയെ പ്രോത്സാഹിപ്പിക്കാന്‍ ആവില്ലെന്നും അത് നിയമവിധേയമാക്കുവാനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും ഓര്‍ത്തഡോക്സ് പൗരസ്ത്യ സഭയുടെ പരമാദ്ധ്യക്ഷനായ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ ആവശ്യപ്പെട്ടു.