20100611

മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ ഫാ.തേക്കേക്കരയ്‌ക്ക്‌ മുന്‍കൂര്‍ ജാമ്യം

കൊച്ചി,ജൂണ്‍ 11: മലങ്കര വര്‍ഗീസ്‌ വധക്കേസിലെ ഒന്നാം പ്രതി ഫാ. വര്‍ഗീസ്‌ തെക്കേക്കരയ്‌ക്ക്‌ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഏഴു ദിവസത്തിനകം എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി ജെ എം) കോടതിയില്‍ ഹാജരാകണമെന്ന ഉപാധിയോടെയാണു് ജസ്റ്റിസ് കെ. ഹേമയുടെ ഉത്തരവു്.

20100610

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കു് 290 കോടിയുടെ ബജറ്റ്‌

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ മാനേജിംഗ് കമ്മറ്റിയില്‍ അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് അവതരിപ്പിച്ച 290.80 കോടിയുടെ ബഡ്ജറ്റ് അംഗീകരിച്ചു.

പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കോട്ടയം ഓര്‍ത്തഡോക്സ് വൈദിക സെമിനാരി സ്മൃതി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ നവാഭിഷിക്തരായ 7 മെത്രാപ്പോലീത്താമാരെ അഭിനന്ദിച്ച് പ്രസംഗിച്ചു ഫാ. പ്രൊഫ. കുര്യന്‍ ദാനിയേല്‍ ധ്യാനം നയിച്ചു. പി. സി. ഏബ്രഹാം പടിഞ്ഞാറെക്കര, ഫാ. ആന്‍ഡ്രൂസ് ഏബ്രഹാം കോറെപ്പിസ്ക്കോപ്പാ എന്നിവരുടെ നിര്യാണത്തില്‍ അനുശോചിച്ചു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ബന്യാമിന്‍, പദ്മശ്രീ നേടിയ ഡോ. കുര്യന്‍ ജോണ്‍ മേളാംപറമ്പില്‍, ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണറായ പോള്‍ മത്തായി എന്നിവരെ യോഗം അനുമോദിച്ചു.

ഈ വര്‍ഷം കാതോലിക്കാ ദിന പിരിവില്‍ നിന്നും 3 കോടി രൂപാ വരവ് പ്രതീക്ഷിക്കുന്നതായും വിവാഹ സഹായ നിധിയിലേക്ക് 40 ലക്ഷം രൂപയും, പഠന സഹായം ചികിത്സാ സഹായം എന്നിവയ്ക്കായി 44 ലക്ഷം രൂപയും നീക്കിവച്ചിട്ടുള്ളതായി സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ് ബഡ്ജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. സ്ത്രീ ശാക്തീകരണത്തിനായുള്ള നവജ്യോതി സ്വയം തൊഴില്‍ പദ്ധതിക്ക് 11 ലക്ഷം രൂപയും മട്ടാഞ്ചേരി കൂനന്‍ കുരിശ് സ്മാരകത്തിന് 43 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. നീതി സ്റ്റോര്‍ മാതൃകയില്‍ മെഡിക്കല്‍ സ്റ്റോറുകള്‍ ആരംഭിക്കും.

പള്ളി മൂപ്പന്മാര്‍ക്ക് (സൂക്ഷിപ്പുകാര്‍ക്ക്) ഇന്‍ഷ്വറന്‍സ്, ബ്രഹ്മവാര്‍ വികസനം, വെല്ലൂര്‍ സ്നേഹഭവന്‍ വികസനം, കോയമ്പത്തൂര്‍ സ്റുഡന്റസ് ചാപ്പല്‍, ഗോവയില്‍ അല്‍വാറീസ് സ്മൃതി മന്ദിരം, മുളന്തുരുത്തിയില്‍ പരുമല തിരുമേനി സ്മൃതി മന്ദിരം എന്നീ പദ്ധതികളും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 43% ശമ്പള വര്‍ദ്ധനവ് ഉള്‍ക്കൊള്ളുന്ന വൈദിക ശമ്പള പദ്ധതി യോഗം അംഗീകരിച്ചു.

റാന്നി-നിലയ്ക്കല്‍, അടൂര്‍-കടമ്പനാട്, കൊട്ടാരക്കര-പുനലൂര്‍, ബ്രഹ്മവാര്‍ എന്നീ 4 പുതിയ ഭദ്രാസനങ്ങള്‍ രൂപീകരിക്കുവാന്‍ തീരുമാനിച്ചു.

മലങ്കര വര്‍ഗീസ് വധം സംബന്ധിച്ച് നടക്കുന്ന സി. ബി. ഐ അന്വേഷണം മുഴുവന്‍ പ്രതികളെയും നീതിപീഠത്തിനു മുന്‍പില്‍ എത്തിക്കാനും ഗൂഢാലോചന പുറത്തു കൊണ്ടുവരാനും ഉതകുന്ന വിധത്തില്‍ ആകണമെന്ന് അധികാരികളോട് അഭ്യര്‍ത്ഥിക്കുന്ന പ്രമേയം അംഗീകരിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു നാലു പുതിയ ഭദ്രാസനങ്ങള്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭക്ക് നാല് പുതിയ ഭദ്രാസനങ്ങള്‍ കൂടി രൂപീകരിക്കുവാന്‍ സഭാ മാനേജിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു. കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന മാനേജിംഗ് കമ്മറ്റി യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്.1. നിലയ്ക്കല്‍, 2. ബ്രഹ്മവാര്‍ 3. അടൂര്‍ - കടമ്പനാട്. 4. കൊട്ടാരക്കര - പുനലൂര്‍. ഇവയാണ് പുതുതായി തീരുമാനമായ ഭദ്രാസനങ്ങള്‍. ഇതോടെ സഭയ്‌ക്കു 30 ഭദ്രാസനങ്ങളായി.

മലങ്കര വര്‍ഗീസ്‌ വധം: പരാതികള്‍ സി.ജെ.എം കോടതിയില്‍ ഉന്നയിക്കാം

കൊച്ചി, ജൂണ്‍ 9: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തെക്കുറിച്ചുളള പരാതികള്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഉന്നയിക്കാവുന്നതാണെന്ന്‌ ഹൈക്കോടതി വ്യക്തമാക്കി.
കേസന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തണമെന്നാവശ്യപ്പെട്ട്‌ വര്‍ഗീസിന്റെ ഭാര്യ സാറാമ്മ സമര്‍പ്പിച്ച ഹരജി തീര്‍പ്പാക്കിയാണ്‌ ജസ്റ്റീസ്‌ വി രാംകുമാറിന്റെ ഉത്തരവ്‌. അന്വേഷണം പൂര്‍ത്തിയാക്കി സി. ബി. ഐ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ (സി.ജെ.എം) കോടതിയില്‍ അന്തിമ റിപോര്‍ട്ട്‌ സമര്‍പ്പിച്ച സാഹചര്യത്തില്‍ കുറ്റപത്രം സംബന്ധിച്ച പരാതികള്‍ സി.ജെ.എം കോടതിയിലാണ്‌ ഉന്നയിക്കേണ്‌ടതെന്ന്‌ കോടതി വ്യക്തമാക്കി.

20100609

റോമന്‍ കത്തോലിക്കാ – അസ്സീറിയന്‍‍ മെത്രാന്മാര്‍ക്ക് ഓര്‍ത്തഡോക്സ് സഭയുടെ സ്വീകരണം



കൊരട്ടി, ജൂണ്‍ 1: സീറോ മലബാര്‍‍ റോമന്‍ കത്തോലിക്കാ – അസ്സീറിയന്‍‍ കല്‍ദായ സുറിയാനി സഭകളിലെ അഭിനവ മെത്രാന്മാര്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസന ആസ്ഥാനമായ കൊരട്ടി സീയോന്‍ സെമിനാരിയില്‍ സ്വീകരണം നല്‍കി.

കത്തോലിക്കാ സഭയിലെ തൃശൂര്‍ ജില്ലയില്‍പെട്ട അഭിനവ ബിഷപ്പുമാരായ മാര്‍ റാഫേല്‍ തട്ടില്‍ (തൃശൂര്‍ രൂപത), മാര്‍ പോളി കണ്ണൂര്‍ക്കാടന്‍ (ഇരിങ്ങാലക്കുട രൂപത); കല്‍ദായ സഭയിലെ അഭിനവ ബിഷപ്പുമാരായ മാര്‍ യോഹന്നാന്‍ യോസഫ്,മാര്‍ ഔഗേന്‍ കുറിയാക്കോസ് എന്നിവര്‍ക്ക് കൊച്ചി ഭദ്രാസന ആസ്ഥാനമായ കൊരട്ടി സീയോന്‍ സെമിനാരിയില്‍ 2010 ജൂണ്‍ ഒന്നാം തീയതി വൈകുന്നേരം സ്വീകരണവും അത്താഴവിരുന്നും നല്‍കി.
അസ്സീറിയന്‍‍ കല്‍ദായ സുറിയാനി സഭയിലെ ആര്‍ച്ച് ബിഷപ്പ് ഡോ. മാര്‍ അപ്രേമും സംബന്ധിച്ചിരുന്നു.

ഇപ്രകാരമുള്ള എപ്പിസ്കോപ്പല്‍ സംഗമം തുടര്‍ന്നും നടത്തുവാന്‍ തീരുമാനമായി.

Reception of Catholic and Kaldaya Church Bishops at Koratti Seeyon Aramana on 1st June 2010
.

20100607

മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്‍ പ. ബാവാ ഉദ്ഘാടനം ചെയ്തു


കോട്ടയം: ലോക പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന സന്ദേശവുമായി മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്റെ ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ 10-ന് കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ നിര്‍വഹിച്ചു.

പരിശുദ്ധ കാതോലിക്കാ ബാവയുടെ പ്രസംഗത്തില്‍ നിന്ന് :- "ഭൂമിയുടെ സംരക്ഷകനാകേണ്ട മനുഷ്യന്‍ അതിന്റെ അന്തകനായി മാറിക്കൊണ്ട് ഭൂമിക്കു ചരമഗീതം രചിച്ചു കൊണ്ടിരിക്കുന്ന ഭയാനകമായ വര്‍ത്തമാനകാല യാഥാര്‍ത്യത്തിനാണ് നാം ഇന്ന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. ലോക സമൂഹം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കും മറ്റു അനേക പ്രകൃതി ദുരന്തങ്ങള്‍ക്കുമുള്ള പ്രധാന കാരണം മനുഷ്യന്റെ അത്യാര്‍ത്തി പൂണ്ട പ്രകൃതി ചൂഷണം തന്നെയാണെന്ന് ആധുനിക ശാസ്ത്ര പഠനങ്ങള്‍ സംശയ ലേശമെന്യേ തെളിയിച്ചു കഴിഞ്ഞു. അതുകൊണ്ട് ഭൂമിയെ ചൂഷണം ചെയ്യുവാന്‍ വേണ്ടിയല്ല മറിച്ച് തോട്ടം കാപ്പാനും വേല ചെയ്യുവാനുമായിട്ടാണ് ദൈവം നമ്മെ ഭൂമിയില്‍ ആക്കിയിരിക്കുന്നത്‌ എന്ന ഉത്തമമായ ചിന്ത നമ്മെ ഭരിക്കണം. പ്രകൃതി കേന്ദ്രീകൃതമായ ജീവിത ശൈലിയുടേയും ആത്മീയ ജീവിതത്തിന്റെയും വക്താക്കളായി മാറുവാന്‍ നമുക്ക് ആത്മാര്‍ഥമായി പരിശ്രമിക്കാം.

മലങ്കര ഓര്‍ത്തഡോക്സ് സഭ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകത മനസ്സിലാക്കികൊണ്ട് പരിസ്ഥിതി പരിപാലനം ഒരു സുപ്രധാന ദൌത്യങ്ങളിലൊന്നായി ഏറ്റെടുത്തിരിക്കുകയാണ്. സാധാരണക്കാരായ സഭാമക്കള്‍ക്ക് പരിസ്ഥിതിയെപ്പറ്റി കൂടുതല്‍ അവബോധം നല്‍കി പ്രകൃതിയെ കൂടുതല്‍ സ്നേഹിക്കുന്ന ഒരു തലമുറയെ വളര്‍ത്തിക്കൊണ്ടുവരുവാന്‍ തക്കവണ്ണം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടിരിക്കുന്ന സഭയുടെ പരിസ്ഥിതി കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിക്കട്ടെ എന്ന് നാം പ്രത്യാശിക്കുന്നു. മഹത്തായ ഒരു സാമൂഹിക ഉത്തരവാദിത്വമാണ് നാം ഇതിലൂടെ നിര്‍വഹിക്കുന്നത് എന്ന ബോധ്യം നമുക്കുണ്ടാകണം. സമൃദ്ധിയായ ജീവന്റെ ബഹിര്‍സ്ഫുരണമായ ഒരു ഹരിത സഭയും സമൂഹവും യാഥാര്‍ത്ഥ്യമാക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കുവാന്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ മുഖാന്തിരമാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. ആധുനികതയുടെ കൃത്രിമത്വത്തില്‍ നിന്നു പ്രകൃതിയുടെ സ്വച്ചതയിലേക്ക് സമൂഹത്തെ നയിക്കുവാനും, കൃഷി കേന്ദ്രീകൃതമായ ഒരു ആവാസ വ്യവസ്ഥക്ക് പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മുടെ പുത്തന്‍ തലമുറയെ ഭൂമിയെ സംരക്ഷിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു തലമുറയായി വളര്‍ത്തിക്കൊണ്ടുവരുവാനും ഈ പ്രവര്‍ത്തനങ്ങളില്‍കൂടി ദൈവരാജ്യത്തിന്റെ പതിപ്പായ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിച്ചെടുക്കുവാനുമുള്ള ധന്യമായ ഈ ദൌത്യത്തില്‍ പങ്കുകാരാകുവാനും സഭയായും സമൂഹമായും ഇടവകയായും ഭവനങ്ങളായും വ്യക്തികളായും നമുക്ക് ഒത്തൊരുമിച്ചു ചേര്‍ന്ന് പ്രവര്‍ത്തിക്കാം. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുവാന്‍ തക്കവണ്ണം ഇന്ന് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്ന സഭയുടെ പരിസ്ഥിതി കമ്മീഷനു സാധിക്കട്ടെ എന്നു പ്രാര്‍ഥിച്ചു കൊണ്ടും എല്ലാ നന്മകളും ആശംസകളും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേര്‍ന്നുകൊണ്ടും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരിസ്ഥിതി കമ്മീഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതായി നാം പ്രഖ്യാപിക്കുന്നു. ദൈവം നമ്മെ അനുഗ്രഹിക്കട്ടെ."


ടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരിസ്ഥിതി കമ്മീഷന്‍ പ്രസിഡണ്ട്‌ അഭി. കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്‌ അഭി. ഡോ ജോസഫ്‌ മാര്‍ ദീവന്നാസിയോസ് മെത്രാപ്പോലീത്താ, മാവേലിക്കര ബിഷപ്‌ മൂര്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. മാത്യു കോശി പുന്നക്കാട് , അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്‌, വൈദിക സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. കെ.എം. ജോര്‍ജ്ജ്. പരിസ്ഥിതി കമ്മീഷന്‍ സെക്രട്ടറി ഫാ. ബിജു മാത്യൂസ്‌, പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് , പ്രൊഫ. പി.സി. ഏലിയാസ് എന്നിവര്‍പ്രസംഗിച്ചു.

അനുബന്ധ വാര്‍‍ത്ത

ഓര്‍ത്തഡോക്‌സ് സഭ പരിസ്ഥിതി കമ്മീഷന്‍ രൂപവത്കരിച്ചു

20100605

മലങ്കര വര്‍ഗീസ്‌ വധം: കുറ്റപത്രം സമ്പൂര്‍ണമല്ലെന്നു് ഹര്‍ജി

കൂടുതല്‍ അന്വേഷണം വേണമെന്നു് ആവശ്യപ്പെട്ട്‌ ഭാര്യ കോടതിയില്‍

കൊച്ചി, ജൂണ്‍ 3: മലങ്കര വര്‍ഗീസ്‌ വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സമ്പൂര്‍ണമല്ലെന്നു ചൂണ്ടിക്കാട്ടി കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മ എറണാകുളം ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതിയില്‍ ഹര്‍ജി നല്‍കി. കേസില്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ്‌ അഡ്വ.സി.പി. ഉദയഭാനു മുഖേന നല്‍കിയ ഹര്‍ജിയിലെ മുഖ്യ ആവശ്യം.
കേസില്‍ വിശദമായ അന്വേഷണം നടത്താതെയാണു സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചതെന്നും കൊലപാതകം ആസൂത്രണം ചെയ്‌തവരെക്കുറിച്ചും ഗൂഢാലോചന നടത്തിയവരെക്കുറിച്ചും സി.ബി.ഐ. അന്വേഷണം നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്‌. സി.ബി.ഐയുടെ അന്തിമറിപ്പോര്‍ട്ട്‌ തള്ളി കൂടുതല്‍ അന്വേഷണത്തിനു നിര്‍ദേശിക്കണമെന്നാണ്‌ ആവശ്യം.

കേസിലെ മുഖ്യപ്രതികളായ ഫാ. വര്‍ഗീസ്‌ തെക്കേക്കര, ജോയ്‌ വര്‍ഗീസ്‌ എന്നിവരുടെ ഉന്നതബന്ധങ്ങള്‍ അന്വേഷിക്കണം. 1993 മുതല്‍ മലങ്കര വര്‍ഗീസ്‌ വധഭീഷണിയിലാണ്‌. ഒന്നിലേറെ തവണ ആക്രമണമുണ്ടായിട്ടുണ്ടെങ്കിലും ഇത്തരം വിശദാംശങ്ങളിലേക്കു സിബിഐ അന്വേഷണം നടന്നിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.

പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ ശിലാസ്‌ഥാപന വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ട്‌ 2002 ഒക്‌ടോബര്‍ രണ്ടിനു സംഘര്‍ഷമുണ്ടായ കാരോത്തുപടി ജംക്‌ഷനില്‍നിന്നു് മലങ്കര വര്‍ഗീസും മറ്റു നാലുപേരും സഞ്ചരിച്ച കാര്‍ വേഗത്തില്‍ കുതിച്ചുപായുന്നതിനിടയിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ യാക്കോബായ യൂത്ത്‌ അസോസിയേഷന്‍ പ്രവര്‍ത്തകന്‍ ബിനുവിന്റെ മരണത്തോടെയാണ്‌ മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്ന സിബിഐയുടെ കണ്ടെത്തല്‍ സാറാമ്മ വര്‍ഗീസ്‌ പൂര്‍ണമായി അംഗീകരിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ കുര്യാക്കോസ്‌ വധക്കേസുമായി ബന്ധപ്പെട്ടാണു മലങ്കര വര്‍ഗീസ്‌ കൊല്ലപ്പെട്ടതെന്ന സംശയവും സാറാമ്മ ഉന്നയിക്കുന്നുണ്ട്‌.

ഹര്‍ജി വാദത്തിനായി മജിസ്‌ട്രേറ്റ്‌ എന്‍. ലീലാമണി ജൂണ്‍7 തിങ്കളാഴ്‌ചത്തേക്കു മാറ്റി.